Culture

ഉത്തര്‍പ്രദേശില്‍ 2300 മദ്രസകള്‍ അടച്ചുപൂട്ടുന്നു; റമസാന്‍ അവധി വെട്ടിക്കുറച്ച് യോഗി സര്‍ക്കാര്‍

By chandrika

January 05, 2018

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കു പൂട്ടിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2300 മദ്രസകളുടെ അംഗീകാരമാണ് യോഗി റദ്ദാക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് ആകെയുള്ള 19108 മദ്രസകളില്‍ 16808 എണ്ണം മാത്രമേ മദ്രസാ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂവെന്നും ബാക്കിയുള്ളവയെ വ്യാജമെന്ന് കണക്കാക്കുമെന്നും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചു. ഈ മാസം അവസാനത്തോടെ മദ്രസകളുടെ അംഗീകാരം ഇല്ലാതാക്കുമെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മദ്രസകളുടെ അധികാരികള്‍ പറഞ്ഞു. അതിനിടെ, റമസാന്‍ മാസത്തിലെ അവധികളും യോഗി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2018ലെ അധ്യയന വര്‍ഷ കലണ്ടറിലെ ഔദ്യോഗിക അവധികളിലാണ് അവധി വെട്ടിക്കുറിച്ചത്.