Connect with us

columns

ARTICLE: ആത്മാഭിമാനത്തിന്റെ പൂര്‍ണേന്ദു പ്രഭ

ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്‍മലയായ ഖാഇദെ അഅ്‌സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു.

Published

on

സി.പി സൈതലവി

തിരിമുറിയാത്ത കര്‍ക്കിടക മഴപോലെ യുദ്ധം നീണ്ടു. നിലവിളിയായി; ഇടയ്‌ക്കൊരു തേങ്ങലായും യുദ്ധങ്ങളുടെ കയറ്റിറക്കം. കാറ്റിലൊഴുകി വരുന്ന വെടിയൊച്ചയും വിലാപങ്ങളും വെടിമരുന്നു ഗന്ധവും കൂടിക്കുഴഞ്ഞ ഭയമേഘങ്ങള്‍ ഗ്രാമങ്ങള്‍ക്കു മീതെ അശാന്തിയുടെ വിരിയിട്ടു. നകാര മുഴക്കിയും ഒറ്റക്കൂവല്‍കൊണ്ടും ദുരന്തത്തിന്റെ വരവറിയിച്ച് അവര്‍ പരസ്പരം സന്നദ്ധരായി. പട്ടിണി വയര്‍ ഒന്നുകൂടി മുറുക്കികെട്ടി തലമുറകള്‍ പട്ടാളക്കാര്‍ക്കു നേരെ കുതിച്ചു. മരിച്ചുവീഴും വരെയുള്ള പോരാട്ടത്തിലേക്കു നിയ്യത്ത് വെച്ചു. യന്ത്രത്തോക്കുകളോട് മുട്ടാന്‍ കയ്യില്‍ കരുതിയ മരക്കമ്പുകളില്‍ അവരുടെ വിശ്വാസം തളിര്‍ത്തു. പറമ്പിലും പാടത്തും തോട്ടിലും കുളത്തിലും മൃതദേഹങ്ങള്‍ കുമിഞ്ഞു.

യുദ്ധം എന്നു തുടങ്ങി എന്ന ചോദ്യം അസ്ഥാനത്തായിരുന്നു. കാലത്തിന്റെ ഘടികാരത്തില്‍ സൂചി നാലേകാല്‍ നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴാണ് ഒരു ദീര്‍ഘ നിശ്വാസം കേട്ടത്. ദേശമൊന്ന് നടുനിവര്‍ത്തിയത്. അപ്പോള്‍ പാതയോരത്തും വീട്ടുമുറ്റങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ഖബറുകളായി എണ്ണമറ്റ നൂറ്റാണ്ടുകളുടെ യൗവനം മണ്ണിലലിഞ്ഞു ചേര്‍ന്നിരുന്നു. പോര്‍ത്തുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അധികാര രഥചക്രങ്ങളുരുട്ടി നാടിന്റെ നെഞ്ചിന്‍കൂട് പിളര്‍ത്തിരുന്നു. ലോകത്തെ വിറപ്പിച്ച സൈനിക ശക്തികള്‍. ആധിപത്യത്തിന്റെ ഉടവാളുമായി വന്നവര്‍. ഒട്ടിയ വയറും ഉടലാകെ പടരുന്ന ദേശസ്‌നേഹ വീര്യവുമായി പൊരുതി നിന്നു ഒരു സമുദായം ആ ഗര്‍വിഷ്ഠ സാമ്രാജ്യങ്ങളോട്; 424 വര്‍ഷം. ഇടമുറിയാത്ത പോര്‍വിളികളായി. ഇടര്‍ച്ചയില്ലാത്ത ശൗര്യമായി. ഒരു രാജാവിനും വേണ്ടിയല്ല. രാജ്യത്തിനുവേണ്ടി മാത്രം. ദേശസ്‌നേഹം വിശ്വാസത്തിന്റെ അംശമാണെന്ന ഇന്ധന ബലത്തില്‍. മണ്ണും മക്കളും ജീവിത സ്വപ്നങ്ങളും ആ പുറപ്പാടുകളെ പിന്തിരിപ്പിച്ചില്ല. തലമുറകള്‍ക്ക് അനന്തരം പകരാന്‍ അവരിലെ സൂക്ഷിപ്പ് സ്വത്ത് അഭിമാനം മാത്രമായിരുന്നു. പ്രാണനില്‍ സ്പന്ദിക്കുന്ന ദേശാഭിമാനം.

ഏഴിമലക്കു വടക്കുള്ള കുമ്പള മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടു. കിടക്കുന്നത് മലബാറാണെന്ന് പോര്‍ത്തുഗീസുകാരനായ ദുവാര്‍ത്തെ ബര്‍ബോസ പതിനാറാം നൂറ്റാണ്ടില്‍ അടയാളമിട്ടു പറഞ്ഞു. അതിനും ആയിരത്താണ്ടു മുമ്പ് അറബികള്‍ കേരളവും മലൈബാറും ഒന്നായി വരച്ചു.
കേരള തീരത്തിനു മേല്‍ ആഴി കടന്നെത്തിയ അധീശത്വത്തെ ചെറുക്കാന്‍ ആയുധമണിഞ്ഞ സമുദായത്തിന്റെ ജീവിതപ്പാതയാകെ സംഘര്‍ഷഭരിതമായി. ജീവന്‍ പകരം കൊടുത്തു നടത്തിയ നൂറ്റാണ്ടുകളുടെ ദേശരക്ഷാ പോരാട്ടങ്ങള്‍ക്കു മീതെ പോലും വര്‍ഗീയ മുദ്രയുടെ മഷി വീണു. പറങ്കിപ്പടയെ ചെറുക്കാന്‍ ‘അറബിക്കടലലയില്‍ രണാങ്കണമുറപ്പിച്ച’ രാജ്യത്തിന്റെ ഒന്നാം നാവികപ്പടയുടെ സമുദായം. അധിനിവേശ പ്രതിരോധത്തിന്റെ ആദിമുദ്രാവാക്യമായി തീരങ്ങള്‍ മുഴക്കിയ തക്ബീറുകള്‍. പശ്ചിമഘട്ട താഴ്വരകളിലെ ഗറില്ലാ യുദ്ധമുറകളില്‍ സര്‍ ആര്‍തര്‍ വെല്ലസ്ലിയെ വിറപ്പിച്ച മാപ്പിളപ്പോരാളികള്‍. വാഗണ്‍ ട്രാജഡിയും പൂക്കോട്ടൂര്‍ യുദ്ധവും. ലക്ഷങ്ങളുടെ ജീവാര്‍പ്പണം.

പടക്കളങ്ങളില്‍ പുകയമര്‍ന്നപ്പോള്‍ ചുറ്റിലും ശൂന്യതയായിരുന്നു. നട്ടുച്ചയിലും കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഇരുട്ട്. ഒടുവിലെ പോരാട്ടത്തിനു എണ്ണയൊഴിച്ച ‘ദേശീയ’ നേതാക്കള്‍പോലും കൈവിട്ടുകളഞ്ഞു അവരെ. പട്ടാള വേട്ടയും മരണപര്യന്തതടവും നാടുകടത്തലും തൂക്കുമരവും. ശിക്ഷകളേറ്റു വാങ്ങിയവരുടെ ബാക്കി പെരുവഴികളില്‍ ഒറ്റപ്പെട്ടു. ജീവിത പ്രതിസന്ധികളുടെ തിളക്കുന്ന വെയിലത്ത് ഒരു തണല്‍ മരവുമില്ലാതെ. പട്ടിണിക്കൂരകളില്‍ നിന്ന് അഭയം മോഹിപ്പിച്ച് അനാഥകളെ കൊïുപോയവര്‍ കുഞ്ഞുങ്ങള്‍ക്ക് അന്നത്തിനൊപ്പം പുതിയ ‘മത’വും ഉള്ളില്‍ കൊടുത്തുതുടങ്ങി. കത്തിയാളിയ വിശപ്പില്‍ പൈതങ്ങള്‍ ചുരുണ്ടു
കിടന്നു.കുടിലുകളില്‍ കുരകളില്‍ ജീവിതത്തിനും മരണത്തിനുമിടയിലെ അതിരുകള്‍ നേര്‍ത്തു.

ആലംബമറ്റ മനുഷ്യരുടെ കണ്ണീര്‍പാടങ്ങളിലേക്ക് ദുരിതക്കടലായി പിന്നാലെ പ്രളയവും. മലകള്‍ പിളര്‍ന്ന്, ആകാശമിരമ്പി കുതിച്ചുവന്ന മഹാമാരി. ദിക്കെങ്ങും ആഴ്ചകള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നു. വെയില്‍ തെളിഞ്ഞ് വെള്ളമിറങ്ങുമ്പോള്‍ വേവിച്ചെടുക്കാന്‍ താളും തകരയും പോലും ഇല്ലാതായിരുന്നു. കൂട്ട മരണവും പകര്‍ച്ചവ്യാധിയും. വിട്ടൊഴിയാത്ത ദുരന്തങ്ങളില്‍ പകച്ചുപോയ ജനത. പട്ടിണിയും രോഗവും തളര്‍ത്തിയ ശരീരങ്ങള്‍ യുദ്ധത്തിനും കൂലിക്കും വേണ്ടാതായി.

ആ ഇരുട്ടിന്റെ ഇടനാഴിയിലേക്ക് വെളിച്ചക്കീറു പോലെ നാലു വാചകങ്ങള്‍ പറന്നുവന്നു. സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ പഞ്ചാബ് പ്രവിശ്യാ പ്രസിഡണ്ട മൗലാനാ സഫര്‍അലിഖാന്‍ ബഹദൂര്‍ തന്റെ ‘സെമീന്ദാര്‍’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര. സ്വന്തം ജീവന്‍ പന്തത്തില്‍ കോര്‍ത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്ന ‘മലബാറിലെ മാപ്പിളമാര്‍ നമ്മുടെ കൂടപ്പിറപ്പുകളാണെന്ന്’ ഉത്തരേന്ത്യന്‍ പ്രതാപത്തോട് അഭിമാനപൂര്‍വം വിളിച്ചുപറഞ്ഞു. ആ വീരേതിഹാസങ്ങളും അനന്തര ദുരന്തങ്ങളും ഒരു വാങ്മയ ചിത്രമായി സെമീന്ദാറില്‍ വാര്‍ന്നു വീണു. വറുതിയുടെ തീക്കാറ്റില്‍ കരിഞ്ഞുണങ്ങുന്ന മലബാറിലെ മനുഷ്യ ജന്മങ്ങള്‍ക്ക് ശമനൗഷധവുമായി ആരുണ്ട്‌ പോകാനെന്ന് സഫറലീഖാന്റെ അഗ്നിച്ചിറകുള്ള അക്ഷരങ്ങള്‍ ചോദിച്ചു. അന്തമില്ലാത്ത ആഴങ്ങളില്‍ താണുപോകുന്ന സമുദായ സന്തതികള്‍ക്ക് സ്വപ്നങ്ങളുടെ കരയിലേക്ക് ഒരു തുഴ നല്‍കാന്‍ ആരുണ്ടാകുമെന്ന്.ദൈവാനുഗ്രഹത്തിന്റെ നിധി കൈവശമുണ്ടായിരുന്ന മനുഷ്യ സ്‌നേഹിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയും സഹോദരനും ആ വിളി കേട്ട് മലബാറിലെത്തി. കണ്ണു മിഴിക്കാന്‍പോലുമാവാതെ തളര്‍ന്നു മയങ്ങുന്ന മാപ്പിള ബാല്യങ്ങളുടെ ദൈന്യതയിലേക്ക് തണുപ്പും ശാന്തിയുമായി അവരുടെ സ്‌നേഹവിരല്‍ നീണ്ടു. മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട്ട് ജെ.ഡി.റ്റി ഇസ്ലാം എന്ന അനാഥാലയം ഉയര്‍ന്നു.

തള്ളിപ്പറയാനല്ലാതെ തലോടാനാരുമില്ലാത്ത ജനം അലക്ഷ്യമായലഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഉള്‍ക്കിടിലമുണ്ടക്കിയ ഭൂവിഭാഗം ഇരുണ്ട വന്‍കരയായി കിടന്നു. നിരക്ഷരതയും നിത്യദാരിദ്ര്യവും ജീവിത ചക്രമായി അവരില്‍ ലയിച്ചു. കെട്ടുപോയ കിനാവിന്റെ കരിന്തിരികളില്‍ നെടുവീര്‍പ്പുകള്‍ മേഞ്ഞു.മഞ്ഞും നിലാവും നിറഞ്ഞ വേനല്‍ രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോള്‍ ദൂരെനിന്ന് പറന്നുവരും പടപ്പാട്ടിന്റെ ഈണങ്ങള്‍. അത് മാത്രമായിരുന്നു മറവിയുടെ മരുന്ന്. പാട്ടൊഴുകുന്ന കാറ്റിന്റെ മര്‍മ്മരത്തില്‍ ഒരു നിമിഷത്തേക്ക് അവര്‍ നക്ഷത്രങ്ങളിലൂടെ യാത്രപോകും. പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ സങ്കടഭാരങ്ങളിലേക്കുണരും.

വിഹ്വലമായ ആ വേനലുരുക്കങ്ങളിലേക്ക് ഒരിളംകാറ്റ് വന്നു. അനന്തമായ മരുപ്പറമ്പില്‍ തണലും തണുപ്പും പകരുന്ന മഹാവൃക്ഷമായി അത് പന്തലിച്ചു – മുസ്ലിംലീഗ്. 1930കള്‍. മലബാറിന്റെ വേദനകള്‍ നെഞ്ചിലേറ്റുവാങ്ങാന്‍ മുസ്ലിംലീഗ് വരികയായി. നിത്യനിരാശയില്‍ തളര്‍ന്നു മയങ്ങിയ ജനപദത്തിന്റെ അകതാരില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെക്കാന്‍. അഭിമാനബോധമുണര്‍ത്താന്‍. നവോത്ഥാനത്തിന്റെ പടഹമുയര്‍ത്തി മുസ്ലിംലീഗ് വന്നു. അബ്ദുറഹിമാന്‍ അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ടുസാഹിബ് തുടങ്ങിയവര്‍ മുന്നില്‍. കെ.എം മൗലവിയും കെ. ഉപ്പിസാഹിബും ബി. പോക്കര്‍ സാഹിബും കൂടെ. ഈ ഉയിര്‍ത്തെഴുന്നേല്‍പിന്റെ രംഗപടത്തില്‍ ശില്‍പ്പിയും സംവിധായകനുമായി അമരത്തും അണിയത്തും മഹാ പ്രതിഭയായ കെ.എം സീതിസാഹിബും.

അറബി മലയാളത്തിന്റെ വിശുദ്ധ പ്രാചീനതയില്‍ പാട്ടും ബൈത്തും കത്തും ഖിസ്സയുമെല്ലാം കോര്‍ത്തുവെക്കുന്ന കാലം. ആശയ വിനിമയങ്ങളില്‍ ‘അച്ചടി മലയാളം’ ഒരു ധാരാളിത്തമെന്ന് കരുതിയ ആ യുഗത്തെ അക്ഷരങ്ങള്‍ ചേര്‍ത്ത് വായിപ്പിക്കാന്‍ അഭ്യസിപ്പിക്കുകയായിരുന്നു ആദ്യയജ്ഞം. സംഘടിച്ചുണരുന്ന ജനതയില്‍ രാഷ്ട്രീയ പ്രബുദ്ധതയുടെ ഊര്‍ജ്ജം പകരാന്‍, പിന്നാക്കത്തിന്റെ കാനനപാതയില്‍ അവകാശ ബോധത്തിന്റെയും ലോക രാഷ്ട്രീയത്തിന്റെയും സൂര്യകിരണങ്ങള്‍ പതിക്കാന്‍, അറിവിന്റെ പുതുലോകങ്ങളിലൂടെ മുഖ്യധാരയിലേക്ക് തലയുയര്‍ത്താന്‍ ‘ചന്ദ്രിക’ പത്രം സ്ഥാപിതമായി. 1934 മാര്‍ച്ച് 26. അവകാശ നിഷേധത്തിന്റെ ഇരുണ്ട ഭൂപടം ആ പൂര്‍ണേന്ദുപ്രഭയില്‍ പൂത്തുലഞ്ഞു. 1937 – മലബാര്‍ ജില്ലാ മുസ്ലിംലീഗ് വ്യവസ്ഥാപിത പ്രസ്ഥാനമായി. തോറ്റും ജയിച്ചും തുടങ്ങിയ അങ്കങ്ങള്‍ ജനശക്തിയുടെ ആരവമായി. പ്രഭാപൂരമായി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അരങ്ങിലെത്തി. പാണക്കാട് പൂക്കോയതങ്ങളുടെ ആത്മീയ ശോഭയും.

ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്‍മലയായ ഖാഇദെ അഅ്‌സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു. പക്ഷേ, ഒരു പകല്‍ക്കിനാവുപോലെ എല്ലാം നിമിഷാര്‍ധത്തില്‍ അസ്തമിച്ചു. പ്രതീക്ഷയുടെ പൂരവിളക്കുകളണഞ്ഞു. സ്വാതന്ത്ര്യത്തിനൊപ്പം വിഭജനവും. ദുര്‍വ്യാഖ്യാനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് ജീവരക്തം പെരുവഴികളിലൊഴുകി. വര്‍ഗീയ വൈരത്തിന്റെ വാള്‍ത്തലപ്പില്‍ ജനലക്ഷങ്ങളുടെ പ്രാണന്‍ പിടഞ്ഞു.

പലായനത്തിന്റെയും കലാപങ്ങളുടെയും ചോരപ്പുഴകളില്‍ രാജ്യത്തിന്റെ ഉത്തരദേശം പതഞ്ഞൊഴുകി. സ്വപ്നങ്ങള്‍ പങ്കുവെച്ചും പ്രതിസന്ധികളില്‍ കരുത്തുപകര്‍ന്നും കൂടെനിന്ന ജനനായകര്‍ പോലും ഒരു രാത്രി കൊണ്ട് അന്യരായി. മറ്റൊരു രാഷ്ട്രത്തിന്റെ പ്രതിനിധികള്‍. അന്യഥാബോധം വളര്‍ത്തുന്നതില്‍ അധികാരികളും ദേശീയവാദികളും കൈകോര്‍ത്തു. ന്യൂനപക്ഷ മാനസങ്ങളില്‍ അഭയമന്ത്രം കേള്‍പ്പിച്ച രാഷ്ട്രപിതാവും വര്‍ഗീയതയുടെ ബലിക്കല്ലിലൊടുങ്ങി.

മുസ്ലിംലീഗ് ഉപേക്ഷിച്ച് മതേതര നാട്യത്തിന്റെ വലിയ കുപ്പായങ്ങള്‍ക്കുള്ളിലൊളിച്ചു ഉത്തരേന്ത്യന്‍ നേതാക്കള്‍. മലബാറിലും വിഷാദം നിഴലിട്ടു. നേതാക്കള്‍ അരികിലുള്ളത് ഭയം കുറച്ചുവെങ്കിലും കൊടുങ്കാറ്റിനു മുമ്പുള്ള നിശ്ശബ്ദതയായി ഉള്ളില്‍ ദുരൂഹതകള്‍ തിടംവെച്ചു. ഭീഷണികള്‍ക്ക് മുമ്പില്‍ കര്‍മ്മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്‍ തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിളിച്ചുപറയുന്നുïായിരുന്നു. ദക്ഷിണേന്ത്യ അതുകേട്ടു. മലബാര്‍ പ്രത്യുത്തരം നല്‍കി. ‘അഭിമാനകരമായ അസ്തിത്വം’ പുനര്‍ജ്ജനിയുടെ തത്വശാസ്ത്രമായി ഹൃദയമിടിപ്പില്‍ ചേര്‍ത്തുവെച്ചു. സീതിസാഹിബും പടയാളികളും ഖാഇദേമില്ലത്തിന് അകമ്പടിയായി. ഇടിമിന്നലിന്റെ ദാഹകശക്തിയും മഞ്ഞുകാറ്റിന്റെ ആര്‍ദ്രതയും നാവില്‍ ചാലിച്ച വാഗ്മിതയുടെ ദശാവതാരം സി.എച്ച് മുഹമ്മദ് കോയ എന്ന രാജകുമാരന്‍ ഈ കാലാള്‍പ്പടയുടെ ഹൃദയരാഗമായി.

‘ആധുനിക രാഷ്ട്രീയം- ആധുനിക വിദ്യാഭ്യാസം’ എന്ന് സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഉരുവിട്ട ജീവനമന്ത്രം പ്രയോഗവത്കരിച്ചു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.
സ്വതന്ത്രഇന്ത്യയുടെ പുതിയ പ്രഭാതത്തിലേക്ക് നവീന ചിന്തകളുടെ ചിറകിലേറി ന്യൂനപക്ഷ-പിന്നാക്ക ജനതയുടെ അവകാശസമര പ്രസ്ഥാനം പറന്നുയര്‍ന്നു. 1948 മാര്‍ച്ച് 10. ഖാഇദേമില്ലത്തിന്റെ മദിരാശി പട്ടണം അതിനു സാക്ഷ്യം നിന്നു. ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളില്‍ ഊന്നിയ രാഷ്ട്ര ഭരണഘടനക്കായി ആശയവും അധ്വാനവും സമര്‍പ്പിച്ചു ഖാഇദേമില്ലത്തിന്റെ പ്രസ്ഥാനം. ‘ഏതു ദ്രോഹവും ക്ഷമിക്കും; പക്ഷേ രാജ്യസ്‌നേഹവും വിശ്വാസവും ചോദ്യം ചെയ്യുന്നവരോട് രാജിയാവാനാവില്ലെന്ന്’ പ്രഖ്യാപിച്ചു മുസ്ലിംലീഗ്.

ന്യൂനപക്ഷ സംഘാടനത്തിനുനേര്‍ക്ക് നിരോധനങ്ങളും ഭീഷണികളും മുഴങ്ങി. സംഘടന പിരിച്ചുവിട്ടാല്‍ കൈവരുന്ന വാഗ്ദാനപ്പെരുമഴ. പ്രലോഭനങ്ങളില്‍ വഴങ്ങാത്ത പാരമ്പര്യത്തിനു മുന്നില്‍ അധികാരികള്‍ ബഹുമുഖ തന്ത്രങ്ങള്‍ പയറ്റി.

ഹൈദരാബാദ് ആക്ഷന്റെ നിരോധന സീല്‍ക്കാരങ്ങളില്‍ കൂസാതെ ഹരിതസേന മുന്നേറി. കാരാഗൃഹം കാണിച്ചു പിന്തിരിപ്പിക്കാന്‍ പാണക്കാട് തങ്ങളെയടക്കം മുന്നണിപ്പോരാളികളെ ജയിലിലടച്ചു. ഒരു മന്ദസ്മിതം കൊï് മറികടന്നു ആ തടവറകള്‍.സമുദായ പാതയിലെ ഭിന്നവേദികളെ കോര്‍ത്തുവെച്ച ഐക്യത്തിന്റെ തിരുമധുരമായി മുസ്ലിംലീഗ്. ആശയ വൈജാത്യങ്ങള്‍ക്ക് അവധി നല്‍കി സമുദായത്തിന്റെ അവകാശപോരാട്ടങ്ങള്‍ക്ക് ചിന്തയും ചൂടും പകരാനുള്ള ഐക്യവേദി. പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും പരമ്പരാഗത ചിന്തയും പുരോഗമനവാദവും ഒത്തുചേരുന്ന ഹരിതശോഭ. നിരീശ്വര പ്രസ്ഥാനവും നിയമത്തിന്റെ പഴുതുകളും വിശ്വാസത്തിനെതിരിലുയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പ്രതിരോധമൊരുക്കി. തീവ്രചിന്തകളുടെ കൂമ്പൊടിച്ചു. നിരക്ഷരതയും ദാരിദ്ര്യവും നിര്‍മാര്‍ജ്ജനം ചെയ്യുകയെന്ന യജ്ഞം ഏറ്റെടുത്തു. വിദ്യാഭ്യാസ വിപ്ലവത്തിന്റെ തേരുതെളിച്ചു. പൊരുതി നേടിയ സംവരണം തൊഴില്‍ മാത്രമല്ല അധികാര പങ്കാളിത്തവും ഉറപ്പാക്കി. ചികിത്സയും ഭവനവും ആശ്വാസത്തിന്റെ സമസ്തഭാവങ്ങളുമായി കാരുണ്യഹസ്തം നീട്ടി. ഭരണഘടനാവകാശങ്ങളുടെ സംരക്ഷണത്തിനു പൊരുതി. അര്‍ഹമായ അവകാശങ്ങള്‍ നേടി. ജനാധിപത്യ ശക്തികൊണ്ട് ഫാസിസ്റ്റ് തേര്‍വാഴ്ചയെ തടുത്തുനിര്‍ത്തി. വേട്ടയാടപ്പെടലിന്റെ ഭീതിയകറ്റി ന്യൂനപക്ഷങ്ങളില്‍ ജീവിതസുരക്ഷിതത്വവും ആത്മധൈര്യവും പകര്‍ന്നു. ക്ഷുഭിതരാഷ്ട്രീയത്തിനു മധ്യെ ആത്മസംയമനത്തിന്റെ തത്വശാസ്ത്രം ഒരു ശമനതാളമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന സ്‌നേഹമാരുതന്‍.

അനന്തരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഈ സ്നേഹ ഗീതിയുടെ ധ്വജ വാഹകരായി.
ഖാഇദേമില്ലത്തിനു പിറകേ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും ജി എം ബനാത്ത് വാലാ സാഹിബും ഇ അഹമ്മദ് സാഹിബും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അമരം നയിച്ചു കടന്നു പോയി.

ചന്ദ്രതാരാങ്കിത ഹരിതക്കൊടിക്കു കീഴെ സുരക്ഷിത സമൂഹം വളര്‍ന്നു. രാഷ്ട്രവും സമുദായവും ഒന്നിച്ചുയരാന്‍ ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രയോഗവഴികള്‍ ശീലിപ്പിച്ചു. 88 ലക്ഷം മുസ്ലിംകളുള്ള കേരളം 20 കോടി വരുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ദിശകാണിക്കുന്ന ദീപസ്തംഭമായി. ദളിത്, പിന്നാക്ക സമൂഹങ്ങളില്‍ ആത്മാഭിമാനത്തിന്റെ ഉശിരു പകര്‍ന്നു ഈ നിത്യഹരിതശക്തി.

ശരീഅത്ത് സംരക്ഷണത്തിന് അമുസ്ലിംകള്‍ അണിനിരക്കുന്ന സമരനിര പോലെ മതമൈത്രിയുടെ പൂക്കാലമൊരുക്കി. ഒരു ഗ്രാമ പഞ്ചായത്തംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്കുമുന്നില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒരേസമയം ഒരൊറ്റ സംസ്ഥാനത്ത് അരഡസനോളം മന്ത്രിമാരുമുള്ള അധികാരനിര്‍വഹണത്തിലെ ശക്തിസാന്നിധ്യമായി നിശ്ശബ്ദം നല്‍കി മറുപടി.കേരളം എല്ലാ നന്മയിലും കാണുന്നു ഈ ഹരിതമുദ്ര. ഇന്ത്യന്‍ ന്യൂനപക്ഷ ജനകോടികള്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു ഈ ജനമുന്നേറ്റത്തിന്റെ പടവുകളില്‍.

വ്യക്തിസൗഭാഗ്യങ്ങളുടെ പദവിയും പ്രസിദ്ധിയും നേടാന്‍ കാത്തിരിക്കാതെ, ചരിത്രത്തിലൊരിടത്തും നാമമുദ്രകള്‍ ചാര്‍ത്താതെ ഓര്‍മകളുടെ അടരുകളില്‍ അജ്ഞാതരായി മറഞ്ഞുനില്‍ക്കുന്ന പരസഹസ്രം പേര്‍ ജീവിതംകൊണ്ട് പണിതതാണ് സമുദായശിരസിലെ ഈ അഭിമാന കിരീടം. മശ്രിഖും മഗ്രിബും കീര്‍ത്തികേട്ട മഹാപുരുഷ പരമ്പരയുടെ വ്രതശുദ്ധിവടിവാര്‍ന്ന സമര്‍പ്പണമാണിത്. ഏഴരപ്പതിറ്റാണ്ടിന്റെ മുള്‍വഴികളില്‍ പൊടിഞ്ഞ ചോരയും കണ്ണീരും നെയ്‌തെടുത്ത സ്വപ്നങ്ങളും തിളങ്ങുന്നുങ്ങതില്‍. ഈ ആത്മാഭിമാനത്തിന്റെ മരതകക്കല്ലില്‍.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending