india
ഇന്ത്യയിലെ വേതനം പാകിസ്താനും നൈജീരിയക്കും താഴെയെന്ന് റിപ്പോർട്ട്; മോദി സർക്കാറിനെതിരെ കോൺഗ്രസ്
റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.

ഇന്ത്യയിലെ പ്രതിമാസ വേതനം അവികസിത രാജ്യങ്ങളായ പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളെക്കാൾ താഴെയാണെന്ന് ആഗോള റിപ്പോർട്ട്. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.
ലോകത്ത് വേതനം കുറവുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ഇന്ത്യ ഏറെ പിറകിലാണ്. ഇന്ത്യയിൽ കുറഞ്ഞ പ്രതിമാസ വേതനം 45 ഡോളറാണ്. അതായത് ഏകദേശം 3760.61 രൂപ. അതേസമയം, നൈജീരിയയിൽ 76 ഡോളറും (6351.25 രൂപ) പാകിസ്താനിൽ 114 ഡോളറും (9526.88 രൂപ) ആണ്. 28 ഡോളർ പ്രതിമാസ വേതനമുള്ള ശ്രീലങ്കയും കിർഗിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിന്നിൽ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.
ഇന്ത്യയിലെ വേതനം പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളേക്കാൾ കുറവാണെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ വളരെ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുന്നതാണെന്നും പവൻ ഖേര പറഞ്ഞു. ജി.ഡി.പി വളർച്ചയുടെ പേര് പറഞ്ഞ് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് പ്രധാനമന്ത്രി മോദി വിൽക്കുന്നത്. എന്നാൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പവൻ ഖേര വ്യക്തമാക്കി.
രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിനെതിരെയും ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ആഞ്ഞടിക്കുന്നുണ്ട്. തുഗ്ലക് പരിഷ്കാരമായ നോട്ടുനിരോധനം, തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടി, ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ വർധനവ് എന്നിവയിലൂടെ മോദി സർക്കാർ രാജ്യത്ത് തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഇത്തരം നടപടികൾ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങളെ തകർത്തായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് ജോലി നൽകാൻ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 1.2 കോടി ജോലികൾ സൃഷ്ടിക്കണമെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചു.
ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ സർക്കാറിന് കീഴിൽ ജി.ഡി.പിയുടെ ഏഴ് ശതമാനം വളർച്ച പോലും യുവജനങ്ങൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. രാജ്യം ശരാരരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണ് നേടിയത്. മോദി സമ്പദ്‍വ്യവസ്ഥയുടെ പരാജയമാണ് തൊഴിലില്ലായ്മ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും ജയറാം രമേശ് പറഞ്ഞു.
പത്ത് ലക്ഷം കേന്ദ്ര സർക്കാർ ജോലിയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് നമ്മുടെ വിദ്യാസമ്പന്നരായ യുവജനങ്ങളെ പരിഹസിക്കുക മാത്രമല്ല, സർക്കാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 21 ശതമാനം പേർക്ക് മാത്രമാണ് ശമ്പളമുള്ള ജോലിയുള്ളത്. കോവിഡിന് മുമ്പ് ഇത് 24 ശതമാനമായിരുന്നുവെന്നും ജയറാം രമേശ് റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് വർഷത്തിനിടെ അനൗപചാരിക മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായതായുള്ള റിപ്പോർട്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. നാഷനൽ സാമ്പിൾ സർവേ ഓഫിസാണ് ഇതുസംബന്ധിച്ച വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. അനൗപചാരിക മേഖലകളായ ചെറുകിട ബിസിനസുകൾ, മറ്റു കച്ചവടങ്ങൾ, വഴിവാണിഭങ്ങൾ എന്നിവയിലാണ് തൊഴിൽ നഷ്ടമുണ്ടായത്.
തൊഴിൽ നഷ്ടത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13 ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർ പ്രദേശിൽ 7.91 ലക്ഷം പേർക്കും ജോലി നഷ്ടമായി. ആന്ധ്ര പ്രദേശ് 6.77 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4,94 ലക്ഷം, തെലങ്കാന 3.44 ലക്ഷം എന്നിങ്ങനെയും 2015-2016 മുതൽ 2022-23 വരെയുള്ള കാലയളവിൽ തൊഴിൽ നഷ്ടം സംഭവിച്ചു.
യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിർത്തുകയെന്ന ഏക ദൗത്യമാണ് മോദി സർക്കാരിനുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആരോപിച്ചിരുന്നു. ‘തൊഴിലില്ലായ്മയെക്കുറിച്ചുള്ള സ്വതന്ത്ര സാമ്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ നിഷേധിക്കുന്നുണ്ടാകാം. എന്നാൽ, സർക്കാർ ഡാറ്റ എങ്ങനെ നിഷേധിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തതിന് ഉത്തരവാദി മോദി സർക്കാർ മാത്രമാണെന്നതാണ് സത്യം’- അദ്ദേഹം എക്സിൽ കുറിച്ചു.
നാഷനൽ സാമ്പിൾ സർവേ ഓഫിസിന്റെ വാർഷിക സർവേ പ്രകാരം നിർമാണ മേഖലയിൽ 2015നും 2023നും ഇടയിൽ 54 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. പി.എൽ.എഫ്.എസ് സർവേ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആണ്. സർക്കാർ കണക്കുകൾ പഠിച്ചതിന് ശേഷമുള്ള ഐ.ഐ.എം ലഖ്‌നൗവിന്റെ റിപ്പോർട്ടിൽ രാജ്യത്ത് തൊഴിലില്ലായ്മയിൽ വർധനവുണ്ടായെന്ന് കാണാം.
ഏറ്റവും പുതിയ സിറ്റിഗ്രൂപ്പ് റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ ആവശ്യമാണ്. ഏഴ് ശതമാനം ജി.ഡി.പി വളർച്ച പോലും യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ല. മോദി സർക്കാറിന് കീഴിൽ രാജ്യം നേടിയത് ശരാശരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
india
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.
സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.
india
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
india
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.
അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.
ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.
2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍