kerala

‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ ശ്രമം

By webdesk17

October 07, 2025

ഭരണ സ്വാധീനമുപയോഗിച്ച് സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാൻ കെ.ടി ജലീലിന്റെ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജിൽ ജോലി ചെയ്ത സമയത്തെ സർവീസ് ബുക്ക് തിരുത്തിക്കാനാണ് ശ്രമം. പി.എസ്.എം.ഒ കോളജിൽ പ്രൊഫ റായിരുന്ന കെ.ടി ജലീൽ 2021 മാർച്ച് 13-ന് രാജിവെച്ചിരുന്നു.

2024 ആഗസ്ത് 13-ന് പി.എഫിലെ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന അക്കാലത്തെ നിയമപ്രകാരമായിരുന്നു രാജി. ജോലി രാജിവെച്ച് കൃത്യം ഒരു മാസം പിന്നിട്ടതോടെ നിയമന അഴിമതി കേസിൽ ലോകായുക്ത നടപടിയെ തുടർന്ന് ജലീലിന് മന്ത്രി സ്ഥാനവും രാജിവെക്കേണ്ടി വന്നു. ജലീലിന്റെ രാജി മാനേജർ സ്വീകരിച്ചിരുന്നു. ഇതോടെ പെൻഷനുൾപ്പെടെ ലഭിക്കാത്ത സാഹചര്യമായപ്പോഴാണ് രാജി തിരുത്താൻ ശ്രമം തുടങ്ങിയത്.

കോളജ് മാനേജർ എം.കെ ബാവക്ക് നേരിട്ടെത്തിയാണ് അന്ന് രാജി കൈമാറിയത്. വിദ്യഭ്യാസ വകുപ്പിന് നൽകിയ അപേക്ഷയിൽ പെൻഷൻ ലഭിക്കുന്നതിന് യോഗ്യമായ രീതിയിൽ സർവീസ് ബുക്ക് തിരുത്തി തരണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സേവന ചട്ടങ്ങൾ പ്രകാരം, ഒരു അധ്യാപകൻ സ്വമേധയാ രാജിവെച്ച് അത് മാനേജ്‌മെന്റ് സ്വീകരിച്ചാൽ പെൻഷന് അർഹതയില്ല. സർവീസ് ബുക്കിൽ മാറ്റം വരുത്താൻ പ്രിൻസിപ്പലിനോ മറ്റോ അധികാരമില്ലാത്തതിനാൽ ജലീലിന്റെ കത്ത് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കൈമാറി. ഇതിനു പിന്നാലെയാണ് സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി രേഖ തിരുത്താനുള്ള ശ്രമം തുടങ്ങിയത്.