Connect with us

india

കോവിഡിന് ചാണക ചികില്‍സ അപകടം; മുന്നറിയിപ്പുമായി വിദഗ്ധര്‍

Published

on

അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധര്‍. ചാണകം കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ കിടക്കകളില്ല. ചികിത്സയ്ക്ക് ഓക്‌സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യര്‍ തെരുവില്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളില്‍ ജനങ്ങള്‍ പശുത്തൊഴുത്തുകളില്‍നിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്ത് പുരട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത്. ‘ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗോശാലകളില്‍ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ഇവ ശരീരത്തില്‍ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് ശരീരത്തില്‍ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാല്‍ ഉപയോഗിച്ച് കഴുകിക്കളയുന്നു’,
ഇവിടങ്ങളില്‍ നടക്കുന്ന ‘കോവിഡ് ചികിത്സ’യേപ്പറ്റി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെതിരേ മനുഷ്യ ശരീരത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതിരോധ ശേഷിയുണ്ടാക്കാന്‍ പശുവിന്റെ ചാണകത്തിനോ മൂത്രത്തിനോ കഴിയുമെന്നതിന് ഒരുവിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെന്നും പൂര്‍ണമായും വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യമാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. രണ്ട് വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രവൃത്തികള്‍ക്കൊണ്ട് ഉണ്ടാവുന്നത്.

ഒന്നാമതായി, ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളില്‍ ഉടലെടുക്കുകയും അവര്‍ ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. രണ്ടാമതായി, ചാണകവും പശുമൂത്രവും ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകള്‍ ഉണ്ടാവുകയും മറ്റു രോഗങ്ങള്‍ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങളും ഇതുമൂലം ഉണ്ടാവാം. കൂടാതെ, ചാണകം ശേഖരിക്കുന്നതിനായി ഗോശാലകളില്‍ ആളുകള്‍ തിരക്കുകൂട്ടുന്നത് കോവിഡ് പകരുന്നതിന് ഇടയാക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

india

സ്ത്രീധനപീഡനം; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി

സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

Published

on

സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കസോലി ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

2023 മേയ്മാസത്തിലാണ് ഹിനയുടെയും ഖുഷ്നസീബിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഹിന സ്ത്രീധനപീഡനം അനുഭവിക്കുകയായിരുന്നെന്ന് സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഹിനയുടെ ഭര്‍ത്താവ് ഖുഷ്നസീബ്, ഭര്‍തൃമാതാപിതാക്കളായ ഇന്‍തസാര്‍, ഫര്‍സാന, ഭര്‍ത്താവിന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡി. ബാജ്പേയ് പറഞ്ഞു.

 

 

Continue Reading

india

ജാതിയുടെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി

മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

Published

on

മുംബൈ: ജാതി വ്യത്യാസം കാരണം പ്രണയബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ആഞ്ചല്‍ എന്ന പെണ്‍കുട്ടി സഹോദരന്‍മാര്‍ വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളിലൂടെ ആഞ്ചല്‍ സാക്ഷയുമായി കൂടുതല്‍ അടുത്തു. മൂന്നുവര്‍ഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു.

ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതറിഞ്ഞതിനോടെയാണ് ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്‍ദിച്ചതിനുശേഷം തലയില്‍ വെടിവെച്ചു, പിന്നീട് കല്ലുകൊണ്ട് തല ഇടിച്ചു തകര്‍ത്താണ് കൊലപാതകം നടന്നത്.

സാക്ഷമിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചല്‍, അവന്റെ മൃതശരീരത്തില്‍ മഞ്ഞള്‍ പുരട്ടുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിതകാലം മുഴുവന്‍ തുടരാനാണ് സ്വന്തമായുള്ള തീരുമാനമെന്നും ആഞ്ചല്‍ പ്രഖ്യാപിച്ചു.

‘സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. അവനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ വേണം,’ എന്നും ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

 

Continue Reading

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

Trending