Video Stories
മാഡ്രിഡില്‍ സമനില

മാഡ്രിഡ്: ഫുട്ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു വേണ്ടി ഡിഫന്റര്‍ പെപെയും സന്ദര്‍ശകര്‍ക്കു വേണ്ടി ആന്റോയിന്‍ ഗ്രീസ്മനും ഗോളുകള്‍ നേടി.
വെള്ളിയാഴ്ച സ്റ്റോക്ക്ഹോമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരോടുള്ള അനുശോചനത്തിന്റെ ഭാഗമായി ഇരുടീമുകളും ആരാധകരും ഒരുമിനുട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ റയല്‍ പന്ത് സ്വന്തം വരുതിയില്‍ സൂക്ഷിച്ചപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ആതിഥേയരെ ഞെട്ടിക്കുകയെന്ന തന്ത്രമാണ് അത്ലറ്റികോ അനുവര്‍ത്തിച്ചത്. റയലിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലായിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ മുഴുവനും. എതിര് ഗോള്‍ ഏരിയക്കു ചുറ്റും റയല്‍ വട്ടമിട്ടു നിന്നപ്പോള്‍ മുന്നോട്ടുള്ള ആക്രമണങ്ങളെ സന്ദര്‍ശകര്‍ പിന്‍കാലിലൂന്നി പ്രതിരോധിച്ചു. പരസ്പരം ബഹുമാനിച്ചുള്ള കളിയുടെ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
21-ാം മിനുട്ടില്‍ അത്ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഗ്രീസ്മന്റെ ശ്രമം റയല്‍ കീപ്പര്‍ കെയ്ലര് നവാസ് തടഞ്ഞപ്പോള്‍ 27-ാം മിനുട്ടില്‍ റൊണാള്‍ഡോയുമായി ചേര്‍ന്നുണ്ടാക്കിയ നീക്കം ബെന്‍സേമ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. 31-ാം മിനുട്ടില്‍ റയലിന്റെ സമ്മര്‍ദം ഫലം കണ്ടെന്ന് തോന്നിയെങ്കിലും സന്ദിഗ്ധ ഘട്ടത്തില്‍ ഗരത് ബെയ്ലിന്റെ ഹെഡ്ഡര്‍ അത്ലറ്റി കീപ്പര്‍ ഓബ്ലക് സേവ് ചെയ്തു.
ഇടവേളക്കു ശേഷം ഗോള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം റയലിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് മാര്‍സലോ നല്കിയ ക്രോസ് ക്രിസ്റ്റിയാനോ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്തെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബെന്‍സേമയുടെ അവസരം ഓബ്ലക് തടഞ്ഞു.
52-ാം മിനുട്ടില്‍ വലതുഭാഗത്തുനിന്നുള്ള ടോണി ക്രൂസിന്റെ ഫ്രീകിക്കിനെ തുടര്‍ന്നാണ് അത്ലറ്റികോയുടെ വലയില്‍ പന്തെത്തിയത്. അതുവരെ മികച്ച പ്രതിരോധം കാഴ്ചവെച്ച സന്ദര്‍ശകര്‍ ബോക്സ് മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയപ്പോള്‍ സ്വതന്ത്രനായി നിന്ന പെപെ കരുത്തുറ്റ ഹെഡ്ഡറിലൂടെ കീപ്പറെ കീഴടക്കി.(1-0).
ഗോളടിച്ചിട്ടും പന്തിന്മേലുള്ള ആധിപത്യം വിട്ടുനല്‍കാന്‍ റയല്‍ തയാറായില്ല. 60-ാം മിനുട്ടില്‍ ഡ്രിബിള്‍ ചെയ്തു കയറിയ ഗ്രീസ്മന് ഫെര്‍ണാണ്ടോ ടോറസിന് പന്ത് നല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് സ്ട്രൈക്കര്‍ക്ക് പിഴച്ചു. മത്സരം സ്വന്തം നിയന്ത്രണത്തില്‍ പുരോഗമിക്കുന്നതിനിടെ പെപെയ്ക്ക് പരിക്കേറ്റത് റയലിന് ക്ഷീണമായി. 66-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരത്തിനു പകരം നാച്ചോ കളത്തിലെത്തി.
റയല്‍ ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് 85-ാം മിനുട്ടില്‍ ഗ്രീസ്മന് കളിയുടെ ഗതിമാറ്റിയ ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ എയ്ഞ്ചല്‍ കൊറിയ പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടു നല്കിയ പന്തില്‍, ശരവേഗത്തില്‍ ഓടിക്കയറി അന്തിമ സ്പര്‍ശം നല്‍കിയാണ് ഫ്രഞ്ച് താരം ഗോള്‍കീപ്പറെ കീഴടക്കിയത്. (1-1). ഗ്രീസ്മനെ മാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് റയല്‍ നല്‍കേണ്ടി വന്നത് വിലപ്പെട്ട രണ്ട് പോയിന്റാണ്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
-
kerala2 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News2 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ