Connect with us

kerala

തമിഴ്‌നാട് ‘നീറ്റ്’ മറികടക്കുമ്പോള്‍-എഡിറ്റേറിയല്‍

Published

on

 

രാജ്യത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍ക്കുള്ള പൊതുപ്രവേശനപരീക്ഷാസംവിധാനം (നീറ്റ്) നിര്‍ത്തലാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സെപ്തംബര്‍ 13ലെ തീരുമാനം വിപ്ലവകരമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ച ‘അണ്ടര്‍ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി കോഴ്‌സസ് ബില്‍-2021’ സഭയിലെ ബി.ജെ.പി ഒഴികെ എല്ലാകക്ഷികളുടെയും അംഗങ്ങള്‍ പിന്തുണക്കുകയും വന്‍ ഭൂരിപക്ഷത്തോടെ പാസാകുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത നിയമത്തിന്റെ സാധുത പലരാലും ചോദ്യം ചെയ്യപ്പെടുമ്പോഴും തമിഴ്‌നാട്ടില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മൂന്നു കുട്ടികളുടെ ആത്മഹത്യകള്‍ തെളിയിക്കുന്നത് നിയമം അനിവാര്യമായിരിക്കുന്നുവെന്നുതന്നെയാണ്. സെപ്തംബര്‍ 15ന ്‌വെല്ലൂര്‍ ജില്ലയിലെ കാട്പാടിയില്‍ 15കാരി സൗന്ദര്യ സ്വയം ജീവനെടുത്ത വാര്‍ത്ത വലിയ ഞെട്ടലാണ് ഉളവാക്കിയത്. അതുനുമുമ്പ് സേലം, അരിയലൂര്‍ ജില്ലകളിലും ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും നീറ്റ് പരീക്ഷയുടെ ഫലത്തെ ഭയന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി. രാജ്യത്ത് നിലവില്‍ സര്‍ക്കാരുകളുടെയും സ്വകാര്യ കോളജുകളുടെയും എം.ബി.ബി.എസ്, ബി.എ.എം.എസ് അഥവാ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശനമെല്ലാം നീറ്റ് എന്ന ഒരൊറ്റ പരീക്ഷ വഴിയാണ്. ഇതുതന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍.

മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ സൗന്ദര്യയുടെ അമ്മ പറഞ്ഞത് രാജ്യത്തെ ഒരു കുട്ടിക്കും ഇത്തരമൊരു ഗതിവരരുതെന്നും നീറ്റ് എത്രയും വേഗം നിരോധിക്കണമെന്നുമാണ്. സൗന്ദര്യക്ക് പ്ലസ്ടു പരീക്ഷയില്‍ 600ല്‍ 510 മാര്‍ക്ക് ഉണ്ടായിരുന്നു. ഇത്രയും മിടുക്കിയാണെന്നറിയുമ്പോഴാണ് ഒരു കൗമാരിക്കാരിയുടെ തന്റെ ജീവിതാഭിലാഷമായ ഡോക്ടര്‍ ബിരുദം ലഭിച്ചേക്കില്ലെന്ന ഭയം വിലപ്പെട്ട ജീവനെടുത്തതെന്ന് വ്യക്തമാകും. ഇനിയെങ്കിലും രാജ്യത്തെ ഒരുകുട്ടിക്കും ഈ ഗതി വരരുതെന്നുതന്നെയാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. നിയമം പ്രയോഗത്തിലായാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയാല്‍ മതിയെന്നാണ് നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നത്. 2017നു മുമ്പുവരെ ഇങ്ങനെയായിരുന്നു സംസ്ഥാനത്തെ രീതിയും. ഡി.എം.കെ അതിന്റെ 2021 ഏപ്രിലിലെ നിയമസഭാതെരഞ്ഞുടുപ്പു പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഡി. എം.കെയെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാവിനെയും സംബന്ധിച്ചിടത്തോളം പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി തെളിയിച്ചുകാണിക്കുമെന്നത് സര്‍ക്കാരിന്റെ നൂറുദിവസത്തിനുള്ളില്‍തന്നെ എല്ലാവര്‍ക്കും ബോധ്യമായതാണ്. നീറ്റ് പരീക്ഷയുടെ കാര്യത്തിലും അത് പാലിക്കപ്പെട്ടുവെന്നുമാത്രം. സാമൂഹിക നീതിക്കുവേണ്ടിയാണ് നിയമം പാസാക്കിയതെന്നാണ് മുഖ്യമന്ത്രി ബില്ലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

നീറ്റ് സംവിധാനം കാരണം വന്‍ തുകകൊടുത്ത് കോച്ചിംഗിന് പോകാനാവാതെ തമിഴ്‌നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി വിജയിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ഇതുകാരണം സംസ്ഥാനത്തെ മെഡിക്കല്‍ രംഗത്ത് സമ്പന്നരുടെയും പാവപ്പെട്ടവരുടെയും അനുപാതത്തില്‍ വലിയ അന്തരം സംഭവിക്കുകയാണെന്നുമാണ് തമിഴ്‌നാട് മൊത്തത്തില്‍ വാദിച്ചിരുന്നത്. നീറ്റ് സംബന്ധിച്ച് റിട്ട. ജസ്റ്റിസ് എ.കെ രാജന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് സര്‍ക്കാര്‍ നിയമം പാസാക്കുന്നതിന് തയ്യാറായത്. സംസ്ഥാനത്തെ കുട്ടികളില്‍ നീറ്റ് കാരണം ഉണ്ടാകുന്ന പ്രാതികൂല്യങ്ങള്‍ എന്തെല്ലാമാണെന്ന ്പഠിച്ചാണ് രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ടനുസരിച്ച് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികള്‍ക്ക് മെഡിക്കല്‍ രംഗത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് വ്യക്തമാക്കപ്പെട്ടത്.

തമിഴ്‌നാട് പാസാക്കിയ നിയമം ജനാധിപത്യ രീതിയനുസരിച്ച് ന്യായീകരിക്കാനാവുമെങ്കിലും പ്രസ്തുത ബില്‍ നിയമമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും അന്തിമമായി രാഷ്ട്രപതിയുടെയും അനുമതിയുടെ കടമ്പ കടക്കേണ്ടതുണ്ട്. അതാണ് ഇപ്പോള്‍ ബില്ലിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. മുമ്പ് ജെല്ലിക്കെട്ട് വിഷയത്തിലും സമാനമായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രത്യേകമായി നിയമം പാസാക്കുകയും സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തിരുന്നതാണ്. അതനുസരിച്ച് നീറ്റ് വിരുദ്ധ നിയമത്തിനും അനുമതി നല്‍കാവുന്നതേ ഉള്ളൂ. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം പ്രത്യേകം മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നതുകാരണം ഇവയില്‍ അഴിമതിയും ക്രമക്കേടും ഉണ്ടാകുന്നുണ്ടെന്നും ആയത് ഏകീകൃത രൂപത്തിലാക്കുന്നത് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധരുടെ നിലവാരത്തില്‍ മെച്ചമുണ്ടാക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ സുപ്രീംകോടതി നീറ്റ് രാജ്യത്ത് ഏകപരീക്ഷാരീതിയാക്കിയത്. എന്നിട്ടും തമിഴ്‌നാട്ടിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് തമിഴ് മുതലായ പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. ഏങ്കിലും ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാകുന്നതുകൊണ്ട് പ്രാദേശിക ഭാഷകളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികളെപോലെ തിളങ്ങാന്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാനോ മെറിറ്റില്‍ പ്രവേശനം നേടാനോ കഴിഞ്ഞിരുന്നില്ല. തമിഴ്‌നാട് മാത്രമാണ ്‌രാജ്യത്ത് ഇത്തരത്തിലൊരു നിയമം പാസാക്കിയതെന്നതും സംസ്ഥാനത്തെ കുട്ടികളുടെ ആത്മഹത്യകളും പരിഗണിച്ചുകൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. തന്നെ അകാരണമായി പ്രശംസിക്കരുതെന്ന് നിയമസഭയില്‍വെച്ച് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും താക്കീത് നല്‍കിയ നേതാവാണ ്സ്റ്റാലിന്‍. മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാ പാഠപുസ്തകങ്ങളിലും രേഖകളിലും ഇനിമുതല്‍ നേതാക്കളെയും ചരിത്രപുരുഷന്മാരെയും അവരുടെ ജാതിവാല്‍ കൊണ്ട് അഭിസംബോധന ചെയ്യരുതെന്നതടക്കമുള്ള നിരവധി ഉത്തരവുകളാണ് മുഖ്യമന്ത്രി നല്‍കിയത്. രാജ്യത്ത് ആദ്യമായി കോവിഡ് രോഗികള്‍ക്ക് 4000 രൂപവീതം പ്രഖ്യാപിക്കുകയും കോവിഡ് ചികില്‍സ എല്ലാവര്‍ക്കും സൗജന്യമാക്കുകയും പെട്രോള്‍, ഡീസല്‍ വിലയില്‍ മൂന്നു രൂപ വീതം കുറവുവരുത്തുകയും ചെയ്ത മുഖ്യമന്ത്രി രാജ്യത്താദ്യമായാണ ്‌കോവിഡ് രോഗികള്‍ക്കുള്ള ആസ്പത്രിയില്‍ രോഗികളെ നേരില്‍ സന്ദര്‍ശിച്ചതെന്നതും ശ്രദ്ധേയമായിരുന്നു. അതിനിടയിലാണ് നീറ്റ് എടുത്തുകളഞ്ഞ് രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും ഒരേസമയം ഞെട്ടിച്ചുകളഞ്ഞതും. രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്കും സമാനമായി നിയമം പാസാക്കണമെങ്കില്‍ അതിനുള്ള അനുമതി നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading

Trending