Article
ജനകീയ ബദലിന് ഇനിയെത്ര കാത്തിരിക്കണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം
രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന
ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും വലുതുമായ ജനാധിപത്യ കക്ഷികള്‍ വേറെയുണ്ട്. ഏറെ അംഗീകാരമുള്ള നേതാക്കളും വിവിധ കക്ഷികളിലായി ഇന്ത്യയിലുണ്ട്.
അവരുടെയെല്ലാം കൂട്ടായ നേതൃനിര വളര്‍ന്നുവരണം.
കെ.എന്‍.എ ഖാദര്‍
പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പി യിലേക്ക്പോയ തൃണമൂല്‍ കോണ്‍ഗ്രസ് എം. എല്‍.എമാരും നേതാക്കളും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. മമതാബാനര്‍ജിയുടെ നേതൃപാടവം അഭിനന്ദനാര്‍ഹമാണ്. അവരുടെ രാഷ്ട്രീയ നിലപാടുകളിലെ ഗുണദോഷങ്ങളെ വിസ്മരിച്ചാലും ജനപക്ഷത്തുള്ള അവരുടെ നില്‍പ്പും, നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും ചില്ലറയല്ല. ഇപ്പോള്‍ അവരുടെ മുഖ്യശത്രുവായി അവര്‍ കരുതുന്നത് ബി.ജെ.പിയേയാണ്. പൊരുതുന്നതും അവരോടാണ്. ദേശീയതലത്തില്‍ ശക്തമായ ഒരു പ്രതിപക്ഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മമത വലിയ പ്രത്യാശയാണ് ജനാധിപത്യവാദികള്‍ക്ക് നല്‍കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ ബംഗാളിനുമേല്‍ സി.പി.എമ്മിനുണ്ടായിരുന്ന മേധാവിത്വം തല്ലി തകര്‍ത്ത് ഭരണം പിടിച്ച മമത കാഠിന്യമേറിയ അനേക രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചു. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അവരെ ബംഗാളിന്റെ മണ്ണില്‍നിന്നും ചവിട്ടിപുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ മോദിയേയും അമിത്ഷായേയും അവര്‍ നേരിട്ടത് നിസ്സാര കാര്യമല്ല. ആരും തളര്‍ന്നുപോയേക്കാവുന്ന, അല്ലെങ്കില്‍ സര്‍വ ആയുധങ്ങളും അടിയറവെച്ച് കീഴടങ്ങുമായിരുന്ന മഹായുദ്ധ വീരന്മാരെയാണവര് പടിക്ക് പുറത്താക്കിയത്.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അതിന്റെ മാളത്തില്‍ കടന്ന് പുറത്തുചാടിച്ച ദീദി ഇപ്പോള്‍ ഇന്ത്യയിലെ വലതുപക്ഷ പ്രസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനക്കാരായ ബി.ജെ.പിയേയും തകര്‍ത്തു. ഇടതുപക്ഷത്തേയും വലതുപക്ഷത്തെയും ഒരേപോലെ തോല്‍പ്പിക്കാന്‍ സാധിച്ച രാഷ്ട്രീയ നേതാവാണ് മമത. കേന്ദ്രവും അനേകം സംസ്ഥാനങ്ങളും ഭരിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത കക്ഷിയോടാണവര് മുട്ടിയത്. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പണവും പദവികളും അധികാരവും ബ്യൂറോക്രസിയുടെ സഹായവും എല്ലാം ബി.ജെ.പിക്ക് തന്നെയായിരുന്നു. അവരുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പശ്ചിമബംഗാളിലെ ഭരണം പിടിക്കാന്‍ ബി. ജെ.പി പ്രയോഗിച്ചു. എല്ലാം നേരിടാന്‍ കുശാഗാത്രയായ ഒരു സ്ത്രീയുടെ മനക്കരുത്തുമാത്രം. അവരാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ഛസ്ഥായിയില്‍ പരിക്കേറ്റതുകാരണം വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവന്നു. കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും കൂടുവിട്ടു പോയി. കഴിഞ്ഞകാല ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിച്ച വന്‍കിട നേതാക്കള്‍വരെ അതിലുണ്ടായിരുന്നു.
മമതയേയും അവരുടെ പ്രതിച്ഛായയേയും ജനപിന്തുണയേയും ഇവര്‍ ലഘൂകരിച്ചുകണ്ട് ബി.ജെ.പിയുടെ അനിയന്ത്രിതമായ പ്രചാരണ കോലാഹലങ്ങളിലും വാഗ്ദാനങ്ങളിലും അവരുടെ മനസ്സിളകി. അക്കാരണത്താല്‍ എതിരാളികളുടെ സകല തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും ദീദി ഒറ്റക്ക് നേരിട്ടു. എന്തിനും അവരോടൊപ്പംനിന്ന ബഹുജനങ്ങളുടെ ശക്തിയെ അവര്‍ ആശ്രയിച്ചു. തെരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി നേരിടാനും വിജയിക്കാനും ആവശ്യമായ പുത്തന്‍ ചേരുവകളും സാങ്കേതികവിദ്യയും ഇത്രമേല്‍ വികസിപ്പിച്ചെടുത്ത മറ്റൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇന്ന് ഇന്ത്യയിലില്ല. അതില്‍ ധാര്‍മ്മിക മൂല്യങ്ങളോ മാന്യതയോ കണ്ടെത്താനാവില്ല. ആ മികവിനെയാണ് മമത മറികടന്നത്. ഏതെങ്കിലും വിധത്തില്‍ മറ്റൊരു കക്ഷിയോ മുന്നണിയോ ജയിച്ചുകയറിയാല്‍ ആ വിജയത്തെ അട്ടിമറിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റി വിജയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അത്തരം നിസ്സഹായതകളെ നോക്കിനില്‍ക്കേണ്ട സ്ഥിതി മറ്റു പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. അത്തരം അടവുകള്‍ പ്രയോഗിക്കാന്‍ ബംഗാളിലും ബി.ജെ.പി ശ്രമിച്ചു. ആജ്ഞാനുവര്‍ത്തികളും അനുസരണശീലമുള്ളവരുമായ ഗവര്‍ണര്‍മാരും മൂല്യശോഷണം സംഭവിച്ച നീതിന്യായ പീഠങ്ങളും അത്തരം ഘട്ടങ്ങളില്‍ അട്ടിമറിക്കാരെ അളവറ്റ് സഹായിച്ചിട്ടുണ്ട്. ബംഗാളില്‍ അതും പരാജയപ്പെട്ടു. മറ്റു പാര്‍ട്ടികളില്‍നിന്നും വിജയം തട്ടിപ്പറിച്ചെടുത്ത് ജനവിധി അട്ടിമറിക്കുന്നതിന്റെ രുചി അറിഞ്ഞവരാണ് ഇന്ത്യ ഭരിക്കുന്നത്. പലപ്പോഴും ജനപ്രതിനിധികളുടെ മൂല്യശോഷണമാണ് അവര്‍ പ്രയോജനപ്പെടുത്തുന്നത്. നമുക്ക് സുപരിചിതമായ പുസ്തകങ്ങളില്‍ അതിനെ മൂല്യ നിരാസമെന്നാണ് വിളിക്കാറുള്ളത്. എങ്കിലും കൂറുമാറ്റക്കാര്‍ക്ക് അത് മൂല്യ വികാസമാണ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും ബംഗാളിലെ തെരഞ്ഞെടുപ്പ് ആവേശഭരിതമാക്കി കാണണം. ദീദിയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുകയാണ് ഇനി വേണ്ടത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും അത് ഗുണം ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ മതേതര കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശക്തമായ ഒരു പ്രചാരണ പരിപാടി ആവിഷ്കരിക്കണം. ജനപക്ഷത്തു നില്ക്കുന്ന ശക്തമായ പ്രസ്ഥാനമാണ് വേണ്ടത്. ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും അടിയന്തിരമായി ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യമല്ല അത് മുന്നോട്ടുവെക്കേണ്ടത്. ഇന്ത്യന്‍ ജനതയുടെ ദൈനംദിന ജീവിത പ്രശ്നങ്ങള്ക്ക്വേണ്ടി പൊരുതുന്ന ഒരു പടയണിയാവാന് ബി.ജെ.പിയെ എതിര്‍ക്കുന്ന കക്ഷികള്‍ക്ക് കഴിയണം. ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ഭരണ വീഴ്ചകളെയാണ് നേരിടേണ്ടത്. സ്വാഭാവികമായും പ്രക്ഷോഭ സമരങ്ങളിലൂടെ ജനപിന്തുണ നേടുകവഴി അധികാരത്തിലെത്താനും സാധിച്ചുകൊള്ളും. ഏത് വിധത്തിലും അധികാരം പിടിച്ചെടുക്കാനുള്ള കളിയാണ് പ്രധാനമെന്ന് കരുതുന്നത് അബദ്ധമാണ്. ആ കളി മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ ബി.ജെ. പിക്ക് കഴിഞ്ഞേക്കും. മാത്രവുമല്ല അത്തരം കളികള്‍ ഉപരിതലസ്പര്‍ശിയായ ഒരേര്‍പ്പാടായി ചുരുങ്ങും. ജനങ്ങള്‍ അതില്‍ തല്പ്പരരല്ല.
ഇന്ത്യയിലെ കര്‍ഷക ലക്ഷങ്ങളുടെ ജീവന്മരണ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്ക് കഴിയണം. തൊഴില്‍രഹിതരായ യുവതി യുവാക്കള്‍, അസ്വസ്ഥരായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഇരകള്‍, പൊരുതിനേടിയ അവകാശങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍, ദാരിദ്ര്യത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും പടുകുഴിയിലകപ്പെട്ട ഗ്രാമീണ ജനത, വില വര്‍ധനമൂലം പൊറുതിമുട്ടുന്ന ജനം. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തീവിലയായതിനാല്‍ പ്രക്ഷുബ്ധരായി കഴിയുന്നവര്‍, അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, സാംസ്കാരിക മേഖലയിലെ കയ്യേറ്റങ്ങള്‍ കാരണം ശ്വാസംമുട്ടി കഴിയുന്നവര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കരുത്തും നെഞ്ചൂക്കുമുള്ള ഒരു പ്രസ്ഥാനത്തിനുമാത്രമേ ഇന്ത്യയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുകയുള്ളു. കോര്‍പറേറ്റ് ഭീമന്മാരുടെ കൈകളില്‍ ഇന്ത്യ അമര്‍ന്നു കഴിഞ്ഞു.
യാതൊരു അധ്വാനവും കൂടാതെ ഇന്ത്യയിലെ വ്യവസായങ്ങളും കൃഷിയും പ്രതിരോധ സംവിധാനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും പൊന്താലത്തില്വെച്ച് അവരുടെ കൈകളില്‍ ഏല്‍പ്പിച്ച ഈ സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിക്കാന്‍ കഴിയണം. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാമൂഴവും സംസ്ഥാനങ്ങളിലെ ഭരണവും കാരണം നാട്ടിലുള്ള ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത ദുരവസ്ഥ നിലനില്‍ക്കുകയാണ്. വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് ചെവികൊടുക്കാനോ അവയെല്ലാം ഏറ്റെടുത്ത് അവരോടൊപ്പം നില്‍ക്കാനോ ആരുമില്ലെന്ന തോന്നല്‍ രാജ്യവ്യാപകമായി നിലനില്ക്കുന്നു. തല്‍ഫലമായി ബി.ജെ.പിയുടെ ഭരണ നടപടികളെ എത്ര ജനവിരുദ്ധമായാലും സഹിച്ച് ഉള്ളിലൊതുക്കി കഴിഞ്ഞുകൂടാന്‍ ജനങ്ങള്‍ ശീലിച്ചുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇന്ത്യയും നിലനില്ക്കണമെന്ന് കരുതുന്ന പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് എളുപ്പത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനാവില്ല. ആഭ്യന്തര കലഹങ്ങളും അന്തച്ഛിദ്രങ്ങളും പാര്‍ട്ടികള്‍ക്കകത്ത് ശക്തിപ്പെടും. ഭാഗ്യാന്വേഷികള്‍ പലവഴിക്ക് പോയേക്കാം. ഇതൊന്നും ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയുടെ പ്രശ്നമല്ല. മിക്ക പാര്‍ട്ടികള്‍ക്കും ഈ ഗതി വന്നേക്കാം.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ പ്രായോഗികമായി ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. ഇതര രാഷ്ട്രീയ കക്ഷികള്‍ മിക്കതും കോണ്‍ഗ്രസില്‍നിന്നും വിവിധ കൈവഴികളായി മാറിവന്നവയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിനകത്താണ് ഇന്ത്യയില്‍ ജനിച്ചത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നതായിരുന്നു അന്നത്തെ രൂപം. പിന്നീട് അത് പുറത്തുവന്നാണ് വളര്‍ന്നത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും വലുതുമായ ജനാധിപത്യ കക്ഷികള്‍ വേറെയുണ്ട്. ഏറെ അംഗീകാരമുള്ള നേതാക്കളും വിവിധ കക്ഷികളിലായി ഇന്ത്യയിലുണ്ട്. അവരുടെയെല്ലാം കൂട്ടായ നേതൃനിര വളര്‍ന്നുവരണം. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് മുന്‍കൈയെടുക്കാന്‍ ഉത്തമം. ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ ജീവിത സാഹചര്യങ്ങള്‍ മാറ്റാന്‍ ജനങ്ങളെ സംഘടിപ്പിച്ചും അവരോട് ചേര്‍ന്നുനിന്നും മുന്നോട്ടുപോകുകയല്ലാതെ കുറുക്കുവഴികളില്ല. ഒരു ശക്തമായ ജനാധിപത്യ, മതേതര ബദല്‍ ഇപ്പോഴും ആത്മനിഷ്ഠമായ ഒരാഗ്രഹം മാത്രമാണ്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ കണ്തുറന്നുകാണാനും കഴിയണം. ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളു. തെരഞ്ഞെടുപ്പ് കാലത്തു പ്രയോഗിക്കാനുള്ള ചെപ്പടി വിദ്യകള്‍ കൊണ്ട് ഫലമില്ല. ശക്തമായ ജനകീയ ബദല്‍, അതായിരിക്കണം ലക്ഷ്യം. ബി.ജെ.പിയിലും എന്‍.ഡി.എ സഖ്യത്തിലുമെല്ലാം നേര്‍വഴിക്കാണെന്ന് കരുതേണ്ടതില്ല. യു.പി, രാജസ്ഥാന്, ത്രിപുര തുടങ്ങി അനേക സംസ്ഥാനങ്ങളിലും ആഭ്യന്തര തര്‍ക്കങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകള്‍ ഇപ്പോള്‍ ഏറി വരുകയാണ്.


താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
News8 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

