Culture

അമേരിക്കയില്‍ ജൂത ആരാധനാലയത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

By chandrika

October 28, 2018

വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്‍ നാല്‍പതുകാരനായ റോബര്‍ട്ട് ബോവേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ സാബത്ത് ചടങ്ങ് നടക്കുന്നതിനിടെ തോക്കും ഗ്രനേഡുകളുമായെത്തിയ ജനക്കൂട്ടത്തിനുനേരെ വെടിവെക്കുകയായിരുന്നു.

സിനഗോഗിലുണ്ടായത് വംശീയാക്രമണമാണെന്നാണ് പ്രാഥമിത നിഗമനം. ആക്രമണം നടക്കുമ്പോള്‍ ജൂത പളളിയില്‍ നൂറോളം ആളുകളുണ്ടായിരുന്നു. ജൂതന്‍മാര്‍ മരിക്കണമെന്ന് ആക്രോഷിച്ചാണ് ബോവേഴ്‌സ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അക്രമിയായ റോബര്‍ട്ട് ബോവേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ മൂന്ന് ഒട്ടോമാറ്റിക്ക് തോക്കുകളുടെ ഫോട്ടോ പ്രതി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. സെമിറ്റിക് വിരുദ്ധ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.