Video Stories
നിത്യ രോഗികളാക്കുന്ന മത്സ്യ വിപണന മാഫിയ
മലയാളി ഒരു ദിവസം കഴിക്കുന്നത് 2500 ടണ്‍ മത്സ്യം. മത്സ്യവിപണിയില്‍ ദിനംപ്രതി മറിയുന്നതാകട്ടെ കോടികളും. ലാഭവും പെരും ലാഭവുമാണ് വിപണിയെ ചലിപ്പിക്കുന്നത്. വിരലിലെണ്ണാവുന്ന മൊത്തക്കച്ചവടക്കാരുടെ കുത്തകയായി കേരളത്തിലെ മത്സ്യവിപണന രംഗം മാറിയിട്ട് വര്‍ഷങ്ങളായി. മത്സ്യവിപണന മേഖലയില്‍ പങ്കൊന്നുമില്ലെന്ന മട്ടിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഫലമാകട്ടെ ലാഭക്കൊതിയന്മാര് കേരളീയരെ വിഷം തീറ്റിക്കുന്നു.
കേരളത്തിന്റെ തീരങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് 1000 ടണ്ണിന് താഴെയാണ്. ട്രോളിങ് നിരോധന സമയത്ത് മത്സ്യലഭ്യത ഇതിന്റെ പത്തിലൊന്നായി കുറയും. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്നതിന്റെ ഒന്നര ഇരട്ടിയാണ് അന്യസംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തികടന്ന് പ്രതിദിനം കേരളത്തിലെത്തുന്നത്. കേരളത്തിലെ മത്സ്യവിപണിയും വിലയും നിയന്ത്രിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് കേരള വിപണി എന്നും ചാകരയാണ്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിച്ചും ചെറുകിട വ്യാപാരികളെ തകര്‍ത്തും അധോലോകത്തെ വെല്ലുന്ന മാഫിയാ തന്ത്രങ്ങളാണ് മത്സ്യവിപണിയില്‍ അരങ്ങേറുന്നത്.
എന്നാല്‍ സംസ്ഥാനത്തെ ഫിഷിങ് ഹാര്‍ബറുകളെ കയ്യടക്കാന്‍ വന്‍കിട മൊത്തക്കച്ചവടക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ തീര നഗരങ്ങളിലെങ്കിലും വളരെ ന്യൂനപക്ഷത്തിന് വിഷലിപ്തമല്ലാത്ത മത്സ്യം ലഭിക്കുന്നുണ്ട്. പക്ഷേ കേരളത്തിലെ 90 ശതമാനം അടുക്കളകളിലുമെത്തുന്ന മത്സ്യങ്ങളില്‍ മാരക വിഷം അടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത. അമോണിയ, ഫോര്‍മലിന്‍, ബെന്‍സോയേറ്റ് തുടങ്ങിയ കൊടുംവിഷം വലിയ തോതില്‍ കലര്‍ത്തിയ മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നത്. കപ്പല്‍ ബോട്ടുകളുടെ വരവോടെയാണ് ഫോര്‍മാലിന്‍ വ്യാപകമായത്. മത്സ്യബന്ധനത്തിന്ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇവ തീരമടുക്കുന്നത്. മീന്‍ കേടുകൂടാതെ ‘ഫ്രഷ്’ ആയി ഹാര്‍ബറിലെത്തിക്കാന്‍ ഫോര്‍മാലിനെ ആശ്രയിച്ചതോടെയാണ് ഈ മാരക വിഷം മത്സ്യവിപണന മേഖലയിലും വ്യാപകമായത്. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ എന്ന കൊടുംവിഷത്തിന്റെ വീര്യം മത്സ്യം വേവിച്ചാല്‍ പോലും കെടില്ല. മീന്‍ കൂടുതല്‍ ദിവസം വെക്കണമെങ്കില്‍ കൂടുതല്‍ ഫോര്‍മാലിന്‍ എന്നതാണ് മൊത്തകച്ചവടക്കാരുടെ ഫോര്‍മുല. മീനിന്റെ കണ്ണും ചെകിളയും ഉള്‍പ്പെടെ ഫ്രഷ്. എന്നാല്‍ ഫോര്‍മാലിന്‍ അടങ്ങിയ മീന്‍ സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്നത് അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍. കരള്‍, വൃക്ക, നാഡീവ്യൂഹം തുടങ്ങിയവയേയും ഈ മാരകവിഷം തകര്‍ക്കും. സോഡിയം ബെന്‍സോയേറ്റ് ഇതിനേക്കാള്‍ മാരകമാണ്. ജനിതക വൈകല്യമുള്‍പ്പെടെ തലമുറകളെ തന്നെ ബാധിക്കുന്ന കൊടുംവിഷമാണ് ബെന്‍സോയേറ്റ്. അര്‍ബുദവൂം അകാല വാര്‍ധക്യവും തുടങ്ങി ഒരു ജനതയുടെ പ്രസന്നതയെ തന്നെ ഈ വിഷം നശിപ്പിക്കും. മലയാളി അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം മീനിലെ ഈ കൊടുംവിഷം തന്നെയാണ്. സ്വന്തം ജനത നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം പക്ഷേ സര്‍ക്കാര്‍ വളരെ ലാഘവത്തോടെ തള്ളുകയാണ് വര്‍ഷങ്ങളായി ചെയ്യുന്നത്. അര്‍ബുദ രോഗികളെ ചൂണ്ടി തമിഴ്നാട്ടിലെ പച്ചക്കറി കര്‍ഷകരേയും കോഴി ഫാം ഉടമകളേയും പഴിചാരുകയാണ് പതിവ്. എന്നാല്‍ പകല്‍ കൊള്ളക്കായി കൊടുംവിഷം ചേര്‍ക്കുന്ന മത്സ്യ മൊത്ത കച്ചവടക്കാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തില്‍ പ്രധാനമായും മത്സ്യമെത്തുന്നത്. ഈ രണ്ട് ഹാര്‍ബറുകളില്‍നിന്നും ഫ്രീസര്‍ ട്രക്കുകളില്‍ കൊണ്ടുവരുന്ന മീന്‍ കേടുകൂടാതെ സംസ്ഥാനത്തെ ഏത് വിപണിയിലും 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സ്യ വിപണിയെ നിയന്ത്രിക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ കുതന്ത്രങ്ങളാണ് മത്സ്യത്തെ വിഷമയമാക്കുന്നതും മലയാളിയെ മഹാരോഗികളാക്കുന്നതും. മത്സ്യലഭ്യതയുടെ തോതനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുകയെന്നതിനാല്‍ വിപണിയിലേക്ക് മത്സ്യമെത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മൊത്തകച്ചവടക്കാര്‍ ചെയ്യുന്നത്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോളം മീന്‍ പിടിച്ചുവെക്കും. ഫോര്‍മാലിന്‍ ഉള്‍പ്പെടെ കൊടും വിഷങ്ങളാണ് ഇതിന് ഉപാധി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിപണി വില നിശ്ചയിക്കുന്നത് പത്തില്‍ താഴെ വരുന്ന മൊത്തകച്ചവടക്കാരായതിനാല്‍ കാര്യം എളുപ്പവുമാണ്. സര്‍ക്കാര്‍ മീന്‍കാര്യത്തിലൊന്നും ഇടപെടില്ലെന്ന് അവര്‍ക്ക് നന്നായറിയുകയും ചെയ്യാം.
മത്സ്യ വിപണന മേഖലയില്‍ നടക്കുന്ന കൊടും കുറ്റത്തെ നിസ്സാരവത്കരിക്കുകയാണ് സര്‍ക്കാരും അധികൃതരും ചെയ്യുന്നത്. മത്സ്യത്തിലെ വിഷാംശം കണ്ടെത്താനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. പേപ്പര്‍ സ്ട്രിപ്പുകള്‍ ലഭ്യമായാല്‍ തന്നെ ഉപഭോക്താവിന് മത്സ്യത്തില്‍ വിഷം കണ്ടെത്തിയാല്‍ അവ ഉപേക്ഷിക്കാമെന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ തെളിവൊന്നുമില്ലാത്തതിനാല്‍, ഉപഭോക്താവിന് നിയമ നടപടി സ്വീകരിക്കാന്‍ കടമ്പകളേറെയാണ്. മാത്രമല്ല, പേപ്പര്‍ സ്ട്രിപ്പുകള്‍ വ്യാപകമായാല്‍ തന്നെ എത്ര പേര് ഇത് ഉപയോഗിക്കുമെന്നതും പ്രശ്നമാണ്.
ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലേക്ക് വിഷ മീനുകള്‍ എത്തുന്നത് സര്‍ക്കാരിന് തടയാനാകും. എന്നാല്‍ മൊത്തക്കച്ചടവടക്കാര്‍ കാണേണ്ടതു പോലെ കാണുന്നതിനാല്‍ പരിശോധനകള്‍ പേരിന് മാത്രമാകുന്നതാണ് സ്ഥിതി. കമ്മീഷന് കടകള്‍ വഴിയാണ് സംസ്ഥാനത്തെ മത്സ്യ വിപണനം ഇപ്പോള്‍ തകൃതിയില്‍ നടക്കുന്നത്. ഇവിടങ്ങളിലും പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ മടിക്കുകയാണ്. ട്രോളിങ് നിരോധന കാലത്ത് ചില പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നിരോധനം കഴിയുന്നതോടെ നിലക്കുകയാണ് പതിവ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് ഓപ്പറേഷന് സാഗര്‍ റാണി പോലുള്ളവ നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ല.
കേരളത്തില്‍ വിഷലിപ്ത മത്സ്യം വിപണനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തീരുന്നതാണ് യഥാര്‍ത്ഥത്തില്‍ മത്സ്യവിപണന മേഖലയിലെ പ്രശ്നം. 85 ശതമാനം പേര് മത്സ്യം കഴിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യത്തില്‍ സര്‍ക്കാര്‍ ഇത്ര നിര്‍ഗുണത കാണിക്കുന്നത് എന്തിനാണ്. കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് മാത്രമായില്ല, അവ കാര്യക്ഷമമായി നടപ്പാക്കാന്‍കൂടി കഴിഞ്ഞാല്‍ മാത്രമേ നിയമത്തിന് പ്രസക്തിയുണ്ടാകുകയുള്ളൂ. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് മലയാളിയെ നിത്യരോഗികളാക്കി ഒരു ചെറിയ സംഘം തടിച്ചു കൊഴുക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ ഭാവി കേരളം ആസ്പത്രികളില്‍ തളച്ചിടപ്പെടും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News18 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

