GULF
ശവ്വാൽ പിറ കണ്ടു ; സഊദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ ഈദുൽ ഫിത്വർ
ഒമാനിൽ ശനിയാഴ്ചയാണ്

അഷ്‌റഫ് വേങ്ങാട്ട്
മക്ക: പുണ്യ മാസത്തിന്റെ ദിനരാത്രങ്ങൾക്ക് വിട നൽകി വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയിൽ സഊദിയിൽ നാളെ ഈദുൽ ഫിത്വർ. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ വെള്ളിയാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് സഊദിയും യു എ ഇ , ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്വർ ആഘോഷത്തിലേക്ക് പ്രവേശിക്കുന്നത് . ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തോടൊപ്പം റമസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച്ച ഈദ് ആഘോഷിക്കും. ഈദാഘോഷിക്കുന്ന ആഗോള മുസ്ലിംകൾക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. സഊദിയിലും ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് മദീനയിലുള്ള സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും ആശംസകൾ അർപ്പിച്ചു .
സഹനത്തിലും ത്യാഗത്തിലും സ്ഫുടം ചെയ്ത മനസ്സോടെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാളിന്റെ ആരവങ്ങളിലേക്ക് പ്രവേശിക്കുന്നത്. സഊദിയിലെ റിയാദിനടുത്ത് ഹോത്താ സുദൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രിം കൗൺസിൽ നാളെ ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചത്.
സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സംഭാവനയുടെയും ഉദാത്തമായ സന്ദേശം വിളംബരം ചെയ്യുന്ന ഈദുൽ ഫിത്വർ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ ആഹ്ലാദത്തോടെയാണ് സഊദിയിലെ സ്വദേശി വിദേശി സമൂഹം ആഘോഷിക്കുക . പുണ്യങ്ങളുടെ പൂക്കാലമായ റമസാനിൽ മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളിലേക്ക് ഒഴുകിയെത്തിയ ആഗോള വിശ്വാസി സമൂഹവും ഇന്ന് ഈദാഘോഷത്തിൽ പങ്കാളികളാകും. കോവിഡ് ഭീഷണി വിട്ടകന്ന ശേഷം ഏറെ ആശ്വാസത്തിലും ആനന്ദത്തിലുമുള്ള ഈദാഘോഷത്തിലാണ് രാജ്യവും ജനങ്ങളും.
ഈദ് നിസ്കാരങ്ങൾക്കായി രാജ്യത്തെ ഇരുപത്തിയൊന്നായിരത്തോളം മസ്ജിദുകളും ഈദ് ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ നിരവധി ഈദ്ഗാഹുകൾ സംഘടിപ്പിക്കും. കാലാവസ്ഥ മാറ്റം മൂലം മഴയുണ്ടാകുന്ന ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈദ് ദിനത്തിൽ സഊദിയുടെ ചില പ്രദേശങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സൂര്യോദയത്തിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നിസ്കാരം ആരംഭിക്കുക. ഈദ് അവധി ആരംഭിച്ചതോടെ നഗരങ്ങളിൽ കഴിയുന്ന സ്വദേശികളിൽ പലരും ഗ്രാമങ്ങളിലുള്ള അവരുടെ ജന്മനാടുകളിലേക്ക് യാത്ര തുടങ്ങി. കൂടാതെ കുടുംബത്തോടൊപ്പം പുണ്യ ഗേഹങ്ങൾ സന്ദർശിക്കാനും സ്വദേശികൾ മക്കയിലും മദീനയിലും എത്തുന്നതിനാൽ പുണ്യ നഗരങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മക്കയിലെയും മദീനയിലെയും കച്ചവട കേന്ദ്രങ്ങളും വിപണിയും തീർത്ഥാടകരുടെ പ്രവാഹത്തോടെ സജീവമായി.
നാട്ടിൽ ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആഘോഷിക്കുമ്പോൾ കുടുംബത്തോടൊപ്പം ഈദാഘോഷിക്കാൻ പ്രവാസികളും സ്വദേശങ്ങളിലേക്ക് യാത്ര തുടങ്ങി. സ്കൂളവധി തുടങ്ങിയതോടെ കുടുംബങ്ങളും ഹ്രസ്വകാല അവധിക്ക് നാട്ടിലേക്ക് പോകുന്നുണ്ട്. ആഘോഷവേളകളിലും അവധിക്കാലങ്ങളിലും പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികൾ ഇത്തവണയും ഇരട്ടിയിലധികം യാത്രാക്കൂലി വർധിപ്പിച്ച് യാത്ര ദുരിതമാക്കിയിട്ടുണ്ട്. സമ്പാദ്യമെല്ലാം ഉപയോഗിച്ചാലും കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള സാധാരണ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനക്കമ്പനികളുടെ കൊള്ള മൂലം വഴിമുട്ടുന്നത്. ആഘോഷവേളകളിലെയും അവധിക്കാലയളവിലെയും ഹൈ സീസൺ ഫെയർ എന്ന വിമാനക്കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന കേരള സർക്കാരിന്റെ വാഗ്‌ദാനങ്ങൾ ഇവിടെ ജലരേഖയായി.
GULF
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.
19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
GULF
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
GULF
സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.
ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.
സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.
ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി