Connect with us

india

വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് ‘ജെയ് ശ്രീറാം’ വിളിപ്പിച്ച് മാപ്പുപറയിപ്പിച്ചു

ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്

Published

on

പാട്ന: സര്‍ക്കാര്‍ പരിപാടിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്‍ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് നാടോടി ഗായികയ്ക്ക് നേരെ ഇളകി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഗായികയെക്കൊണ്ട് ‘ജെയ് ശ്രീറാം’ വിളിപ്പിച്ച് ക്ഷമാപണം നടത്തിച്ചു.

ഡിസംബര്‍ 25ന് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയിലാണ് ചടങ്ങ് നടന്നത്. പരിപാടി ആരംഭിച്ചതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ ഹാളിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു.

എന്നാല്‍, ബിജെപി നേതാക്കള്‍ ദേവിയോട് ആലാപനം നിര്‍ത്തി മാപ്പുപറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പുപറയുന്നുവെന്ന് ഉടന്‍ തന്നെ അവര്‍ പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം നിര്‍ത്തിയില്ല. പ്രതിഷേധസൂചകമായി ഇവര്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോക്കും നടത്തി. പിന്നാലെ മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഗായികയെ മാറ്റി മൈക്കിലൂടെ ‘ജയ് ശ്രീറാം’ മുഴക്കുകയാണു ചെയ്തത്.

സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധമുയരുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിയെയാണ് ബിജെപിയും ആര്‍എസ്എസും അവഹേളിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും എത്രമാത്രം ഗാന്ധിയെ വെറുക്കുന്നുവെന്നതിന്റെ തെളിവാണിത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്നവര്‍ക്ക് ഗാന്ധിയെ ആദരിക്കാന്‍ കഴിയില്ല. ഇത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുനയിക്കുന്ന രാജ്യമാണെന്നും ഗോഡ്സെയുടെ രാജ്യമല്ലെന്നും അവര്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ബാപ്പുവിന്(ഗാന്ധി) പുഷ്പാര്‍ച്ചനയൊക്കെ നടത്തി ‘ഷോ ഓഫ്’ നടത്തുന്ന ബിജെപിയുടെ തനിനിറമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബിജെപി അദ്ദേഹത്തെ ആദരിക്കുന്നില്ല. ബി.ആര്‍ അംബേദ്കറുടെ പേരും വെറുതെ കാണിക്കാന്‍ വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. യഥാര്‍ഥത്തില്‍ അവരെയെല്ലാം അവഹേളിക്കുകയാണു ചെയ്യുന്നത്. രാജ്യത്തിന്റെ സഹിഷ്ണുത നിറഞ്ഞ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരത്തെ വെറുക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അസഹിഷ്ണുതയുടെ പാരമ്യമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭവം ലജ്ജാകരമാണ്. ചെറിയ ഹൃദയം കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് വാജ്പെയി തന്നെ എപ്പോഴും പറയാറുള്ളതാണെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു പുറമെ വാജ്പെയി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ഡോ. സിപി താക്കൂറും സഞ്ജയ് പാസ്വാനും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

സീതാ ദേവിയെ പ്രകീര്‍ത്തിക്കുന്നതുകൊണ്ടാണ് സംഘികളും ബിജെപിക്കാരും ‘ജയ് സീതാറാം’ മുദ്രാവാക്യത്തെ വെറുക്കുന്നതെന്ന് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. പണ്ടുതൊട്ടേ സ്ത്രീവിരുദ്ധരാണ് ഇവര്‍. ‘ജയ് ശ്രീറാം’ മുദ്രാവാക്യത്തിലൂടെ രാജ്യത്തെ ജനസംഖ്യയുടെ പാതി വരുന്ന സ്ത്രീകളെയാണ് അവര്‍ അവഹേളിച്ചിരിക്കുന്നതെന്നും ലാലു വിമര്‍ശിച്ചു.

india

വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

Published

on

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം പോലീസിന് നല്‍കിയ മൊഴിയില്‍ കോന്ദ്രെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പൂനെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബി.ജെ.പിയുടെ സിറ്റി യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപമാണ് സംഭവം. ബി.ജെ.പിയുടെ ചില ഭാരവാഹികളും പൗരന്മാരും ഉള്‍പ്പെടെ ചിലര്‍ വേദിക്ക് സമീപമുള്ള ചായക്കടയില്‍ ചായകുടിക്കുകയായിരുന്നു. കോന്ദ്രെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൂനെ സിറ്റി പോലീസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസിന്റെ അന്വേഷണം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍, സെക്ഷന്‍ 74 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 75 (ലൈംഗിക പീഡനം) എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതയിലെ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രി ഗഡ്കരിയുടെ പരിപാടിക്കായി നടത്തിയ പോലീസ് വിന്യാസത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ എന്‍സിപി (എസ്പി), കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവര്‍ പ്രതിഷേധിച്ചു.

Continue Reading

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

india

‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി

പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Published

on

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപി ചിത്രത്തിലെ ജാനകി എന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സെന്‍സര്‍ ബോര്‍ഡ്. പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. റിവൈസ് കമ്മറ്റിയുടേതാണ് തീരുമാനം.

അതേസമയം പ്രദര്‍ശനാനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനായി മാറ്റിവെച്ചതായിരുന്നു. റിവൈസ് കമ്മറ്റി വീണ്ടും സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അറിയിക്കട്ടെയെന്ന്
ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ജാനകി എന്ന പേരുമാറ്റാതെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാന്‍ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരെ അറിയിച്ചു.
വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പ്രതികരിച്ചു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി നിഷേധിച്ചത്. മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇടപെടുന്നതില്‍ പരിധിയുണ്ട്. റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച്ച വീണ്ടും സിനിമ കാണും. അതിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending