Connect with us

Culture

ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസത്തിനുസമര്‍പ്പിക്കുക – പാണക്കാട്‌ ഹൈദരലി ശിഹാബ്തങ്ങള്‍

Published

on

ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്‍ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നില്‍ക്കുന്നവര്‍ക്കു നേരെ ആശ്വാസത്തിന്റെ കൈകള്‍ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപെരുന്നാളിന്റെ വിശ്വാസപരമായ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോര്‍ത്തിറങ്ങിയാല്‍ ദുരന്ത ഭൂമികളില്‍ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങള്‍ പലതും പരിഹരിച്ചു കൊടുക്കാന്‍ കഴിയും. ആ മഹത്തായ ലക്ഷ്യത്തില്‍ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നില്‍ക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാള്‍.
ജില്ലാ അധികൃതര്‍ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.
ജനപ്രതിനിധികളും സംഘടനാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമാവുക.
കാലവര്‍ഷക്കെടുതിയില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളിലേക്കും ആശ്വാസമെത്തിക്കണം. കഴിഞ്ഞകാല പ്രളയത്തെ ഐക്യം കൊണ്ട് അതിജീവിച്ചപാഠം നമുക്ക് മുമ്പിലുണ്ട്. തങ്ങള്‍ പറഞ്ഞു.

പ്രളയ ദുരിതത്തിന്റെ അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലാണ് കേരളം ബലിപെരുന്നാളിലേക്കു പ്രവേശിക്കുന്നത്. അതോടൊപ്പം ലോകമെങ്ങും വിശ്വാസികള്‍ക്കു മുന്നില്‍ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ വന്നുനില്‍ക്കുന്നു.
ന്യൂനപക്ഷങ്ങളില്‍ ഭയാശങ്കകള്‍ വിതറും വിധം മഹത്തായ ഭരണഘടനാതത്വങ്ങളെ നിഷ്ഫലമാക്കുന്ന തരത്തില്‍ രാജ്യത്ത് പല നിയമനിര്‍മാണങ്ങളുമുണ്ടാകുന്നു. വിശ്വാസത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു.
ലോകത്തിന്റെ ശാന്തി കെടുത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ഇതിനെയെല്ലാം സാഹോദര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അതിജയിക്കാനാവണം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അതു നേടികൊടുക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. നാട്ടില്‍ മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനവിക ഏകതയുടെ സന്ദേശം മുറുകെപ്പിടിച്ചു മുന്നോട്ടുപോവുക.
എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ നിറഞ്ഞ ഈദാശംസകള്‍.

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending