Connect with us

Video Stories

കോടിയേരിമാരുടെ കോടികള്‍ സത്യം പുറത്തുവരട്ടെ

Published

on

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും പരിഹാസ്യരുമാകുന്ന അവസ്ഥയിലേക്ക് ആ പാര്‍ട്ടിക്കാരെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. പതിമൂന്നു കോടി രൂപയുടെ ബാധ്യതയാണ് ബിനോയ് കോടിയേരി ദുബായിലെ ജാസ് ടൂറിസം കമ്പനി എം.ഡി ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ളതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതനുസരിച്ച് മര്‍സൂഖി ഇന്ത്യയില്‍ വന്ന് ബിനോയിയുമായി ബന്ധപ്പെട്ടവരെ കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത്രയും വലിയൊരു തുകയുടെയും വെട്ടിപ്പിന്റെയും ഉള്ളറ രഹസ്യങ്ങളിലേക്ക് നമ്മെയാകെ കൊണ്ടെത്തിച്ചത്. എന്നാലിപ്പോള്‍ ബിനോയിയും സഹോദരന്‍ ബിനീഷും ഗള്‍ഫില്‍ കോടികളുടെ ഇടപാട് തുടങ്ങിയിട്ട് കൊല്ലങ്ങളായെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും ബാധ്യത വരുത്തിയവര്‍ അത് സ്വയം തീര്‍ക്കട്ടെ എന്നുമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ആദ്യം സംഭവത്തില്‍ കേസൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവകാശപ്പെട്ടെങ്കിലും ഇപ്പോള്‍ കേസുണ്ടെന്ന് ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി പരസ്യമായി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി ഒന്നിന് ദുബായില്‍ പൊലീസ് കേസെടുത്തിരിക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ബിനോയിയെ യു.എ.ഇ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍. ഇത് ശരിയാണെന്ന് സമ്മതിച്ചിരിക്കെ പിന്നെ അറിയേണ്ടത് എന്തിനാണ് ഇത്രയും വലിയ തുക സി.പി.എം നേതാവിന്റെ മകന്‍ വാങ്ങിയതെന്നും അതുപയോഗിച്ച് ബിനോയിയും കൂടെയുള്ളവരും എന്തു ചെയ്‌തെന്നുമാണ്. കേസ് തീര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ആ പണം എവിടുന്നെടുത്ത് കൊടുക്കുമെന്ന് വെളിപ്പെടുത്താനുള്ള ധാര്‍മിക ബാധ്യതയുണ്ട്. നോട്ടുകെട്ടുകള്‍ ഇനിയും മറിയുമെന്നര്‍ത്ഥം.
വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം പാര്‍ട്ടിയുടെ ഉന്നതനായ നേതാക്കളിലൊരാള്‍ക്കെതിരെ ഉണ്ടായപ്പോള്‍ നാമെല്ലാം പ്രതീക്ഷിച്ചത് പ്രശ്‌നം ഉടന്‍തന്നെ പ്രസ്തുത നേതാവോ പാര്‍ട്ടിയോ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുമെന്നായിരുന്നു. സി.പി.എമ്മിന്റെ രീതിയുമതുതന്നെ. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കൂടുതല്‍ കുരുക്കുകളിലേക്കാണ് പാര്‍ട്ടിയെ ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന് എത്തിച്ചത്. ‘എന്റെ മകന്‍ ദുബായിലാണ്. അറബി എന്തിനാണ് ഇവിടെ കറങ്ങി നടന്ന് ബുദ്ധിമുട്ടുന്നത്’ എന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത് വിശ്വസിച്ച് പ്രശ്‌നം തീരുമെന്ന് കരുതിയിരിക്കവെയാണ് പൊടുന്നനെ തിങ്കളാഴ്ച രാവിലെ ബിനോയിയെ ദുബായില്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഇടിത്തീപോലെ വരുന്നത്.
വാസ്തവത്തില്‍ 2007ല്‍ തുടങ്ങിയതാണ് ബിനോയിയും യു.എ.ഇയും തമ്മിലുള്ള ബന്ധം. അന്ന് ഇടതുപക്ഷ സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം, വിജിലന്‍സ് മന്ത്രിയായിരിക്കവെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് ഗള്‍ഫിലേക്ക് പോകുന്നത്. ചില ജോലികളെല്ലാം ചെയ്‌തെങ്കിലും പച്ച പിടിച്ചില്ലത്രെ. എന്നാല്‍ ദുബായിലെ ചില അറബികളുമായി കേരളത്തിലെ ടൂറിസം രംഗത്ത് മുതല്‍മുടക്കിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. അവരിലൊരാളായിരുന്നു അബ്ദുല്ല മര്‍സൂഖി. സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന യു.എ.ഇയില്‍ അവര്‍ക്കൊന്നും ലഭിക്കാത്ത വന്‍തുക എങ്ങനെയാണ് ബിനോയിക്ക് വായ്പയായി ലഭിച്ചതെന്ന് അന്വേഷിക്കവെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്ന ആനുകൂല്യം ബിനോയിക്ക് ലഭിച്ചിരുന്നതായി വ്യക്തമാകുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ ബിനോയിയോ മര്‍സൂഖിയോ തയ്യാറായതായി ഒരു വിവരവുമില്ലാതിരിക്കെ എവിടെയാണ് ഇത്രയും കോടികള്‍ ചെലവഴിച്ചതെന്ന നിര്‍ണായക ചോദ്യം ബാക്കി നില്‍ക്കുകയാണ്. ബിനോയ് വൈസ് പ്രസിഡന്റായിരുന്ന കമ്പനിക്കാണ് കോവളം റീസോര്‍ട്ട് ഇടതുപക്ഷ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതെന്ന അറിവും ഞെട്ടലുളവാക്കുന്നുണ്ട്. ഇവയെല്ലാം സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അണ്ഡാശയം വരെ കുത്തിനോവിക്കുന്നു.
കൊല്ലം സ്വദേശിയും ഇടതുപക്ഷ എം.എല്‍.എയുമായ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തുമായും ഇടപാട് നടന്നതായാണ് വിവരം. വിജയന്‍പിള്ളയുടെ പുത്രന്‍ കഴിഞ്ഞദിവസം മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ കേരള ചരിത്രത്തിലിതാദ്യമായി ഒരു വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് പതിക്കാന്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇത്തരമൊരു വിധി വരാനിടയായത് മര്‍സൂഖി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കവെ ഇത്തരമൊരു വെളിപ്പെടുത്തലും ആരോപണവും പാര്‍ട്ടിയെയും കേരള നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുകയും അതിന്മേല്‍ സര്‍ക്കാരിന് നിയമ നടപടി ഏറ്റെടുക്കേണ്ടി വരികയും ചെയ്യുമെന്നതാണ് കോടതിയെ ഉപയോഗിച്ച് തികച്ചും ആശാസ്യമല്ലാത്ത വിധി വാങ്ങിച്ചെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മാത്രമല്ല, ജുഡീഷ്യറിയുടെയും മീഡിയയുടെയും കേരളത്തിന്റെയാകെയും കറുത്ത ദിനമാണിത്. ഇതേ നിലപാടായിരുന്നോ തട്ടിപ്പുകാരി സരിതയുടെ കാര്യത്തില്‍ സി.പി.എം മുഖ്യമന്ത്രി സ്വീകരിച്ചത്? അധികാരത്തിലെത്തുമ്പോള്‍ ജനത്തെ മറന്ന് പണത്തിന്റെ പിന്നാലെ പോയതാണ് സോവിയറ്റ് റഷ്യ മുതല്‍ കേരള നിയമസഭാ സ്പീക്കറുടെ അര ലക്ഷത്തിന്റെ കണ്ണട വരെ നീളുന്ന നവ യാഥാര്‍ഥ്യങ്ങള്‍.
രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണി നേരിടുകയാണെന്ന് സമ്മതിക്കുന്നവര്‍ക്കു നേരെയാണ് അതിനെതിരെ ഘോരഘോരം പോരാടേണ്ട ഘട്ടത്തില്‍ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോ എന്ന സംശയമുയരുന്നുണ്ടെങ്കിലും അമിത്ഷായുടെ പുത്രനെതിരെ കോടികളുടെ അഴിമതി ആരോപണമുണ്ടായപ്പോള്‍ സി.പി.എം നേതാക്കള്‍ എങ്ങനെ പ്രതികരിച്ചിരുന്നുവെന്നതുമതി ആ സംശയം തീരാന്‍. മതേതരത്വത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനം ഇങ്ങനെ ഇടവഴിക്കുവെച്ച് തകരുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. പുകമറ നീക്കി ഒരു നിസ്സഹായനായ വിദേശി പൗരന്റെ ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണപ്പാര്‍ട്ടിക്കും അനിവാര്യമായ കടമയുണ്ട്. മൊത്തം മലയാളികളുടെ അറിയാനുള്ള അവകാശത്തിന്റെയും അഭിമാനത്തിന്റെയും വിശ്വാസ്യതയുടെയും വിഷയം കൂടിയാണത്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending