Article
കോപം അഗ്നിയാണ്; പടരാതിരിക്കാന്‍ കരുതല്‍ അനിവാര്യമാണ്
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടി.എച്ച് ദാരിമി
എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും. അവ ഒരുപക്ഷേ നടക്കാം, നടക്കാതിരിക്കുകയും ചെയ്യാം. അതിനാല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ സംഗതി നടക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കും. എന്നിട്ടേ അതിന്മേല് മറ്റു പദ്ധതികളെ ഏച്ചുകെട്ടൂ. എന്നാല്‍ ചിലരങ്ങനെയല്ല, ഒരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷയുടെമേല് ഒരുപാട് കാര്യങ്ങളെ ആദ്യമേ കെട്ടിക്കൂട്ടും. കുറെ സ്വപ്നങ്ങള്‍ കണ്ട് അതിനെ ഉറപ്പിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രതീക്ഷ നടക്കാതെ പോയാല്‍ മനസ്സ് താളം തെറ്റുകയും കോപമായി നിരാശ പുറത്തുചാടുകയും ചെയ്യും. എല്ലാ കോപങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. അമിതമായ പ്രതീക്ഷ പുലര്‍ത്തിയ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ അവരുടെ വൈകാരികത ദേഷ്യമായി പുറത്തേക്ക് വരികയാണ്. ഒരു വ്യക്തിയോട് തോന്നുന്ന കോപം പോലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. അയാളില്‍ പുലര്‍ത്തുന്ന പ്രതീക്ഷക്ക് അയാളുടെ കാരണമായി ഭംഗം വരുമ്പോള്‍ ദേഷ്യമുണ്ടാകുന്നു. കോപത്തെ സാമൂഹ്യ ശാസ്ത്രം വളരെ ഗുരുതരമായ ദുരന്തമായാണ് കാണുന്നത്. ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്നമായിരിക്കാം. എന്നാല്‍, അമിത ദേഷ്യം കൊണ്ട് വലിയൊരു പ്രശ്നമായി തീര്‍ന്നതായിരിക്കും. കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ തന്നെ നശിപ്പിക്കുന്നു എന്നത്. അമിതമായ കോപം വ്യക്തിയെ രണ്ടു നിലക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നാമതായി അവന് സമൂഹത്തില്‍ സ്ഥാനവും സ്വീകാര്യതയും മാന്യതയും നഷ്ടപ്പെടുന്നു. വിഷയങ്ങളിലും സദസ്സുകളിലും ഇടപെടാന്‍ മാത്രം വേണ്ട പക്വത ഇല്ലാത്തവന് എന്ന ചാപ്പ വീഴുന്നു. രണ്ടാമതായി ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കോപം മനുഷ്യനു ആരോഗ്യപരമായി ചില ദോഷങ്ങള്‍ ചെയ്യുന്നു. കഫം അഥവാ ശ്ലേഷം സ്രവിക്കുന്ന ഗ്രന്ഥിയെ, വികാരസമ്മര്‍ദമുണ്ടാകുമ്പോള്‍ വൃക്ക ഗ്രന്ഥികള്‍ സ്രവിക്കുന്ന അഡ്രിനല്‍ ദ്രാവകത്തെ വിസര്ജിക്കാന് പ്രേരിപ്പിക്കുന്നു. ഇത് മുഖേന ഹൃദയമിടിപ്പ് വര്‍ധിക്കുകയും പെട്ടെന്ന് രക്തസമ്മര്‍ദം കൂടുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് രക്തം ഇരച്ചുകയറാന്‍ ഇടവരുത്തുന്നു. ഇതിന്റെ ഫലമായി ഒരു ഭാഗം കുഴയുകയോ ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കില്‍ പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്യാം. രക്തത്തില്‍ പഞ്ചസാര കൂടുന്നു. അത് കാരണം ശരീരത്തിന്റെ താപം വര്‍ധിക്കുകയും ചര്‍മം ചൂടാവുകയും ചെയ്യുന്നു. രക്തത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നു. അത് ധമനികള്‍ അടയാന്‍ കാരണമാകുന്നു. തുടര്‍ന്ന് ഹൃദയ സ്തംഭനമോ മസ്തിഷ്ക്ക സ്തംഭനമോ ഉണ്ടാകുന്നു. ആമാശയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അത് മലബന്ധം സൃഷ്ടിക്കുന്നു. അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്നു അമിതമായി അമ്ലം വിസര്ജിക്കാന് ഇട വരുത്തുന്നു. അത് പലതരം അണുജ്വലനങ്ങളും സൃഷ്ടിക്കുന്നു. തുടര്‍ന്ന് ആമാശയത്തിലെ അമ്ലം വര്‍ധിപ്പിക്കുകയും ആമാശയത്തിനു വ്രണമുണ്ടാക്കുകയും ചെയ്യുന്നു.
സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവുമായ ഈ കാരണങ്ങള്‍ എല്ലാം ഉള്ളതിനാലാണ് വിശ്വാസിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും അല്ലാഹുവിന്റെ ദീന് കോപത്തെ നിയന്ത്രിക്കാന്‍ ഇത്രമേല്‍ ഇടപെടുന്നത്. വിശ്വാസികളുടെ ലക്ഷണം തന്നെ അതായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹു പറയുന്നു: അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു (ആലു ഇംറാന്‍: 134). കോപത്തെ ആത്മനിയന്ത്രണം കൊണ്ട് തടഞ്ഞുനിറുത്തുക വലിയ പ്രയാസമാണ്. അതിന് കഴിയുന്നവനെ ബലവാന് എന്ന് വിളിച്ച് നബി (സ) ശ്ലാഘിക്കുന്നത് മറ്റൊന്നാണ്. നബി (സ) പറഞ്ഞു: ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തന്, കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍ (ബുഖാരി, മുസ്ലിം).
കോപമുണ്ടാകുന്ന സമയത്ത് ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെയും ആ വിഷയം ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരെയും വലിയ നാശത്തില്‍നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്‍ സഹായിക്കും. ഉപദേശം തേടി വന്ന ഒരാളോട് നബി (സ) പറഞ്ഞു: നീ കോപിക്കരുത് (ബുഖാരി). ആഗതന് നബിയോട് ആവര്‍ത്തിച്ച് ഉപദേശം ആവശ്യപ്പെട്ടപ്പോഴെല്ലാം മറുപടി അത് മാത്രമായിരുന്നു. ഈ സ്വഭാവമുള്ളവരെ നബി (സ) നിര്‍ല്ലോഭം പ്രകീര്‍ത്തിക്കാറുണ്ടായിരുന്നു നബി (സ) ഒരിക്കല്‍ തന്നെ കാണാന്‍ വന്ന സാര്‍ഥവാഹക സംഘത്തിലെ അശജ്ജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്‍ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത് (മുസ്ലിം).
ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട ചെകുത്താനിക സ്വഭാവമാണ്. ഈ ദുനിയാവ് അല്ലാഹുവിന് ഒരു പരീക്ഷണാലയമാണ്. അതില്‍ അവന് ശരിയും തെറ്റും അവ ഏതും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ശക്തിയും ശേഷിയും ജീവിതവും സമയവും എല്ലാം മനുഷ്യന്റെ കയ്യില്‍ കൊടുക്കുകയാണ്. എന്നിട്ട് ശരി മാത്രം സ്വമനസ്സിന്റെ പ്രേരണയാലെ ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്തവന് പ്രതിഫലവും അല്ലാത്തവര്‍ക്ക് ശിക്ഷയും നല്‍കും. ഇതാണ് സ്രഷ്ടാവിന്റെ പദ്ധതി. അതിനാല്‍, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍നിന്ന് രക്ഷപ്പെടാനാകും. കുറ്റബോധത്തിന്റെ നാളെകളില്‍നിന്ന് മുക്തരാവാന്‍ കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്, അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. അതു പോരാ. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയല്ലാതെ അടിച്ചമര്‍ത്തിയാല്‍ അത് പല രൂപത്തിലായി പുറത്തുവരും. കാരണം അപ്പോള്‍ സത്യത്തില്‍ അയാള്‍ തന്റെ പ്രതികരണം നീട്ടിവെക്കുക മാത്രമാണ്. അത് പിന്നെ പുറത്തുവരിക തന്നെ ചെയ്യും. സ്വാസ്ഥ്യം നഷ്ടപ്പെടുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, കാര്യങ്ങള്‍ വെറുതെ നീട്ടിവെക്കുക, പരിഹസിക്കുക, പതിവിലും നേരത്തെ ക്ഷീണിക്കുക, സംസാരിക്കുമ്പോള്‍ ആദരം കാണിക്കാതിരിക്കുക, മുഷിപ്പും കൂസലില്ലായ്മയും അനുഭവപ്പെടുക, ആരെയും വില വെക്കാതിരിക്കുക, ശബ്ദം ഉയര്‍ത്തുക, പതിവില്‍ കവിഞ്ഞ് ഉറങ്ങുക, പിരടിയിലും ചുമലിലും മരവിപ്പുണ്ടാവുക തുടങ്ങിയവ അടിച്ചമര്‍ത്തപ്പെട്ട ദ്വേഷ്യത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് മനശ്ശാസ്ത്രം പറയുന്നു.
കോപത്തെ ചികിത്സിക്കുന്നതിന് ഫലപ്രദമായ പല മരുന്നുകളും റസൂല്‍ (സ) നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം തേടുകയാണ് അവയില്‍ പ്രധാനം. കാരണം കോപം പിശാചിന്റെ ഭാഗത്തു നിന്നുള്ളതാണ്. അവന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹുവിനെ ഉച്ചരിച്ചാല്‍ മാത്രം മതി. നിസ്കാരത്തിന് വാങ്ക് കൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ പിശാച് വിരണ്ട് ഓടുന്ന രംഗം നബി (സ) പറഞ്ഞിട്ടുണ്ട്. മനശാസ്ത്രജ്ഞന്മാരുടെ ചികിത്സാമുറകളില്‍ കാണാം, സ്വന്തം മനസ്സിനോട് സംസാരിക്കുന്ന ചില ചികിത്സകള്‍. കോപത്തെ പിടിച്ചുകെട്ടാനുള്ള ചികിത്സയിലുമുണ്ട് അത്തരമൊന്ന്. അത് ദേഷ്യം വരുമ്പോള്‍ പലവട്ടം അഊദു ബില്ലാ.. എന്നു ആവര്‍ത്തിക്കലാണ്. നബി(സ) ഇത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആനും ഇതാണ് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: പിശാചില്‍നിന്നു നിനക്കു വല്ല ദുഷ്പ്രേരണയുമുണ്ടായാല്‍ അല്ലാഹുവിനോടു ശരണം തേടുക. അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് (7:200). മറ്റൊരു ചികിത്സ ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ്. കോപം വരുമ്പോള്‍ സംസാരിക്കുന്നത് കോപത്തെ വര്‍ധിപ്പിക്കുകയും തല്ലാനോ മറ്റെന്തെങ്കിലും ചെയ്യാനോ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കാനും പ്രത്യുത്തരം പറയാതിരിക്കാനുമാണ് നബി ഉപദേശിക്കുന്നത്. റസൂല്‍ (സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി). കോപത്തിനുള്ള നബി(സ)യുടെ ചികിത്സകളില്‍ ആത്മീയവും ഒപ്പം ശാസ്ത്രീയവുമായ ഒന്നാണ് ദേഷ്യം വരുമ്പോള്‍ നില്ക്കുകയാണെങ്കില് ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുകയോ അത് പോലുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്നത്. അവസ്ഥാമാറ്റം സൃഷ്ടിക്കല്‍ നബിയുടെ ചര്യയാണ്. ദേഷ്യത്തിന്റെ രൂക്ഷത കുറക്കുന്നതില്‍ അതിനു വലിയ സ്വാധീനമുണ്ട് എന്ന് മനശാസ്ത്ര പഠനങ്ങള്‍ പറയുന്നുണ്ട്.
ശക്തിയായ കോപത്തിനും മാനസിക ക്ഷോഭത്തിനും വിധേയരാകുന്നവര്‍ നാവിന്റെയും അവയവങ്ങളുടെയും കടിഞ്ഞാണ്‍ അയച്ചുവിടും മുമ്പ് ശരീരത്തിന്റെ പിരിമുറുക്കത്തിനു അയവ് സൃഷ്ടിക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കോപം വരുന്നവന് നില്ക്കുകയാണെങ്കില് അവനോട് ഇരിക്കാന്‍ പറഞ്ഞ നബി (സ) ഈ യാഥാര്‍ഥ്യമാണ് വ്യക്തമാക്കുന്നത്. കോപം ഉത്ഭവിക്കുന്നത് പൊതുവായ ഉഷ്ണം, വിയര്‍ക്കല്‍, പ്രയാസാനുഭവം തുടങ്ങിയവ മൂലമാകയാല്‍ നാഡീ വ്യൂഹത്തെ ശാന്തമാക്കി കോപത്തിനു ചികിത്സിക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ കൈയും മുഖവും കഴുകുകയോ ചെയ്യണമെന്നാണ് ഏറ്റവും പുതിയ വൈദ്യശാസ്ത്രോപദേശം. ഇത് പതിനാല് നൂറ്റാണ്ട് മുമ്പ് നബി(സ) പറഞ്ഞതു തന്നെയാണ്. നബി തങ്ങള്‍ പറയുന്നു: കോപം പിശാചില്‍ നിന്നാണ്. പിശാച് അഗ്നിയില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അഗ്നിയെ വെള്ളം കൊണ്ടേ കെടുത്താന്‍ പറ്റുകയുള്ളു. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ വുളൂഅ് എടുക്കട്ടെ. കോപത്തെ നബി (സ) നിര്‍ദേശിച്ച മരുന്നുകൊണ്ടാണ് ചികിത്സിക്കേണ്ടത്. അതിന്റെ മുന്നോടിയായി കോപം വരുന്ന ആള് കോപം ഒതുക്കി നിര്‍ത്തുന്നതിന്റെയും മാപ്പ് നല്കുന്നതിന്റെയും സഹനത്തിന്റെയും ശ്രേഷ്ഠതയെപ്പറ്റി ചിന്തിക്കണം. ഇതിനര്‍ഥം വിശ്വാസി കോപിക്കുകയേയില്ല എന്നോ കോപിക്കേണ്ടതേയില്ല എന്നോ അല്ല. അല്ലാഹു നിര്‍ദേശിച്ച ജീവിതതാളത്തില്‍ ബോധപൂര്‍വമായ താളഭംഗം വന്നാല്‍ ദേഷ്യപ്പെടേണ്ടിവരും. അത്തരം സാഹചര്യങ്ങള്‍ നബിക്കു പോലും ഉണ്ടായിട്ടുണ്ട്. മഖ്സൂമിയ ഗോത്രത്തിലെ സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്‍ ആ സ്ത്രീക്ക് വേണ്ടി ശുപാര്‍ശക്ക് പ്രവാചകനെ സമീപിക്കാന്‍ ആരെയാണ് തിരഞ്ഞെടുക്കുക എന്നവര്‍ ചര്‍ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി (റ)നെ അതിനായി അവര്‍ തിരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്‍ശക്കായി പ്രവാചകനരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ ഒന്നില്‍ നിനക്ക് ശുപാര്‍ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിച്ചിരിക്കുന്നു. അവരില്‍ പ്രധാനികളില്‍ ഒരാളാണ് കളവ് നടത്തിയതെങ്കില്‍ അവര്‍ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെതിരില്‍ ശിക്ഷാ നടപടികളെടുക്കുകയും ചെയ്യുന്നു! അല്ലാഹുവാണ്, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ തീര്‍ച്ചയായും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും (ബുഖാരി, മുസ്ലിം). ഇത് ഒരു ഉദാഹരണം.

അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
kerala20 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു