Article
ഇസ്‌ലാം വിമര്‍ശകന്റെ പതനംകണ്ട സംവാദം
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

ഡോ. അബ്ദുല്ല ബാസില്‍ സി.പി
കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകനാണ് ഇ.എ ജബ്ബാര്‍. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്‍ശനരംഗത്ത് സജീവമാണ് അദ്ദേഹം. ‘ഖുര്‍ആനിലെ അബദ്ധങ്ങള്‍, അശാസ്ത്രീയതകള്‍, അധാര്‍മികതകള്‍, പ്രവാചകന്റെ വിവാഹം, യുദ്ധം…’ എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്‍ പറയാം. മതപണ്ഡിതര്‍ക്കും ഇസ്‌ലാമിക പ്രബോധകര്‍ക്കുമൊന്നും ഖുര്‍ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്‍ മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്‍ നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്‍ വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.
ഖുര്‍ആനില്‍ അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്‍ താന്‍ ഇസ്‌ലാം വിമര്‍ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്‍ തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്‍ താന്‍ ഒരുക്കമാണെന്നും താന്‍ പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്‍ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ അത്തരം ഒരു പാനല്‍ ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു. സംവാദ സംഘാടകര്‍ കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്‍ യാതൊരു മാറ്റവും വരുത്താന്‍ യുക്തിവാദി സംഘം തയാറായില്ല. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.
സംവാദവേദിയില്‍ ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്‍ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്‍ അവതരണത്തില്‍ പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്‍ പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്‍ ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തിലെ വിമര്‍ശനങ്ങളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്‍ ശ്രമിച്ചത്.
എം.എം അക്ബറിന്റെ വിഷയാവതരണത്തില്‍ ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്‍ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്‍ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്‍ നടത്തിയ പ്രസന്റേഷന്‍ മുസ്‌ലിംകള്‍ക്ക് ഇല്ലാത്ത വാദം അവരുടെമേല്‍ വെച്ചുകെട്ടി മറുപടി പറയല്‍ മാത്രമാണെന്നും അക്ബര്‍ വാദിച്ചു.
അതിന് ശേഷം തന്നെ ഏല്‍പ്പിക്കപ്പെട്ട ദൗത്യം ഖുര്‍ആനില്‍ നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്‍ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്‍ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്‍പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്‍ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്‍ സ്വന്തം വകയില്‍ അര്‍ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്‍ എതിര്‍ സംവാദകനോ മറ്റുള്ളവര്‍ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്‍ അടങ്ങിയ ലക്‌സിക്കോണുകള്‍ മേശപ്പുറത്ത് സമര്‍പ്പിക്കുകയും ശേഷം ഖുര്‍ആന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്‍ വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്‍ മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്‍ എതിര്‍ സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്‍ നാല്പത് മിനുട്ടില്‍ വിഷയാവതരണം അവസാനിപ്പിച്ചപ്പോള്‍ എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.
അക്ബര്‍ ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്‍ ആറാം നൂറ്റാണ്ടിലുള്ളവര്‍ക്ക് അറിവുണ്ടെന്നോ സമര്‍ത്ഥിക്കാന്‍ ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്‍ കാത്തിരുന്ന സദസ്സിനെ പൂര്‍ണ നിരാശയിലേക്ക് തള്ളിവിട്ടു ‘അക്ബര്‍ ഉദ്ധരിച്ചതിന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്‍ ചെയ്യാം’ എന്നു പറഞ്ഞ് താന്‍ നേരത്തെ പ്രദര്‍ശിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടരുകയായിരുന്നു അദ്ദേഹം! നേര്‍ക്കുനേര്‍ സംവാദവേദിയില്‍ എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്‍പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്‍തന്നെ കാണാന്‍ സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്‍ ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്‍ പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്‍പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!
തന്റെ ഒന്നാം ഖണ്ഡന വേളയില്‍ എം.എം അക്ബര്‍ വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍തന്നെ തയാറായപ്പോള്‍ തെളിവുകളും രേഖകളും ഉന്നയിക്കാന്‍ കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്‍ശന സൈറ്റുകളില്‍ ഉള്ളത് അപ്പടി വിഴുങ്ങാന്‍ മാത്രമറിയാവുന്ന എതിര്‍ സംവാദകന്‍ ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്‍ തിരിച്ചറിയുകയായിരുന്നു.
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്‍ ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റില്‍ കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്‍ ശ്രമിച്ചു ഇ.എ ജബ്ബാര്‍. ബൈബിളില്‍ തിരമാല, അഴക്കടല്‍ എന്നീ പദങ്ങള്‍ ഒരുമിച്ച് ഒരു വാചകത്തില്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്‍ആനില്‍ മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്‍ ശ്രമിച്ചു അദ്ദേഹം. എന്നാല്‍ ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്‍ വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്‍ ഖുര്‍ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്‍ എന്നുമുള്ള പദങ്ങള്‍ ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്‍ പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.
ഇത്രയും കാലം കേരളത്തില്‍ ഖുര്‍ആനിനെ പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്‍ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്‍ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ജീവിതം ഒഴിഞ്ഞുവെച്ചവര്‍ക്ക് ഖുര്‍ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്‍ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്‍ കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്‍ പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. ‘ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്‍ വികാരം മാത്രമാണ്’ എന്നായിരുന്നു അക്ബര്‍ അതിനോട് പ്രതികരിച്ചത്.
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം നല്‍കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്‌നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര്‍ മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര്‍ (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്‍മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല