columns
സര്‍ക്കാര്‍ കുരുക്കില്‍ വഴിമുട്ടി തദ്ദേശ ഭരണം
ഡിസംബറില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള
ബജറ്റ് വിഹിതം മൂന്ന് മാസം വൈകി. സാമ്പത്തിക വര്‍ഷം
അവസാനിക്കാന്‍ 17 ദിവസം ബാക്കിയിരിക്കെ പദ്ധതി ചെലവ്
53 ശതമാനം മാത്രം. ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണവും മുടങ്ങി. ലൈഫ് 2020 അപേക്ഷകരില്‍ 10
ശതമാനം പേര്‍ക്ക് പോലും എഗ്രിമെന്റ് ഘട്ടമെത്തിയില്ല. സംസ്ഥാനം ഇന്നോളം കണ്ടിട്ടില്ലാത്ത ഗുരുതര പ്രതിസന്ധിയിലേക്കാണ്
പ്രാദേശിക സര്‍ക്കാറുകളെ സംസ്ഥാന സര്‍ക്കാര്‍ തള്ളിവിടുന്നത്.

പി.കെ ഷറഫുദ്ദീന്‍
സംസ്ഥാന സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളില്‍ കുരുങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം തന്ത്രപരമായി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നീക്കം ക്ഷേമ പദ്ധതികളെയടക്കം പ്രതിസന്ധിയിലാക്കുകയാണ്. ചരിത്രത്തില്‍ ഇന്നോളമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രാദേശിക സര്‍ക്കാറുകള്‍ക്ക്‌മേല്‍ സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. പദ്ധതിയുടെ അംഗീകാര നടപടി നാല് മാസം വൈകിപ്പിച്ചും ബജറ്റ് വിഹിതം വെട്ടിക്കുറച്ചും പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കത്തില്‍തന്നെ തടസ്സംനിന്ന സര്‍ക്കാര്‍, ഇപ്പോള്‍ ബജറ്റിന്റെ മൂന്നാം ഗഡു തുക വൈകിപ്പിച്ചാണ് പ്രതിസന്ധിയുണ്ടാക്കിയത്. പദ്ധതി ചെലവ് തടയുന്നതിനുള്ള ബോധപൂര്‍വമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഡിസംബര്‍ മാസത്തില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവാണ് മാര്‍ച്ച് പാതിയിലെത്തിയിട്ടും ധനവകുപ്പ് അനുവദിക്കാത്തത്. മൂന്നാം ഗഡു അനുവദിച്ചു കൊണ്ട് 1049/ 2023 നമ്പറായി 13.02.2023 തിയ്യതി കാണിച്ച് ധനവകുപ്പ് ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറില്‍ ഇത് പ്രകാരം തുക ലഭ്യമായിട്ടില്ല. ലഭിച്ചാല്‍തന്നെ ഇത്ര വൈകിയതിനാല്‍ ചെലവഴിക്കുക സങ്കീര്‍ണമാകും.
പദ്ധതി വിഹിതം മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. ഒന്നാം ഗഡു ഏപ്രില്‍ മാസത്തിലും രണ്ടാം ഗഡു ജൂലൈ മാസത്തിലും മൂന്നാം ഗഡു ഡിസംബറിലുമാണ് ലഭിക്കാറ്. ഇത്തവണ ഒന്നാം ഗഡു ഏപ്രിലില്‍ ലഭിച്ചെങ്കിലും രണ്ടാം ഗഡു മൂന്ന് മാസം വൈകി ഒക്ടോബറിലാണ് ലഭിച്ചത്. ശേഷം ലഭിക്കേണ്ട അവസാന ഗഡുവാണ് ഇത്ര വൈകി ഉത്തരവിറങ്ങുന്നത്. ഇനി രണ്ടാഴ്ച കൊണ്ട് മിക്ക പദ്ധതികള്‍ക്കും ബില്ല് സമര്‍പ്പിക്കാന്‍ കഴിയാതെവരും. സമര്‍പ്പിച്ച ബില്ലുകളിലേറെയും ക്യൂ ലിസ്റ്റിലേക്ക് മാറ്റി ചെലവിന്റെ കണക്കില്‍ പെടുത്തുകയും എന്നാല്‍ തുക അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാവുക. ഇതിലൂടെ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും കോടികള്‍ തിരിച്ച്പിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇവ ജില്ലാ ആസൂത്രണ സമിതി അംഗീകാര ഘട്ടത്തിലാണുള്ളത്. ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക കണ്ടെത്തുമ്പോള്‍ നിലവില്‍ തയ്യാറാക്കപ്പെട്ട പദ്ധതിയിലേറെയും വെട്ടിക്കുറക്കേണ്ടിവരും. ഇതോടെ പ്രതിസന്ധി അടുത്തവര്‍ഷവും തുടരും.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് 17 ദിവസം മാത്രം ബാക്കിയിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വെറും 53.24 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍ 55.85 ശതമാനം, ബ്ലോക്ക് പഞ്ചായത്ത് 51.26 ശതമാനം, ജില്ലാ പഞ്ചായത്ത് 43.72 ശതമാനം, മുനിസിപ്പാലിറ്റി 47.12 ശതമാനം, കോര്‍പറേഷന്‍ 38.3 ശതമാനം എന്നിങ്ങനെയാണ് പദ്ധതി ചെലവ്. 7488.64 കോടി രൂപയില്‍ 3986.89 കോടി മാത്രമാണ് ട്രഷറിയില്‍നിന്നും അനുവദിച്ചത്. 6007 ബില്ലുകള്‍ തുക നല്‍കാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. മൂന്നാം ഗഡു അനുവദിക്കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ബില്ലുകള്‍ സ്വീകരിക്കുന്നില്ല. പദ്ധതി ചെലവില്‍ ഏറ്റവും പിറകില്‍ കോഴിക്കോട് ജില്ലയാണ്. 47.71 ശതമാനാമാണ് ജില്ലയുടെ ചെലവ്. 58.07 ശതമാനം ചെലവഴിച്ച ആലപ്പുഴയാണ് മുമ്പില്‍. ജനറല്‍ സാധാരണ വിഹിതത്തില്‍ 4087.17 കോടി രൂപയില്‍ 2358.02 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്. പ്രത്യേകഘടക പദ്ധതിയില്‍ 1341.3 കോടി രൂപയില്‍ 729.37 കോടി രൂപയും പട്ടികവര്‍ഗ പദ്ധതിയില്‍ 201.55 കോടിയില്‍ 112.3 കോടി രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ 637.45 കോടിയില്‍ 317.39 രൂപയും മാത്രമാണ് ചെലവഴിക്കപ്പെട്ടത്.
2022 ഏപ്രില്‍ ഒന്നിന് മുമ്പായി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന്പകരം ജൂലൈ മാസത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. തന്മൂലം പദ്ധതി പ്രവര്‍ത്തനത്തിന് 12 മാസം ലഭിക്കുന്നതിന്പകരം എട്ട് മാസം മാത്രമാണ് ഇത്തവണ ലഭിച്ചത്. ഇത് പദ്ധതി ചെലവിനെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധിയെ മറികടന്ന് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഗഡു മൂന്ന് മാസം വൈകിയത് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.
പദ്ധതി വിഹിതം തടസപ്പെട്ടത് മരാമത്ത് പ്രവൃത്തികളെ മാത്രമല്ല ബാധിക്കുക. ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, അതിദരിദ്രര്‍ക്കുള്ള പദ്ധതി, ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് പരിചരണ പദ്ധതി തുടങ്ങി അവശവിഭാഗങ്ങള്‍ക്കുള്ള നിരവധി പദ്ധതികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലൈഫ് 2020ലെ അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന്‌ശേഷം ഈയിടെയാണ് ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരിമിതമായ പേര്‍ക്കാണ് ഈ വര്‍ഷം ധനസഹായം അനുവദിക്കുന്നത്. അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇതിലേറെ പേരും. ഇവര്‍ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും ഫണ്ട് ലഭിക്കാത്തത് മൂലം പാതിവഴിയില്‍ മുടങ്ങിയ നിലയിലാണ്. ഭൂ രഹിതഭവന രഹിതര്‍ക്ക് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതേവരെ ലഭിച്ചിട്ടുമില്ല.
തൊട്ടുമുമ്പുള്ള വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തിയാണ് സര്‍ക്കാര്‍ ഓരോ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം അനുവദിക്കാറുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷമായി വര്‍ധനവ് ലഭിക്കുന്നില്ല എന്ന് മാത്രമല്ല, വന്‍ തോതില്‍ തുക വെട്ടിക്കുറക്കുന്ന സാഹചര്യവുമാണുള്ളത്. ഇതിന്പുറമെ നടപ്പുവര്‍ഷത്തില്‍ ബജറ്റ് വിഹിതമായി അനുവദിച്ച തുക പോലും പിന്നീട് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന സാഹചര്യമുണ്ടായി. വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി ഉത്തരവുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇത്മൂലം പ്രാദേശിക സാഹചര്യത്തിനനുസരിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്.
2022 ഡിസംബര്‍ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണവും താളംതെറ്റിയ നിലയിലാണ്. ഡിസംബറിലെ പെന്‍ഷന്‍ മാര്‍ച്ചിലാണ് വിതരണം പൂര്‍ത്തീകരിച്ചത്. ജനുവരി, ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ ഇത്‌വരെ അനുവദിച്ചിട്ടില്ല.പദ്ധതി ചെലവ് ഉയര്‍ന്നുവെന്ന അവകാശവാദമാണ് ഏപ്രില്‍ ഒന്നിന് സര്‍ക്കാറില്‍ നിന്നുണ്ടാവുക. ഇതിനായി ക്യൂ ലിസ്റ്റിലുള്ള ബില്ലുകളെകൂടി ചെലവില്‍ ചേര്‍ത്ത് കാണിക്കും. ഈ തുക അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നെടുക്കും. അതോടെ അടുത്ത വര്‍ഷത്തെ പദ്ധതി ചെലവിലും ഇവ ചേര്‍ത്തപ്പെടും. ഫണ്ട് നഷ്ടപ്പെടാതെ രണ്ട് വര്‍ഷത്തെ പദ്ധതി വിഹിതം ഉയര്‍ത്തിക്കാണിക്കുന്ന സര്‍ക്കാര്‍ കുതന്ത്രത്തിന്റെ നഷ്ടം അനുഭവിക്കുക പ്രാദേശിക സര്‍ക്കാറുകളും ഇവയെ ആശ്രയിക്കുന്ന അവശവിഭാഗങ്ങളും മാത്രമായിരിക്കും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala15 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF15 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി