GULF
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; സലാലയിൽ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍
സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയത്

സലാല: സ്‌കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയത്.
നിലവില്‍ കൊച്ചിക്കും കോഴിക്കോടിനും ആഴ്ചയില്‍ ഒരു സര്‍വ്വീസ് മാത്രമാണുള്ളത്. കോവിഡിന് മുമ്പ് കൊച്ചി വഴി തിരുവനന്തപുരം, കോഴിക്കോട് വഴി കണ്ണൂര്‍ സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. കോവിഡിന് ശേഷം കണ്ണൂര്‍ വഴി കൊച്ചിക്കും കോഴിക്കോട് വഴി തിരുവനന്തപുരത്തിനും സര്‍വ്വീസ് ഉണ്ടായിരുന്നതാണ്.
ഇവയെല്ലാം നിറയെ യാത്രക്കാരുണ്ടായിരുന്ന സര്‍വ്വീസായിരുന്നുവെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടാതെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള നിരവധി പ്രവാസികള്‍ക്കും ഈസര്‍വ്വീസ് ഉപകാര പ്രദമായിരുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഈ നടപടിക്കെതിരെ മ്യൂസിക് ഹാളില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പ്രതിഷേധ യോഗം ചേര്‍ന്നു. കോണ്‍സുലാര്‍ ഏജന്റ് ഡോ:കെ.സനാതനന്‍ അധ്യക്ഷത വഹിച്ചു. ടിസ പ്രസിഡന്റ് ഷജീര്‍ ഖാന്‍ വിഷയാവതരണം നടത്തി.
ഡോ:കെ.സനാതനനെ ചെയര്‍മാനും റസ്സല്‍ മുഹമ്മദ് കണ്‍വീനറുമായി
വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സണ്ണി ജേക്കബ്, ഹേമ ഗംഗാധരന്‍ , എ.പി.കരുണന്‍, ഡോ:ഷാജി പി.ശ്രീധര്‍ എന്നിവര്‍ ഭാരവാഹികളാണ്.
സലാലയിലുള്ള പതിനായിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വ്വീസുകളാണ് സ്‌കൂള്‍ സീസണും ഖരീഫ് സീസണും വരാനിരിക്കെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍വ്വീസുകള്‍ ഉടനെ പുന സ്ഥാപിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, മുഖ്യമന്ത്രി, എം.പിമാര്‍, എയര്‍ ഇന്ത്യ മാനേജ്‌മെന്റ് എന്നിവര്‍ക്ക് പരാതി നല്‍കും. അടുത്ത ദിവസം സലാലയില്‍ എത്തുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും.
സീസണ്‍ കാലത്തെ ടിക്കറ്റ് വില വര്‍ധന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സലാലയില്‍ നിന്ന് കേരളത്തിലേക്ക് സാധാരണ 40 മുതല്‍ 50 വരെ റിയാലാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ സമയത്ത് ഇത് 90 മുതല്‍ നൂറ് റിയാല്‍ വരെയാണ് . നാട്ടില്‍ നിന്ന് സലാലയിലേക്ക് 130 റിയാല്‍ വരെയാണ് ചാര്‍ജ് വര്‍ധനയുള്ളത്.
വിവിധ സംഘടനാ ഭാരവാഹികളായ സണ്ണി ജേക്കബ്, എ.പി.കരുണന്‍, ഡോ:ഷാജി.പി. ശ്രീധര്‍, ഷജീര്‍ഖാന്‍, ഒ.അബ്ദുല്‍ ഗഫൂര്‍, റഷീദ് കല്‍പറ്റ, സിജോയ് പേരാവൂര്‍, ജി.സലിം സേട്ട്, ഡോ:നിഷ്താര്‍, കെ.ഷൗക്കത്തലി , ജോസ് ചാക്കോ, ശ്രീജി നായര്‍, റസാഖ് ചാലിശ്ശേരി, മുസാബ് ജമാല്‍, ഹുസൈന്‍ കാച്ചിലോടി ,ജംഷാദ് അലി തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.
GULF
സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.
ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.
സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.
ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.
GULF
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു
അപകടം സലാലയിൽനിന്ന് മടങ്ങുന്നതിനിടെ ആദം – ഹൈമ പാതയിൽ

മസ്‌കത്ത്: ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം ബാലിക സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽവെച്ചാണ് അപകടത്തിൽപെട്ടത്.
ചുഴലിക്കാറ്റിൽപെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
GULF
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി.
ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.
കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്‍മാര്‍ സന്നദ്ധരായി.
മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു
ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്