kerala
അട്ടപ്പാടിയില്‍ ശിശുമരണം; മന്ത്രിയുടെ നാടകം ഫലംകണ്ടില്ല, ഈ വര്‍ഷം മാത്രം 15 ഓളം മരണം
അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്.

മുഹമ്മദലി പാക്കുളം
പാലക്കാട്
അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പുതൂര്‍ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി-ഷണ്മുഖം ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച മുക്കാലി ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാത്തതാണ് മരണങ്ങള് വര്‍ധിക്കാന്‍ കാരണമായത്.
കഴിഞ്ഞവര്‍ഷം മരണനിരക്ക് ഗണ്യമായപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച നോഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസിനെ മന്ത്രി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കൂടുതല്‍ ഫണ്ട് വേണമെന്ന് കത്ത് പുറത്തായതും സര്‍ക്കാരിന്റെ വീഴ്ചയും തുറന്നു പറഞ്ഞതോടെയാണ് ആദിവാസികളുടെ ജനകീയ ഡോക്ടറെ സ്ഥലം മാറ്റിയത്. യോഗമുണ്ടെന്ന് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച്് തിരുവനന്തപുരത്തേക്ക്് വിളിച്ചുവരുത്തി അട്ടപ്പാടിയില്‍ നാടകീയമായി മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ഡോക്ടര്‍ അഴിമതിനടത്തിയെന്നാരോപിച്ച് മന്ത്രി തന്നെ നേരിട്ട് അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയും തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീടത് എല്‍.ഡി.എഫിലെ തന്നെ ഗ്രൂപ്പുവഴക്കിന് കാരണമായി.
ആദിവാസികളുടെ ഉന്നമനത്തിനായി 2016ന് ശേഷം അട്ടപ്പാടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി ചിലവഴിച്ചത് 150 കോടി രൂപയാണ്. ആറുവര്‍ഷത്തിനിടെ മില്ലറ്റു ഗ്രാമം പദ്ധതിയുള്‍പ്പടെ 28 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും പൂര്‍ത്തിയാക്കാനായില്ല. ഇതിന് പുറമെ 2013 ല്‍ ശിശുമരണങ്ങള്‍ പെരുകിയപ്പോള്‍ യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു. വകുപ്പുകളുടെ ഏകോപനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഐ.എ.എസ് റാങ്കുള്ള നോഡല്‍ ഓഫീസറെ മാറ്റി. പദ്ധതികളുടെ പുരോഗതി വിലയിരുന്നതിനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി പിരിച്ചുവിട്ടു.
ഊരുകളിലെ ഗര്‍ഭിണികള്‍ക്ക് മൂന്നുമാസം മുതല്‍ 18 മാസം നല്‍കിയിരുന്ന 2000 രൂപയുടെ ജനനി ജന്മരക്ഷാ പദ്ധതി ഇല്ലാതാക്കി. 194 ഊരുകളിലായി നടപ്പാക്കിയ സാമൂഹ്യ അടുക്കളകള്‍ അടച്ചുപൂട്ടി. അഗളിയിലെ റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനരഹിതമായി. പദ്ധതികളുടെ നടത്തിപ്പ് ആദിവാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പോഷകാഹാരക്കുറവ് പരിഹരിക്കാനായി നടപ്പാക്കിയ മില്ലറ്റു ഗ്രാമം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 2000 ഏക്കര്‍ ഭൂമിയിപ്പോഴും തരിശായി കിടക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം പിടിപ്പുകേടാണിപ്പോള്‍ ശിശുമരണങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൂടാതെ ആദിവാസികള്‍ക്കായുള്ള കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയെ സഹായിക്കാനായി രോഗികളെ റഫര്‍ ചെയ്ത് 15ഓളം കോടി രൂപ അതിനായി ചിലവഴിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെ കറന്റ്ബില്ലടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയ സാഹചര്യം വരെയുണ്ടായി. നിലവില്‍ 55 ബെഡുള്ള ആശുപത്രിയില്‍ 100 ആക്കി ഉയര്‍ത്തിയെങ്കിലും അതിനുള്ള ജീവനക്കാരെയും നിയമിച്ചില്ല. ഇക്കാര്യം നിയമസഭയെ ബോധ്യപ്പെടുത്തിയ എന്‍.ഷംസുദ്ദീന് എം.എല്‍.എയെ അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി