Connect with us

News

പുതുവത്സര പ്ലാനുകള്‍ തകര്‍ത്ത് കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വ്യോമഗതാഗതത്തിനും ട്രെയിന്‍ സര്‍വീസിനും തടസ്സം

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് 148 വിമാനങ്ങള്‍ റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് 148 വിമാനങ്ങള്‍ റദ്ദാക്കി. 150-ലധികം വിമാനങ്ങള്‍ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്.

കനത്ത മൂടല്‍മഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാന്‍ കഴിയാത്ത വിധം മൂടല്‍മഞ്ഞ് വ്യാപിച്ചിരുന്നു. വിമാന സര്‍വീസിനൊപ്പം ട്രെയിന്‍ യാത്രയ്ക്കും മൂടല്‍മഞ്ഞ് തടസ്സം സൃഷ്ടിച്ചു. ഒട്ടേറെ ട്രെയിനുകള്‍ ഇക്കാരണത്താല്‍ വൈകിയാണ് പുറപ്പെട്ടത്.

 

News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഋഷിക.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ താമസിക്കുന്ന ഋഷികയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഋഷിക.

മൃതദേഹം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന ആശങ്ക തോന്നുന്ന സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 1056 എന്ന നമ്പറില്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.

Continue Reading

News

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം: മലയാളി വൈദികനും ഭാര്യയും നാഗ്പുരില്‍ അറസ്റ്റില്‍

നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്

Published

on

മഹാരാഷ്ട്ര: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത മലയാളി വൈദികന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്.

നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.

പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പുര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.

 

Continue Reading

News

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് എട്ട് മരണം; നിരവധി പേര്‍ ചികിത്സയില്‍

നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു.

Published

on

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടു പേര്‍ മരിച്ചു. 100 ലേറെ പേര്‍ വര്‍മ്മ ആശുപത്രിയില്‍ ചികിത്സയില്‍. ഭഗീരത്പുര പ്രദേശത്ത് തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.

ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഐഎംസി) ടാങ്കറുകള്‍ വഴി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങി, അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

Continue Reading

Trending