Connect with us

Culture

ജാംഷഡ്പ്പൂരിന് സമനില; ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ

Published

on

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്‍ അവരുടെ ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ കേരളത്തിന്റെ വാതിലുകള്‍ അടയുമെന്നിരിക്കെ ഈ സമനില ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാണ്.

ഇരു ടീമുകളും ഇരു പകുതികളിലായി ഓരോ ഗോളടിച്ച് ഓരോ പോയിന്റ് പങ്കിടുകയായിരുന്നു. 32ാം മിനുട്ടില്‍ വില്ലിങ്ടണ്‍ പ്രിയോറിലൂടെ ജാംഷെഡ്പൂരാണ് മുന്നിലെത്തിയത്. കളിയവസാനിക്കാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെ മലയാളിയായ മുഹമ്മദ് റാഫിയിലൂടെ ചെന്നൈ ഗോള്‍ മടക്കി. പ്ലേ ഓഫിലേക്ക് കടക്കാന്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്ത ജാംഷെഡ്പൂര്‍ തണുത്ത മട്ടിലാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ചെന്നൈയുടെ പ്രതിരോധവും അവരും തമ്മിലുള്ള മത്സരമാണ് കണ്ടത്. സ്വന്തം മണ്ണില്‍ ഏറെ ആരാധകരുടെ പിന്തുണയുണ്ടായിട്ടും ചെന്നൈ ടീമിന് ഉത്സാഹം കുറവായിരുന്നു.

32ാം മിനുട്ടിലാണ് ജാംഷെഡ്പൂരിന്റെ മിന്നുന്ന ഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്നും ചെന്നൈ ബോക്‌സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ്് ഗോള്‍ വഴങ്ങേണ്ടി വന്നത്. ബോക്‌സിന് പുറത്ത് വന്ന പന്ത് പിടിച്ചെടുത്ത ജാംഷെഡ്പൂരിന്റെ ബ്രസീലിയന്‍ താരം വില്ലിങ്ടണ്‍ പ്രിയോറിന്റെ വോളി ചെന്നൈയുടെ വല കുലുക്കി. ചെന്നൈ ഗോളി കരണ്‍ജിത് സിങ്ങിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ അവസാനം വരെ ഈ ഗോളിന്റെ ബലത്തില്‍ വിജയമുറപ്പിക്കാമെന്ന കോച്ച് കോപ്പലിന്റെ സ്വപ്‌നമാണ് മുഹമ്മദ് റാഫി തകര്‍ത്തത്.

78ാം മിനുട്ടില്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന് പകരക്കാരനായിറങ്ങിയ റാഫി തന്റെ തല അപകടമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. റെനെ മിഹലിക് എടുത്ത കോര്‍ണറാണ് റാഫിയുടെ തല ഗോളിലേക്ക് വഴികാട്ടിയത്. ഗോളി സുബ്രതാ പോള്‍ സ്ഥാനത്ത് നിന്ന് മാറിയ തക്കം നോക്കി പ്രതിരോധത്തിലെ രാജു യുമ്‌നാന്റെ മുകളിലൂടെ റാഫി പന്തിനെ വലയിലാക്കി. 25ാം മിനുട്ടില്‍ തന്നെ ജാംഷെഡ്പൂര്‍ നല്ലൊരവസരം കളഞ്ഞിരുന്നു. ജെറി മെഹ്മിതങ്ങാ നല്‍കിയ ക്രോസില്‍ ഫാറൂഖ് ചൗധരി തല വെച്ചത് നേരെ പുറത്തേക്കാണ് പോയത്. ചെന്നൈയിന്‍ എഫ്.സി. ചില ലോങ് റേഞ്ച് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടുമില്ല. ഒരു ഗോള്‍ കൂടി അടിച്ച് വിജയം സ്വന്തമാക്കാന്‍ അവസാന മിനുട്ടുകളില്‍ നല്ലപോലെ പൊരുതിയെങ്കിലും രണ്ട് ടീമുകള്‍ക്കും അതിന് കഴിഞ്ഞില്ല. 16 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സി. ഇപ്പോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി തൊട്ടു താഴെയാണ് ജാംഷെഡ്പൂരിന്റെ സ്ഥാനം.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending