Video Stories
ജാതിവെറിയുടെ കാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍
ഡോ. എ. ഐ അബ്ദുല്‍ മജീദ്
ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ സന്തോഷം പുതുക്കുകയാണ് വരും ദിവസത്തില്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു ശരിയായ ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് ഇന്ത്യ മാറിയത് 1950 ജനുവരി 26 നായിരുന്നുവല്ലോ. ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ എടുത്ത് കാട്ടാന്‍ പറ്റിയ കിടയറ്റ ഒരു ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തില്‍ തന്നെ. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതു നമ്മുടെ ഭരണഘടനയാണ്. രാജ്യത്തെ ബുദ്ധിജീവികളും നിയമജ്ഞരും ഉള്‍പ്പെട്ട ഭരണഘടന അസംബ്ലി ചൂടേറിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സൂക്ഷ്മ പരിശോധനകള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്.
പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ നീതിയും ചിന്തക്കും ആവിഷ്ക്കാരത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്കുന്നു. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ തുടങ്ങിയ മൗലികാവകാശങ്ങളെക്കുറിച്ചു ഭരണഘടനയുടെ മൂന്നാം ഭാഗം വിശദമാക്കുന്നുണ്ട്. നമ്മുടെ ഭരണഘടന സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ചിട്ടുള്ള കരുതല്‍ അത്ഭുതപ്പെടുത്തുന്നതാണെന്നു ബോധ്യമാകും.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ സ്വീകരിക്കാനും മത പ്രചാരണം നടത്താനുമുള്ള അനുമതി ഭരണഘടന നല്കുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ തനിമ സംരക്ഷിക്കാന്‍ കുറ്റമറ്റ മാര്‍ഗ്ഗങ്ങളാണ് ഭരണഘടന മുന്നോട്ടു വെയ്ക്കുന്നത്. പൗരാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ നിയമകൂടത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമാണെന്നും ഭരണഘടന പറയുന്നു. സാമൂഹിക നീതി ഉറപ്പ് വരുത്തേണ്ട ചുമതല കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങളുടേതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പറന്നുയര്‍ന്നതിനു ശഷമുള്ള ഏഴ് പതിറ്റാണ്ടില്‍ ഭരണഘടനയോടും മൗലികാവകാശങ്ങളോടും മാറിമാറി വന്ന ഭരണ കൂടങ്ങള്‍ എത്രമേല്‍ നീതി പുലര്‍ത്തിയെന്നത് വിശകലന വിധേയമാക്കേണ്ടതല്ലേ. ഭരണഘടനയെ പരിഹസിക്കും വിധം ജനാധിപത്യത്തെയും മതേതരത്വത്തെയും നിന്ദിക്കുന്നതായി കാണുന്നു. ഭരണഘടനയുടെ ആത്മാവായ മതനിരപേക്ഷതയെ വെട്ടിമാറ്റാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആക്രോശങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ തന്നെ പൗരവകാശധ്വംസനത്തിന് കൂട്ടുനില്‍ക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്നു. അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാനം അത്ര സന്തോഷം നല്‍കുന്നതല്ല.
മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം വ്യാപകമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സൗന്ദര്യം സമത്വമാണ്. പക്ഷേ, അസമത്വവും അനീതിയുമാണ് എവിടെയും തള്ളികയറി നില്‍ക്കുന്നത്. ജനാധിപത്യ നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ-മതോന്മാദികള് നന്മയുടെ അടയാളങ്ങള്‍ തല്ലിതകര്‍ക്കുകയാണ്.
നവോത്ഥാന നായകര്‍ പോരാടിയത് ജാതിവാദ സംസ്കാരത്തിനെതിരെയായിരുന്നു. മതങ്ങളുടെ കൂട്ടത്തിലെ അഭയാര്‍ഥികള്‍ക്ക് ഇടം നല്കിയ ഭാരതത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്ന സ്വാമി വിവേകാനന്ദന്റെ ചിക്കോഗോ പ്രഭാഷണത്തിന്റെ ആമുഖം സമകാല സാഹചര്യത്തില്‍ വീണ്ടും വായിക്കുന്നത് നന്നായിരിക്കും.
നാനാത്വത്തില്‍ ഏകത്വം എന്ന മഹിതമായ ആശയത്തിന്റെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് എങ്ങും. ന്യൂനപക്ഷങ്ങളുടെ തനിമയും സ്വത്വവും സംരക്ഷിക്കാന്‍ കിടയറ്റ നിര്‍ദ്ദേങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച് അകറ്റുന്നു. ജാതിവാദ-മനുവാദ സംസ്കാരം അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് എങ്ങും. രാജ്യം വെറുക്കുന്ന ബ്രാഹ്മണജാതി വ്യവസ്ഥ പുതിയ നിഷിദ്ധങ്ങളും നിരോധങ്ങളുമായി പ്രത്യക്ഷപ്പെടുകയാണ്. രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും താക്കോല്‍ സ്ഥാനങ്ങളില്‍ സംഘം ബുദ്ധിജീവികളെ കുത്തിനിറക്കുന്നു.
രാജ്യതലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങള്‍ സംഘം അനുകൂലികള്‍ക്ക് നിര്‍ബാധം വിളയാടാന്‍ വിട്ട് കൊടുക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ സംഘി ഓഫീസുകളില്‍ നിന്ന് കൊടുത്തുവിടുന്ന കുറിപ്പുകള്‍ വായിച്ചുനോക്കുകപോലും ചെയ്യാതെ പ്രസിദ്ധീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ മുട്ടിലിഴഞ്ഞ മാധ്യമങ്ങളെ പോലെ നാഗ്പൂര്‍ വിശേഷങ്ങള്‍ക്ക് വേണ്ടി ഇടം ഒഴിച്ചിട്ട് കാത്തിരിക്കുകയാണ് ചിലരെല്ലാം. നാഗ്പൂരിലെ ആര് എസ് എസ് കേന്ദ്രങ്ങളില്‍ നിന്ന് രാജ്യത്തെ ഉന്നത കലാലയങ്ങളെ നിയന്ത്രിക്കുന്ന ഭീതിദമായ അവസ്ഥയാണ്. ഇന്ത്യയുടെ അന്തസും അഭിമാനവും കാക്കുന്ന വൈജ്ഞാനിക മൂലധനത്തിന്റെ സ്രോതസ്സുകളിലൊന്നായ ജെ.എന്‍.യുവിലെ സര്‍ഗാത്മകത നശിപ്പിക്കുന്നതിലും ബഹുസ്വരതക്ക് പരിക്കേല്‍പ്പിക്കുന്നതിലും ‘നാഗ്പൂര്‍’ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല.
ധൈഷണിക സംവാദങ്ങളുടെ ഭൂമിക തകര്‍ത്ത് ജാതിവെറിയുടെ വിഷവിത്തുകള്‍ വിതറുകയാണ.് ജാതിവാദവും മനുവാദവുമെല്ലാം കാമ്പസുകളിലേക്ക് കൊണ്ടുവന്ന് ബ്രാഹ്മണിസത്തിന്റെ നെഗളിപ്പ് കാണിക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത്.
മനുവാദത്തിന്റെ അസഹിഷ്ണുതക്കെതിരെ പോരാടുന്ന കനയ്യകുമാറിനെ ഭീകരമുദ്ര ചാര്‍ത്തി അകത്താക്കാനുള്ള ശ്രമങ്ങളുണ്ടായി. കനയ്യ കുമാറും രോഹിത് വെമുലയും ഉയര്‍ത്തിയ നവരാഷ്ട്രീയം സംഘ് ക്യാമ്പില്‍ ചെറുതല്ലാത്ത ഉലച്ചില്‍ ഉണ്ടാക്കിയിരിക്കുന്നു.
ദലിത്-മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന് വരുന്നതിലുള്ള വര്‍ഗീയ ശക്തികളുടെ അസഹിഷ്ണുത മറനീക്കി പുറത്ത് വരുകയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ജാതിവെറിയന്മാരുടെ ക്രൂരമായ മാനസിക-ശാരീരിക പീഢനങ്ങളില്‍ മനംനൊന്ത് ആത്മഹൂതി ചെയ്ത രോഹിത് വെമുലയുടെ കുടുംബത്തെ ജാതി തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ് സംഘപരിവാര്‍. ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ ഉമ്മയെയും രോഹിത് വെമുലയുടെ അമ്മ രാധികയെയും അധികാരികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിക്കുക. ദു:ഖഭാരം പേറുന്ന ഈ ദുര്‍ബലര്‍ എത്ര നിസാരമായിരിക്കും.
നിസഹകരണത്തിന്റെ അടയാളമായ ചര്‍ക്കയെയും ഗാന്ധിയെയും അപനിര്‍മ്മിക്കാന്‍ ശ്രമം നടക്കുന്നു.ചിന്തക്കും ആവിഷ്ക്കാരത്തിനും ഭക്ഷണസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ട് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റുമായി നടക്കുകയാണ് വര്‍ഗ്ഗീയ ശക്തികള്‍. മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ട മുഹമ്മദ് അഖ്ലാവും മനസില്‍ തോന്നിയത് എഴുതിയതിന്റെയും പറഞ്ഞതിന്റെയും പേരില്‍ ജീവന് നഷ്ടപ്പെട്ട കല്‍ബുര്‍ഗിയും പാന്‍സാരയും ചത്തപശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായ ദലിതരും ഇഷ്ടമുള്ള വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയായ കൊടിഞ്ഞിയിലെ ഫൈസലും ജാതിവെറിയുടെയും വര്‍ഗീയാന്ധതയുടെയും ഇരകളാണ്.
നീതിയെയും നിയമത്തെയും വെല്ലുവിളിച്ച് ദേശീയതയെന്നാല്‍ ഹിന്ദുത്വമെന്ന് ആക്രോശിച്ച് മതനിരപേക്ഷതയുടെ സര്‍വ്വ അടരുകളും പിളര്‍ത്തുന്ന ഈ ജാതികോമരങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാത്തതെന്ത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങളിലെ ധീര ദേശാഭിമാനികളെ ദേശീയ മുസ്ലിം, ദേശീയ ദലിതന് എന്നൊക്കെ വിശേഷിപ്പിക്കുകയും ഹൈന്ദവ സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ള ധീര ദേശാഭിമാനികളെ അങ്ങനെ അഭിസംബോധന ചെയ്യാതിരിക്കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ ചില കാര്യങ്ങള്‍ വ്യക്തമാകും. മുസ്ലിം ദൈശീയത, ഹിന്ദു ദേശീയത തുടങ്ങിയ അപനിര്‍മ്മിതികള്‍ ആപത്താണ്. എന്നാല്‍ ഇന്ന് ജാതിവെറിയന്മാര് നല്കുന്ന ദേശകൂറിന്റെ പത്രം ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് ജീവിക്കാനൊക്കൂ എന്ന അവസ്ഥയാണ്.
ദേശീയത എന്നാല്‍ ഹിന്ദുത്വം എന്ന തത്വം അംഗീകരിക്കാത്തവരെയെല്ലാം പാകിസ്ഥാനിലേക്ക് അടിച്ചോടിക്കാനാണ് പദ്ധതി. സംഘ്പരിവാറിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ മതരംഗത്തെ ബുദ്ധിയും വിവേകവുമുള്ള പ്രമുഖരെല്ലാം മതാന്ധത കൊണ്ടും രാഷ്ട്രീയ അസ്ഥിരതയാലും പൊറുതിമുട്ടുന്ന പാകിസ്ഥാനിലെത്തിയാല്‍ ആ രാജ്യത്തിന് ഒരുപക്ഷേ ഗുണം കിട്ടിയേക്കാം.
കലാകാരന്മാരും മതപ്രബോധകരുമെല്ലാം നാട്വിടുകയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ഭീകരന്മാരായി മുദ്രയടിക്കുകയാണ്. എം.ടി.വാസുദേവന്‍ നായരോടും കമലിനോടും എത്രയും വേഗം നാടുവിടാനാണ് സംഘ് പരിവാര്‍ തിട്ടൂരം. വിഖ്യാത മതപ്രബോധകരും പ്രഭാഷകരുമായ സാക്കിര്‍ നായിക്കിനെയും എം.എം. അക്ബറിനെയും മാധ്യമങ്ങളും ഉദ്യോഗസ്ഥ ലോബിയും വേട്ടയാടുന്നത് നാം കാണുന്നു.
ഭീകരതക്കും മതതീവ്രവാദത്തിനുമെതിരെ പതിറ്റാണ്ടുകള്‍ എഴുതുകയും പറയുകയും ചെയ്തവരെ ഭീകര മുദ്രയടിച്ച് ഇകഴ്ത്തുന്നത് നീതീകരിക്കാനാവില്ല. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുമുള്ള മൗലികാവകാശം ധ്വംസിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ.
രാജ്യത്തെ ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങളെ സ്വത്വപ്രതിസന്ധിയിലേക്കും അപകര്‍ഷബോധത്തിലേക്കും അത്വഴി അരക്ഷിതത്വത്തിലേക്കും തള്ളുകയെന്ന ഗൂഢലക്ഷ്യമാണ് ഈ ഭീതി പടര്‍ത്തതിന്റെ പിന്നില്‍. ഭീതി വിതച്ച് മുസ്ലിം ന്യൂനപക്ഷത്തെ ദുര്‍ബലമാക്കാനുള്ള ശ്രമത്തില്‍ മതരാജ്യവാദ സിദ്ധാന്തത്തിന്റെ പ്രേണാതാക്കള്‍ക്കാണ് ഗുണം കിട്ടുന്നത്. ഭൂരിപക്ഷ വര്‍ഗീതയും ന്യൂനപക്ഷ വര്‍ഗീതയും പരസ്പരം പോഷിപ്പിക്കുകയാണ്. വര്‍ത്തമാന ഇന്ത്യയുടെ പുകയുന്ന സാഹചര്യത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കുന്നവര്‍ ഹൈന്ദവ ഷോവനിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളുമാണ്.
ഇരുകൂട്ടരും ജനാധിപത്യത്തിലോ മതനിരപേക്ഷതയിലോ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ ബഹുസ്വരതക്ക് തീര്‍ത്തും എതിരാണ് ഇക്കൂട്ടരുടെ സൈദ്ധാന്തിക രേഖകള്‍. ഭരണകൂട വിമര്‍ശനത്തിന്റെ മറവില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കള്‍ ഭരണഘടനയെയും ജനാധിപത്യത്തിന്റെ തൂണുകളെയും അവമതിക്കാനുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്. ജനാധിപത്യത്തിന്റെ തൂണുകളില്‍ അരിച്ച് കയറുന്ന ചിതലുകള്‍ തട്ടുന്നതിന് പകരം സര്‍വവും തല്ലിയിടച്ച് ഒരു ബഹുസ്വര സമൂഹത്തില്‍ ഏകശിലാസംസ്കാരം അടിച്ചേല്‍പ്പിക്കാനുള്ള വിഢിത്തമാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്നത.്
മുസ്ലിം സമൂഹത്തില്‍ വ്യാപകമാകുന്ന അരക്ഷിതബോധത്തില്‍ നിന്ന് മൈലേജ് നിര്‍മ്മിക്കാന്‍ പാടുപെടുന്ന വികാര ജീവികളെ അകറ്റി നിര്‍ത്തി മതനിരപേക്ഷ കക്ഷികളോടൊപ്പം നീതിക്ക് വേണ്ടി പോരാടുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്. മതപ്രബോധകരെ വേട്ടയാടാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുമ്പോഴും ആയിരക്കണക്കിന് മതപ്രബോധകരെയും മതസ്ഥാപനങ്ങളെയും നിലനിര്‍ത്തുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ കാണാതെ പോകരുത്. മതവിശ്വാസവും മതപ്രചാരണവും കുറ്റകൃത്യമാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങള്‍ക്കിടയിലും അനസ്യൂതം തുടരുന്ന മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും നാടിന്റെ നിര്‍ഭയത്വവും വിസ്മരിക്കരുത്.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലും തരിമ്പും അനീതി കാണിക്കുന്നില്ലെന്നും അവിവേകങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നില്ലെന്നും ഉറപ്പിക്കേണ്ടത് സമകാല സാഹചര്യങ്ങളെ സൂക്ഷ്മമായി വായിക്കുന്നവരുടെ ബോധ്യതയാണ്. കൊടിയ വിവേചനത്തിനും നീതിരഹിതമായ കടന്നാക്രമണങ്ങള്‍ക്കും ഇരയായവരെ മതവും നിറവും നോക്കാതെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുമ്പോഴും നമ്മുടെ ഭരണഘടന നല്കുന്ന തണലും സുരക്ഷിതത്വവും മറക്കരുത്. ദലിത്-മുസ്ലിം വേട്ടക്കെതിരെ കണ്ണീരൊലിപ്പിക്കുന്ന പലര്‍ക്കും സ്വാര്‍ത്ഥതയുടെ ഒളിയജണ്ടകളുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിയമകൂടത്തെ വിശ്വസിക്കുന്നതിന്റെ പ്രസക്തി ബോധ്യമാകും.
തീവ്ര വലതുപക്ഷ മതരാഷ്ട്രീയം അതിന്റെ വന്യമായ തേറ്റ കാണിച്ച് ലോകത്തെ ഭയപ്പെടുത്തുകയാണ്. ഫാസിസത്തിന് പുതിയ നിര്‍വചനം നല്‍കേണ്ട അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളുമെല്ലാം വലതുപക്ഷ തീവ്രതയുടെ അടയാളമായി മാറുമ്പോള്‍ ഇന്ത്യയിലെ തീവ്രവലതുപക്ഷം ആഹ്ലാദതിമിര്‍പ്പിലാണ്.
നിരന്തരമായി അപരരെ നിര്‍മിച്ച്, ശത്രുവിന്റെ കരുത്ത് ഇരട്ടിയായി കണ്ട് സര്‍വ സമാധാന ശ്രമങ്ങളെയും സംശയത്തോടെ വീക്ഷിച്ച്, അന്ധമായ പാരമ്പര്യാരാധനയിലൂടെ ആധുനിക സംസ്കാരിക വൈവിധ്യങ്ങളെയും തകര്‍ത്ത്, ദുര്‍ബല വിഭാഗങ്ങളെ ഇടിച്ച് നിരത്തി മുന്നോട്ട് പോകുന്ന ഫാസിസത്തിന് മൂക്കുകയറിടാന്‍ റിപ്പബ്ലിക്ദിന ചിന്തകള്‍ പ്രചോദനമേകണം. പ്രതീക്ഷകള്‍ നശിച്ച് നിരാശരാകുന്നതിന് പകരം രാജ്യത്തിന്റെ സിരകളില്‍ ഒഴുകുന്നത് മതനിരപേക്ഷതയാണെന്ന് തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ നന്മക്കും ശോഭനമായ ഭാവിക്കും വേണ്ടി യത്നിക്കുക.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala14 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

