columns
ആര്‍ഭാടങ്ങള്‍ കടക്കെണിയിലേക്ക്
ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്‌ലാം പറയുന്നു.

ടി.എച്ച് ദാരിമി
മുല്ലാ നസ്‌റുദ്ദീന്‍ പുതിയ താമസ സ്ഥലത്തെത്തി. അധികം വൈകാതെ തൊട്ടടുത്ത ധനികന്റെ കടയില്‍ എത്തി കടക്കാരനുമായി ഊഷ്മളമായി പരിചയപ്പെട്ടു. കച്ചവടം മുതല്‍ വൈയക്തിക കാര്യങ്ങള്‍ വരെ വര്‍ത്തമാനം നീണ്ടതോടെ രണ്ടാളും ഏറെ അടുത്തതായി തോന്നിപ്പിക്കപ്പെട്ടു. തന്റെ വര്‍ത്തമാനത്തില്‍ കടക്കാരന്‍ അനുരക്തനായി എന്ന് മുല്ലക്ക് തോന്നിയതും മുല്ല പതിവുപോലെ തന്റെ ആവശ്യം പുറത്തെടുത്തിട്ടു. തനിക്ക് ഇയാളുടെ അടുത്ത്‌നിന്നും കുറച്ച് പണം കടം വേണം. ഇതുവരെയും സംസാരിച്ചതും ഇടപെട്ടതും വളരെ ഹൃദയപൂര്‍വമായിരുന്നു എങ്കിലും ആവശ്യം കേട്ടപ്പോള്‍ കടക്കാരന്‍ നിഷ്‌കളങ്കമായി തിരിച്ചു ചോദിച്ചു: അതിന് താങ്കളെ എനിക്ക് പരിചയമില്ലല്ലോ, നമ്മള്‍ പരസ്പരം ഇന്നു മാത്രമാണല്ലോ കണ്ടുമുട്ടുന്നത്?. പിന്നെ മുല്ല അവിടെ അധികനേരം നിന്നില്ല. ഒരു തരം ചിരി നല്‍കി മെല്ലെ പിന്നോട്ട് പോരുമ്പോള്‍ മുല്ല ചിന്തിച്ചു: അതിശയം തന്നെ! ഇതുവരെ താമസിച്ചിരുന്നിടത്ത് എല്ലാവരും തന്നെ മുമ്പേ ശരിക്കും അറിയുന്നതിനാല്‍ കടം കിട്ടുന്നില്ല. ഇവിടെയാണെങ്കിലോ, തന്നെ മുമ്പേ അറിയാത്തതിനാലും കടം കിട്ടുന്നില്ല! മുല്ലാ നസ്‌റുദ്ദീന്‍ എന്ന ഒരാള്‍ ജീവിച്ചിരുന്നുവോ എന്നും ഇക്കണ്ട കഥകളെല്ലാം അദ്ദേഹത്തിന്റേത് തന്നെയാണോ എന്നോ ആരാഞ്ഞ ആര്‍ക്കും തിട്ടമില്ല. അവര്‍ ആരാഞ്ഞവര്‍ക്കും അതില്ല. അതിനാല്‍ പതിവുപോലെ ഇവിടെയും കഥ വിട്ട് കാര്യമെടുക്കാം.
മനുഷ്യരില്‍ ചിലര്‍ വലിയ ആര്‍ഭാടത്തില്‍ ജീവിക്കുന്നതില്‍ ഏതോ ആനന്ദം കണ്ടെത്തുന്നു. അവന്റെ ആ മോഹവും പോക്കറ്റും ഒത്തുപോകാതിരിക്കുന്നു. അപ്പോഴും തന്റെ മോഹത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവന്‍ തയ്യാറല്ല. മറിച്ച്, അവന്‍ ഏതു വിധേനയും തന്റെ മോഹം നിവൃത്തി ചെയ്യാനുള്ള വഴിയെ കുറിച്ച് ചിന്തിക്കുന്നു. ആര്‍ഭാടത്തില്‍ അനുരക്തനാകുന്ന സ്വഭാവക്കാരനാണ് എന്നതില്‍ നിന്നും കക്ഷി ചിന്തക്കും വിവേകത്തിനുമല്ല, വികാരത്തിന് മാത്രം വില കല്‍പിക്കുന്ന ആളാണ് എന്ന് മനസ്സിലാക്കാം. അതിനാല്‍ അവന്‍ കച്ചവടം ചെയ്‌തോ അധ്വാനിച്ചോ തന്റെ മോഹം സാക്ഷാത്കരിക്കാനുള്ള വഴിയൊന്നും ചിന്തിക്കില്ല. മറിച്ച് തല്‍ക്കാലം കാര്യം കടന്നുകിട്ടാനുള്ള വഴിയിലേക്കേ അവന്‍ പോകൂ. അത് കടം വാങ്ങലാണ്. അതിന് ഏത് വലിയ ഉപാധിയും അംഗീകരിച്ചേക്കും. എത്ര പലിശ കൊടുക്കേണ്ടിവന്നാലും കൊടുക്കാന്‍ തയ്യാറായിരിക്കും. കൊടുത്തില്ലെങ്കില്‍ വീടും പറമ്പും ആസ്തികളും പോകുമെന്നു പറഞ്ഞാലും അത്തരം ഭീഷണിയൊന്നും കാര്യമാക്കില്ല. ഈ പ്രകൃതത്തില്‍ കടം വാങ്ങുന്ന ഒരാളും രക്ഷപ്പെട്ട അനുഭവം സമൂഹത്തിനില്ല. അതേസമയം ഒന്നുമില്ലാത്ത ദരിദ്രന്‍മാരുടെ മുമ്പില്‍ കടം അവശ്യ സംഗതിയല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകും. ഇവിടെ കടത്തെ കുറിച്ച് പറയും മുമ്പ് ആര്‍ഭാടത്തെയും ദരിദ്രനെയും വിലയിരുത്തണം. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ആര്‍ഭാടമാവുന്നില്ല. ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങുന്നത് കുറ്റപ്പെടുത്തപ്പെടാവുന്നതുമല്ല.
എന്നാല്‍ ദരിദ്രന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ ആദ്യം അവനെ നിശ്ചയിക്കണം. ദരിദ്രന്‍ രണ്ടു തരത്തിലുണ്ട്. ഒന്ന്, തന്റെ ദാരിദ്രത്തെ കുറിച്ചുളള ബോധവും ബോധ്യവും ഉള്ളവന്‍. അവന്‍ കടം വാങ്ങുകയാണെങ്കില്‍തന്നെ അതിനൊരു നിയന്ത്രണം ഉണ്ടാകും. കണ്ടതുപോലെയും കിട്ടിയതുപോലെയുമെല്ലാം കടം വാങ്ങില്ല. അതിനാല്‍ ഇത്തരം ദരിദ്രരും നിരൂപിക്കപ്പെടുന്നില്ല. മറ്റൊരു തരം ദരിദ്രരുണ്ട്. അഹങ്കാരിയും ഗര്‍വുള്ളവനുമായ ദരിദ്രന്‍. തന്റെ നിലയും അവസ്ഥയും ഒന്നും ഒരിക്കലും അവന്‍ അംഗീകരിക്കില്ല. വലിയ പണക്കാരെ പോലെ അറ്റമില്ലാതെ ആഗ്രഹിക്കുകയും അതിനുവേണ്ടി എത്ര വേണമെങ്കിലും കടം വാങ്ങിക്കൂട്ടുകയും ചെയ്യും. ഇത്തരം ദരിദ്രന്‍മാര്‍ ആദ്യം പറഞ്ഞ പക്വതയും വിവേകതയുമില്ലാത്ത മോഹക്കാരുടെ പട്ടികയില്‍ പെടുന്നവരാണ്. അവരുടെ കാര്യത്തില്‍ ഒരു അനുതാപവും കാണിക്കേണ്ടതില്ല. അത്തരക്കാരെ തങ്ങളുടെ ചെയ്തികളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ വിടുകയേ മാര്‍ഗമുള്ളൂ. അഹങ്കാരിയായ ദരിദ്രനെ കുറിച്ച് നബി (സ) നിശിതമായ ഭാഷയില്‍ അനിഷ്ടം രേഖപ്പെടുത്തിയതു കാണാം. അതിനാല്‍ അഹങ്കാരിയായ ദരിദ്രനെ അപകട രേഖക്കു മുകളിലെത്തിക്കാന്‍ കഴിയില്ല.
ആര്‍ഭാടം എങ്ങനെയാണ് കടക്കെണിയില്‍ വീഴ്ത്തുന്നത് എന്ന് നോക്കാം. ആര്‍ഭാട ഭ്രമം തലക്കു പിടിക്കുമ്പോള്‍ അത് ഉന്മാദമായിത്തീരുന്നു. ഇത് ശാസ്ത്രീയമായി പറഞ്ഞാല്‍ രോഗമാണ്. ചികിത്സ ആവശ്യമുള്ള മാനസിക രോഗം. പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള രോഗാവസ്ഥയാണ് ഉന്മാദം അഥവാ മാനിയ. മാനിയ എന്നാല്‍ അസാധാരണമായി ഉയര്‍ന്നതോ പ്രകോപിപ്പിക്കുന്നതോ ആയ മാനസികാവസ്ഥ, തീവ്രമായ ഊര്‍ജം, അമിതമായ ചിന്തകള്‍, മറ്റ് തീവ്രവും അതിശയോക്തിപരവുമായ പെരുമാറ്റങ്ങള്‍, സാഹചര്യങ്ങളെ പരിഗണിക്കാത്ത മോഹങ്ങള്‍ എന്നിവ കാരണം ഉണ്ടാകുന്ന മാനസിക അവസ്ഥയാണ്. അതുണ്ടായിക്കഴി ഞ്ഞാല്‍ പിന്നെ അതിന്റെ അളവിനനുസരിച്ച് ഒരാളുടെ ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അതിനാലാണ് ഉന്‍മാദ ഹേതുകമായ വിഷയത്തിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാന്‍ അതുള്ളവര്‍ക്ക് കഴിയാതെ പോകുന്നത്. അപ്പോള്‍ ആര്‍ഭാട ചിന്ത ഉന്മാദം എന്ന രോഗമായി വളരുന്നതോടെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നു. അതാണ് കടം വാങ്ങല്‍. കടം എന്നത് എത്ര ന്യായമായിരുന്നു എന്ന് നാം സമര്‍ഥിച്ചാലും അത് ഏത് ഉന്മാദത്തിനോ ആര്‍ഭാടത്തിനോ വേണ്ടി വാങ്ങിയോ അതുവഴി വന്നുചേരുന്ന ലക്ഷ്വറിക്കുള്ള ആനന്ദത്തിനുള്ള വിലയായി മാറും എന്നത് ഉറപ്പാണ്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികമാണ്. വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. പക്ഷേ, എങ്കില്‍ തന്നെയും അത് അതിവേഗം ഒരു തലവേദനയായി പരിണമിക്കും. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. ഒന്നുകില്‍ കടം തന്നവന്‍ കടത്തിന്റെ ഉപാധികള്‍ കടുപ്പിക്കും. നേരെചൊവ്വെ തിരിച്ചടവ് മന്ദീഭവിക്കുന്നത് അനുഭവപ്പെടുമ്പോള്‍ പ്രത്യേകിച്ചും തന്റെ പണം നഷ്ടമില്ലാതെ തിരിച്ചുപിടിക്കാന്‍ കൊടുത്തവന്‍ വ്യഗ്രത കാണിച്ചേക്കും. അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറിയേക്കും. അല്ലെങ്കില്‍ സാമ്പത്തിക നയങ്ങള്‍ മാറും. വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക അവസ്ഥകള്‍ മാറിയെന്നും വരാം. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു, വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു തുടങ്ങിയവയും പ്രതീക്ഷിതമാണ്. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തവയാണ് ഇവയെല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്‍ക്കുകയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. ഇതെല്ലാം നേരിട്ട് അസ്വസ്ഥമാക്കുന്നത് ആര്‍ഭാട മോഹം ഒരുക്കിപ്പിടിക്കാന്‍ കഴിയാതെ കടം വാങ്ങിയവനെയാണ്. അതുകൊണ്ടാണ് അമിതമായ ആര്‍ഭാട ഭ്രമം, അനാവശ്യമായ കടം തുടങ്ങിയവയൊക്കെ വളരെ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ് എന്നത്.
നാം പറഞ്ഞ ധാര്‍മികമായ കാര്യകാരണങ്ങള്‍ ഒന്നും ഇല്ലെന്നുവന്നാല്‍ തന്നെ വളരെ കരുതല്‍ വേണ്ട കാര്യമാണ് കടം എന്നത്. അത് വ്യക്തിയെ അസ്വസ്ഥനാക്കുന്നതുപോലെ രാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ചേക്കാം. 2005-2015 കാലത്തുണ്ടായ രണ്ടാം വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ ഉദാഹരണമായി എടുക്കാം. അന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ മാന്ദ്യത്തിന് ആക്കം കൂട്ടിയത് കടമായിരുന്നു. ചെറിയ വരുമാനക്കാര്‍ക്ക് ബോണ്ടുകളോ ഈടുകളോ ഇല്ലാതെയും തിരിച്ചടവിന്റെ സാധ്യത പരിശോധിക്കാതെയും കേന്ദ്ര ബാങ്ക് കടം അനുവദിച്ചു. പ്രതീക്ഷിച്ചതുപോലെ അത് തിരിച്ചടവിന് ഭംഗം നേരിട്ടു. ഇതോടെ വെപ്രാളത്തിലായ ബാങ്ക് ദുസ്സൂചനകള്‍ ലഭിച്ചതും കടങ്ങള്‍ വലിയ തുകക്ക് ഇന്‍ഷ്വര്‍ ചെയ്തു. ഇതോടെ രാജ്യത്തിന്റെ ബാധ്യത ഇരട്ടിക്കുകയും സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമാവുകയും ചെയ്യുകയായിരുന്നു. ഇത്രയും ഗുരുതരമായ ഒന്നായതിനാല്‍ തന്നെയാണ് ഇസ്‌ലാം കടത്തിന്റെ കാര്യം വലിയ വിഷയമായെടുത്തിരിക്കുന്നത്.
ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്‌ലാം പറയുന്നു. കടമിടപാട് നടത്തുന്നവര്‍ക്ക് ദുന്‍യാവിലെ കലഹങ്ങളില്‍ നിന്നും പരലോകത്തെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം അനുശാസിക്കുന്നത്. കടം രണ്ടു പേര്‍ തമ്മില്‍ തല്ലാനും അകലാനും കാരണമാവാതിരിക്കാന്‍ ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ച് കൊണ്ട് നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ് (അല്‍ ബഖറ: 282). എഴുതി വെച്ചാല്‍ പിന്നെ തര്‍ക്കമുണ്ടാവില്ല.
അത്യാവശ്യമുള്ളവര്‍ക്ക് കടം വാങ്ങുന്നത് അനുവദനീയമാണെങ്കിലും തിരിച്ച് നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് അനഭിലഷണീയമാ (കറാഹത്താ)ണ്. ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി കടം വാങ്ങുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. കടമായി പണം ലഭിക്കാനിടയുണ്ട് എന്നത്‌കൊണ്ട് മാത്രം ഒരാള്‍ പണം കടമായി വാങ്ങിക്കൊള്ളണമെന്നില്ല. തന്നെയുമല്ല മറ്റു വല്ല മാര്‍ഗവുമുണ്ടെങ്കില്‍ കടം വാങ്ങാതിരിക്കുന്നതാണ് ഉത്തമം. ഒരാള്‍ തന്റെ അത്യാവശ്യത്തിന്‌വേണ്ടി തിരികെ കൊടുക്കാം എന്ന ഉദ്ദേശ്യത്തോടുകൂടി വല്ലതും വായ്പ വാങ്ങിയാല്‍ അത് വീട്ടാന്‍ അല്ലാഹു അവനെ സഹായിക്കും, ഇനി അവന് അത് വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവന്‍ കുറ്റക്കാരനാകുകയില്ല എന്ന് നബി (സ) പറഞ്ഞു (ബുഖാരി). ആത്മാര്‍ഥതയുള്ള വിശ്വാസിയെ സംബന്ധിച്ചിടത്തോളം കടം വാങ്ങുക എന്നത് അവന്റെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കാര്യമാണ്. മാത്രമല്ല അവന്റെ സാംസ്‌കാരിക വിശുദ്ധിയെ അത് ഹനിക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: നിങ്ങള്‍ നിര്‍ഭയമായ അവസ്ഥക്ക് ശേഷം സ്വമേധയാ ഭയത്തിലകപ്പെടരുത്. അതു കേട്ട സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണത്? നബി(സ) പറഞ്ഞു: കടം (അഹ്മദ്). കടബാധ്യത തീര്‍ക്കാന്‍ കഴിയാത്തവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. നബി (സ) നമസ്‌കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു. ഇത് കേട്ട ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്? അപ്പോള്‍ നബി(സ) പറഞ്ഞു: ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും (ബുഖാരി). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ഒരാള്‍ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കടബാധ്യത അദ്ദേഹത്തിന് പോലും പൊറുക്കപ്പെടാത്തതാണ്. നബി(സ) പറഞ്ഞു: രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടും, കടം ഒഴികെ. (മുസ്‌ലിം) കടം തിരിച്ചുകൊടുക്കുന്നതില്‍ അമാന്തം കാണിക്കുന്നതിനെ അക്രമമായിട്ടാണ് ഇസ്‌ലാം കാണുന്നത്. നബി(സ) പറഞ്ഞു: പണക്കാരന്റെ അവധി നീട്ടിപ്പറയല്‍ അക്രമമാണ് (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എറ്റവും നന്നായി കടം വീട്ടുന്നവനാണ് (ബുഖാരി).കടം വാങ്ങുന്നത് പ്രോത്സാഹജനകമല്ലെങ്കിലും കടം കൊടുക്കുക എന്നത് ഇസ്‌ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ സല്‍കര്‍മമാണ്്. നബി(സ) പറഞ്ഞു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതില്‍ ഒന്ന് സദഖയായി പരിഗണിക്കും (ഇബ്‌നുമാജ). കടം വീട്ടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ സമയം നീട്ടിക്കൊടുക്കുക, ഭാഗികമായോ മുഴുവനായോ ഇളവു ചെയ്തു കൊടുക്കുക തുടങ്ങിയതെല്ലാം പുണ്യപ്രവൃത്തികളായി ഇസ്‌ലാം പരിഗണിക്കുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്
-
kerala3 days ago
ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി