More
പിന്തുണ തേടി നെതന്യാഹു ബ്രസല്‍സില്‍; നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ അഭ്യര്‍ത്ഥിച്ച് യൂറോപ്പിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ നെതന്യാഹുവിന്റെ ആവശ്യം തള്ളാനാണ് സാധ്യത. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി വ്യക്തമാക്കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ വിമാനമിറങ്ങിയ നെതന്യാഹു യു.എസ് പ്രഖ്യാപനത്തെ ആവര്‍ത്തിച്ച് സ്വാഗതം ചെയ്തു. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ ജറൂസലമിലേക്ക് മാറ്റുമെന്നും തലസ്ഥാനമായി അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജറൂസലമിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നിലപാട് അംഗീകരിച്ചുകൊണ്ട് മാത്രമേ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുപോകൂ എന്ന് മൊഗെറിനി അറിയിച്ചു. ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമാണ് ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള ഏക പരിഹാരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബ്രസല്‍സിലേക്ക് പോകുന്നതിനുമുമ്പ് പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ മണ്ണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നെതന്യാഹുവിനോട് മക്രോണ്‍ ആവശ്യപ്പെട്ടു. അതേസമയം ബെര്‍ലിനില്‍ പ്രക്ഷോഭകര്‍ ഇസ്രാഈല്‍ പതാക കത്തിച്ചതിനെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അപലപിച്ചു. ഒരു വിധത്തിലുള്ള സെമിറ്റിക് വിരുദ്ധ നീക്കവും അംഗീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ഗോഥെന്‍ബര്‍ഗ് നഗരത്തില്‍ ഒരു സിനഗോഗിനുനേരെ കത്തുന്ന വസ്തു എറിഞ്ഞ മൂന്നുപേരെ സ്വീഡിഷ് പൊലീസ് അറസ്റ്റ് ചെയ്തു.
അതേ സമയം ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളരോഷം അലയടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ലക്ഷക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോകത്തെ പ്രധാന നഗരങ്ങളും ചത്വരങ്ങളുമെല്ലാം യുദ്ധ വിരുദ്ധ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനോടുള്ള അരിശം അമേരിക്കന്‍ വിരുദ്ധ റാലികളില്‍ പതഞ്ഞുപൊങ്ങി. ഫലസ്തീന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാര്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ജറൂസലമിലും ഗസ്സയിലും ഇസ്രാഈല്‍ സേനയും ഫലസ്തീനികളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു.
യു.എസ് പ്രഖ്യാപനത്തിനുശേഷം ഗസ്സയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അറബ് ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതിഷേധത്തിനു മുന്നില്‍ അമേരിക്ക പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധ റാലി നടന്നു. ട്രംപിന്റെ ധിക്കാരത്തിന് കനത്ത മറുപടി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ യു.എസ് നടപടിയെ അപലപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ യു.എസ് അംബാസഡറോട് അദ്ദേഹം വിശദീകരണം തേടിയിരുന്നു. ഇസ്തംബൂളിലെ യെനികാപ്പി ചത്വരം തുര്‍ക്കി, ഫലസ്തീന്‍ പതാകകളുടെ കടലായി മാറി. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇസ്്‌ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ട്രംപിനെതിരെ ഇന്നലെയും പ്രതിഷേധ റാലി തുടര്‍ന്നു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട പതിനായിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ അല്‍അസ്ഹര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പങ്കെടുത്തു. പാകിസ്താനിലെ കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
kerala
‘നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം’: സണ്ണി ജോസഫ്
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ടീം വര്‍ക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേത്. പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
kerala
കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala2 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News2 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
News3 days ago
ഓപ്പറേഷന് സിന്ധു: ഇന്ത്യ ഇറാനില്‍ നിന്ന് 2,295 പൗരന്മാരെ തിരിച്ചെത്തിച്ചു