Connect with us

kerala

വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര്‍ രാജിവെച്ചു

ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.

Published

on

വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം. പുല്‍പ്പള്ളിയില്‍ സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര്‍ രാജിവെച്ചു. രാജിവെച്ചവര്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി. മുന്‍ സി.പി.എം പുല്‍പ്പള്ളി ലോക്കല്‍ സെക്രട്ടറി അനില്‍ സി കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.

വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ വച്ചെങ്കിലും ആര്‍ക്കെതിരെയും നടപടി ഉണ്ടാവാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിഭാഗീയത കടുത്തതോടെ സി.പി.എം പുല്‍പ്പള്ളി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ഡി അജീഷ് സ്ഥാനം രാജിവെച്ചു. നിലവില്‍ പുല്‍പള്ളി ഏരിയ കമ്മറ്റിയിലെ 3 വനിതകളില്‍ രണ്ട് പേരും രാജി വച്ചിട്ടുണ്ട്. ഇതിലൊരാളായ ഷിജി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗം കൂടിയാണ്.

പ്രകടനത്തില്‍ പങ്കെടുത്ത മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ അനില്‍ സി കുമാര്‍ നിലവില്‍ സി.പി.എമ്മിന്റെ പഞ്ചായത്തംഗമാണ്. പുല്‍പ്പള്ളി ഏരിയയില്‍ നിന്നുള്ള ജില്ല കമ്മറ്റി അംഗമായ ടി ബി സുരേഷ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും പുതുക്കാത്തത് വിഭാഗീയതയുടെയും എതിര്‍പ്പിന്റെയും ഭാഗമായാണെന്നാണ് സൂചന.ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് പ്രസിഡന്റും ഇരുളം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന എ ഷിനുവും നിലവില്‍ പ്രാഥമിക അംഗത്വം പുതുക്കിയിട്ടില്ല.

ഏരിയ കമ്മറ്റിക്ക് കീഴിലെ പാപ്ലശേരി, അഴീക്കോടന്‍ നഗര്‍ ബ്രാഞ്ചുകളില്‍ നിന്ന് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വച്ചതും വിഭാഗീയതയുടെ തുടര്‍ച്ചയായിട്ടായിരുന്നു. അനില്‍ സി കുമാറിനെതിരെ സി.പി.എം ജില്ല കമ്മറ്റി അച്ചടക്ക നടപടി എടുക്കാനാണ് സാധ്യത.

kerala

മോദി – മെസ്സി കൂടികാഴ്ച ഇല്ല’; ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടു

ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Published

on

പ്രധാനമന്ത്രി മോദിയും -മെസിയും തമ്മിലുള്ള കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന്‍ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുല്‍ പട്ടേല്‍ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മെസി ഡല്‍ഹയില്‍ എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്‌ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.

ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്‍ധത്തില്‍ ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.

 

Continue Reading

kerala

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടിക്ക് അശ്ലീല പരാമർശം; യുവാവിന് തലയ്ക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

Published

on

തിരുവല്ല: തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയെന്നാരോപിച്ച് ഉണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ വിഷ്ണു (27)വിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീല ഭാഷയിൽ സംസാരിച്ചതായി ആരോപണമുണ്ട്. ഇതിനെ തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മിൽ ബസ് സ്റ്റാൻഡിന് പുറത്ത് വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിനിടയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താഴ് അടങ്ങിയ ഇരുമ്പുചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ മർദിക്കാൻ വിഷ്ണു ശ്രമിച്ചതായാണ് വിവരം. ചങ്ങല പിടിച്ചെടുത്ത യുവാവ് അതേ ചങ്ങല ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് അടിച്ചതോടെ ഇടതു നെറ്റിയിൽ മുറിവേറ്റു.

സംഭവമറിഞ്ഞ് സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്ഥലത്തെത്തിയെങ്കിലും, രക്തം വാർന്ന നിലയിലും വിഷ്ണു പെൺകുട്ടിയോടും സുഹൃത്തിനോടും ഭീഷണിയും അസഭ്യവർഷവും തുടർന്നതായി പറയുന്നു. ഇതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരടക്കമുള്ളവർ വിഷ്ണുവിനെതിരെ രംഗത്തെത്തി.

ട്രാഫിക് പൊലീസുകാരൻ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.

Continue Reading

kerala

‘ബിജെപിക്ക് വേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്‌തോളു, നിങ്ങള്‍ക്കനുകൂലമായ നിയമം ഞങ്ങള്‍ മാറ്റും; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ -രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പേരെടുത്തു പറഞ്ഞ് രാഹുല്‍ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്.

Published

on

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാന്‍ ഉള്ളതൊക്കെ ചെയ്‌തോളൂ.. നിങ്ങളെ സംരക്ഷിക്കാന്‍ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങള്‍ മാറ്റും. നിങ്ങള്‍ക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ നടപടിയെടുക്കും’- രാഹുല്‍ ഗാന്ധി. ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘വോട്ട് ചോര്‍, ഗദ്ദി ഛോഡ്’ റാലിയില്‍ സംസാരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പേരെടുത്തു പറഞ്ഞ് രാഹുല്‍ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ വിവേക് ജോഷി, സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുള്ള നിയമപരമായ പരിരക്ഷ എടുത്തുമാറ്റുമെന്നും, അവര്‍ ചെയ്ത പ്രവൃത്തികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ വിചാരണ നേരിടേണ്ടി വരുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ട് മോഷണത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ഈ റാലി. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Continue Reading

Trending