kerala
ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം: വി.ഡി സതീശന്‍
ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമെന്ന് അദ്ദേഹം പറഞ്ഞു. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. അതേസമയം വ്യത്യസ്തമായ ശൈലി കൊണ്ടും ഭരണരീതി കൊണ്ടും ശ്രദ്ധേയനായ ആളായിരുന്നു വക്കം പുരുഷോത്തമനെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം
ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. മറ്റുള്ളവരോട് കാട്ടിയ സ്നേഹവും സഹതാപവും ചേര്‍ത്ത് നിര്‍ത്തലുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. ചെറിയ ചെറിയ സങ്കടങ്ങളുമായി വരുന്ന മനുഷ്യരെ പോലും നിരാശപ്പെടുത്താതെ അവരുടെ സങ്കടങ്ങളില്‍ പങ്കാളിയായി പ്രശ്നപരിഹാരമുണ്ടാക്കാനുള്ള തീഷ്ണമായ പ്രയത്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. ശ്രദ്ധയില്‍പ്പെടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം എന്നും നടത്തിയിരുന്നു. കേരളത്തില്‍ ഇത്രമാത്രം സംസ്ഥാനത്തുടനീളെ സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകില്ല. രാഷ്ട്രീയ, പൊതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണം പോലും ഉപേക്ഷിച്ച നേതാവും വേറെയുണ്ടാകില്ല. ഭക്ഷണവും ഉറക്കവും മറന്ന് അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ചു. ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ചേരാറുള്ള ഉമ്മന്‍ ചാണ്ടി മരണ ശേഷം ആള്‍ക്കൂട്ടത്തിന്റെ ഹൃദയത്തിലേക്കാണ് അലിഞ്ഞ് ചേര്‍ന്നത്. കേരളം അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നാണ് നാം കണ്ടത്. അദ്ദേഹം നല്‍കിയ സ്നേഹം നൂറിരട്ടിയായാണ് കേരളത്തിലെ ജനങ്ങള്‍ മടക്കി നല്‍കിയത്.
ഭരണാധികാരിയായി ഇരിക്കുമ്പോഴും ഏറ്റവും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും അതുതന്നെയായിരുന്നു. സാധാരണക്കാരെ മറക്കാതെ, അവര്‍ക്കൊപ്പം നടന്ന്, അവര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍… ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞതിന് ശേഷം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍, നിയമപരമായ തടസങ്ങള്‍, എത്ര കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയാലും തീരാത്ത ദുരിതങ്ങള്‍ ഇതെല്ലാം മനസില്‍ കുറിച്ചുവച്ച അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയില്‍ പരിഹാരമുണ്ടാക്കാന്‍ നിരവധി ഉത്തരവുകളിറക്കി. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ സഹായങ്ങളെക്കാള്‍ ഇതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതെന്നാണ് ഞാന്‍ കരുതുന്നത്.
ഏത് വിഷയത്തിലും അദ്ദേഹം ശ്രദ്ധയോടെ ഇടപെട്ടിരുന്നു. നാട്ടില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് രോഗികളാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് കാരുണ്യ പദ്ധതിയും കാരുണ്യ ഫാര്‍മസിയും കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മരുന്ന് നല്‍കാനുള്ള പദ്ധതിയും കൊണ്ടുവന്നത്. സാധാരണക്കാരനെ ബാധിക്കുന്ന ഏത് പ്രശ്നം തന്റെ മുന്നില്‍ വന്നാലും നിയമ തടസങ്ങള്‍ മറികടന്ന് തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നുവെന്നതാണ് ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി 53 വര്‍ഷവും വിജയിച്ച് നിയമസഭയില്‍ ഇരിക്കാന്‍ കഴിഞ്ഞ നേതാവാണ് അദ്ദേഹം. പുതുപ്പള്ളിയിലെ ജനങ്ങളെ ഹൃദയത്തിലേറ്റ് കേരളം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തണം, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനൊക്കെ മാതൃകയാണ് അദ്ദേഹം.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അദ്ദഹം ജീവിച്ചത്. സദ്പ്രവര്‍ത്തികള്‍ ചെയ്യുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം പീഡാനുഭവങ്ങളിലൂടെയും കടന്നു പോയി. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപന്‍ ഇങ്ങനെ പറഞ്ഞു; Certainly this was a righteous man ; വാസ്തവത്തില്‍ അദ്ദേഹം ഒരു നീതിമാനായിരുന്നു… ആ നീതിമാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ജനങ്ങളുടെ ഹൃദയത്തില്‍ ആര്‍ക്കും മായ്ച്ച് കളയാനാകാത്ത വിധം ഉമ്മന്‍ ചാണ്ടി എന്നും ജീവിച്ചിരിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഊഷ്മളമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.
—————————————————-
വ്യത്യസ്തമായ ശൈലി കൊണ്ടും ഭരണരീതി കൊണ്ടും ശ്രദ്ധേയനായ ആളായിരുന്നു വക്കം പുരുഷോത്തമന്‍. 2001-ല്‍ ആദ്യമായി ഞാന്‍ നിയമസഭയില്‍ എത്തുമ്പോള്‍ സ്പീക്കറായിരുന്നു അദ്ദേഹം. കാര്‍ക്കശ്യം നിറഞ്ഞ സ്പീക്കറായിരുന്നു. ഒന്നര മണിക്ക് നിയമസഭ അവസാനിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും സീനിയറായ അംഗങ്ങളുടെ പ്രസംഗം പോലും സമയത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ച സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും പിന്നിലുണ്ടായിരുന്ന ഞങ്ങള്‍ക്കൊക്കെ അദ്ദഹം ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. സമയത്ത് അവസാനിപ്പിക്കുമ്പോഴും നന്നായി പ്രംഗിക്കുമ്പോഴും ചേംബറിലേക്ക് വിളിച്ചു വരുത്തി അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ഞങ്ങളെയെല്ലാം ശീലിപ്പിച്ചത് അദ്ദേഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ നിലപാടായിരുന്നു.
5 തവണ എം.എല്‍.എയും 2 തവണ എം.പിയായും 2 തവണ ഗവര്‍ണറായും 2 തവണ സ്പീക്കറായും ജനപ്രതിനിധിയെന്ന നിലയില്‍ ലോങ് ഇന്നിങ്സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. കാര്യങ്ങള്‍ കൃത്യമായി പഠിക്കുകയും ഉദ്യോഗസ്ഥരോട് ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുകയും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളില്‍ അദ്ദേഹം നിരവധി തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്താണ് അദ്ദേഹം ധനമന്ത്രിയായത്. ധന, ആരോഗ്യ, കൃഷി മന്ത്രിയെന്ന നിലകളില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മികച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.
kerala
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്‌കാരം തടയുകയായിരുന്നു.

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്‌കാരം തടയുകയായിരുന്നു. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി. വിഷയം ചര്‍ച്ച ചെയ്യാനായി ഭര്‍ത്താവ് നിധീഷിനെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിളിപ്പിച്ചു.
മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
വിപഞ്ചികയും മകളും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കൊല്ലം കുണ്ടറ ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയെയും മകള്‍ വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും ആത്മഹത്യാകുറിപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.
kerala
ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
നൗഷാദിന്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പര്‍ മാരുതി സിയാസ് കാര്‍ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്.

വയനാട് ബത്തേരി ഹേമചന്ദ്രന്‍ കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവ്. മൃതദേഹം കടത്തിയ കാര്‍ കണ്ടെത്തി. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പര്‍ മാരുതി സിയാസ് കാര്‍ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്. ഈ കാറില്‍ ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാന്‍ കൊണ്ടുപോവുകയും ചെയ്തു. ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവിലാണ് കാര്‍ കണ്ടെത്താനായത്.
കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. അതേസമയം കാര്‍ ഫോറെന്‍സിക്ക് സംഘത്തിന് വിശദമായ പരിശോധനകള്‍ നടത്തുന്നതിനായി കൈമാറും. മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് നൗഷാദ്. ഹേമചന്ദ്രന്‍ തൂങ്ങി മരിച്ചതാണെന്നും ശേഷം മൃതദേഹം കുഴിച്ചിടുക മാത്രമാണ് താന്‍ ചെയ്തതെന്നും നൗഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
kerala
ഷാര്‍ജയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനൊരുങ്ങി നിധീഷിന്റെ കുടുംബം
നാട്ടിലെത്തിക്കണമെന്ന് വിപഞ്ചികയുടെ അമ്മ

ഷാര്‍ജയില്‍ കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെയും കൊച്ചുമകള്‍ വൈഭവിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മ ശൈലജ. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്ന് വിപഞ്ചികയുടെ ഭര്‍ത്താവായ നിധീഷ് അറിയിച്ചുവെന്നും ഇന്ന് തന്നെ ഷാര്‍ജയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനമായെന്നും ശൈലജ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടു.
അതേസമയം മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും അമ്മ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു