kerala
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം; മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല: വി.ഡി സതീശന്
മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം
ഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താല്പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സി.പി.എമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സി.പി.എമ്മിന്റെ കേസുകള്‍ പാര്‍ട്ടി കമ്മീഷന് തീര്‍ത്താല്‍ മതിയോ എന്ന് അദ്ദേഹം ചോദിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയില്‍ കേരള പൊലീസ് എത്തിയിരിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ക്ക് കാര്‍ഡ് കൊടുക്കുന്നതും ആരോഗ്യ പരിശോധന നടത്തുന്നതും പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. എന്തെങ്കിലും ഒരു വിഷയമുണ്ടാകുമ്പോള്‍ ചെയ്യുന്നതല്ലാതെ പിന്നീട് ഒന്നും നടക്കില്ല. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആലുവയിലെ അഞ്ച് വയസുകാരിയും ഡോ വന്ദനയും മുവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെട മൂന്ന് പെണ്‍കുട്ടികളാണ് മയക്ക് മരുന്നിന്റെ ഇരകളായി മരിച്ചത്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. മദ്യവര്‍ജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ മദ്യവ്യാപനമാണ് നടത്തുന്നത്. ഏഴ് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. കുഞ്ഞുങ്ങളെ പുറത്ത് വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ടായിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, അതിന് പകരം എന്തോ ചെയ്തെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയം ആദ്യം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു. ഇതിന് പിന്നാലെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രദേശിക നേതൃത്വങ്ങള്‍ മയക്ക് മരുന്ന് മാഫിയകളെ സഹായിക്കുന്നെന്ന ഗൗരവതരമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല.
ബോധവത്ക്കരണത്തിന് പരിമിതിയുണ്ട്. കൂട്ടയോട്ടം സംഘടിപ്പിച്ചാല്‍ ആരെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിക്കുമോ? എക്സൈസും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ലഹരിയുടെ പ്രഭവ കേന്ദ്രം കണ്ടെത്തി, അതില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അഞ്ച് വയസുകാരിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ പ്രതിനിധ്യം ഇല്ലാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യു.ജി.സി മാനദണ്ഡം അനുസരിച്ച് പി.എസ്.സി അംഗീകരിച്ച പ്രിന്‍സിപ്പല്‍ നിയമന പട്ടിക അട്ടിമറിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കിയ മന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയതു കൊണ്ടാണ് അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പരാതി ലഭിച്ചാല്‍ പി.എസ്.സി ലിസ്റ്റ് മാറ്റാന്‍ അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര് 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര് 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports23 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

