Connect with us

kerala

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ചു; മക്കരപ്പറമ്പിലെ വാഹനാപകടം; ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും

Published

on

2013-ൽ ദേശീയപാതയിലെ പെരിന്തൽമണ്ണ – മലപ്പുറം റോഡിൽ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ പുഴക്കാട്ടിരി രാമപുരം ബ്ലോക്ക് പടി തെക്കേതിൽ ഹംസ (52)യെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പിലാണ് ശിക്ഷ. ഇതുകൂടാതെ ശ്രദ്ധയില്ലാതെ പൊതുറോഡിൽ വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രകാരം ഒരുമാസം തടവും ആയിരം രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി.

2013 നവംബർ മൂന്നിന് വൈകീട്ട് 6.20-ഓടെയാണ് മക്കരപ്പറമ്പ് ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപമുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രാമപുരം വലിയകുളം റോഡ് തയ്യിൽ ഹനീഫയുടെ മകൻ സാദിഖ്(28), ഭാര്യ ഷാലിമ(20) ഇവരുടെ ഒന്നരവയസ്സുള്ള ഏകമകൾ മിൻഹ ഫാത്തിമ, സാദിഖിന്റെ സഹോദരിയുടെ മകൾ ഷഹനാസ് അനം(8) എന്നിവർ മരിച്ചത്. ദമ്പതിമാർ സംഭവസ്ഥലത്തും മിൻഹ ആശുപത്രിയിലും ഷഹനാസ് അനം ചികിത്സയിലിരിക്കേ മൂന്നാംദിവസവുമാണ് മരിച്ചത്.

പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ അടിയിൽപ്പെട്ട ബൈക്ക് പത്തുമീറ്ററോളം ദൂരേക്ക്‌ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. വിദേശത്തുനിന്ന് അവധിക്കുവന്ന സാദിഖ് മടങ്ങിപ്പോകാനിരിക്കേയായിരുന്നു അപകടം.

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

kerala

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍, തിരുവാര്‍പ്പ് ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ചീപ്പുങ്കല്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കും ശനിയാഴ്ച (2025 ജൂണ്‍ 21) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

Trending