Connect with us

Video Stories

വിദ്യാര്‍ത്ഥികളുടെ കണ്ണുനീരിന് വിലയിടുന്ന ഇടതുസര്‍ക്കാര്‍

Published

on

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്‌

‘നന്നായി പഠിച്ചതാണോ ഞങ്ങള്‍ ചെയ്ത കുറ്റം?’ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത് ചോദിച്ചത് ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വന്ന ഒരു പെണ്‍കുട്ടിയാണ്. സാധാരണ കുടുംബത്തിലെ ഒരംഗം. അച്ഛന്‍ ്യൂൈഡ്രവര്‍. പഠിക്കാന്‍ മിടുക്കിയായതിനാല്‍ നീറ്റില്‍ രണ്ടായിരത്തിന് താഴെ റാങ്കു കിട്ടി. അഞ്ചു ലക്ഷം രൂപ ഫീസ് എന്നത് താങ്ങാന്‍ കഴിയുന്നതല്ല. എങ്കിലും കിടപ്പാടം വിറ്റും കടം വാങ്ങിയും എങ്ങനെയെങ്കിലും ഒപ്പിക്കാമെന്ന് കരുതി വന്നപ്പോഴാണ് ഇടിത്തീ പോലെ ഫീസ് 11 ലക്ഷം രൂപയാക്കി സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നത്. അതോടെ ആ കുട്ടി തകര്‍ന്നു പോയി. അവള്‍ മാത്രമല്ല, നൂറുകണക്കിന് സമര്‍ത്ഥരായ കുട്ടികളാണ് തകര്‍ന്നത്. തേരാത്ത കണ്ണുനീരുമായാണ് അവര്‍ മടങ്ങിയത്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസും അടച്ചു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞെന്ന് കരുതിയ സ്വപ്‌നമാണ അപ്രതീക്ഷിതമായി തകര്‍ന്നത്. കൈകളിലെത്തിയ മഹാഭാഗ്യം സാമ്പത്തിക ശേഷി ഇല്ല എന്ന ഒറ്റക്കാരണത്താല്‍ തകരുമ്പോള്‍ കൗമാരക്കാരായ ആ മിടുക്കര്‍ക്കുണ്ടാവുന്ന നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അവരുടെ കണ്ണുനീര്‍ വീണത് ഈ സര്‍ക്കാരിന്റെ നെഞ്ചിലാണ്. ദേശീയ തലത്തില്‍ രണ്ടായിരത്തിനടുത്ത് റാങ്ക് വാങ്ങിയ ഈ മിടുമിടുക്കര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെട്ടപ്പോള്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ കയറിപ്പറ്റി. ഒന്നും രണ്ടുമല്ല, അറുന്നൂറിലേറെ കുട്ടികള്‍ക്കാണ് തങ്ങളുടെ അച്ഛനുമമ്മക്കും സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കൈയ്യില്‍ കിട്ടിയ എം.ബി.ബി.എസ് സീറ്റ് വേണ്ടെന്ന് വെക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 27 ന് സ്വാശ്രയ കോളജുകളിലെ അലോട്ട്‌മെന്റ് പൂര്‍ത്തിയാവുമ്പോള്‍ ഒഴിവുണ്ടായിരുന്നത് വെറും 86 സീറ്റുകളാണ്. അപ്പോള്‍ അഞ്ച് ലക്ഷമാണ് ഫീസ് എന്നായിരുന്നു ധാരണ. അലോട്ട്‌മെന്റ് ലഭിച്ച മിക്കവാറും കുട്ടികള്‍ ഫീസടച്ച് അഡ്മിഷന്‍ നേടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഫീസ് 11 ലക്ഷമായി നിശ്ചയിച്ച് സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നത്. അതോടെ ഫീസ് അടച്ചവരും അടയ്ക്കാനായി പണം സ്വരുക്കൂട്ടി വന്നവരും കണ്ണുനീരോടെ പിന്മാറേണ്ടിവന്നു. അങ്ങനെയാണ് 688 സീറ്റുകള്‍ ഒഴിവ് വന്നത്. അവയാണ് മാരത്തോണ്‍ സ്‌പോട്ട് അഡ്മിഷനില്‍ നികത്തപ്പെട്ടത്.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ദുരന്തമാണ് ഇത്തവണ സംഭവിച്ചത്. പക്ഷേ അത് യാദൃച്ഛികമായിരുന്നില്ല. തുടക്കം മുതലേ കൂട്ടക്കുഴപ്പമായിരുന്നു. അവസാനമായപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. ഒരേ ദിവസം തന്നെ പരസ്പരവിരുദ്ധമായ പല ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കി. ഫീസ് ഘടന പല തവണ മാറിമറിഞ്ഞു. ഇതിനിടയില്‍പെട്ടുപോയ കുട്ടികളും രക്ഷിതാക്കളും തീ തിന്നു. തുടക്കം മുതല്‍ മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്ന സര്‍ക്കാരിനെയാണ് കണ്ടത്. മാനേജ്‌മെന്റുകളുടെ കയ്യിലെ കളിപ്പാവയാണോ സര്‍ക്കാര്‍ എന്ന് സഹികെട്ട് ഹൈക്കോടതിക്ക് പോലും ചോദിക്കേണ്ടി വന്നു. പുരോഗമനവും ആദര്‍ശവും പറഞ്ഞു എന്ത് ചെറ്റത്തരവും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇടതുപക്ഷക്കാര്‍. പ്രതിപക്ഷത്തിരിക്കുമ്പോഴൊക്കെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് എതിരെ അട്ടഹാസം മുഴക്കുകയും സമരം ചെയ്ത് നാട് കുട്ടിച്ചോറാക്കുകയും ചെയ്യുന്നവര്‍ ഭരണത്തിലേറുന്നതോടെ മാനേജ്‌മെന്റുകളുടെ വിനീത വിധേയ ദാസന്മാരായി മാറുന്ന കാഴ്ച കഴിഞ്ഞ വര്‍ഷവും കണ്ടതാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് ഭരണ കാലത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സുഗമമായാണ് നടന്നതെന്ന് ഓര്‍ക്കണം. 25000 രൂപ ഫീസിലും 1,85000 രൂപക്കും അതിന് താഴെയുള്ള ഫീസിലും പകുതിയോളം കുട്ടികള്‍ പഠിച്ചിരുന്നു എന്നോര്‍ക്കണം. അതാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്ന് വീമ്പിളക്കി അധികാരത്തില്‍ വന്നവരാണ് ഇടതു പക്ഷം. സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹിക നിയന്ത്രണവും അക്കാദമിക് മികവും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പക്ഷേ പാവങ്ങളെയും സാധാരണക്കാരെയും പൂര്‍ണ്ണമായി സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന് അടിച്ചു പുറത്താക്കുന്നതായിരുന്നു ഇടതു സര്‍ക്കാരിന്റെ സാമൂഹ്യ നീതി. കമ്യൂണിസ്റ്റ് തത്വങ്ങളാണ് ഉരുവിടുന്നതെങ്കിലും ഫ്യൂഡല്‍ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞത് പ്രതിപക്ഷമല്ല, കോടതിയാണ്. കഴിഞ്ഞ വര്‍ഷം കാരണമൊന്നുമില്ലാതെ 65000 രൂപ ഒറ്റയടിക്ക് ഫീസ് കൂട്ടി മാനേജ്‌മെന്റുകളെ വിസ്മയിപ്പിച്ചവരാണ് ഇടതു സര്‍ക്കാര്‍. അന്ന് പ്രതിപക്ഷത്തിന്റെ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും ആ സമരച്ചൂടില്‍ മാനേജ്‌മെന്റുകള്‍ ഇളകിപ്പോയിരുന്നു. 45000 രൂപ ഫീസ് കുറയ്ക്കാന്‍ അവര്‍ സ്വയം മുന്നോട്ട് വന്നു. പക്ഷേ ദുരഭിമാനം കാരണം അന്ന് അവരെ ആട്ടിപ്പായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതി പറഞ്ഞ ഫ്യൂഡല്‍ മനോഭാവം കഴിഞ്ഞ വര്‍ഷമേ തുടങ്ങിയിരുന്നെന്നര്‍ത്ഥം. ഇത്തവണ കോടതി ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി എന്ന് കോടതി പറഞ്ഞപ്പോള്‍ അതല്ല, അരക്കോടിയും ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് പറഞ്ഞ് ഉത്തരവിറക്കിയ ഈ സര്‍ക്കാര്‍ കോടതി ചോദിച്ചത് പോലെ ആരോടൊപ്പമാണ് നില്‍ക്കുന്നത്? ഒടുവില്‍ കുട്ടികളുടെ രക്ഷക്ക് കോടതി എത്തേണ്ടി വന്നു.
ഇത്തവണത്തെ ദുരന്തത്തിന് കോടതികളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. സുപ്രീം കോടതിയല്ലേ 11 ലക്ഷം രൂപയായി നിശ്ചയിച്ചത്, ഞങ്ങള്‍ എന്തു ചെയ്യാന്‍ എന്നാണ് ചോദ്യം. എന്നാല്‍ സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയോ, മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്നതിലെ അതിബുദ്ധിയോ കാരണമാണ് സുപ്രീം കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപയായിരുന്നില്ലേ ഫീസ്, ഇത്തവണ അത് എങ്ങനെ അഞ്ച് ലക്ഷം രൂപയായി എന്ന സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് യഥാര്‍ത്ഥ വസ്തുതകള്‍ നിരത്തി കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും സര്‍ക്കാരിനായില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത രണ്ട് കോളജുകള്‍ക്ക് കോടതി താത്ക്കാലികമായി നിശ്ചയിച്ച ഫീസാണ് 10 ലക്ഷം രൂപ. ആ കോളജുകളിലെ പ്രവേശനം പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്തു. അതല്ല കഴിഞ്ഞ വര്‍ഷത്തെ യഥാര്‍ത്ഥ ഫീസെന്നും കഴിഞ്ഞ വര്‍ഷം 25000 രൂപക്കും രണ്ടര ലക്ഷം രൂപക്കും പകുതിയോളം കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞ നാല് തട്ട് ഫീസാണ് നിലവിലുണ്ടായിരുന്നതെന്നുമുള്ള വസ്തുത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാതെ പോയി.
ചെയ്യേണ്ടതൊന്നും സമയത്തിന് ചെയ്യാതിരിക്കുക, ചെയ്യുന്നതെല്ലാം അബദ്ധമാവുക. സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ രീതി ഇതായിരുന്നു. ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ ബാങ്ക് ഗ്യാരണ്ടിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തത് വരെ ഈ അലംഭാവം തെളിഞ്ഞു കാണാം. മൂന്ന് തവണയാണ് ഓര്‍ഡിന്‍സ് പുറപ്പെടുവിക്കേണ്ടി വന്നത്. ഓര്‍ഡിന്‍സ് അനുസരിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ ഘടന പോലും തെറ്റി. 10 അംഗ കമ്മിറ്റി രൂപീകരിക്കണമെന്ന് ഓര്‍ഡിന്‍സില്‍ പറയുമ്പോള്‍ രൂപീകരിച്ചത് അഞ്ചംഗ കമ്മിറ്റിയെ. അവര്‍ നിശ്ചയിച്ച അഞ്ചര ലക്ഷം രൂപയുടെ ഫീസ് പിന്നീട് അഞ്ചാക്കി കുറക്കേണ്ടി വന്നു. അങ്ങനെ അശ്രദ്ധയോടെയും അലംഭാവത്തോടെയും ആരംഭിച്ച പ്രവേശന നടപടികള്‍ അതേ ശൈലിയില്‍ അവസാനം വരെ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ വലിയൊരു ത്യാഗം ചെയ്യുന്ന മട്ടില്‍ ബാങ്ക് ഗ്യാരണ്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. അലോട്ട്‌മെന്റും സ്‌പോട്ട് അഡ്മിഷന്റെ ആദ്യ ദിനവും കടന്ന് പോയതിന് ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കാന്‍ സമ്മതിച്ചത്. അതായത് നീറ്റ് മെറിറ്റിലെ മിടുക്കരുടെ ഊഴം കഴിഞ്ഞു പോയ ശേഷം. സ്‌പോട്ട് അഡ്മിഷനിലെ അവസാന ദിവസത്തെ കുറച്ചു കുട്ടികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടാവൂ. എന്നാല്‍ സുപ്രീം കോടതിയിലും ഇതേ പ്രശ്‌നം ഉയര്‍ന്നു വന്നതായിരുന്നു. സര്‍ക്കാരിന് ഗ്യാരണ്ടി നില്‍ക്കാമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. അലോട്ട്‌മെന്റ് അവസാനിക്കാന്‍ അപ്പോള്‍ ഒരു ദിവസം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ അപ്പോള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ മിടുക്കരായ കുട്ടികള്‍ക്ക് പ്രവേശനം ഉപേക്ഷിച്ച് മടങ്ങേണ്ടി വരില്ലായിരുന്നു.
കൃത്യസമയത്ത് ഫീസ് നിര്‍ണ്ണയിക്കുകയും അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങാതിരിക്കുകയും ചെയ്തതാണ് ഇത്തവണത്തെ കൂട്ട ദുരന്തത്തിനുള്ള മുഖ്യകാരണം. നീറ്റ് മെറിറ്റില്‍ ഇത്തവണ പ്രവേശനം നടത്തണമെന്ന കേന്ദ്രത്തിന്റെ വിജ്ഞാപനം 2017 മാര്‍ച്ച് 11 ന് തന്നെ വന്നിരുന്നു. പക്ഷേ സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു. വിലപ്പെട്ട മൂന്ന് മാസം കൂടി കടന്നുപോയിട്ടാണ് സര്‍ക്കാര്‍ ഫീസ് നിര്‍ണ്ണയക്കമ്മറ്റിയെ വച്ചത് തന്നെ. അഞ്ച് ലക്ഷം രൂപ ഫീസില്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി ജൂലൈ 17ന് അനുമതി നല്‍കിയിരുന്നു. പക്ഷേ സര്‍ക്കാര്‍ ഒരു മാസം കൂടി കഴിഞ്ഞാണ് പ്രവേശന നടപടി തുടങ്ങിയത്. അതിനിടയില്‍ മാനേജ്‌നെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ അവസരം കിട്ടി.
രാജേന്ദ്ര ബാബു കമ്മിറ്റി അഞ്ച് ലക്ഷം രൂപയെന്ന് ഫീസ് നിശ്ചയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടും കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയെപ്പറ്റി സര്‍ക്കാര്‍ എന്തിനാണ് ചില മാനേജ്‌മെന്റുകളുമായി ചര്‍ച്ച എന്ന നാടകമാടിയതെന്ന് ഇനിയെങ്കിലും തുറന്ന് പറയണം. മറ്റു മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാനും സര്‍ക്കാരിനെതിരെ തെളിവ് നിരത്താനും പഴുത് നല്‍കിയത് ഈ ദുരൂഹ നടപടിയാണ്. വ്യക്തമായ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ കാണുന്നത്.
അഡ്മിഷന്‍ പ്രക്രിയ എല്ലാം പൂര്‍ത്തിയാക്കി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്രയായിരിക്കും ഇത്തവണത്തെ ഫീസ് എന്ന് അറിയാത്ത അനിശ്ചിതാവസ്ഥ തുടരുകയാണ്. രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് എത്രയാണെന്ന് കണക്ക് കൂട്ടിയിട്ട് തീരുന്നില്ല. അത് പുറത്ത് വന്നിട്ട് വേണം അതിന്മേലുള്ള കോടതി വ്യവഹാരങ്ങള്‍ തുടങ്ങാന്‍. അഡ്മിഷന്‍ എടുത്തവരുടെ നെഞ്ചിലെ തീ അടുത്തൊന്നും അണയുമെന്ന് തോന്നുന്നില്ല. രണ്ടാഴ്ച കൊണ്ട് പരിഹരിക്കേണ്ട കാര്യമാണ് അഞ്ചു മാസം കഴിഞ്ഞിട്ടും പരിഹരിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത്. ഓരോ കോളജിന്റെയും കണക്കുകള്‍ പരിശോധിച്ച് കൃത്യസമയത്ത് ഫീസ് നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. അടുത്ത വര്‍ഷത്തെ ഫീസ് ഇക്കൊല്ലം തന്നെ തീരുമാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സര്‍ക്കാരാണിത്. പക്ഷേ കുട്ടികളുടെ അഡ്മിഷന്‍ കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും ഫീസ് നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷമെങ്കിലും കുട്ടികളെ ഇങ്ങനെ തീ തീറ്റിക്കരുത്. അഡ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ ഫീസ് നിര്‍ണ്ണയിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. നീറ്റ് നിര്‍ബന്ധമാക്കിയതോടെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കുടില തന്ത്രങ്ങളിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിക്കിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ മിടുക്കരായ കുട്ടികളുടെ കണ്ണുനീരിന് ഈ സര്‍ക്കാരിന് മാപ്പില്ല.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending