Connect with us

Culture

‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ല സത്യം മാത്രമേയുള്ളൂ’; രാഹുല്‍ ഗാന്ധി

Published

on

ഗാന്ധിനഗറിലെ കലോളില്‍ നിന്ന്
എം അബ്ബാസ്‌

സൂര്യന്‍ ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍… രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയില്‍ ഏതോ പ്രാദേശിക നേതാവിന്റെ പ്രാഥമിക ഭാഷണം തീര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രചാരണ ഗാനം ഉച്ചത്തിലായി. ജനം അതിന്റെ താളത്തില്‍ നൃത്തമാടി. അന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് പതാകകള്‍ പറന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഞായറാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ പരിപാടിയായിരുന്നു ഗാന്ധിനഗര്‍ ജില്ലയിലെ കലോളിലേത്. അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച റാലിയിലേക്ക് രാഹുലെത്തുമ്പോള്‍ ആറു മണി. അതുവരെ മൈതാനത്തും സമീപത്തെ കെട്ടിടങ്ങളിലും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍ കാത്തുനിന്നു. മൈതാനത്ത് രാഹുലിന്റെ നിഴല്‍ കണ്ടതോടെ ആവേശം ഉച്ചസ്ഥായിയിലായി. അലസമായി ധരിച്ച വെള്ള പൈജാമയും ജുബ്ബയുമിട്ട് പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ രാഹുല്‍ വേദിയിലേക്ക്. പശ്ചാത്തലത്തില്‍ നവ്‌സര്‍ജന്‍ ഗുജറാത്തിന്റെ ഈണം. ഭാരതത്തിന്റെ ഭാവി രാഹുലിതായെന്ന അനൗണ്‍സ്‌മെന്റ്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം പഞ്ച… പഞ്ച… എന്ന് അലറി വിളിച്ചു. പോക്കുവെയില്‍ വീണ മൈതാനത്ത് സൂര്യതേജസ്സോടെ രാഹുല്‍. ആവേശം നുരഞ്ഞുപൊന്തി.
ഹിന്ദിയില്‍ വേഗം കുറച്ചും കൂട്ടിയും സദസ്സിനോട് സംവദിച്ചുമായിരുന്നു സംസാരം. നര്‍മദയില്‍നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വെള്ളം കിട്ടിയോ എന്നായിരുന്നു ആദ്യ ചോദ്യം. 24 മണിക്കൂര്‍ വൈദ്യുതി കിട്ടുന്നുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്ന് സദസ്സിന്റെ ഉത്തരത്തിനൊപ്പം ഇതെല്ലാം ടാറ്റയടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന വാക്ശരം.

മോദിക്കെതിരെയുള്ള ഒളിയമ്പുകളായിരുന്നു പ്രസംഗത്തില്‍ നിറയെ. മോദിജീ ഇന്നു കൂടി നിങ്ങള്‍ എന്നെക്കുറിച്ച് കളവു പറഞ്ഞു. ഞാനതു പറയില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം സത്യമാണ്. സ്‌നേഹം കൊണ്ട് എതിരാളികളെ തോല്‍പ്പിക്കൂ. കളവു കൊണ്ടല്ല- ഇതു പറഞ്ഞു തീരുമ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കൈയടി. ‘ഇരുപതിലേറെ വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍വന്നിട്ട്. അവരുടെ മന്‍കിബാത് നിങ്ങള്‍ കേള്‍ക്കുകയായിരുന്നു. നിങ്ങളുടെ മന്‍കിബാത് ഒരിക്കലും മുഖ്യമന്ത്രി കേട്ടില്ല. അതു കേള്‍ക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.’ – രാഹുല്‍ പറഞ്ഞു.

പതിവു പോലെ സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തെ വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. ‘ഗുജറാത്തില്‍ എഞ്ചിനീയര്‍ ആകണമെങ്കില്‍ 15 ലക്ഷം രൂപാ മുടക്കണം. സാധാരണക്കാര്‍ക്ക് അതിനാകുമോ? ഈയവസ്ഥ മാറണം. മോദിജീ നിങ്ങള്‍ കോര്‍പറേറ്റുകളെ സഹായിച്ചോളൂ. എന്നാല്‍ സാധാരണക്കാരെയും കര്‍ഷകരെയും സഹായിക്കണം. രണ്ടു ദശാബ്ദത്തില്‍ അഞ്ചു പത്തു കമ്പനികള്‍ക്ക് മാത്രമാണ് ഗുജറാത്തില്‍ നേട്ടമുണ്ടായത്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടുനിരോധനത്തിന് ശേഷം കൊണ്ടു വന്ന ഗബ്ബര്‍ സിങ് ടാക്‌സ് ചെറുകിടക്കാരുടെയും വ്യാപാരികളുടെയും നടുവൊടിച്ചതായും രാഹുല്‍ പറഞ്ഞു. ‘ ഈയിടെ ഞാനൊരു ചായക്കടയില്‍ കയറി. ഇപ്പോ എത്ര രൂപ കിട്ടുന്നുണ്ടെന്ന് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഗബ്ബര്‍ സിങ് ടാക്‌സ് വരുന്നതിന് മുമ്പ് നൂറു രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴത് നേര്‍പ്പകുതിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ വ്യാപാരികളും ഇതു തന്നെയാണ് പറയുന്നത്. എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്നാണ് അവര്‍ ചോദിക്കുന്നത്’ – നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ അമിത് ഷായ്ക്ക് ഒരു കൊട്ടുകൊടുക്കാനും രാഹുല്‍ മറന്നില്ല. ‘ നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കുമിടയില്‍ ഒരു കമ്പനിയാണ് വളര്‍ന്നത്. അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ കമ്പനി. ന ഖാഊംഗാ, ന ഖാനേ ദൂംഗാ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ജെയ്ഷായുടെ കമ്പനിക്ക് വളര്‍ച്ചയുണ്ടായി. അതു പോലെയാണ് റഫേല്‍ യുദ്ധവിമാന ഇടപാടും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. അതിനൊന്നും മോദി ഉത്തരം നല്‍കിയില്ല. ചോദ്യങ്ങളില്‍ നിന്ന് ഭയന്നാണ് പാര്‍ലമെന്റ സമ്മേളിക്കുന്നതു പോലും കേന്ദ്രം നീട്ടിവെച്ചത്- അദ്ദേഹം ആരോപിച്ചു.

‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ലെന്നും സത്യം മാത്രമേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കും. ഹൃദയത്തില്‍ നിന്നാണ് നിങ്ങള്‍ സ്‌നേഹം നല്‍കുന്നത് അതു ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന കാലമത്രയും അതു ഞാന്‍ മറക്കില്ല’ – രാഹുല്‍ പ്രസംഗം നിര്‍ത്തുമ്പോഴും ആവേശത്തിന്റെ അലയൊലികള്‍ അവിടം വിട്ടുപോയിരുന്നില്ല.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending