Connect with us

News

കലിതുള്ളി പ്രകൃതി: കെടുതിയൊടുങ്ങാതെ സംസ്ഥാനം

Published

on

• സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും ദുഷ്‌കരം. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
• അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. 13,14,15 തീയതികളില്‍ വീണ്ടും മഴ ശക്തമാവുമെന്നാണ് പ്രവചനം.
• മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 70 കടന്നു. എട്ട് ജില്ലകളിലായി 82 ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളുണ്ടായത്.
• അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷപ്പെടുത്തി മറുകരയിലെത്തിച്ചു. അട്ടപ്പാടിയില്‍ ഭവാനിപുക്കപ്പുറം തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയടക്കമുള്ളവരെ പുഴക്കു കുറുകെ കെട്ടിയ റോപ്പിലൂടെയാണ് രക്ഷപ്പെടുത്തിയത്.
• കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.
• കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാവിലെയും ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
• പുത്തുമലയില്‍ നിന്നും 9 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.
• കല്ലായിപ്പാലത്തില്‍ ബൈക്കില്‍ മരം വീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു (52) മരിച്ചു. ചാലക്കുടിയില്‍ ഒഴിക്കില്‍ പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു.
• എന്‍ഡിആര്‍എഫ്, സൈന്യം, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇനിയും ഏക്കറു കണക്കിന് സ്ഥലത്ത് തിരച്ചില്‍ നടത്താനുണ്ട്. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.
• വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിയിരുന്നു. ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
• മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യമെത്തി.
• അതിതീവ്ര മഴക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് എറണാകുളം, കോഴിക്കോട് ജില്ലകളിലും 14ന് എറണാകുളം, കോകോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
• മലപ്പുറം പോത്തുകല്ല് മുണ്ടേരി വനത്തിനുള്ളിലെ ഒറ്റപ്പെട്ടുപോയ തണ്ടന്‍കല്ല്, ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ ആദിവാസി കോളനികളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വാണിയം പുഴ തൂക്കുപാലം, ഇരുട്ടുകുത്തി പാലം എന്നിവ തകര്‍ന്നതു കാരണമാണ് കോളനികള്‍ ഒറ്റപ്പെട്ടുപോയത്. വാണിയംപുഴയില്‍ 200 ഓളം പേരാണ് കുടുങ്ങിയത്.
• രണ്ടു ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ഇതുവരെ മഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
• കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചിയില്‍ നിന്നുളള സര്‍വീസുകള്‍ 3 മണിക്കു പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ 8 വിമാനങ്ങളില്‍ 6 എണ്ണം തിരികെ കൊണ്ടുപോയി. 2 വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ചു ഞായറാഴ്ച സര്‍വീസ് നടത്തുമെന്നും സിയാല്‍ അറിയിച്ചു.
• വയനാട് റാണിമലയില്‍ കുടുങ്ങിയ അറുപതിലധികം ആളുകളെ പുറത്തെത്തിക്കാന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം റാണിമലയിലെത്തി. റാണിമലക്ക് ചുറ്റുമുള്ള മലകളില്‍ ഉരുള്‍പൊട്ടിയതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്.
• കനത്തമഴയെത്തുടര്‍ന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടര്‍ന്ന് ഇന്നലെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം.
• കവളപ്പാറയിലും പുത്തുമലയിലും മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയായി.
• മലപ്പുറത്തിന്റെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും താറുമാറായി. പ്രളയ ജലത്തിനൊപ്പം കടലും കരകവരുന്നു. പൊന്നാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതി രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്.
• വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള റാണിമലയിലും ഉരുള്‍പൊട്ടല്‍. ഇവിടെ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ല.
• സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വന്തം ജീവന്‍ മറന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
• 1,45,928 പേരെ ഇതുവരെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. 40967 കുടുംബങ്ങളിലുള്ളവരാണിവര്‍.
• മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 50 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
• ചെറുപുഴ ഒടയഞ്ചാല്‍ മേജര്‍ ജില്ലാ റോഡില്‍ പ്ലാച്ചിക്കര വനത്തില്‍ മണ്ണിടിഞ്ഞു. മണിക്കുറുകളോളം ഗതാഗതം മുടങ്ങി. കാസര്‍കോടിന്റെ മലയോര മേഖലയായ ഭീമനടിയിലും മണ്ണിടിച്ചിലുണ്ടായി.

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

kerala

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണം; കമീഷന് പരാതി നൽകി വി.ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

Published

on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി.

ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

Trending