Connect with us

kerala

തരംതാഴ്ത്തിയതില്‍ അതൃപ്തി; സി.പി.ഐ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ നടപടിയും അഴിമതിയും ചോദ്യം ചെയ്തതിലുള്ള അതൃപ്തിയാണ് തന്നെ കേള്‍ക്കാതെയുള്ള നടപടിക്ക് പിന്നിലെന്നാണ് വിമര്‍ശനം. വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സമ്മേളനങ്ങളില്‍ എംഎല്‍എയുെട നേതൃത്വത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നാണ് നടപടിയെടുത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മുഹ്‌സിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. എം.എല്‍.എയ്‌ക്കൊപ്പം പ്രധാന നേതാക്കള്‍ക്കെതിരെ പലഘട്ടങ്ങളില്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചവരെയും പാര്‍ട്ടി വെറുതെ വിട്ടില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്കും ബ്രാഞ്ചിലേക്കും തരം താഴ്ത്തി.

തന്റെ ഭാഗം കേള്‍ക്കാതെയും ജില്ലാ സെക്രട്ടറിയുടെ ഇഷ്ടക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും കണക്കിലെടുത്ത് നടപടിയെടുത്തതിലാണ് മുഹമ്മദ് മുഹ്‌സിന് പ്രതിഷേധം. ദേശീയ, സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞദിവസം എം.എല്‍.എ രേഖാമൂലം പരാതി നല്‍കി. പലഘട്ടങ്ങളില്‍ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളും കൈമാറി. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടുമെന്നാണ് സിപിഐ ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതിനിടയില്‍ ജില്ലാ നേതൃത്വത്തിന്റേത് പാര്‍ട്ടിയുടെ അടിവേരിളക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി വിവിധയിടങ്ങളില്‍ രാജിഭീഷണി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട്, പട്ടാമ്പി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യമായാണ് അണികള്‍ രംഗത്തെത്തിയിട്ടുള്ളത്. ദേശീയ നേതൃത്വം വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടുമെന്നും അതുവരെ പ്രതികരണത്തിനില്ലെന്നും മുഹമ്മദ് മുഹ്‌സിന്‍ വ്യക്തമാക്കി.

 

kerala

ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്‍

കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Published

on

കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി ചോദിച്ചു.

കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.

ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചു; കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി.

Published

on

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൂരലുപയോഗിച്ച് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിക്കുകയും അടികൊണ്ട് നിലത്ത് വീണ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിക്കുകയും ചെയ്തു.

നേരത്തെയും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ പ്രകോപിതയാക്കുകയായിരുന്നു.

സ്‌കൂളില്‍ പോയ കുട്ടി ശേഷം അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ കാര്യം പറഞ്ഞത്.

Continue Reading

kerala

ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉച്ചയ്ക്ക് രണ്ടിന് തുറക്കും

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ഡാമിന്റെ ഷട്ടര്‍ 15 സെന്റീമീറ്ററാണ് ഉയര്‍ത്തുക. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം സ്പില്‍വേയുടെ മുന്നില്‍ പുഴയില്‍ ആളുകള്‍ ഇറങ്ങരുത്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികള്‍ ജലാശയങ്ങളില്‍ പോകുന്നില്ല എന്നത് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ് എന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending