Connect with us

More

ഏകദിന പരമ്പര; ഇന്ത്യ-ഓസീസ് പോരിന് ഇന്നു തുടക്കം

Published

on

ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ക്യാപ്റ്റന്‍ കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ കോലി ഓസീസിനെതിരായ ഏകദിനത്തില്‍ മൂന്ന് ബൗളര്‍മാരേയും രണ്ട് ബൗളിങ് ഓള്‍റൗണ്ടര്‍മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം നിലനിര്‍ത്തേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു. ലങ്കന്‍ പര്യടനത്തിലെ നേട്ടത്തിനൊപ്പം ഓസീസിനെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലങ്കന്‍ പര്യടനത്തില്‍ പരാജയമായിരുന്ന കെ.എല്‍ രാഹുല്‍ നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യുമെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി. ഇതോടൊപ്പം ഭാര്യയുടെ അസുഖം മൂലം ടീമില്‍ നിന്നും പിന്‍മാറിയ ഓപണര്‍ ശിഖര്‍ ധവാനു പകരം അജിന്‍ക്യ രഹാനെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യും. റാങ്കിങില്‍ രണ്ടാം സ്ഥാനക്കാരായ ഓസീസിനും മൂന്നാം സ്ഥാനക്കാരായ ഇന്ത്യക്കും പരമ്പരയില്‍ 4-1ന് വിജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാമതെത്താനാവും. അതേ സമയം ഓസീസ് നിരയില്‍ പരിക്കിനെ തുടര്‍ന്ന് ഓപണര്‍ ആരോണ്‍ ഫിഞ്ച് ഇന്ന് ഇറങ്ങിയേക്കില്ല. ഡേവിഡ് വാര്‍നര്‍ക്കൊപ്പം ട്രവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്ന കോലിപ്പടക്കാണ് നിരീക്ഷകര്‍ മുന്‍തൂക്കം നല്‍കുന്നതെങ്കിലും കണക്കുകളുടെ ചരിത്രത്തില്‍ ഓസീസിന് തന്നെയാണ് മുന്‍തൂക്കം. ഇരു ടീമുകളും ഇതുവരെ 123 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 72ലും ജയം ഓസീസിനൊപ്പമായിരുന്നു 42 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. നേരത്തെ നടന്ന ഓസീസിന്റെ ഇന്ത്യന്‍ പര്യടനം കളത്തിന് അകത്തും പുറത്തും വാക് പോരിന് കാരണമായിരുന്നു. സ്വന്തം നാടിനു പുറത്ത് ഓസീസിന്റെ ഏകദിന പ്രകടനം അവസാന എട്ടു മത്സരങ്ങളിലും ദയനീയമാണ്. 2016 സെപ്തംബറില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഓസീസ് അവസാനമായി ജയിച്ചത്. എന്നാല്‍ ഇന്ത്യ അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ടീമിലെ സീനിയര്‍ സ്പിന്നര്‍മാരായ ജഡേജ, അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ കുല്‍ദീപ് യാദവ്, യജുവേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്‍ ഡിപാര്‍ട്‌മെന്റ് നിയന്ത്രിക്കുക. അക്‌സര്‍ പട്ടേല്‍ ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാര്‍ എന്നീ പേസര്‍മാര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും അടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് പട. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ സ്പിന്‍ ബൗളിങ് ഉപയോഗപ്പെടുത്താമെന്നതിനാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമായിരിക്കും ഓസീസ് ഇന്നിറക്കുക. ചെന്നൈ ചിദംബരം സ്റ്റേഡിയം ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്‍ ബൗളിങിന് അനുകൂലമാവുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയും ഓസീസും തമ്മില്‍ 2013 ജനുവരിക്കു ശേഷം ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 321 റണ്‍സാണ്.

kerala

നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്

ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്

Published

on

കൊച്ചി: പുറംകടലിൽ എംഎസ്‌സി എൽസ 3 കപ്പല്‍ മുങ്ങിയതിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ്സംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായത്.

കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി.

തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയും കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ, മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച എല്ലാ ജില്ലകളിലും തീവ്രമഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും തീവ്രമഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending