kerala
കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് യുവതിയുടെ മരണം; ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധയെന്ന്
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കാസര്‍കോട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധ മൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൂടാതെ മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഇന്നോ നാളെയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കൂടാതെ മരണത്തിന് ഇടയാക്കിയ ഹോട്ടലില്‍ ഇന്നും പരിശോധ നടത്തും.
കഴിഞ്ഞ ദിവസമാണ് കാസര്‍ക്കോട് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഭക്ഷ്യ വിഷബാധാ മരണമാണിത്. നേരത്തെ കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്സ് മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. ഭക്ഷണ വിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം പരാജയപ്പെടുന്നതിന് തെളിവാണിതെന്ന വിമര്‍ശനം ശക്തമായി.
കാസര്‍കോട് ചെമ്മനാട് തലക്ലായിയിലെ പരേതനായ കുമാരന്റെയും അംബികയുടെയും മകളും മഞ്ചേശ്വരം ഗോവിന്ദപൈ കോളജിലെ ബികോം വിദ്യാര്‍ഥിനിയുമായ അഞ്ജുശ്രീ (19)യാണ് ഇന്നലെ മരിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31ന് കുഴി മന്തി, മയോണൈസ്, ഗ്രീന്‍ ചട്ണി ചിക്കന്‍ 65 എന്നിവ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെണ്‍കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി.
തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങി. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐവി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ സ്വീകരിച്ച് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. ജനുവരി ആറിന് ആരോഗ്യനില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി ഏഴിന് മരണപ്പെടുകയുമായിരുന്നു.
സഹോദരന്: ശ്രീകുമാര്‍. സംഭവത്തില്‍ കാസര്‍കോട് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം നടത്തി. കുടുംബം മേല്‍പറമ്പ് പോലീസിന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിഭാഗം അധികൃതര്‍ രാവിലെ അടുക്കത്ത് ബയലിലെ ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടല്‍ ഉടമയെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി