Connect with us

india

ലവ് യു പാരിസ്: സോപ്പില്ല, പെർഫ്യുമുണ്ട്

Published

on

ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്.

അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. ദേഹത്ത് സ്പ്രേ പുശുന്നു. ഈ പുതുമണവാളന് ഭാഗ്യത്തിന് ഇംഗ്ലീഷ് അറിയാം. ചോദിച്ചതും നാട്ടിലെ റിട്ടയേർഡ് മിലിട്ടറിക്കാരനെ പോലെ അതാ ഫ്രഞ്ച് പെർഫ്യും ചരിത്രം വരുന്നു. എന്തിൽ നിന്നും ഫ്രഞ്ചുകാർ പെർഫ്യും ഉണ്ടാക്കും. ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വേരുകൾ, മൃഗക്കൊഴുപ്പ് തുടങ്ങി ഫ്രഞ്ചുകാർ പെർഫ്യൂമിന് ആശ്രയിക്കാത്ത സാധന സാമഗ്രികൾ ഇല്ലത്രെ..!! ഇനി എപ്പോഴെല്ലാമാണ് ഈ സ്പ്രേ പ്രയോഗം എന്ന ചോദ്യത്തിനുത്തരവും വലിയ വിവരണമായിരുന്നു.

രാവിലെ മുതൽ പ്രയോഗമാണ്. കുളിയിലൊന്നും വലിയ വിശ്വാസമില്ലാത്തത് പോലെ. ബാത്ത്റുമുകളിൽ സോപ്പിന് പകരം പെർഫ്യും ലോഷനുകളാണ്. കുളി നിർബന്ധമില്ലെന്നിരിക്കെ രാവിലെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ അടിച്ചാണ് ഓഫിസിലേക്കോ ജോലിക്കോ പുറത്തിറങ്ങുക. എല്ലാവരും ബാഗിൽ പെർഫൂമുകളുമായാണ് ഇറങ്ങുക. നമ്മുടെ കഥാനായകൻ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് കാട്ടാൻ മടിച്ചില്ല. മൂന്ന് തരം പെർഫ്യൂമുകൾ. രാവിലെ ഉപയോഗിക്കുന്നവ മൈൽഡ് ആയിരിക്കും-അതായത് മെട്രോയിലോ,ട്രാമിലോ, ബസിലോ ഒപ്പം യാത്ര ചെയ്യുന്നവരെ ദ്രോഹിക്കാത്തവ. ഓഫീസിലും ജോലിസ്ഥലത്തും പുഷ്പനിർമിത ദ്രവ്യമാണ് ഉപയോഗിക്കുക. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അൽപ്പമധികം ശക്തിയുള്ള മൃഗക്കൊഴുപ്പിൽ നിന്നും നിർമിക്കുന്ന പെർഫ്യും.

നമ്മുടെ നായകനെ അതിനിടയിൽ പരിചയപ്പെടുത്താൻ മറന്നു-മാർക് റെയ്നേ. നമ്മൾ മലയാളികൾക്ക് ഗൾഫ് ബന്ധം കൂടുതലുള്ളതിനാൽ പെർഫ്യും അഥവാ ഗൾഫ് സ്പ്രേ അറേബ്യൻ ഉൽപ്പന്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലോകത്തിൻറെ പെർഫ്യും ആസ്ഥാനം പാരീസാണ്. ഇവിടെ നിന്നാണ് ഗൾഫ് ഉൾപ്പെടെ എല്ലായിടങ്ങളിലേക്കും പെർഫ്യുമുകൾ കയറ്റുമതി ചെയ്യുന്നത്. ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന സ്പ്രേകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥക്ക് അനുസ്യതമായാണ് പാരീസ് കമ്പനികളുടെ സുഗന്ധനിർമാണം. Maison Guerlain എന്ന പെർഫ്യൂമിനാണ് പാരീസിൽ വലിയ മാർക്കറ്റ്. അതിൻറെ വില കേട്ടാൽ ഹൃദയാഘാത സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. “Charade”, “Parure”, “Samsara”, “Shalimar” “Instant തുടങ്ങിയ ബ്രാൻഡുകൾ ഇവരുടേതാണ്. റോസ്, ജാസ്മിൻ,ലാവൻഡർ എന്നീ ഫ്ളേവറുകൾക്കും വലിയ ഡിമാൻഡാണ്. ഫ്രാഗോനാഡാണ് പാരീസിലെ വലിയ പെർഫ്യും നിർമാതാക്കൾ.

ഇവരുടെ ഒരു മ്യൂസിയം നഗരമധ്യത്തിലെ ഒപേര ഹൗസിന് സമീപമുണ്ട്. അത് സന്ദർശിച്ചാലറിയാം പരമ്പരാഗത ഫ്രഞ്ച് പെർഫ്യും നിർമാണം. നമ്മുടെ കാർഷികവൃത്തി പോലെ തന്നെ വലിയ അളവിൽ ചെടികൾ വളർത്തുന്നു. അവ നിശ്ചിത മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് പോലെ പാകപ്പെടുത്തി സത്ത് വലിചെടുക്കുന്നു. പിന്നെ അതിൽ സുഗന്ധവാഹക പദാർത്ഥങ്ങൾ ചേർക്കുന്നു. രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല എന്ന അവകാശവാദത്തിൽ പൂർണമായും വിശ്വസിക്കാനാവില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. പെർഫ്യും ബോട്ടിലുകളും അതിസുന്ദരമാണ്. ആഢംബര പ്രേമികളാണ് ഫ്രഞ്ചുകാർ. സ്പ്രേ ബോട്ടിലുകളിൽ അത് കാണാനുമുണ്ട്. വിവിധതരം ഗ്ലാസുകളിലുള്ള സ്പ്രേ ബോട്ടിൽ നിർമാണത്തെ ആശ്രയിച്ച് കഴിയുന്നവർ ആഫ്രിക്കക്കാരാണ്. ഈ മേഖല അവർക്ക് സ്വന്തമാണ്.

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

Published

on

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്‌കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Continue Reading

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

Trending