Connect with us

Video Stories

മക്കന്‍പൂര്‍ കനാലില്‍ ബാക്കിയായ ജീവിതം

Published

on

റവാസ് ആട്ടീരി

മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍ തോലണിഞ്ഞ അന്വേഷണ അധമന്മാരും ആവുന്നത്ര അടയിരുന്നിട്ടും തേച്ചുമായ്ക്കാനാവാത്ത കിരാതത്വത്തിന്റെ ഏടുകളില്‍ നീതിവീഴ്ചയുടെ ചോരപ്പാടുകളേറെയുണ്ട്. നിയമവ്യവസ്ഥക്ക് കാവലിരിക്കാന്‍ കല്‍പ്പിക്കപ്പെട്ടവര്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കശാപ്പുചെയ്ത ഹാഷിംപൂര്‍ കൂട്ടക്കൊലയുടെ നിര്‍ണായക തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 30 വര്‍ഷമായി ഇരുള്‍മുറികളിലെവിടെയോ പൊടിപിടിച്ചുകിടന്നിരുന്ന കേസ് ഡയറി ‘യോഗി’ കാലത്തു തന്നെ വെളിച്ചം കണ്ടതിലെ യുക്തി ഡയറിത്താളുകള്‍ മറിച്ചുനോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ. 30 വര്‍ഷമായി ‘കാണാനില്ല’ എന്നു ഉത്തര്‍പ്രദേശ് പൊലീസ് ആവര്‍ത്തിച്ച് കോടതിയെ ബോധ്യപ്പെടുത്തുകയും ഇക്കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ പ്രതികളും രക്ഷപ്പെടുകയും ചെയ്തതിലെ ‘കേസ് ഡയറി’ അസമയത്തല്ല പുറത്തുവന്നതെന്നതര്‍ത്ഥം. കേന്ദ്രവും സംസ്ഥാനവും വരച്ചുവെച്ച നിയമപരിരക്ഷക്കപ്പുറത്തേക്ക് കൂട്ടക്കൊലയുടെ നേര്‍ചിത്രങ്ങളെ കൊണ്ടുപോകാതിരിക്കാനുള്ള അന്തര്‍നാടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകാം. പതിനാറു പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയല്ലാതെ മക്കന്‍പൂര്‍ കനാലില്‍ പിടഞ്ഞുവീണു മരിച്ചവര്‍ക്കു മറ്റാരുമില്ലെന്ന സത്യം ഭരണകൂടങ്ങള്‍ക്കു നന്നായറിയാം. അര്‍ധ സൈനിക വേഷത്തിനുള്ളിലെ ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അടയാളമായി അവശേഷിക്കുന്ന ഹാഷിംപൂര്‍ കൂട്ടക്കൊലക്കേസിന്റെ അനന്തരവും അവ്യക്തമായി തുടരുമോ എന്നാണ് ഇനി അടുത്തറിയേണ്ടത്.
രാജ്യം കണ്ട ഏറ്റവും വലിയ പൊലീസ് ഭീകരതയാണ് ഹാഷിംപൂര്‍ കൂട്ടക്കൊല. 42 മുസ്‌ലിംകളെയാണ് അര്‍ധസൈനിക വിഭാഗം വെടിവെച്ചു കൊന്നത്. 1987 മെയ് 22ലെ ഈ നരനായാട്ടിനോളം വലിയ കാട്ടാളത്തം അത്യപൂര്‍വമായിരിക്കും. ബ്രിട്ടീഷ് പട്ടാളത്തിന്റെ പോക്കിരിത്തരത്തിന് സമാനമായിരുന്നു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിവെപ്പ്. ഡല്‍ഹിയില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഹാഷിംപുരയില്‍ മുസ്‌ലിംകള്‍ക്കു നേരെ പട്ടാളം നടത്തിയ തേരോട്ടത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 1986ലെ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് വളപ്പിനകത്ത് പൂജ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ച കാലത്താണ് ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനി മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന കിംവദന്തിക്കു പിന്നാലെ കലാപം കത്തിപ്പടര്‍ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ആര്യസമാജിന്റെ സജീവ കര്‍മഭൂമിയായ മീറത്തും സഹാറാന്‍പൂരും തരണ്‍തരണുമൊക്കെ നിലകൊള്ളുന്ന പ്രദേശം പെട്ടെന്ന് പ്രക്ഷുബ്ധമായി. 1987 മേയ് 19നു പ്രഭാത് കൗശിക് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതാണ് കലാപത്തിനു കാരണം. കൊലക്കു പിന്നില്‍ ഹാഷിംപുരയിലെ മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അര്‍ധ സൈനിക വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനുനേരെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. പൊലീസ് വെടിവെപ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സയ്യിദ് ശഹാബുദ്ദീനും സുല്‍ഫിക്കറുമാണ് ഹൃദയഭേദകമായ വര്‍ഗീയതയുടെ രൗദ്രഭാവം പിന്നീട് പുറംലോകത്തെ അറിയിച്ചത്.
ആര്‍.എസ്.എസുകാരനായ സ്വന്തം സഹോദരന്‍ കൊല്ലപ്പെട്ടതറിഞ്ഞ് മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികാരദാഹവുമായി ഹാഷിംപൂരിലെ മൊഹല്ലയിലെത്തി. മേജര്‍ ബി.എസ് പത്താനിയ, കേണല്‍ പി.പി സിങ് എന്നിവരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. വൈകുന്നേരത്തോടെ ഹാഷിംപുര പട്ടാളം വളഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. സഹോദരന്റെ സംസ്‌കാരം കഴിഞ്ഞ ഉടന്‍ ഇവര്‍ സൈന്യത്തിന്റെയും പി.എ.സി ജവാന്മാരുടെയും സഹായത്തോടെ മുസ്‌ലിം വേട്ടക്കിറങ്ങി. നോമ്പുതുറന്ന് കുടിലുകളില്‍ വിശ്രമിക്കുകയായിരുന്ന മുഴുവന്‍ ചെറുപ്പക്കാരെയും ഇവര്‍ പുറത്തേക്ക് കൊണ്ടുവന്നു പള്ളിക്കുമുന്നില്‍ കൂട്ടമായി നിര്‍ത്തി. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് 18നും 25നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനൊടുവില്‍ ട്രക്കുകളില്‍ കുത്തിനിറച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. 18ാമത്തെ ട്രക്കില്‍ അമ്പതോളം പേരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. യു.ആര്‍.യു 1493 നമ്പര്‍ മഞ്ഞ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയവര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവരെ മുറാദാബാദ്-ഗാസിയാബാദ് റോഡില്‍ മുറാദ് നഗറിലെ മക്കന്‍പൂര്‍ അപ്പര്‍ ഗംഗാ കനാലിന്റെ തീരത്തേക്കാണ് കൊണ്ടുവന്നത്. കൂരാകൂരിരുട്ടില്‍ വിജനതയുടെ മൂകതയില്‍ നിര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ക്കു നേരെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ കാഞ്ചിവലിച്ചു സതീഷ് ചന്ദ്ര കൗശികും സംഘവും. വെടിയേറ്റവരെല്ലാം പ്രാണവേദന സഹിക്കവയ്യാതെ കനാലിലേക്കു എടുത്തുചാടി. കൂട്ടനിലവിളിയോടെ അവര്‍ മരിച്ചുവീണു. രണ്ടുപേര്‍ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവച്ഛവമായി കിടന്നു; സുല്‍ഫിക്കറും ശഹാബുദ്ദീനും. 24 പേരെ ഹിന്ദോണ്‍ നദിക്കരയിലേക്കാണ് കൊണ്ടുവന്നത്. ട്രക്കില്‍നിന്നിറക്കി ഓരോരുത്തരെയായി വെടിവച്ചുകൊന്ന് കനാലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പ് വരുത്തിയാണ് സൈനികര്‍ പിന്‍വാങ്ങിയത്.
വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി വിഭൂതി നാരായണ്‍ റായും ജില്ലാ കലക്ടര്‍ നസീം സൈദിയും ട്രക് പോയ വഴികളിലെത്തിയപ്പോഴാണ് ശഹാബുദ്ദീന്റെ ഞരക്കം കേള്‍ക്കുന്നത്. പട്ടാളക്കാരാണെന്ന് പേടിച്ച് ശഹാബുദ്ദീന്‍ കരകയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയാണെന്നും രക്ഷപ്പെടുത്താനാണ് വന്നതെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ് യുവാവ് കരയ്‌ക്കെത്തിയത്. ഇയാളില്‍ നിന്ന് വിഭൂതി നാരായണ്‍ റായി സംഭവം ചോദിച്ചറിഞ്ഞു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ആസ്ഥാനത്തെത്തിയ ജില്ലാ പൊലീസ് മേധാവി നിരവധി തെളിവുകള്‍ ശേഖരിച്ചു. മഞ്ഞ ട്രക്കും രക്തക്കറയും സംഭവ ദിവസം അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങളുടെ ചുമതലകളുടെ വിവരവുമെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കം കുറിക്കും മുമ്പെ വിഭൂതി നാരായണ്‍ റായിയെ അവിടെ നിന്നു സ്ഥലമാറ്റിക്കഴിഞ്ഞിരുന്നു. പിന്നീട് കേസ് സി.ഐ.ഡി ഏറ്റെടുത്തെങ്കിലും ഫലം കണ്ടില്ല. സി.ഐ.ഡി എസ്.പിയായിരുന്ന എസ്.കെ റിസ്‌വി 1989 ജൂണ്‍ 22നു നല്‍കിയ റിപ്പോര്‍ട്ടിലും ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ചും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കൈമാറിയ റിപ്പോര്‍ട്ടിലും കൂട്ടക്കൊല ആസൂത്രണം ചെയ്തത് മേജര്‍ കൗശിക് ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി പതിനാറ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. കൊലപാതകം നടത്തിയത് പി.എ.സി 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായത്. അതിശക്തമായ തെളിവുകളുണ്ടായിട്ടും അവ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിയില്ലെന്നു മാത്രമല്ല, ലഭ്യമായ തെളിവുകള്‍വെച്ച് സത്യസന്ധമായി കേസ് കൈകാര്യം ചെയ്യാന്‍ നീതിപീഠം കൂട്ടാക്കിയില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. പ്രതികളില്‍ മേജര്‍ കൗശികിന്റെ പേര് എഴുതിച്ചേര്‍ക്കാത്ത കൗശലം കാണിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് തേച്ചുമായ്ച്ചത്. കലാപം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി പൂഴ്ത്തിവച്ച് കേസിന് പൂട്ടിടാന്‍ പൊലീസ് മിടുക്ക് കാണിക്കുകയും ചെയ്തു.
പതിനാറ് പ്രതികളുടെ പേരുള്‍പ്പെടെ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയാണ് ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മീറത്തില്‍ നിയമിക്കപ്പെട്ട പൊലീസ് സംഘത്തിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഡയറിയിലുണ്ട്. കമാന്‍ഡര്‍ സുരേന്ദ്രര്‍ പാല്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നിരഞ്ജന്‍ ലാല്‍, കമല്‍ സിങ്, ശ്രാവണ്‍കുമാര്‍, കുഷ്‌കുമാര്‍, എസ്.സി ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, ഷമീഉല്ല, ജയ്പാല്‍, മഹേഷ് പ്രസാദ്, രാംധന്യാന്‍, ലീലാധര്‍, ഹംബീര്‍ സിങ്, സുന്‍വാര്‍ പാല്‍, ബുധാ സിങ്, ബസന്ത് ഭല്ലബ്, നായിക് രണ്‍ഭീര്‍ സിങ് എന്നിവരുടെ പേരുകളാണ് ഡയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേജര്‍ കൗശികിന്റെ പേരില്ലെങ്കിലും കേസ് ഡയറി വച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോയാല്‍ കലാപത്തിന്റെ മുഖ്യസൂത്രധാരനെ കോടതിക്ക് കണ്ടെത്താനാവുമെന്ന കാര്യത്തില്‍ സംശയമില്ല. മരണത്തെ മുഖാമുഖം കണ്ട് ‘കലിമ’ ചൊല്ലി ജീവച്ഛവമായി കിടന്ന ശഹാബുദ്ദീന്റെയും സുല്‍ഫിക്കറിന്റെയും വെളിപ്പെടുത്തലുകളും കലാപത്തെ നേര്‍ക്കുനേര്‍ വരച്ചുവച്ച മാധ്യമങ്ങളും കേസ് ഡയറിക്ക് ബലമേകുന്ന തെളുവകളായി കോടതിക്കു ബോധ്യപ്പെട്ടാല്‍ ഹാഷിംപുര കൂട്ടക്കൊലയിലെ സത്യം ഇനിയും മൂടിവെക്കാനാവില്ലെന്ന കാര്യം തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending