columns
വിവാദങ്ങള്‍ വിശ്വാസത്തിന് നിഴലിടുമ്പോള്‍
ഏതു മതത്തിന്റെയും അനുയായികള്‍ക്ക് ഏറെ ഉറപ്പുള്ള ബോധ്യം തന്നെയാണ് വിശ്വാസം. ഭാഷാപരമായി തോന്നുന്ന ബലക്കുറവുകളൊന്നും മതപരമായി വിശ്വാസത്തിനില്ല.
ടി.എച്ച്. ദാരിമി
മനുഷ്യര്‍ തമ്മില്‍ ഏറ്റവും രൂക്ഷമായി ഏറ്റുമുട്ടുന്ന പടക്കളങ്ങളിലൊന്നായി മതങ്ങള്‍ മാറിയിരിക്കുന്നു എന്നത് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തവും സങ്കടവുമാണ്. മത ബന്ധിയായ വിശ്വാസങ്ങള്‍, അചാരാനുഷ്ഠാനങ്ങള്‍, വേഷാദിചിഹ്നങ്ങള് തുടങ്ങിയ കാര്യങ്ങളെ ഓരോരുത്തരും എടുത്തും തിരിച്ചും എറിഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങുമിങ്ങും വാരി എറിയുന്നത് പലപ്പോഴും ചോദ്യവും അതിനുളള ഉത്തരവുമല്ല, മറുചോദ്യവും പരിഹാസവുമാണ് എന്നതാണ് രംഗത്തെ കൂടുതല്‍ വഷളാക്കുന്നത് എന്നു നിരീക്ഷിക്കാതെ വയ്യ. ഒരു ചോദ്യത്തെ ഉന്നയിക്കുന്നതിലും നേരിടുന്നതിലും രണ്ട് രീതികളുണ്ട്. ഒന്ന് മാന്യതയെ മുന്‍നിറുത്തിയും മറ്റൊന്ന് വൈകാരികതയെ മുന്‍നിര്‍ത്തിയും. മാന്യതയെ മുന്നിര്ത്തുന്നവര് അറിയാനും അറിയിക്കാനും പഠിക്കാനും വേണമെന്നുണ്ടെങ്കില്‍ തിരുത്താനും ഉദ്യമിക്കുന്നു. രണ്ടാമത്തെ തരമാകട്ടെ വെല്ലുവിളിക്കുവാനും മേനിനടിക്കുവാനും കടിച്ചു കീറുവാനുമെല്ലാമാണ് ഉദ്യമിക്കുക. ഇവിടെ ഇപ്പോള്‍ അതാണ് കാണുന്നത്. സോഷ്യല്‍ മീഡിയ എന്ന സ്വതന്ത്ര മാധ്യമം കകൈയ്യിലുളളതിനാല് ആര്‍ക്കും എന്തും അവാം എന്ന സാഹചര്യവുമുണ്ട്. രണ്ടാം തരക്കാരാണ് മന്ത്രവും തുപ്പലും, അരവണയും ശര്‍ക്കരയും, ലഹരിയും ജിഹാദുമൊക്കെ കൂട്ടിക്കുഴക്കുന്നത്. അടര്‍ത്തിയെടുത്താല്‍ ഓരോരുത്തരും പറയുന്നതില്‍ ചില കാര്യമൊക്കെ കണ്ടേക്കാം. അതിനെ കുറിച്ചല്ല പറയുന്നത്. ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളും ചോദ്യോത്തര ആക്രമണ പ്രത്യാക്രമണങ്ങളും ഉണ്ടാക്കുന്ന കലപിലകളും കശപിശകളും ഉണ്ടാക്കി വെക്കുന്ന അനര്‍ഥങ്ങളെ കുറിച്ചാണ്. അവയില്‍ ഒന്നാമത്തേത് അതുണ്ടാക്കുന്ന ഭീതിതമായ നാശമാണ്. മതം, വിശ്വാസം, അനുഷ്ഠാനം തുടങ്ങിയവയുടെ നേരെ വിരല്‍ ചൂണ്ടുകയോ കുറ്റം പറയുകയോ ചെയ്യുന്നതോടെ അതു വല്ലാതെ ആളിക്കത്തുവാന്‍ തുടങ്ങും. കാരണം ലോകത്തെ ഏറ്റവും വേഗതയില്‍ കത്തുന്ന വിറകാണ് മതവും മതം ഉദ്ഘോഷിക്കുന്ന വിശ്വാസവും. വിശ്വാസം എന്നത് ഭാഷാപരമായി നിര്‍വചിക്കുമ്പോള്‍ ചെറുതും ദുര്‍ബലവുമാണ്. കാരണം അതിന് പ്രതീക്ഷ, പ്രത്യാശ എന്നൊക്കെയുള്ള അര്‍ഥമേ ഉള്ളൂ. ഒരു ഉറപ്പിന്റെ ധ്വനിയും അതിനു വരുന്നില്ല. സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കുമെന്ന യുക്തിഹീനമായ പ്രതീക്ഷ എന്നാണ് പ്രശസ്ത അമേരിക്കന്‍ ജേര്‍ണലിസ്റ്റ് എച്ച്.എല്‍. മെങ്കെന്‍ അതിന് നല്കുന്ന നിര്‍വചനം. ഇത് പക്ഷേ മതത്തിന്റെ പശ്ചാതലത്തിലേക്ക് വരുമ്പോള്‍ അതിന്റെ ഭാവം തീഷ്ണമായി മാറുന്നതു കാണാം. ഇസ്ലാമില്‍ വിശ്വാസം കാഠിന്യമുള്ള ഉറപ്പാണ്. അതിന്മേലാണ് ഇസ്ലാം എന്ന വ്യവസ്ഥിതി മുച്ചൂടും നില്ക്കുന്നതും നില്‍ക്കേണ്ടതും. ആ വിശ്വാസമാണല്ലോ സ്വത്തിന്റെയും ജീവന്റെയുമെല്ലാം അര്‍പ്പണത്തിനു വരെ വിശ്വാസിയെ സജ്ജമാക്കുന്നത്. കര്‍മങ്ങളെ ശരിയുടെയും തെറ്റിന്റെയും കള്ളികളിലേക്ക് മാറ്റിത്തിരിക്കുന്നതും വിശ്വാസമാണ്. അതിനാല്‍ ഇസ്ലാം മത വിശ്വാസിക്ക് തന്റെ വിശ്വാസം ചെറുതല്ല.
സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതങ്ങളുടെ എല്ലാം കാര്യം ഇങ്ങനെ തന്നെയാണ്. ബൈബിള്‍ വിശ്വാസത്തെ നിര്‍വചിക്കുന്നത് ഒരു ഉദാഹരണം. അതില്‍ വിശ്വാസം തെളിവിലധിഷ്ഠിതമായ ഉറച്ച ബോധ്യമാണ്. എബ്രായര്‍ക്കെഴുതിയ സുവിശേഷം അതു നിര്‍വചിക്കുന്നത് വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്ഠിതമായ നിശ്ചയവുമാകുന്നു എന്നു പറഞ്ഞു കൊണ്ടാണ്. ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ മറ്റൊന്നാണ് ഹിന്ദുമതം. വൈദിക ധര്‍മം, സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധന ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. ഏകം സത്ത് എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്ഘോഷിക്കുന്നത്. കണക്കില്ലാത്ത വിശ്വാസ ധാരണകള്‍ ചേര്‍ത്തു വെച്ചാണ് ഹൈന്ദവ ധര്‍മത്തിന്റെ വിശ്വാസ സംഹിത രൂപപ്പെടുന്നത്. അതിനാല്‍ തന്നെ അവര്‍ക്കും ഏറെ ഉറപ്പുള്ളതു തന്നെയാണ് വിശ്വാസം. ചുരുക്കത്തില്‍ ഏതു മതത്തിന്റെയും അനുയായികള്‍ക്ക് ഏറെ ഉറപ്പുള്ള ബോധ്യം തന്നെയാണ് വിശ്വാസം. ഭാഷാപരമായി തോന്നുന്ന ബലക്കുറവുകളൊന്നിനും മതപരമായി വിശ്വാസത്തിനില്ല.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ വിശ്വാസം എന്ന പദത്തിന് സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥഭേദം വരാം. ഞാന്‍ വിശ്വസിക്കുന്നു എന്ന് അശ്രദ്ധമായി പലരും പറയാറുണ്ട്. അതിന്റെ ലളിതമായ അര്‍ത്ഥം ഞാന്‍ മനസിലാക്കുന്നു, ഞാന്‍ കരുതുന്നു എന്നൊക്കെയാണ്. ഞാന്‍ നിന്നെ വിശ്വസിക്കുന്നു എന്നു പറഞ്ഞാല്‍ നീ പറഞ്ഞത് സത്യമെന്ന് ഞാന്‍ ധരിക്കുന്നുവെന്നുമാത്രമാണ്. എന്നാല്‍, മതമീമാംസയില്‍ വിശ്വാസത്തിന്റെ അര്‍ത്ഥം ഏറെ ഗൗരവമുള്ളതാണ്. ദൈവവും മതവുമായാണ് അവിടെ വിശ്വാസത്തിന്റെ ബന്ധം. പ്രപഞ്ചം, പ്രകൃതി, ജീവന്, ജനനം, മരണം, മരണാനന്തര ജീവിതം, മോക്ഷം, പാപം, പുണ്യം, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ചുള്ള ഉറച്ച ധാരണകളാണ് ഇവിടെ വിശ്വാസത്തിന്റെ ഉള്ളടക്കം. ജീവിതത്തെ സംബന്ധിച്ച സമഗ്ര ദാര്‍ശനിക വീക്ഷണം എന്ന അര്‍ത്ഥത്തിലാണ് വിശ്വാസം പൊതുവെ മതപരമായ ആഖ്യാനങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്.
ഇതിന്റെ വ്യക്തമായ അടയാളമാണ് വിശ്വാസം വിശ്വാസിയെ എന്തിനും സന്നദ്ധനാക്കുന്നു എന്നത്. മറ്റൊന്നാണ് വിശ്വാസത്തിന്റെ പേരില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ലോകത്ത് ഏറെ കാലം നീണ്ടുനിന്നു കത്തി എന്നത്. കുരിശു യുദ്ധങ്ങള്‍ അതിനൊരു ഉദാഹരണമാണ്. പതിനാലോളം വരുന്ന വന്‍ സംഘട്ടനങ്ങളുടെ ഒരു ശ്രേണി ആയിരുന്നു അത്. മറ്റൊന്നാണ് വിശ്വാസത്തിന്റെ ഈ ശക്തിയെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗപ്പെടുത്തുവാന്‍ പല സൂത്രശാലികളായ രാഷ്ട്രീയക്കാരും ശ്രമിച്ചത്. വിശ്വാസം ലോക മുസ്ലിംകളെ സുന്നി, ശിയാ എന്നിങ്ങനെ രണ്ടായി വിഭജിച്ചതും ഇതേ ആന്തരിക വികാരങ്ങളില്‍ മുസ്ലിംകള്ക്കിടയില് ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായതും ഒക്കെ ഇതിനുദാഹരിക്കാം. സോവിയറ്റ് യൂണിയന് രൂപീകരിക്കുവാന്‍ കമ്യൂണിസ്റ്റുകള്‍ ദുരുപയോഗപ്പെടുത്തിയതും വിശ്വാസമാണല്ലോ. ഉസ്മാന്(റ) വിന്റെ രക്തം പുരണ്ട മുസ്ഹഫ് സാര്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് തിരിച്ചു വാങ്ങിത്തരാം എന്നു പറഞ്ഞായിരുന്നു ബുഖാറയിലെയും തജാക് പ്രവിശ്യയിലെയും വിശ്വാസി മുസ്ലിംകളെ കമ്യൂണിസ്റ്റുകള്‍ വീഴ്ത്തിയത്. ബ്രിട്ടീഷുകാര്‍ ഇതേ മുതലെടുപ്പ് പലവുരു നടത്തിയിട്ടുള്ളതാണ്. ശിപായി ലഹളക്ക് കാരണമായ ബോംബ് ഒരു ഉദാഹരണമാണല്ലോ. ഇന്ത്യ വിട്ടുപോകാന്‍ നിര്ബന്ധിതരായപ്പോള് അവര്‍ കൃത്യമായി വെച്ച ടൈമര്‍ ബോംബുകളെല്ലാം വിശ്വാസ സമൂഹങ്ങളെ പരസ്പരം പൊട്ടിത്തെറിപ്പിക്കുവാന് പോന്നതായിരുന്നുവല്ലോ. ഈ പ്രധാന്യമാണ് വിശ്വാസത്തെ ഇത്രക്ക് എക്സ്പ്ലോസീവായി മാറ്റുന്നത്. അതിനാല്‍ മതത്തിന്റെ ചുവയുള്ളതോ മതത്തെയോ വിശ്വാസത്തെയോ നേരിട്ടോ അല്ലാതെയോ ലക്ഷ്യം വെക്കുന്നതോ ആയ ചോദ്യവും ഉത്തരവും ആക്രമണവും പ്രത്യാക്രമണവും ട്രോളുകളും പരിഹാസങ്ങളുമെല്ലാം ശരിയാണെങ്കിലും അല്ലെങ്കിലും വലിയ പൊട്ടിത്തെറി ഉണ്ടാക്കും. പ്രത്യേകിച്ചും അനിയന്ത്രിതമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്ന പൊതുവേദികളില്‍. അതുകൊണ്ടെന്താ എന്നു ചോദിക്കരുത്. അതുകൊണ്ട് വീണ്ടും വിശ്വാസികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കും. അതാവട്ടെ രണ്ടു പേര് തെറ്റിയാലുണ്ടാകുന്നതു പോലെയാകില്ല. മറിച്ച് പരസ്പര ശത്രുതക്ക് വഴിവെക്കുന്നതും മറ്റുള്ളവരിലേക്ക് കൂടി പകരുന്നതുമെല്ലാമായിരിക്കും. അതോടെ ഭൂമിയുടെ സ്വാസ്ഥ്യം നഷ്ടമാകും. പല നിലക്കുമായിരിക്കും അത് പ്രതിധ്വനിക്കുക. വാശികള്‍ ഇറക്കുമ്പോള്‍ കാണുന്നിടത്തെല്ലാം ആഴമുള്ള മുറിവുകളായിരിക്കും.
ഇസ്ലാം ഇത്തരം കാര്യങ്ങളെ ജാഗ്രതയോടെയാണ് കാണുന്നത്. അല്ലാഹു പറയുന്നു: അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന് അവരെ അറിയിക്കുന്നതാണ്. (വിശുദ്ധ ഖുര്‍ആന്‍ 6:108). ഈ സൂക്തത്തിന്റെ ബാഹ്യാര്‍ഥം ആരാധനാ മൂര്‍ത്തികളെയും വിഗ്രഹങ്ങളെയും ചീത്ത പറയരുത് എന്നാണ്. അതിനു കാരണമായി പറയുന്നത് അവരിങ്ങോട്ടും ചീത്ത പറഞ്ഞേക്കും എന്നാണ്. അമാന്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. അതിനാല്‍ കാര്യങ്ങള്‍ മനസിലാക്കുകയോ തിരുത്തുകയോ ചെയ്യുവാന്‍ സഹായമാകുമെന്ന് ഉറച്ച് കരുതാവുന്ന രീതിയിലും ധ്വനിയിലുമുള്ളതല്ലാത്ത അത്തരം വലിച്ചിടലുകള് നല്ലതല്ല. ഒരു നല്ല സമുദായം അതൊഴിവാക്കുകയാണ് വേണ്ടത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

