Connect with us

Culture

‘പ്രസവസമയത്ത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നത് അവയവമല്ല’; ഡോ.ഷിംനാ അസീസ് പറയുന്നു

Published

on

വിദഗ്ധചികിത്സ തേടാതെ വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്ന് മരിച്ച സംഭവത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ഡോക്ടര്‍ക്ക് നഗ്നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ…
ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാല്‍ ഇസ്ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍’. എന്ന ആമുഖത്തോടെയാണ് ഡോക്ടര്‍ ഷിംന അസീസ് അന്ധവിശ്വാസത്തെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡോക്ടര്‍ക്ക് നഗ്നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ…
ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാല്‍ ഇസ്ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍.

ഞാനൊരു ഡോക്ടറും കൂടിയാണ്.എനിക്ക് രണ്ട് മക്കള്‍. രണ്ട് പ്രസവവും ആശുപത്രിയില്‍ നിന്ന്. രണ്ടാമത് സിസേറിയന്‍ ചെയ്തത് എന്റെ തന്നെ പ്രഫസര്‍. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സര്‍ജറി.
സ്വന്തം താല്‍പര്യമൊന്നു കൊണ്ടു മാത്രം മെഡിക്കല്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചവള്‍. ആദ്യവര്‍ഷം അനാട്ടമി പഠിപ്പിക്കാന്‍ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികള്‍. നൂല്‍ബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാന്‍ പോലും രണ്ട് ദിവസം എനിക്ക് നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവര്‍ക്കും എനിക്കും സമമെന്ന്. അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണില്‍ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.
രണ്ടാം വര്‍ഷം ആദ്യ ക്ലിനിക്കല്‍ ക്ലാസില്‍ എന്റെ ആദ്യ കേസായി ഞാന്‍ കണ്ടത് വൃഷ്ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട് അസ്വസ്ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത് ഡോക്ടറാണ്, വിഷമിക്കേണ്ട എന്ന് പറയാനും പഠിച്ചത് ഏതാണ്ടൊരാഴ്ച കൊണ്ടായിരുന്നു.

ആദ്യമായി പ്രസവം കാണാന്‍ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവര്‍ നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെ അവര്‍ രണ്ടു പേരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങള്‍ക്കെല്ലാം ഒന്ന് പെറ്റെണീറ്റ ആശ്വാസമായിരുന്നു.
പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട് കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാന്‍ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക് ഓരോ സങ്കീര്‍ണതയും ഒഴിവാക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ടാകും.
കുഞ്ഞ് കിടക്കുന്ന നിലയൊന്ന് മാറിയാല്‍, അമ്മ അപ്രതീക്ഷിതമായി പ്രഷര്‍ കൂടി ബോധരഹിതയായാല്‍, പ്രസവശേഷം മറുപിള്ള വേര്‍പെട്ടില്ലെങ്കില്‍…

മലപ്പുറത്ത് വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്. ചികിത്സ വേണ്ടെന്ന് വെക്കുന്ന ഗര്‍ഭിണി…’ഒത്താച്ചി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളാണ് അവിടത്തെ ഡോക്ടര്‍മാര്‍. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ് തോന്നുന്നത്. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ് കൊണ്ടിരുന്നിട്ടും, പറഞ്ഞത് തന്നെ പറഞ്ഞിട്ടും…നാണക്കേട് തോന്നുന്നു…

ഇരുട്ടറയില്‍ പിടഞ്ഞ് തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവന്‍. ഞങ്ങളാരും നിന്റെ നഗ്നതയില്‍ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങള്‍ക്കിടയിലെ പുരുഷന്‍മാര്‍ ആമ്നിയോട്ടിക്ക് ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂര്‍ദ്ധാവ് പുറത്ത് വരുന്നുണ്ടോ എന്ന് നോക്കാതെ അവയവദര്‍ശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.

ഞാനും നീയും വിശ്വസിക്കുന്ന ഇസ്ലാമും പടച്ചോനും മനപൂര്‍വ്വം ചികിത്സ നിഷേധിച്ച് ആ കുഞ്ഞിന് തള്ളയില്ലാതാക്കിയതിന് നിന്നെയും വീട്ടുകാരെയും തോളില്‍ തട്ടി പ്രശംസിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക് എന്‍ട്രി തരുമെന്ന് വിശ്വസിക്കാനാവുന്നില്ല…
മുലപ്പാലിന് തൊള്ളകീറിക്കരയുന്ന പൈതലിനെ ഓര്‍ത്തിട്ട് നെഞ്ച് പിടയുന്നു. അത് ഒരു വലിയ വിവരക്കേട് കൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോള്‍ ആറു കൊല്ലം കൊണ്ട് കഴുത്തില്‍ കയറിയ കറുത്ത കുഴല്‍ വലിച്ചെറിഞ്ഞ് ഒരു പോക്ക് പോകാനാണ് തോന്നുന്നത് …പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക്

NB: കിട്ടിയ തക്കത്തിന് ഇസ്ലാമിനെ എതിര്‍ക്കാനും പുച്ഛിക്കാനും അവഹേളിക്കാനും ഈ പോസ്റ്റ് ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുന്നതായിരിക്കും.അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.
എത്ര പ്രിയപ്പെട്ടവരായാലും…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബോക്സ് ഓഫീസിൽ ‘കളങ്കാവൽ’ തരംഗം; അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

Published

on

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി പിന്നിടുമെന്നാണ് കരുതുന്നത്.

റിലീസ് ദിനത്തിൽ 4.75 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ 62.50 കോടി രൂപ സ്വന്തമാക്കിയിരുന്നു. വിദേശ വിപണിയിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ, ചിത്രത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് ഈ കുതിപ്പിന് കാരണം. പലപ്പോഴും കേരളത്തിലെ കളക്ഷനേക്കാൾ മികച്ച പ്രകടനമാണ് വിദേശ സെന്ററുകളിൽ ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ഇതിനകം 32.5 കോടിയാണ് കളക്ഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിനായക ഛായയുള്ള മമ്മൂട്ടിയുടെ കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന പോലീസ് വേഷവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുടെ പ്രകടനങ്ങളും സാങ്കേതിക തികവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Continue Reading

Film

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.

എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.

‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.

1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.

Continue Reading

Film

36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

Published

on

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.

Continue Reading

Trending