Connect with us

Video Stories

ഈ തുടര്‍ മരണങ്ങള്‍ക്ക് ആരാണുത്തരവാദി

Published

on

‘ബഹുമാനപ്പെട്ട മേമ്പര്‍ പറഞ്ഞതുപോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെകാലത്ത് ഗര്‍ഭിണിയായത്. ഇപ്പോളാണ് ഡെലിവറി ആയത് എന്നുമാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാള്‍ വിന്റെ തകരാറ്. അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല.’ സംസ്ഥാന പട്ടിക ജാതി വര്‍ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നിയമസഭക്കകത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സി.പി.എം നേതാവു കൂടിയായ ബാലന്‍. ഇന്ന് പക്ഷേ അദ്ദേഹം അധികാരമേറ്റെടുത്തിട്ട് വര്‍ഷം ഒന്നുകഴിഞ്ഞിരിക്കുന്നു. ഇതിനകം സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ ഇരുപതിനോടടുത്താണ്. ഇപ്പോഴും മന്ത്രിക്ക് ഈ മരണങ്ങളെല്ലാം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്നും തങ്ങളുടെ കാലത്തല്ലെന്നും അഭിപ്രായമുണ്ടോ. പോഷകാഹാരക്കുറവല്ലെങ്കില്‍ പിന്നെ ആളുകള്‍ മരിക്കുന്നത് രോഗം മൂലമായിരിക്കണം. അതിനുള്ള ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുമോ. കഴിഞ്ഞ ദിവസമാണ് താവളം ഊരിലെ ആദിവാസികുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ബൊമ്മിയാമ്പതിയിലെ പത്തുദിവസക്കാരിയുടെ ഭാരം ഒന്നേമുക്കാല്‍ കിലോയാണെന്ന തൃശൂര്‍ മെഡിക്കല്‍ കോളജ്ആസ്പത്രിയിലെ രേഖ വെളിപ്പെടുത്തുന്നത്് പോഷകക്കുറവല്ലെങ്കില്‍ പിന്നെന്താണ്?
അട്ടപ്പാടിയില്‍ ഈ മാസം മാത്രം അഞ്ചു ശിശു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഒമ്പതു കുട്ടികള്‍. ആറും നാലും ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ മരിച്ചതും ഈ മാസമാണ്. ഒരാഴ്ച മുമ്പ് ചൂട്ടറ ഊരില്‍ 21 ദിവസം പ്രായമായ കുഞ്ഞും മരണമടഞ്ഞിരുന്നു. ഇതേതായാലും നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായതാണെന്നുപറഞ്ഞ് മന്ത്രിക്ക് കൈകഴുകാന്‍ പറ്റുന്നതല്ല. അധികാരത്തിലേറിയതിന്റെ വാര്‍ഷികാഘോഷം കോടികള്‍ പൊടിച്ച് അര്‍മാദിക്കുന്നവര്‍ക്ക് സമൂഹത്തിലെ ഏറ്റവും താഴേക്കിടക്കുന്നവരുടെ കാര്യത്തിലെ ‘ശുഷ്‌കാന്തി’ യാണ് ഈ കൂട്ട ശിശുമരണങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി അട്ടപ്പാടിക്കായി പ്രത്യേക ക്ഷേമ പാക്കേജ് തന്നെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആറു വകുപ്പു മന്ത്രിമാരും കേന്ദ്രമന്ത്രി ജയറാം രമേശും അട്ടപ്പാടിയില്‍ നേരിട്ടെത്തി. സാമൂഹിക അടുക്കളകള്‍ വിപുലമാക്കല്‍, ധാന്യവിതരണം, യുവാക്കള്‍ക്ക് തൊഴില്‍, ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം, ആസ്പത്രികളുടെ നവീകരണവും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കലും, പ്രത്യേക ചുമതലയുള്ള ഓഫീസര്‍, മാസത്തിലൊരിക്കല്‍ ജനപ്രതിനിധികളുടെ വിലയിരുത്തല്‍ തുടങ്ങിയ താല്‍കാലികമായതും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളായിരുന്നു ആ പാക്കേജ്. ഇതോടെ അട്ടപ്പാടിയിലെ ശിശു മരണനിരക്ക് പൊടുന്നനെ താണു. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനുശേഷം ഓഗസ്റ്റിലാണ് ശിശുമരണം തിരിച്ചുവരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി അട്ടപ്പാടി കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കിഴക്കന്‍അട്ടപ്പാടിയുടെ കാര്യം ദയനീയമാണ്. തൊഴിലില്ലായ്മയും അതി രൂക്ഷം. റാഗി, ചോളം, കടല, തുമര തുടങ്ങിയ ആദിവാസികളുടേതായ വിളയിനങ്ങള്‍ കൃഷി ചെയ്യുന്നതിന് ഒരുവിധ നീക്കവും നടക്കുന്നില്ല. അനിയന്ത്രിതമായ വന നശീകരണമാണ് ഇതിന് കാരണമായത്. ആയിരക്കണക്കിന് ഏക്കര്‍ഭൂമി വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തവര്‍ക്കെതിരെ ഒരുനടപടിയുമില്ല. മദ്യ നിരോധന മേഖലയാണെങ്കിലും വ്യാജമദ്യം സുലഭം. പുരുഷന്മാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമ്പോള്‍ നവജാതര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം സ്വാഭാവികം മാത്രം. അട്ടപ്പാടി ആദിവാസികളുടെ സംഖ്യ കുറഞ്ഞുകുറഞ്ഞ് 1951ലേതില്‍ നിന്ന് 34 ശതമാനമായിക്കഴിഞ്ഞു. അട്ടപ്പാടി പാരിസ്ഥിതിക പുന:സ്ഥാപനപദ്ധതി നിലച്ചിട്ട് വര്‍ഷം ആറുകഴിഞ്ഞു. പകരം ലഭിച്ച കേന്ദ്രതൊഴിലുറപ്പുപദ്ധതിയില്‍ ആറുമാസമായി കൂലിപോലും വിതരണം ചെയ്യുന്നില്ല. കുടുംബശ്രീപ്രവര്‍ത്തനവും താളം തെറ്റിയിരിക്കുന്നു. ഇടനിലക്കാരെയും വെട്ടിപ്പുകാരെയും നിരീക്ഷിക്കാനുള്ള സംവിധാനമില്ല. ഊരുസമിതികളുടെ പ്രവര്‍ത്തനം പേരിനുമാത്രമായി. മൂവായിരത്തോളം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ റിപ്പോര്‍ട്ട്.
ഇതിനുമുമ്പ് ഇത്രയും കൂടുതല്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ. 2008ല്‍ ഷോളയൂര്‍ പഞ്ചായത്തില്‍ മാത്രം അമ്പതും പത്തോളം ഊരുകളിലായി 130 ഓളവും കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇക്കാര്യം ഇടതുപക്ഷ ചിന്തകന്‍ ഡോ. ബി. ഇഖ്ബാല്‍ വരെ സമ്മതിച്ചതാണ്. ഇതിനുശേഷം 2013ലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് -24. ഇക്കാലത്തായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടല്‍. പ്രശ്‌നം മുതലെടുക്കാന്‍ സ്ഥലം എം.പി എം.ബി രാജേഷ് സി.പി.ഐയെ പോലും അകറ്റിനിര്‍ത്തി നിരാഹാരസമരം നടത്തിയെങ്കിലും ഇന്ന് ഇരുപതിലധികം കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും കേട്ടഭാവം നടിക്കുന്നില്ല. ആകെ പറയുന്നത്, പ്രധാനമന്ത്രിയുടെ ദത്തുഗ്രാമം പദ്ധതിയില്‍ പുതൂര്‍ പഞ്ചായത്തിനെ ഉള്‍പെടുത്തിയെന്ന ആവര്‍ത്തനമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോമാലിയയുമായാണ് അട്ടപ്പാടിയെ താരതമ്യപ്പെടുത്തിയത്. ബി.ജെ.പിയുടെ ആദിവാസികളുടെ കാര്യത്തിലുള്ള ഉത്കണ്ഠ ആ നിരുത്തരവാദപ്രസ്താവനയോടെ അവസാനിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ തൊണ്ണൂറ്റിരണ്ട് ഊരുകളിലാണ് യു.ഡി.എഫ് കാലത്ത് സാമൂഹികഅടുക്കള ആരംഭിച്ചത്. ഇതില്‍ പകുതിയോളവും ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരകിറ്റ് വിതരണവും നിലച്ചു. പച്ചക്കറി കൃഷിക്കായി മൂന്നുകോടി രൂപ നല്‍കിയെന്നതുമാത്രമാണ് സര്‍ക്കാരിന്റെ അവകാശവാദം.
ആദിവാസികളുടെ ഈ ദുരവസ്ഥ മനസ്സിലാക്കി അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ നോട്ടമിട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെ തോക്കുകൊണ്ട് നേരിടുന്ന ഇടതുപക്ഷസര്‍ക്കാരിന് പ്രശ്‌നത്തിന്റെ കാതലായ വശം തിരിച്ചറിയാനാകുന്നില്ല. കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ യു.ഡി.എഫിന്റേതുമല്ല. പൊലീസ് പരിവാരങ്ങളോടെ ആദിവാസികളോടൊത്ത് ഓണമുണ്ടതുകൊണ്ടോ സന്ദര്‍ശനം നടത്തിയതുകൊണ്ടോ തീരുന്നതുമല്ല ശിശുമരണമടക്കമുള്ള അവരുടെ പ്രശ്‌നങ്ങളെന്ന് രാഷ്ട്രീയനേതൃത്വം തിരിച്ചറിയുമ്പോഴേ ശിശുമരണമില്ലാത്ത ഒരു അട്ടപ്പാടിയുണ്ടാകൂ.

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

Trending