Connect with us

Video Stories

പശ്ചിമേഷ്യയില്‍ ഇനി റഷ്യയുടെ ഊഴം

Published

on

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ബറാക് ഒബാമ എട്ടു വര്‍ഷത്തിനു ശേഷം അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന് പ്രത്യേകമായി നിയമിതനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രണ്ടു വര്‍ഷത്തിനു ശേഷവും മടങ്ങി. പുത്തന്‍ സംഘര്‍ഷങ്ങളുടെ കുരുക്കില്‍പെട്ട അറബ് നാടുകള്‍ അജണ്ടയുടെ ആദ്യ ഇനം എന്ന നിലയില്‍ നിന്ന് ഫലസ്തീനെ മാറ്റി. സിറിയയും യമനും ലിബിയയും ഈജിപ്തും ഇറാഖും അതിലുപരി ഐ.എസ് ഭീകരതയും അവരെ അലട്ടുമ്പോള്‍ ‘ഫലസ്തീന്‍’ പിന്നോട്ടു പോകുക സ്വാഭാവികം. ഇസ്രാഈലിനും അവരെ സഹായിക്കുന്ന ലോബിക്കും ആഹ്ലാദിക്കാന്‍ ഇനി എന്തുവേണം. ഏഴു പതിറ്റാണ്ടോളമായി ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാന്‍ ഇനി ആരുണ്ട്.

മധ്യ പൗരസ്ത്യ ദേശത്തേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തുവരുന്ന വ്‌ളാദ്മിര്‍ പുടിന്റെ റഷ്യ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുന്നു. പാശ്ചാത്യ നാടുകള്‍ എന്ത് സമീപനം സ്വീകരിക്കും, അതായിരിക്കും ഈ നീക്കത്തിന്റെ ഗതി നിര്‍ണയിക്കുക.
ഫലസ്തീന്‍- ഇസ്രാഈല്‍ ചര്‍ച്ച രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വെസ്റ്റ് ബങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അനധികൃത കുടിയേറ്റം ഇസ്രാഈല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് തയാറില്ലെന്ന കടുത്ത നിലപാടിലാണ് ഫലസ്തീന്‍. പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കുടിയേറ്റത്തോട് തന്നെ ലോക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രാഈല്‍ ഭരണകൂടം അനുമതി നല്‍കുന്നത്. ഇതാണ് സമാധാന ചര്‍ച്ച സ്തംഭിക്കാന്‍ കാരണവും.
ഫലസ്തീന്‍- ഇസ്രാഈല്‍ സമാധാനം തന്റെ ലക്ഷ്യമാണെന്ന് ജോര്‍ജ് ബുഷ് ജൂനിയര്‍ നിരവധി തവണ പ്രഖ്യാപിച്ചതാണ്. പക്ഷേ ഒരു തവണ സമാധാന ചര്‍ച്ചക്ക് അവസരമൊരുക്കിയതൊഴിച്ചാല്‍ ജൂനിയര്‍ ബുഷിന് എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബറാക്ക് ഒബാമ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഗ്ദാനത്തിന്റെ പെരുമഴ സൃഷ്ടിച്ചു. പക്ഷേ രണ്ടാം ടേം പൂര്‍ത്തിയാകുമ്പോള്‍ ഒബാമയും അമേരിക്കയിലെ പ്രബലരായ സയണിസ്റ്റ് ലോബിയുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് നടന്ന ശ്രമങ്ങള്‍ എല്ലാം തകര്‍ത്തത് ഇസ്രാഈലി ധാര്‍ഷ്ട്യമാണ്. ഇതിനു അമേരിക്കയുടെ പിന്തുണയുമുണ്ടായി. ഇസ്രാഈലിനെ ‘അനുസരിപ്പിക്കാന്‍’ യു.എന്‍ രക്ഷാസമിതി ശ്രമിച്ച ഘട്ടങ്ങളിലെല്ലാം വീറ്റോ ഉപയോഗിച്ച് രക്ഷക്ക് എത്തിയത് അമേരിക്കയാണ്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഒബാമയുടെ പ്രഖ്യാപനങ്ങളില്‍ അറബ് ലോകം പ്രതീക്ഷയര്‍പ്പിക്കുന്നു. കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡണ്ട് എന്ന നിലയില്‍ പതിവ് ശൈലി മാറി സഞ്ചരിക്കുമെന്നായിരുന്നു അറബ് ലോകം പ്രതീക്ഷിച്ചത്. അവ അസ്ഥാനത്തായി. പശ്ചിമേഷ്യന്‍ സമാധാനത്തിനായി അമേരിക്കയും ബ്രിട്ടണും റഷ്യയും ഐക്യരാഷ്ട്ര സഭയും രൂപം നല്‍കിയ പ്രത്യേക ദൗത്യ സംഘം തലവനായി ടോണി ബ്ലെയറിനെ നിയോഗിച്ചപ്പോള്‍ ലോക സമൂഹം ഉറ്റുനോക്കി. പക്ഷേ അറബ്- ഇസ്രാഈലി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും അവരെ ഒന്നിച്ചിരുത്താന്‍ പോലും ബ്ലെയറിനു കഴിഞ്ഞില്ല. മാസങ്ങള്‍ക്കു മുമ്പ് ബ്ലെയര്‍ ദൗത്യം അവസാനിപ്പിച്ചു. മറിച്ച്, ഒബാമ ഭരണ കാലത്ത് ഇസ്രാഈലി ഭരണകൂടം ഫലസ്തീന്‍ മണ്ണില്‍ അഴിഞ്ഞാടി. 2014 ജൂലൈ എട്ടു മുതല്‍ 51 ദിവസം ഗാസ മുനമ്പില്‍ തീ മഴ വര്‍ഷിച്ച ഇസ്രാഈലി പൈശാചികതയില്‍ ജീവന്‍ നഷ്ടമായത് 490 കുട്ടികള്‍ ഉള്‍പ്പെടെ 2200 ഫലസ്തീന്‍കാര്‍ക്കാണ്. പതിനായിരങ്ങള്‍ ഭവന രഹിതരായി. പള്ളികളും പള്ളിക്കൂടങ്ങളും ആസ്പത്രികളും നശിപ്പിക്കപ്പെട്ടു. ‘ഹമാസ്’ നിയന്ത്രിത ഗാസയില്‍ ഇസ്രാഈലി സൈന്യം അഴിഞ്ഞാടിയപ്പോള്‍ മൗനത്തിലായിരുന്നു ലോകത്തെ മിക്ക നേതാക്കളും. ഹമാസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ ഇസ്രാഈല്‍ പരാജയപ്പെട്ടു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രാഈലിന്റെ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാ സമിതിക്കു കഴിഞ്ഞില്ല. അവിടെയും അമേരിക്കയുടെ ഉടക്ക്. ലോകത്തെ പ്രബല ആയുധ ശക്തിയായ ഇസ്രാഈലിന് ഹമാസ് പോരാളികളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ ആക്രമണം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ നാശം സൈനികര്‍ക്കും. 64 സൈനികര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതല്ല. ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഗാസ ആക്രമണം എത്തിക്കഴിഞ്ഞു. ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതിനു പുറമെ അല്‍ അഖ്‌സക്കുമേല്‍ ഇസ്രാഈലിനു അവകാശമില്ലെന്ന് യുനെസ്‌കോ പ്രമേയവും അവര്‍ക്ക് പ്രഹരമായി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതില്‍ അമേരിക്കയുടെ നിസ്സംഗതാ നിലപാട് മുതലെടുക്കാന്‍ റഷ്യന്‍ നേതൃത്വം മുന്നോട്ടുവരുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസം. 2013-14 വര്‍ഷത്തിന് ശേഷം ഫലസ്തീന്‍ – ഇസ്രാഈലി സമാധാന ചര്‍ച്ച നടന്നിട്ടില്ല. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി നടന്ന സന്ദര്‍ഭത്തില്‍ റഷ്യ കരുക്കള്‍ നീക്കി. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. മോസ്‌കോയില്‍ അറബ്- ഇസ്രാഈലി നേതാക്കള്‍ ഒന്നിച്ചിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ റഷ്യ വിജയിക്കുമോ എന്ന സംശയമുണ്ട്. അമേരിക്കയും പാശ്ചാത്യ നാടുകളും മധ്യ പൗരസ്ത്യ ദേശത്ത് റഷ്യന്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ ഉത്ക്കണ്ഠാകുലരാണ്. സിറിയയില്‍ ബശാറുല്‍ അസദിന് സൈനിക പിന്തുണ നല്‍കുന്ന റഷ്യ ഇറാനുമായി സൗഹൃദം വളര്‍ത്തുന്നു. കഴിഞ്ഞ അനുഭവങ്ങള്‍ അറബ് നാടുകള്‍ക്ക് റഷ്യയുമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദം യുദ്ധ വേളയില്‍ പ്രയോജനപ്പെട്ടില്ലെന്ന് അറബ് നാടുകള്‍ തിരിച്ചറിയുന്നു.

പ്രവാചകരുടെ ഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീന്‍ വീണ്ടെടുക്കല്‍ അറബ് ലോകത്തിന്റെ അഭിമാന പ്രശ്‌നമാണ്. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രം ഹിബ്രോണ്‍ ഫലസ്തീനിലാണ്. ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി തുടങ്ങിയ നിരവധി പ്രവാചകരുടെ പാദ സ്പര്‍ശമേറ്റ മണ്ണ്. സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശു യോദ്ധാക്കളില്‍ നിന്ന് മോചിപ്പിച്ച ബൈത്തുല്‍ മുഖദ്ദസ്. ഇവയൊക്കെ അധിനിവേശകരില്‍ നിന്ന് മോചിപ്പിക്കാന്‍ ആരുടെ സഹകരണവും അറബ് സമൂഹം തേടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending