Connect with us

Video Stories

സവര്‍ണ ഇന്ത്യയില്‍ പറയാന്‍പറ്റാത്ത മീടൂ വര്‍ത്തമാനം

Published

on

മിമി മൊണ്ടല്‍

1960ല്‍ LGBTQ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്‌റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്‍സണ്‍, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ‘Me Too’ പ്രക്ഷോഭം 2007 ല്‍ ആരംഭിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി മാധ്യമങ്ങളിലൂടെയുള്ള തുറന്നുപറച്ചിലിനു ഇന്ത്യയില്‍ തുടക്കമിട്ടത് 2017 ല്‍ രായ സര്‍ക്കാര്‍ എന്ന ദലിത് സ്ത്രീയാണ്. എന്നിട്ടും ‘ങല ഠീീ’ പ്രക്ഷോഭം, പ്രത്യക്ഷത്തില്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് കഴിഞ്ഞ മാസം മാത്രമാണ്.

എനിക്കതേപ്പറ്റി അന്തമില്ലാത്തത്ര കാര്യങ്ങള്‍ പറയാം, എങ്കിലും വ്യക്തിപരമായ ഒരനുഭവത്തില്‍നിന്നു തുടങ്ങാം. ഞാന്‍ സയന്‍സ് ഫിക്ഷനും ഫാന്റസിയുമെഴുതുന്ന ഒരാളാണ്, ഇത് ഇന്ത്യയില്‍ ചില പ്രത്യേക ചെറുവിഭാഗങ്ങള്‍ക്ക് പുറത്ത് യാതൊരു പ്രചാരവുമില്ലാത്ത ഒരു സാഹിത്യവിഭാഗമാണ്. വര്‍ഷങ്ങളായി ഞാനീ മേഖലയില്‍ സൃഷ്ടികള്‍ നടത്തുന്നു. പക്ഷേ, ഈ വര്‍ഷമാദ്യം, പ്രശസ്തമായ ഹ്യൂഗോ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരി ആയതിന് ശേഷമാണ് ഞാന്‍ പൊതുജനശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്. വളരെ ഉന്നതമായ ഒരു പദവി നേടുന്ന, രാജ്യത്തെ ആദ്യ വ്യക്തിയെന്ന നിലയില്‍, ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ മേഖലയിലെ ഒരു വിഭാഗത്തില്‍നിന്നും ഉടന്‍ തന്നെ എനിക്കു പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നു. ‘എന്തുകൊണ്ടവള്‍?’ ‘എന്തുകൊണ്ടതൊരു ദലിത് സ്ത്രീയായി?’ ഇക്കാര്യങ്ങളൊരു മുഖ്യധാരാവാര്‍ത്തയായില്ല, എന്തുകൊണ്ടെന്നാല്‍, സയന്‍സ് ഫിക്ഷന്‍ സമൂഹത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും മുഖ്യധാരാവാര്‍ത്തകളിലെത്താറില്ല. പക്ഷേ ഇവിടെ ഞാനിപ്പോഴുമെന്റെ സാമൂഹികവും തൊഴില്‍പരവുമായ സംവിധാനങ്ങളില്‍ നിന്ന് ദൂഷണങ്ങള്‍ കേള്‍ക്കുന്നു: ‘ഞങ്ങള്‍ക്കവളെ ഇഷ്ടമില്ല; അവള്‍ ഞങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല; അവളിതു ചതിയിലൂടെ നേടിയതാണ്; അവള്‍ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവളാണ്..’ ഈ അപവാദങ്ങളെല്ലാം കേള്‍ക്കുന്നത് വ്യക്തിപരമായി എനിക്കറിയാത്തവരില്‍ നിന്നാണ്, ഒരിക്കലും എന്നോടൊത്ത് ജോലി ചെയ്യുകയോ ഞാനുമായി ഇടപെടുകയോ ചെയ്യാത്തവരില്‍ നിന്ന്.

ഇവയിലൊരു വാക്കുപോലും എനിക്കപരിചിതമല്ല. എന്തുകൊണ്ടാണ് സവര്‍ണ്ണ ഇന്ത്യാക്കാര്‍ ഒരു ദലിത് സ്ത്രീയെ തങ്ങളുടെ പ്രതിനിധിയായി കാണാന്‍ വിസമ്മതിക്കുന്നത്? അതും അപരിചിതയായ, ദലിതുകള്‍ക്കുവേണ്ടി പ്രത്യേകമായോ ദലിതുകളുടെ ഇടയിലോ പ്രവര്‍ത്തിക്കാത്ത ഒരാളെ? ലിയാന്‍ഡര്‍ പയസ് ക്രിസ്ത്യാനിയാണെന്നോ കല്‍പനചൗള ഹരിയാന്‍വിയാണെന്നോ അവരാരും എന്നെ പ്രതിനിധീകരിക്കുന്നില്ലെന്നോ ഒരാളും പറയുന്നില്ല. എങ്കിലും സവര്‍ണ്ണ ഇന്ത്യക്ക്, വന്‍തോതിലുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ചു സ്വസ്ഥമായി സംസാരിക്കുന്നതിന് നിരപേക്ഷമായ ഒരു പുതിയ #Metoo പ്രക്ഷോഭം ആവശ്യമായി വന്നു. ഇത്, ഞങ്ങള്‍ ദലിത് സ്ത്രീകള്‍ക്ക് എന്തു സന്ദേശമാണു തരുന്നത്? എനിക്കതറിയണമെന്നുണ്ട്.
ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും തലമുറകളായി ഞങ്ങളോട് രഹസ്യമായി പറഞ്ഞിരുന്ന സന്ദേശമാണിത് നല്‍കുന്നത്. ഞങ്ങളെയൊഴിവാക്കിയുള്ള ഇന്ത്യ (റെസ്റ്റ് ഓഫ് ഇന്ത്യ) ഞങ്ങളെ കേള്‍ക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, കാര്യക്ഷമമായി നിശബ്ദമാക്കുകയും ചെയ്യുമെന്നുള്ളതാണ് ആ സന്ദേശം. തങ്ങളുടെ ശബ്ദം പുറംലോകത്ത് എത്തുന്നതില്‍നിന്നും തലമുറകളോളം, ഇന്ത്യയിലെ ദലിതുകളെ കൃത്യമായി വിലക്കിയിരുന്നു. അത്യന്തം ജാതി കേന്ദ്രീതമായ ജനത ഞങ്ങളെ മനുഷ്യരെന്ന നിലയില്‍ പോലും പരിഗണിക്കുന്നില്ല. ജാതിവിരുദ്ധരെന്ന് നടിക്കുന്നവരാകട്ടെ ഞങ്ങളെ നിര്‍ബന്ധിതമായി നിശബ്ദരാക്കുകയും ചെയ്യുന്നു. അമ്പരപ്പിക്കുന്നൊരു സന്ധിയാണവര്‍ തമ്മിലുള്ളത്.

ഞങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു വസ്തുത ചൂണ്ടിക്കാട്ടാന്‍ മുതിരുമ്പോള്‍ തന്നെ പുരോഗമനവാദികളായ സവര്‍ണ്ണര്‍ ‘ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വേറിട്ട അനുഭവങ്ങളൊന്നുമില്ല, നിങ്ങള്‍ വെറൂതെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്’ എന്ന ശാസനയോടെ വായടയ്ക്കുന്നു. ഒരു പ്രസ്ഥാനത്തിനുള്ളില്‍ എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയാല്‍, ഞങ്ങള്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് അതിനുള്ള സമയമല്ലെന്നുമവര്‍ പറയുന്നു.
ഇന്ത്യയില്‍ ഒരു സമയവും ഞങ്ങളനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പറയാനുള്ള നല്ല സമയമല്ല എന്നാണ് ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും പഠിപ്പിച്ചുതന്നത്. സവര്‍ണ്ണര്‍ക്ക് ഗുണകരമായ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ട്, എത്ര ചെറുതാണെങ്കിലും അവയില്‍നിന്ന് പെറുക്കിയെടുക്കാവുന്നത് ഞങ്ങള്‍ കൈക്കൊള്ളുന്നു, പക്ഷേ കിട്ടാത്തവയെപ്പറ്റി പരാമര്‍ശിക്കാന്‍ ഞങ്ങള്‍ക്കനുവാദമില്ല. ഒന്നിനും തുടക്കമിടാന്‍ ഞങ്ങള്‍ക്കവകാശമില്ല, എന്തെന്നാല്‍ ഞങ്ങള്‍ നിങ്ങളെ പ്രതിനിധീകരിക്കുന്നില്ല, നിങ്ങള്‍ക്കടിച്ചമര്‍ത്തുകയോ അവഗണിക്കുകയോ നിങ്ങളുടേതായ കാരണങ്ങള്‍ക്കു വേണ്ടി ‘ഉദ്ധരിക്കുക’യോ ചെയ്യാവുന്ന നിശബ്ദസമൂഹമാണ് ഞങ്ങള്‍.

സംസാരിക്കാന്‍ കഴിവുള്ള ഒരു ദലിതനാണ് പരമ്പരാഗതമായി സവര്‍ണര്‍ക്ക് സഹിക്കാനാകാത്ത ഒരാള്‍. അതിനാല്‍, അങ്ങനെയൊരാള്‍ പിന്നീട് ‘ദലിത്’ അല്ല. അതിനാല്‍ വിദ്യാസമ്പന്നരും അഭിപ്രായമുള്ളവരും ആവശ്യമായ സാമൂഹ്യ സുരക്ഷിതത്വവുമുള്ള എല്ലാ ദലിതരെയും – ഞങ്ങളുടെ ശബ്ദമുയര്‍ത്താനും സവര്‍ണ്ണാധിപത്യത്തെ വിമര്‍ശിക്കാനുമുള്ള കഴിവും പ്രാഗത്ഭ്യവുമുള്ളത് അവര്‍ക്കു മാത്രമാണ്. ഞങ്ങളുടെ സമുദായത്തിനുവേണ്ടി സംസാരിക്കുന്നതില്‍നിന്നും കാര്യക്ഷമമായി അന്യായമായിത്തന്നെ വിലക്കുകയാണ് ചെയ്യുന്നത്. രായയോ മീനയോ ക്രിസ്റ്റീനയോ തേന്‍മൊഴിയോ സുജാതയോ ഞാനോ, പുരോഗമനവാദികളായ സവര്‍ണ്ണരുടെ താല്‍പര്യത്തിന് യോജിച്ച തരത്തിലുള്ള ദലിതുകളല്ല. അവര്‍ക്ക് യോജിച്ച ദലിതുകളെന്നാല്‍, മരത്തില്‍നിന്ന് വലിച്ചിറക്കാവുന്നതോ ഓടയില്‍നിന്ന് പൊക്കിയെടുക്കാവുന്നതോ ആയ ശരീരങ്ങളാണ്. എന്തെന്നാല്‍ അവരിനി അലമുറയിടില്ലല്ലോ.
ജാതിവാദികള്‍ അതിന്റെ സ്വതന്ത്ര ഫെമിനിസ്റ്റ് ഉദ്‌ഘോഷണങ്ങളുടെ നായകത്വവുമായി ഒളിച്ചുപോകുമ്പോള്‍ രാജ്യമെന്താണ് ദലിത് സ്ത്രീകളോട് പറയുന്നത്? ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവേചനം എന്തുതന്നെയായാലും, ജാതി സര്‍ട്ടിഫിക്കറ്റ് എന്ന പരിഹാസ്യമായ ഒരു കഷ്ണം കടലാസില്ലാതെ അതേപ്പറ്റി പരാമര്‍ശിക്കാന്‍ അനുവദിക്കപ്പെടാതിരിക്കുമ്പോള്‍ രാജ്യമെന്താണ് ഞങ്ങളോടു സംവദിക്കുന്നതെന്ന് എനിക്കറിയണം. ജനസംഖ്യയുടെ പാതിയിലധികം വരുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റോ വോട്ടര്‍ കാര്‍ഡോ ഒന്നുമില്ലാത്ത, ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥവൃന്ദം അഴിമതിയിലും ചുവപ്പുനാടയിലും അടിമുടി കുരുങ്ങിക്കിടക്കുന്ന ഒരു രാജ്യത്താണിത് സംഭവിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കാം. ഞങ്ങളിലൊരാള്‍, തനിയെ, ദലിത് സ്ത്രീകള്‍ക്കുവേണ്ടി മാത്രമായല്ലാതെ, വ്യക്തിപരമായ അപകട സാധ്യത കള്‍ സഹിച്ച് രൂപീകരിച്ച ഒരു മുന്നേറ്റത്തെ സവര്‍ണ്ണ സ്ത്രീകളും സവര്‍ണ്ണ മാധ്യമങ്ങളും തങ്ങളുടെ സ്വന്തമായ മറ്റൊരു പ്രക്ഷോഭം നിര്‍മ്മിച്ചെടു ക്കാനായി തേച്ചുമായ്ച്ചുകളയുമ്പോള്‍ രാജ്യം ഞങ്ങളോടെന്താണ് പറയുന്നത്? രാജ്യം ഞങ്ങളുടെ വിശദീകരണങ്ങളെയോ സുരക്ഷിതത്വത്തെയോ പരിഗണിക്കുന്നുവെന്നതു പറയുന്നുണ്ടോ

#Metoo പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാന സ്വഭാവവിശേഷം അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതാണെന്നതാണ്. തന്നെ പീഡിപ്പിച്ചവനില്‍നിന്നും വളരെ കുറഞ്ഞ അധികാരമാളുന്നവളും പലപ്പോഴും ഒരു കോടതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ യാതൊരു രേഖയുമില്ലാത്തവളുമായ സ്ത്രീ പൊതുസമൂഹത്തില്‍ തന്റെ അനുഭവം ജനങ്ങള്‍ വിശ്വസിക്കുമെന്ന പ്രതീക്ഷയോടെ വിശദീകരിക്കുന്നു. അതായത് അവന്റെ സാഹചര്യങ്ങള്‍ക്കെതിരായി അവളുടെ വാക്കുകളുയരുമ്പോള്‍, ജനങ്ങള്‍ സ്ത്രീയുടെ വാക്കുകളെ വിശ്വസിക്കും എന്ന വിശ്വാസം. ആ വിശ്വാസം പാലിക്കപ്പെടുന്നില്ലെങ്കില്‍ ഈ പ്രക്രിയയൊന്നാകെ സ്ത്രീക്കെതിരായി തിരിയും. വ്യക്തിപരവും തൊഴില്‍പരവുമായ കനത്ത നഷ്ടങ്ങള്‍ സ്ത്രീക്ക് എന്നെന്നേയ്ക്കുമായി സംഭവിക്കുകയും ചെയ്യാം.

ഞങ്ങള്‍ ദലിതര്‍, പ്രത്യേകിച്ച് ദലിത് സ്ത്രീകള്‍, സവര്‍ണ്ണ സാമൂഹിക സംവിധാനങ്ങളില്‍ നിന്നോ ഞങ്ങളുടെ സ്വന്തം സവര്‍ണ്ണ സുഹൃത്തുക്കളില്‍ നിന്നോ അത്തരം വിശ്വാസമാര്‍ജ്ജിച്ച് ശീലമുള്ളവരല്ല. ഞങ്ങളുടെ അനുഭവങ്ങള്‍ വ്യാജവും വിഭാഗീയവും തെറ്റിദ്ധാരണയും ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളുമാണെന്ന് നിങ്ങളെല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതറിയുവാന്‍ ഒരാള്‍ ആക്ടിവിസ്‌റ്റോ ബുദ്ധിജീവിയോ ആകേണ്ട കാര്യമില്ല. ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും ഞങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. എന്തെന്നാല്‍ അവര്‍ വീണ്ടും വീണ്ടും ഈ വഞ്ചനകള്‍ അനുഭവിച്ചവരാണ്. തങ്ങളെ സ്വയം നിശബ്ദരാക്കിയതുകൊണ്ടാണവരെ, നിങ്ങളുടെ സമൂഹത്തിന്റെയരികുകളില്‍ നിലനില്‍ക്കാനനുവദിക്കപ്പെട്ടത്. നിങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങളുണ്ടായിരുന്നു, എന്നാല്‍ നിങ്ങളുടെ കാര്യം നിറവേറിക്കഴിഞ്ഞപ്പോള്‍, നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയും നിശബ്ദരായിരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. നിങ്ങളൊരിക്കലും ഞങ്ങളെ പീഡകരില്‍നിന്നും സംരക്ഷിച്ചില്ല, മാത്രമല്ല, നിങ്ങളുടെ രക്ഷക്കായി ഞങ്ങളെ പീഡകര്‍ക്ക് വലിച്ചെറിഞ്ഞുകൊടുക്കുക പോലും ചെയ്തു. ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമില്ല.

എനിക്കും ഒരു #Metoo കഥയുണ്ട്. പക്ഷേ സവര്‍ണ്ണ ഇന്ത്യ ഇന്നത് കേള്‍ക്കില്ല. ഇപ്പോഴും ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയവും വേദനയും ഭീതിയും നിങ്ങളെ വിശ്വസിച്ചു ഞാന്‍ തുറന്നുപറയില്ല. നിങ്ങളിലൊരാള്‍ക്ക് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയും എന്നെ കള്ളിയെന്നു വിളിക്കുകയും ചെയ്യുന്നത് കാണാന്‍ മാത്രമായി ഞാനതു വെളിപ്പെടുത്തില്ല. ഞാനെന്റെ ജാതി സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പൂര്‍വികരുടെയും വിശദമായ ചരിത്രവും നിങ്ങളുടെ ഹീനരായ പുരോഗമന സ്ത്രീ സമത്വവാദികളുടെയും അവരുടെ പിണിയാളുകളുടെയും വിനോദത്തിനായി മുമ്പില്‍ വെക്കുകയില്ല. വീണ്ടുമൊരിക്കല്‍ കൂടി, ശ്രദ്ധ നേടാനാഗ്രഹിക്കുന്നവളെന്ന വിളിപ്പേര് പതിക്കാന്‍ നിങ്ങള്‍ക്കവസരമുണ്ടാക്കുന്ന വിധത്തില്‍, എന്റെ വിദ്യാഭ്യാസവും തൊഴില്‍ യോഗ്യതയും പ്രണയചരിത്രവും നിങ്ങളുടെ വിമുഖതയെയും പരിഹാസത്തെയും പ്രതിരോധിച്ച് ഇരട്ടിയധ്വാനം ചെയ്ത് ആര്‍ജ്ജിച്ച ഓരോ നേട്ടത്തെയും നിങ്ങളുടെ കളത്തിലേക്ക് ഞാനെറിഞ്ഞു തരികയില്ല. നിങ്ങളുടെ പ്രസ്ഥാനങ്ങളില്‍ ദലിത് സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സവര്‍ണ്ണ ഇന്ത്യാ, നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു.

(ഹ്യൂഗോ അവാര്‍ഡിന് നാമനിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ ഇന്ത്യക്കാരിയും എഴുത്തുകാരിയുമാണ് ലേഖിക)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending