Connect with us

kerala

ചെങ്കോല്‍ ഉപേക്ഷിച്ചു; കോടിയേരിക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ?

പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന്‍ ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്.

Published

on

കോഴിക്കോട്: മകന്‍ കുരുക്കിയ കയര്‍ കഴുത്തില്‍ മുറുകിക്കിടക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ അമരത്തു നിന്ന് അവധിയെടുക്കാന്‍ തീരുമാനിക്കുന്നത്. അവധി സാങ്കേതികം മാത്രം. സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയൊരു തിരിച്ചുവരവ് ബാലകൃഷ്ണന് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.

പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന്‍ ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച ശനിദശ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ വരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.

കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്‍ ജോലികള്‍ കൊണ്ട് ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്‍ണക്കടത്ത് കേസ് തലയില്‍ വീണത്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സിഎം രവീന്ദ്രന്‍ അടക്കം മൂന്നു പേര്‍ കൂടി ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു.

പിണറായിക്കാലത്തിനു ശേഷം

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീതയ കൊടികുത്തി വാണ പിണറായി വിജയന്റെ കാലത്തിന് ശേഷമാണ് കോടിയേരി സിപിഎമ്മിന്റെ സെക്രട്ടറിയായി ആദ്യമെത്തുന്നത്. 2015 ആലപ്പുഴ സമ്മേളനത്തില്‍ വച്ച്. മൂന്നു വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകമായ കണ്ണൂരില്‍ വച്ച് കോടിയേരി വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകനായ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16നാണ് ബാലകൃഷ്ണന്റെ ജനനം.

കോടിയേരിയിലെ ജൂനിയര്‍ ബേസിക്ള്‍ സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ബിരുദം. 20-ാം വയസ്സില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി.

1990 മുതല്‍ അഞ്ചു വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 95ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്. 2002ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലെത്തി. ആലപ്പുഴ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ അമരത്തേക്കും.

പിണറായിക്കു ‘ശേഷമുള്ള’ പാര്‍ട്ടി സെക്രട്ടറി

പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഒരു കാലത്ത് സിപിഎമ്മിന്റെ അവസാന വാക്ക്. എന്നാല്‍ 12 വര്‍ഷം സെക്രട്ടറിയായി വാണ പിണറായിക്ക് ശേഷം അമരത്തെത്തിയ കോടിയേരി പിണറായിയുടെ നിഴലിലേക്ക് ഒതുങ്ങി.

പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ പാര്‍ട്ടിയും സര്‍ക്കാറും പിണറായിക്ക് കീഴിലായി എന്നത് പരസ്യമായ രഹസ്യം.

കോടിയേരിക്ക് പകരമെത്തുന്നത് മലപ്പുറത്തുകാരനായ എ വിജയരാഘവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷമാണ് മലപ്പുറത്തു നിന്ന് താല്‍ക്കാലികമായെങ്കിലും ഒരു പാര്‍ട്ടി സെക്രട്ടറിയെത്തുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് പേരു കേട്ട ഒരു നേതാവിനെയാണ് സിപിഎം പുതിയ അധികാര പദവി ഏല്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വരുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ ആഘാതങ്ങള്‍ കാത്തിരുന്നു കാണേണ്ടതു തന്നെ.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിസികെ പിന്തുണ യുഡിഎഫിന്

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്.

Published

on

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്. അംബേദ്കറിസം ആശയമായി ഉള്‍ക്കൊണ്ട് എം മലൈച്ചാമി സ്ഥാപിച്ച ദളിത് പാന്തേഴ്‌സ് പാര്‍ട്ടിയുടെ പുതിയ പേരാണ് വി.സി.കെ. ഇന്ത്യ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ കേരളത്തില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കളോടൊപ്പം ചേര്‍ന്ന പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ഇളംചെഗുവേര ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എസ്.സി, എസ്.ടി സംഘടനകളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യാ കോണ്‍ക്‌ളേവ് ഓഫ് എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായ ഇളം ചെഗുവേര തന്നെയാണ് വി.സി.കെയുടെ കേരള കോ ഓര്‍ഡിനേറ്റര്‍. തോല്‍ തിരുമാളവന്‍ (എം.സി) എന്ന ശക്തനായ നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് തമിഴ്‌നാട്ടിലെ ചിദംബരം, വില്ലുപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ എംപിമാരും ചെയ്യൂര്‍, കറ്റനാര്‍ കോവില്‍, നാഗപട്ടണം, തിരുപൊരൂര്‍ എന്നീ സ്ഥലങ്ങളില്‍ എം.എല്‍.എമാരുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യടന്‍ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള കത്ത് ഇളം ചെഗുവേര യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിക്ക് കൈമാറി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ സാഹിബുമായും അഭേദ്യമായ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ലീഗിന്റെ ആശയങ്ങളുമായി തങ്ങള്‍ യോജിക്കുന്നതായും ഇളംചെഗുവേര പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെയും, വി.സി.കെയുടെയും നേതാക്കള്‍ പങ്കെടുത്തു.

Continue Reading

kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

Published

on

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു

തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Published

on

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കണ്ണിന് താഴെയാണ് കടിയേറ്റത്. ഇതോടെ വേഗത്തില്‍ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

അതേസമയം രണ്ട് ദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

Trending