Video Stories
മക്കന്‍പൂര്‍ കനാലില്‍ ബാക്കിയായ ജീവിതം

റവാസ് ആട്ടീരി
മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍ തോലണിഞ്ഞ അന്വേഷണ അധമന്മാരും ആവുന്നത്ര അടയിരുന്നിട്ടും തേച്ചുമായ്ക്കാനാവാത്ത കിരാതത്വത്തിന്റെ ഏടുകളില്‍ നീതിവീഴ്ചയുടെ ചോരപ്പാടുകളേറെയുണ്ട്. നിയമവ്യവസ്ഥക്ക് കാവലിരിക്കാന്‍ കല്പ്പിക്കപ്പെട്ടവര് 42 മുസ്ലിം ചെറുപ്പക്കാരെ കശാപ്പുചെയ്ത ഹാഷിംപൂര്‍ കൂട്ടക്കൊലയുടെ നിര്‍ണായക തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 30 വര്‍ഷമായി ഇരുള്‍മുറികളിലെവിടെയോ പൊടിപിടിച്ചുകിടന്നിരുന്ന കേസ് ഡയറി ‘യോഗി’ കാലത്തു തന്നെ വെളിച്ചം കണ്ടതിലെ യുക്തി ഡയറിത്താളുകള്‍ മറിച്ചുനോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ. 30 വര്‍ഷമായി ‘കാണാനില്ല’ എന്നു ഉത്തര്‍പ്രദേശ് പൊലീസ് ആവര്‍ത്തിച്ച് കോടതിയെ ബോധ്യപ്പെടുത്തുകയും ഇക്കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ പ്രതികളും രക്ഷപ്പെടുകയും ചെയ്തതിലെ ‘കേസ് ഡയറി’ അസമയത്തല്ല പുറത്തുവന്നതെന്നതര്‍ത്ഥം. കേന്ദ്രവും സംസ്ഥാനവും വരച്ചുവെച്ച നിയമപരിരക്ഷക്കപ്പുറത്തേക്ക് കൂട്ടക്കൊലയുടെ നേര്‍ചിത്രങ്ങളെ കൊണ്ടുപോകാതിരിക്കാനുള്ള അന്തര്‍നാടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകാം. പതിനാറു പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹരജിയല്ലാതെ മക്കന്‍പൂര്‍ കനാലില്‍ പിടഞ്ഞുവീണു മരിച്ചവര്‍ക്കു മറ്റാരുമില്ലെന്ന സത്യം ഭരണകൂടങ്ങള്‍ക്കു നന്നായറിയാം. അര്‍ധ സൈനിക വേഷത്തിനുള്ളിലെ ആര്.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അടയാളമായി അവശേഷിക്കുന്ന ഹാഷിംപൂര്‍ കൂട്ടക്കൊലക്കേസിന്റെ അനന്തരവും അവ്യക്തമായി തുടരുമോ എന്നാണ് ഇനി അടുത്തറിയേണ്ടത്.
രാജ്യം കണ്ട ഏറ്റവും വലിയ പൊലീസ് ഭീകരതയാണ് ഹാഷിംപൂര്‍ കൂട്ടക്കൊല. 42 മുസ്ലിംകളെയാണ് അര്‍ധസൈനിക വിഭാഗം വെടിവെച്ചു കൊന്നത്. 1987 മെയ് 22ലെ ഈ നരനായാട്ടിനോളം വലിയ കാട്ടാളത്തം അത്യപൂര്‍വമായിരിക്കും. ബ്രിട്ടീഷ് പട്ടാളത്തിന്റെ പോക്കിരിത്തരത്തിന് സമാനമായിരുന്നു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിവെപ്പ്. ഡല്‍ഹിയില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഹാഷിംപുരയില്‍ മുസ്ലിംകള്‍ക്കു നേരെ പട്ടാളം നടത്തിയ തേരോട്ടത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 1986ലെ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് വളപ്പിനകത്ത് പൂജ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ച കാലത്താണ് ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനി മുസ്ലിംകള് തകര്‍ത്തുവെന്ന കിംവദന്തിക്കു പിന്നാലെ കലാപം കത്തിപ്പടര്‍ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ആര്യസമാജിന്റെ സജീവ കര്‍മഭൂമിയായ മീറത്തും സഹാറാന്‍പൂരും തരണ്‍തരണുമൊക്കെ നിലകൊള്ളുന്ന പ്രദേശം പെട്ടെന്ന് പ്രക്ഷുബ്ധമായി. 1987 മേയ് 19നു പ്രഭാത് കൗശിക് എന്ന ആര്.എസ്.എസ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചതാണ് കലാപത്തിനു കാരണം. കൊലക്കു പിന്നില്‍ ഹാഷിംപുരയിലെ മുസ്ലിംകളാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അര്‍ധ സൈനിക വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തിനുനേരെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. പൊലീസ് വെടിവെപ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സയ്യിദ് ശഹാബുദ്ദീനും സുല്‍ഫിക്കറുമാണ് ഹൃദയഭേദകമായ വര്‍ഗീയതയുടെ രൗദ്രഭാവം പിന്നീട് പുറംലോകത്തെ അറിയിച്ചത്.
ആര്.എസ്.എസുകാരനായ സ്വന്തം സഹോദരന് കൊല്ലപ്പെട്ടതറിഞ്ഞ് മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥന് പ്രതികാരദാഹവുമായി ഹാഷിംപൂരിലെ മൊഹല്ലയിലെത്തി. മേജര്‍ ബി.എസ് പത്താനിയ, കേണല്‍ പി.പി സിങ് എന്നിവരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. വൈകുന്നേരത്തോടെ ഹാഷിംപുര പട്ടാളം വളഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. സഹോദരന്റെ സംസ്കാരം കഴിഞ്ഞ ഉടന്‍ ഇവര്‍ സൈന്യത്തിന്റെയും പി.എ.സി ജവാന്മാരുടെയും സഹായത്തോടെ മുസ്ലിം വേട്ടക്കിറങ്ങി. നോമ്പുതുറന്ന് കുടിലുകളില്‍ വിശ്രമിക്കുകയായിരുന്ന മുഴുവന്‍ ചെറുപ്പക്കാരെയും ഇവര്‍ പുറത്തേക്ക് കൊണ്ടുവന്നു പള്ളിക്കുമുന്നില്‍ കൂട്ടമായി നിര്‍ത്തി. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് 18നും 25നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനൊടുവില്‍ ട്രക്കുകളില്‍ കുത്തിനിറച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. 18ാമത്തെ ട്രക്കില്‍ അമ്പതോളം പേരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. യു.ആര്.യു 1493 നമ്പര്‍ മഞ്ഞ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയവര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവരെ മുറാദാബാദ്-ഗാസിയാബാദ് റോഡില്‍ മുറാദ് നഗറിലെ മക്കന്‍പൂര്‍ അപ്പര്‍ ഗംഗാ കനാലിന്റെ തീരത്തേക്കാണ് കൊണ്ടുവന്നത്. കൂരാകൂരിരുട്ടില്‍ വിജനതയുടെ മൂകതയില്‍ നിര്‍ത്തി മുസ്ലിം ചെറുപ്പക്കാര്‍ക്കു നേരെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ കാഞ്ചിവലിച്ചു സതീഷ് ചന്ദ്ര കൗശികും സംഘവും. വെടിയേറ്റവരെല്ലാം പ്രാണവേദന സഹിക്കവയ്യാതെ കനാലിലേക്കു എടുത്തുചാടി. കൂട്ടനിലവിളിയോടെ അവര്‍ മരിച്ചുവീണു. രണ്ടുപേര്‍ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവച്ഛവമായി കിടന്നു; സുല്‍ഫിക്കറും ശഹാബുദ്ദീനും. 24 പേരെ ഹിന്ദോണ്‍ നദിക്കരയിലേക്കാണ് കൊണ്ടുവന്നത്. ട്രക്കില്‍നിന്നിറക്കി ഓരോരുത്തരെയായി വെടിവച്ചുകൊന്ന് കനാലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പ് വരുത്തിയാണ് സൈനികര്‍ പിന്‍വാങ്ങിയത്.
വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി വിഭൂതി നാരായണ്‍ റായും ജില്ലാ കലക്ടര്‍ നസീം സൈദിയും ട്രക് പോയ വഴികളിലെത്തിയപ്പോഴാണ് ശഹാബുദ്ദീന്റെ ഞരക്കം കേള്‍ക്കുന്നത്. പട്ടാളക്കാരാണെന്ന് പേടിച്ച് ശഹാബുദ്ദീന് കരകയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയാണെന്നും രക്ഷപ്പെടുത്താനാണ് വന്നതെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ് യുവാവ് കരയ്ക്കെത്തിയത്. ഇയാളില്‍ നിന്ന് വിഭൂതി നാരായണ്‍ റായി സംഭവം ചോദിച്ചറിഞ്ഞു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ആസ്ഥാനത്തെത്തിയ ജില്ലാ പൊലീസ് മേധാവി നിരവധി തെളിവുകള്‍ ശേഖരിച്ചു. മഞ്ഞ ട്രക്കും രക്തക്കറയും സംഭവ ദിവസം അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങളുടെ ചുമതലകളുടെ വിവരവുമെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കം കുറിക്കും മുമ്പെ വിഭൂതി നാരായണ്‍ റായിയെ അവിടെ നിന്നു സ്ഥലമാറ്റിക്കഴിഞ്ഞിരുന്നു. പിന്നീട് കേസ് സി.ഐ.ഡി ഏറ്റെടുത്തെങ്കിലും ഫലം കണ്ടില്ല. സി.ഐ.ഡി എസ്.പിയായിരുന്ന എസ്.കെ റിസ്വി 1989 ജൂണ്‍ 22നു നല്കിയ റിപ്പോര്‍ട്ടിലും ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ചും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും കൈമാറിയ റിപ്പോര്‍ട്ടിലും കൂട്ടക്കൊല ആസൂത്രണം ചെയ്തത് മേജര്‍ കൗശിക് ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി പതിനാറ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. കൊലപാതകം നടത്തിയത് പി.എ.സി 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായത്. അതിശക്തമായ തെളിവുകളുണ്ടായിട്ടും അവ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിയില്ലെന്നു മാത്രമല്ല, ലഭ്യമായ തെളിവുകള്‍വെച്ച് സത്യസന്ധമായി കേസ് കൈകാര്യം ചെയ്യാന്‍ നീതിപീഠം കൂട്ടാക്കിയില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. പ്രതികളില്‍ മേജര്‍ കൗശികിന്റെ പേര് എഴുതിച്ചേര്‍ക്കാത്ത കൗശലം കാണിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് തേച്ചുമായ്ച്ചത്. കലാപം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി പൂഴ്ത്തിവച്ച് കേസിന് പൂട്ടിടാന്‍ പൊലീസ് മിടുക്ക് കാണിക്കുകയും ചെയ്തു.
പതിനാറ് പ്രതികളുടെ പേരുള്‍പ്പെടെ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയാണ് ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മീറത്തില്‍ നിയമിക്കപ്പെട്ട പൊലീസ് സംഘത്തിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഡയറിയിലുണ്ട്. കമാന്‍ഡര്‍ സുരേന്ദ്രര്‍ പാല് സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നിരഞ്ജന് ലാല്‍, കമല്‍ സിങ്, ശ്രാവണ്‍കുമാര്‍, കുഷ്കുമാര്‍, എസ്.സി ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, ഷമീഉല്ല, ജയ്പാല്, മഹേഷ് പ്രസാദ്, രാംധന്യാന്‍, ലീലാധര്‍, ഹംബീര്‍ സിങ്, സുന്‍വാര്‍ പാല്, ബുധാ സിങ്, ബസന്ത് ഭല്ലബ്, നായിക് രണ്‍ഭീര്‍ സിങ് എന്നിവരുടെ പേരുകളാണ് ഡയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേജര്‍ കൗശികിന്റെ പേരില്ലെങ്കിലും കേസ് ഡയറി വച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോയാല്‍ കലാപത്തിന്റെ മുഖ്യസൂത്രധാരനെ കോടതിക്ക് കണ്ടെത്താനാവുമെന്ന കാര്യത്തില്‍ സംശയമില്ല. മരണത്തെ മുഖാമുഖം കണ്ട് ‘കലിമ’ ചൊല്ലി ജീവച്ഛവമായി കിടന്ന ശഹാബുദ്ദീന്റെയും സുല്‍ഫിക്കറിന്റെയും വെളിപ്പെടുത്തലുകളും കലാപത്തെ നേര്‍ക്കുനേര്‍ വരച്ചുവച്ച മാധ്യമങ്ങളും കേസ് ഡയറിക്ക് ബലമേകുന്ന തെളുവകളായി കോടതിക്കു ബോധ്യപ്പെട്ടാല്‍ ഹാഷിംപുര കൂട്ടക്കൊലയിലെ സത്യം ഇനിയും മൂടിവെക്കാനാവില്ലെന്ന കാര്യം തീര്‍ച്ച.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ