india
പുതുതായി നിയമിക്കപ്പെട്ട ഒമ്പത് ഗവർണർമാരും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ
ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.
രാജ്യത്തെ 9 സംസ്ഥാനങ്ങളിലേക്ക് പുതുതായി നിയമിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ആര്.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍. ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.
സിക്കിം ഗവര്‍ണറായിരുന്ന ലക്ഷ്മണ് പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. 2023 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായിരുന്ന അനുസൂയ ഉകെയ്ക്ക് പകരം മണിപ്പൂരിന്റെ അധിക ചുമതലയും ലക്ഷ്മണ് പ്രസാദ് ആചാര്യക്ക് നല്‍കിയിട്ടുണ്ട്. മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ഹരിഭാവു കിസന്റാവു ബാഗ്ഡെയെ രാജസ്ഥാന് ഗവര്‍ണറായും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.
മുന്‍ രാജ്യസഭാ എം.പി ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ഓം പ്രകാശ് മാത്തൂര്‍ രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവാണ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എം.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ആര്.എസ്.എസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006ല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ കൈലാഷ്നാഥിനെയാണ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചത്. ഗുജറാത്തില്‍ മോദിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായിരുന്നു കൈലാഷ്നാഥ്.
മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിനെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. ബറേലിയില്‍ നിന്ന് 7 തവണ എം.പിയായ ഗാംഗ്വാറിന് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി നല്കി അദ്ദേഹത്തെ ബി.ജെ.പി തൃപ്തിപ്പെടുത്തിയിരിക്കുന്നത്.
അസമില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി രമണ്‍ ദേകയെയാണ് ഛത്തീസ്ഗഢ് ഗവര്‍ണറായി നിയമിച്ചത്. അസമിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് രമണ്‍ ദേക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ പദവി നല്കി പ്രശ്നം പരിഹരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കര്‍ണാടക മുന്‍ മന്ത്രി സി.എച്ച്. വിജയശങ്കറിനെ മേഘാലയയിലും നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയിലാണ് നിയമിച്ചത്. അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ വര്‍ഷം ആദ്യം രാജിവച്ച ബന്‍വാരിലാല്‍ പുരോഹിതിന് പകരമാണ് പഞ്ചാബില്‍ ഗുലാബ് ചന്ദിനെ നിയമിച്ചത്. അദ്ദേഹത്തിന് ചണ്ഡീഗഢ് യു.ടി അഡ്മിനിസ്ട്രേറ്റര്‍ പദവിയും നല്‍കിയിട്ടുണ്ട്.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
