Connect with us

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

ഇന്നലെ സ്വർണവില ഉയർന്ന നിലയിലാണ് അവസാനിച്ചത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് (27-11-2025) ചെറിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,690 രൂപയായി.

ഇന്നലെ സ്വർണവില ഉയർന്ന നിലയിലാണ് അവസാനിച്ചത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് 11,725 രൂപയും 93,800 രൂപയുമായിരുന്നു വില. അതേസമയം, ചൊവ്വാഴ്ച ഗ്രാമിന് 175 രൂപയുടെ വർധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ആഗോള സ്വർണ വിപണിയിലും നേരിയ മാറ്റം. ട്രോയ് ഔൺസിന് 4,145.39 ഡോളറാണ് ഇന്നത്തെ നിരക്ക് — കഴിഞ്ഞ 30 ദിവസത്തിനിടെ 155.68 ഡോളറിന്റെ ഉയർച്ച.

കേരളത്തിലെ സ്വർണവില ഒക്ടോബർ 17-നാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്നത്തെ പവൻവില 97,360 രൂപയായിരുന്നു. നവംബർ 13-നാണ് ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് — പവന് 94,320 രൂപ. ഇതേ സമയം നവംബർ 5-നാണ് ഈ മാസത്തെ ഏറ്റവും വലിയ ഇടിവ്; അന്നത്തെ പവൻവില 89,080 രൂപയായി കുറഞ്ഞിരുന്നു.

സ്വർണവിപണിയിലെ പ്രതിദിന മാറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളും വ്യാപാരികളും നിരക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

kerala

തൃശൂരില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി അര്‍ച്ചന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനും ഭര്‍തൃമാതാവ് രജനിക്കുംതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

അര്‍ച്ചനയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നതാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. താന്‍ പഠിച്ചിരുന്ന കോളജിന്റെ മുന്നില്‍വെച്ച് ഷാരോണ്‍ അര്‍ച്ചനയെ മര്‍ദിച്ച സംഭവം കോളജ് സുരക്ഷാ ജീവനക്കാര്‍ വീട്ടുകാര്‍ക്ക് വിവരം അറിയിച്ചതോടെയാണ് പുറത്തുവന്നത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചനയ്ക്ക് കുടുംബവുമായി സംസാരിക്കാനുപോലും ഷാരോണ്‍ അനുവദിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നിലവില്‍ ഷാരോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ തീകൊളുത്തിയാണ് ഗര്‍ഭിണിയായ അര്‍ച്ചന ജീവനൊടുക്കിയത്. വീടിന്റെ പിറകിലുള്ള കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ആറുമാസം മുമ്പാണ് പ്രണയവിവാഹമായി ഇരുവരും വിവാഹിതരായത്. വിവാഹത്തിനു ശേഷം ഇടയ്ക്കിടെ വഴക്കുകളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഈ അടിസ്ഥാനത്തിലാണ് പൊലീസ് ഷാരോണിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

Continue Reading

kerala

തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്.

Published

on

എരുമപ്പെട്ടി (തൃശൂര്‍): തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറ്റണ്ട സ്‌കൂളിന് സമീപമുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്ന കേടായ ബൈക്കില്‍ നിന്നുണ്ടായ തീപ്പൊരി അടുത്തുവെച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് പടരുകയായിരുന്നു. പെട്രോള്‍ ഉടന്‍ തന്നെ ആളിക്കത്തി തീഗോളമായി മാറിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഫാരിസ് അതീവഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനാകുമോ എന്ന ആശങ്ക തുടരുകയാണ് എന്ന് ചികിത്സകര്‍ അറിയിച്ചു.

Continue Reading

kerala

പീരുമേട്ടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.

Published

on

തൊടുപുഴ: ശബരിമല തീര്‍ഥാടകരെ കൊണ്ടുപോയ ബസ് പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.

തമിഴ്‌നാട് കരൂര്‍ സ്വദേശികളായ തീര്‍ഥാടകരെയാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തന്നെ മറിഞ്ഞുവീണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നാല്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രണ്ടുപേര്‍ക്ക് തലയ്ക്കും ഒരാളുടെ കൈക്കും ഗുരുതരമായി പരിക്കേറ്റു.

അപകടസമയത്ത് വഴിയിലൂടെ യാത്ര ചെയ്ത വാഹനയാത്രികരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തനം നടത്തി മുണ്ടക്കയം ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending