Connect with us

Video Stories

പ്രസക്തി നഷ്ടമാകുന്ന ഇടതുപക്ഷം

Published

on

കെ.പി നൗഷാദ് തളിപ്പറമ്പ്
പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതിനുപിന്നാലെ അവസാന തുരുത്തായ കേരളത്തിലും അടിത്തറയിളകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിച്ച വിഭ്രാന്തിയിലാണ് സി.പി.എം നേതൃത്വവും അണികളും. തറവാട് കുളംതോണ്ടിയെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാവാതെ സമചിത്തത നഷ്ടപ്പെട്ട് ഉമ്മറത്തെ ചാരുകസേരയിലിരുന്ന് വലിയ വായില്‍ വീരവാദം മുഴക്കുന്ന ഗൃഹനാഥന്റെ ദയനീയ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വമിപ്പോള്‍. നരേന്ദ്രമോദിയുടെ മുഖംമൂടി പിച്ചിച്ചീന്തി, കാവല്‍ക്കാരന്‍ കള്ളനാണെന്ന് വിളിച്ചുപറഞ്ഞ്, രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നായകത്വം വഹിക്കുന്ന രാഹുല്‍ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ചുവപ്പുകണ്ട കാളകളെ പോലെയാണ് പെരുമാറുമാറിയത്. തികച്ചും അപക്വമായ പെരുമാറ്റമാണ് ഇടതു നേതൃത്വത്തില്‍നിന്ന് പ്രത്യേകിച്ച് സി.പി.എമ്മിലെ കേരള നേതാക്കളില്‍നിന്ന് ഉണ്ടായത്.
2009ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ രാവണന്‍ കോട്ടയില്‍ അവരെ ഒന്‍പത് സീറ്റിലൊതുക്കിയതോടെയാണ് ഇടതുപക്ഷത്തിന്റെ തകര്‍ച്ച തുടങ്ങുന്നത്. തൊട്ടുടനെയുണ്ടായ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ മമതാബാനര്‍ജി പിടിച്ചെടുത്തു. 2014ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടിവന്നു. 1971ല്‍ 10 സംസ്ഥാനങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുണ്ടായിരുന്ന, 2004ല്‍ 59 പാര്‍ലമെന്റ് സീറ്റുകളുണ്ടായിരുന്ന ഇടതുപാര്‍ട്ടികളുടെ സാന്നിധ്യം 11 എം.പിമാരുമായി മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി. ലഭിച്ച സീറ്റുകളുടെ എണ്ണം വച്ച് എട്ടാം സ്ഥാനത്തേക്ക് ഇടതുപാര്‍ട്ടികള്‍ പിന്തള്ളപ്പെട്ടു. 1980 മുതല്‍ 2004 വെരയുള്ള തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ ശരാശരി 31 സീറ്റുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന സി.പി.എം 2014ല്‍ രണ്ട് സീറ്റിലാണ് വിജയിച്ചത്. അവസാനമായി രണ്ടു പതിറ്റാണ്ടിലേറെയായി തങ്ങളുടെ തട്ടകമായിരുന്ന ത്രിപുരയും നഷ്ടമായി.
ആസന്നമായ തെരഞ്ഞെടുപ്പിലാവട്ടെ പശ്ചിമ ബംഗാളിലും കേരളത്തിലും ത്രിപുരയിലും അടക്കം മങ്ങിയ സാധ്യതകള്‍ മാത്രമേ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നുള്ളൂ. നേരത്തേ ഇടതു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയോ ജയിക്കുകയോ ചെയ്ത മണ്ഡലങ്ങളില്‍പോലും അവര്‍ക്ക് സീറ്റ് നല്‍കാന്‍ എന്‍.ഡി.എ വിരുദ്ധ സഖ്യങ്ങള്‍ തയ്യാറായിട്ടില്ല. കുറഞ്ഞ സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടാന്‍ ഒരുക്കമായിരുന്നുവെങ്കിലും ഒരുകാലത്ത് ചെങ്കോട്ടയായിരുന്ന പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യശ്രമം പരാജയപ്പെടുകയാണുണ്ടായത്. ബിഹാറില്‍ ഇടതുസാന്നിധ്യം നാമമാത്രമാണെന്ന കാരണത്താല്‍ ഒരു സീറ്റ് പോലും നല്‍കാന്‍ രാഷ്ട്രീയ ജനതാദള്‍ തയ്യാറായില്ല. അടുത്ത കാലത്ത് വലിയ കര്‍ഷക സമരത്തിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയില്‍പോലും ഇടതിനു സീറ്റ് നല്‍കാന്‍ എന്‍.സി.പി സഖ്യം ഒരുക്കമല്ല. ബിഹാറില്‍ മല്‍സരിക്കാന്‍ ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാനം വരെ. പക്ഷേ അവസാന നിമിഷം ആര്‍.ജെ.ഡിയും കൈയൊഴിഞ്ഞു.
കൊലപാതക രാഷ്ട്രീയം, പ്രളയകാലത്ത് ഡാമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട അമികസ്‌ക്യൂറി വെളിപ്പെടുത്തല്‍, പ്രളയ പുനരധിവാസത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാല്‍ പരിതാപകരമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ കേരളത്തിലെ അവസ്ഥ. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുവേണം, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആകാന്‍ തങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നു വിലയിരുത്താന്‍.
മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ചിട്ടും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് സാധിച്ചിട്ടില്ല എന്നതു തന്നെയാണ് അവര്‍ക്കേറ്റ വന്‍ തിരിച്ചടിക്കു കാരണം. ഇവിടങ്ങളിലൊക്കെ ഭീഷണിപ്പെടുത്തിയും മസില്‍ പെരുപ്പിച്ചും ഭയത്തിന്റെ നിഴലില്‍ ജനങ്ങളെ കൂടെനിര്‍ത്തുകയായിരുന്നു ഇത്രയും കാലം. അതുകൊണ്ടാണ് മറ്റൊരു ബദലിന് സാധ്യത തെളിഞ്ഞമാത്രയില്‍ ജനങ്ങളൊന്നാകെ തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും തിരിഞ്ഞത്. 35 വര്‍ഷക്കാലം പാര്‍ട്ടി ക്ലാസുകള്‍ കേട്ട് വളര്‍ന്നവരും തങ്ങള്‍ക്കുമാത്രം വോട്ട് ചെയ്തവരും തന്നെയാണ് എതിര്‍ പാളയങ്ങളിലേക്ക് ഇരച്ചെത്തിയത്. സി.പി.എമ്മിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷ കക്ഷിയായി ബി.ജെ.പി വളര്‍ന്നുവരുന്ന സാഹചര്യമാണവിടെ. 35 വര്‍ഷം സി. പി.എം ഉഴുതുമറിച്ച ബംഗാളിന്റെ മണ്ണില്‍ ഫാഷിസ്റ്റ് കക്ഷിയായ ബി.ജെ.പി വിതച്ച വിത്ത് എത്ര വേഗത്തില്‍ എങ്ങനെ മുളച്ചുപൊന്തിയെന്ന കാര്യം മതേതരത്വത്തിനുവേണ്ടിയും വര്‍ഗീയതക്കെതിരായും നാഴികക്ക് നാല്‍പതുവട്ടം നാവിട്ടലയ്ക്കുന്ന ഇടതുകക്ഷികള്‍ വിശദീകരിക്കേണ്ടതാണ്. കുത്തൊഴുക്കില്‍ പാര്‍ട്ടി അണികള്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടി ചട്ടക്കൂട് തന്നെയും ഒഴുകിപ്പോയ സാഹചര്യത്തില്‍ ഏഴു വര്‍ഷത്തിലേറെയുള്ള മമതയുടെ ഭരണത്തിനെതിരേയുണ്ടാവാന്‍ സാധ്യതയുള്ള വികാരത്തെപോലും വോട്ടാക്കി മാറ്റാന്‍ ഇടതിന് സാധിക്കില്ലെന്ന സ്ഥിതിയാണവിടെ. ഇടതു വിംഗിലെ ഈ ഒഴിവിലാണ് ബി.ജെ.പി കയറിക്കളിക്കുന്നത്.
ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മമതാസര്‍ക്കാര്‍ ചെറിയ തോതിലെങ്കിലും വിജയം നേടിയെന്നതാണ് സി.പി.എമ്മിന്റെ ഇവിടത്തെ തകര്‍ച്ച ശാശ്വതമാക്കുന്ന മറ്റൊരു പ്രധാന ഘടകം. ബ്യൂറോക്രസിയുടെ സ്വഭാവം മാറിയതോടെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിത്തുടങ്ങി. സി.പി.എം ഭരിച്ച മൂന്നര പതിറ്റാണ്ടുകാലം തികച്ചും പാര്‍ട്ടിവത്കരിക്കപ്പെട്ട ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈയിലായിരുന്നു കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി വിതരണം ചെയ്യപ്പെടുന്നതിന്പകരം പാര്‍ട്ടി ഓഫീസുകളിലൂടെയായി. ഇത് ഒരു വിഭാഗം ജനങ്ങളെ വികസന പദ്ധതികളില്‍നിന്ന് തികച്ചും അകറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
ന്യൂനപക്ഷ പ്രദേശങ്ങളോട് പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവന്നിരുന്ന വിവേചനം പുതിയ വാര്‍ത്തയല്ല. എവിടെയാണോ ടാറിട്ട റോഡുകള്‍ അവസാനിക്കുന്നത്, വൈദ്യുതി പോസ്റ്റുകള്‍ അവസാനിക്കുന്നത് അവിടെയാണ് പശ്ചിമ ബംഗാളിലെ മുസ്‌ലിം ദലിത് പ്രദേശങ്ങള്‍ തുടങ്ങുന്നത് എന്ന് എഴുതിയത് വലിയ സത്യമാണെന്ന് അവിടെ സന്ദര്‍ശിച്ചവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ട് ബേസായി ഈ രണ്ടു വിഭാഗങ്ങള്‍ നിലകൊള്ളുന്നതും.
കേരളത്തില്‍ സി.പി.എം ഇപ്പോഴും പിടിച്ചുനില്‍ക്കുന്നതിന് അവര്‍ നന്ദി പറയേണ്ടത് കോണ്‍ഗ്രസും മുസ്‌ലിം ലീഗുമുള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണിയോടാണ്. തുടര്‍ച്ചയായ ഇടവേളകളില്‍ അധികാരത്തിലെത്തുന്ന യു.ഡി.എഫ് നടപ്പിലാക്കുന്ന വികസന നയങ്ങള്‍ പിന്തുടരാന്‍ ഇടതുപക്ഷം നിര്‍ബന്ധിതരാവുന്നു എന്നതാണ് പശ്ചിമബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും കേരളത്തെ വ്യതിരിക്തമാക്കുന്നത്.
ബംഗാളിലെ മാള്‍ഡ ജില്ലയിലെ ഹബീബ്പൂര്‍ അസംബ്ലി സീറ്റ് പട്ടിക വര്‍ഗ സംവരണ സീറ്റാണ്. 1962 മുതല്‍ സി.പി.എമ്മിന്റെ കുത്തക സീറ്റായിരുന്നു ഇത്. 1967ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണ ഇവിടെ നിന്ന് ജയിച്ചുപോരുന്നത് സി.പി.എം നേതാവ് ഖാഗോന്‍ മുര്‍മുവാണ്. എന്നാല്‍ മുര്‍മു ഇപ്പോള്‍ ഹബീബ്പൂര്‍ ഉള്‍പ്പെട്ട മാള്‍ഡ മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ്. സി.പി. എം സ്ഥാനാര്‍ഥിയല്ലെന്നു മാത്രം. മറിച്ച് ബി.ജെ. പി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. മുര്‍മു മാത്രമല്ല മാറിയത്; ഒപ്പം നിരവധി ഗ്രാമങ്ങളും. ഇവിടെയൊന്നും സി.പി.എമ്മിന്റെ പൊടിപോലും കാണാനില്ലെന്ന സ്ഥിതിയാണ്.
ഇത് മാള്‍ഡയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്നും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ഇതുതന്നെയാണെന്നും മറ്റാരെക്കാളും നന്നായി അറിയാവുന്നവരാണ് ഇടതു നേതൃത്വം. എന്നിട്ടാണ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ആരോപണവുമായി ഇവിടെ രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ ഇത്തരം നിറംമാറ്റം വിരളമായ കേരളത്തില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയത് ഇപ്പോള്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനമെന്ന മുന്‍ ഇടത് എം.എല്‍.എയാണെന്ന് ഓര്‍ക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending