Connect with us

Video Stories

മക്കന്‍പൂര്‍ കനാലില്‍ ബാക്കിയായ ജീവിതം

Published

on

റവാസ് ആട്ടീരി

മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍ തോലണിഞ്ഞ അന്വേഷണ അധമന്മാരും ആവുന്നത്ര അടയിരുന്നിട്ടും തേച്ചുമായ്ക്കാനാവാത്ത കിരാതത്വത്തിന്റെ ഏടുകളില്‍ നീതിവീഴ്ചയുടെ ചോരപ്പാടുകളേറെയുണ്ട്. നിയമവ്യവസ്ഥക്ക് കാവലിരിക്കാന്‍ കല്‍പ്പിക്കപ്പെട്ടവര്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കശാപ്പുചെയ്ത ഹാഷിംപൂര്‍ കൂട്ടക്കൊലയുടെ നിര്‍ണായക തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 30 വര്‍ഷമായി ഇരുള്‍മുറികളിലെവിടെയോ പൊടിപിടിച്ചുകിടന്നിരുന്ന കേസ് ഡയറി ‘യോഗി’ കാലത്തു തന്നെ വെളിച്ചം കണ്ടതിലെ യുക്തി ഡയറിത്താളുകള്‍ മറിച്ചുനോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ. 30 വര്‍ഷമായി ‘കാണാനില്ല’ എന്നു ഉത്തര്‍പ്രദേശ് പൊലീസ് ആവര്‍ത്തിച്ച് കോടതിയെ ബോധ്യപ്പെടുത്തുകയും ഇക്കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ പ്രതികളും രക്ഷപ്പെടുകയും ചെയ്തതിലെ ‘കേസ് ഡയറി’ അസമയത്തല്ല പുറത്തുവന്നതെന്നതര്‍ത്ഥം. കേന്ദ്രവും സംസ്ഥാനവും വരച്ചുവെച്ച നിയമപരിരക്ഷക്കപ്പുറത്തേക്ക് കൂട്ടക്കൊലയുടെ നേര്‍ചിത്രങ്ങളെ കൊണ്ടുപോകാതിരിക്കാനുള്ള അന്തര്‍നാടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകാം. പതിനാറു പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയല്ലാതെ മക്കന്‍പൂര്‍ കനാലില്‍ പിടഞ്ഞുവീണു മരിച്ചവര്‍ക്കു മറ്റാരുമില്ലെന്ന സത്യം ഭരണകൂടങ്ങള്‍ക്കു നന്നായറിയാം. അര്‍ധ സൈനിക വേഷത്തിനുള്ളിലെ ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അടയാളമായി അവശേഷിക്കുന്ന ഹാഷിംപൂര്‍ കൂട്ടക്കൊലക്കേസിന്റെ അനന്തരവും അവ്യക്തമായി തുടരുമോ എന്നാണ് ഇനി അടുത്തറിയേണ്ടത്.
രാജ്യം കണ്ട ഏറ്റവും വലിയ പൊലീസ് ഭീകരതയാണ് ഹാഷിംപൂര്‍ കൂട്ടക്കൊല. 42 മുസ്‌ലിംകളെയാണ് അര്‍ധസൈനിക വിഭാഗം വെടിവെച്ചു കൊന്നത്. 1987 മെയ് 22ലെ ഈ നരനായാട്ടിനോളം വലിയ കാട്ടാളത്തം അത്യപൂര്‍വമായിരിക്കും. ബ്രിട്ടീഷ് പട്ടാളത്തിന്റെ പോക്കിരിത്തരത്തിന് സമാനമായിരുന്നു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിവെപ്പ്. ഡല്‍ഹിയില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഹാഷിംപുരയില്‍ മുസ്‌ലിംകള്‍ക്കു നേരെ പട്ടാളം നടത്തിയ തേരോട്ടത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 1986ലെ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് വളപ്പിനകത്ത് പൂജ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ച കാലത്താണ് ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനി മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന കിംവദന്തിക്കു പിന്നാലെ കലാപം കത്തിപ്പടര്‍ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ആര്യസമാജിന്റെ സജീവ കര്‍മഭൂമിയായ മീറത്തും സഹാറാന്‍പൂരും തരണ്‍തരണുമൊക്കെ നിലകൊള്ളുന്ന പ്രദേശം പെട്ടെന്ന് പ്രക്ഷുബ്ധമായി. 1987 മേയ് 19നു പ്രഭാത് കൗശിക് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതാണ് കലാപത്തിനു കാരണം. കൊലക്കു പിന്നില്‍ ഹാഷിംപുരയിലെ മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അര്‍ധ സൈനിക വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനുനേരെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. പൊലീസ് വെടിവെപ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സയ്യിദ് ശഹാബുദ്ദീനും സുല്‍ഫിക്കറുമാണ് ഹൃദയഭേദകമായ വര്‍ഗീയതയുടെ രൗദ്രഭാവം പിന്നീട് പുറംലോകത്തെ അറിയിച്ചത്.
ആര്‍.എസ്.എസുകാരനായ സ്വന്തം സഹോദരന്‍ കൊല്ലപ്പെട്ടതറിഞ്ഞ് മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികാരദാഹവുമായി ഹാഷിംപൂരിലെ മൊഹല്ലയിലെത്തി. മേജര്‍ ബി.എസ് പത്താനിയ, കേണല്‍ പി.പി സിങ് എന്നിവരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. വൈകുന്നേരത്തോടെ ഹാഷിംപുര പട്ടാളം വളഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. സഹോദരന്റെ സംസ്‌കാരം കഴിഞ്ഞ ഉടന്‍ ഇവര്‍ സൈന്യത്തിന്റെയും പി.എ.സി ജവാന്മാരുടെയും സഹായത്തോടെ മുസ്‌ലിം വേട്ടക്കിറങ്ങി. നോമ്പുതുറന്ന് കുടിലുകളില്‍ വിശ്രമിക്കുകയായിരുന്ന മുഴുവന്‍ ചെറുപ്പക്കാരെയും ഇവര്‍ പുറത്തേക്ക് കൊണ്ടുവന്നു പള്ളിക്കുമുന്നില്‍ കൂട്ടമായി നിര്‍ത്തി. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് 18നും 25നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനൊടുവില്‍ ട്രക്കുകളില്‍ കുത്തിനിറച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. 18ാമത്തെ ട്രക്കില്‍ അമ്പതോളം പേരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. യു.ആര്‍.യു 1493 നമ്പര്‍ മഞ്ഞ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയവര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവരെ മുറാദാബാദ്-ഗാസിയാബാദ് റോഡില്‍ മുറാദ് നഗറിലെ മക്കന്‍പൂര്‍ അപ്പര്‍ ഗംഗാ കനാലിന്റെ തീരത്തേക്കാണ് കൊണ്ടുവന്നത്. കൂരാകൂരിരുട്ടില്‍ വിജനതയുടെ മൂകതയില്‍ നിര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ക്കു നേരെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ കാഞ്ചിവലിച്ചു സതീഷ് ചന്ദ്ര കൗശികും സംഘവും. വെടിയേറ്റവരെല്ലാം പ്രാണവേദന സഹിക്കവയ്യാതെ കനാലിലേക്കു എടുത്തുചാടി. കൂട്ടനിലവിളിയോടെ അവര്‍ മരിച്ചുവീണു. രണ്ടുപേര്‍ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവച്ഛവമായി കിടന്നു; സുല്‍ഫിക്കറും ശഹാബുദ്ദീനും. 24 പേരെ ഹിന്ദോണ്‍ നദിക്കരയിലേക്കാണ് കൊണ്ടുവന്നത്. ട്രക്കില്‍നിന്നിറക്കി ഓരോരുത്തരെയായി വെടിവച്ചുകൊന്ന് കനാലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പ് വരുത്തിയാണ് സൈനികര്‍ പിന്‍വാങ്ങിയത്.
വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി വിഭൂതി നാരായണ്‍ റായും ജില്ലാ കലക്ടര്‍ നസീം സൈദിയും ട്രക് പോയ വഴികളിലെത്തിയപ്പോഴാണ് ശഹാബുദ്ദീന്റെ ഞരക്കം കേള്‍ക്കുന്നത്. പട്ടാളക്കാരാണെന്ന് പേടിച്ച് ശഹാബുദ്ദീന്‍ കരകയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയാണെന്നും രക്ഷപ്പെടുത്താനാണ് വന്നതെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ് യുവാവ് കരയ്‌ക്കെത്തിയത്. ഇയാളില്‍ നിന്ന് വിഭൂതി നാരായണ്‍ റായി സംഭവം ചോദിച്ചറിഞ്ഞു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ആസ്ഥാനത്തെത്തിയ ജില്ലാ പൊലീസ് മേധാവി നിരവധി തെളിവുകള്‍ ശേഖരിച്ചു. മഞ്ഞ ട്രക്കും രക്തക്കറയും സംഭവ ദിവസം അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങളുടെ ചുമതലകളുടെ വിവരവുമെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കം കുറിക്കും മുമ്പെ വിഭൂതി നാരായണ്‍ റായിയെ അവിടെ നിന്നു സ്ഥലമാറ്റിക്കഴിഞ്ഞിരുന്നു. പിന്നീട് കേസ് സി.ഐ.ഡി ഏറ്റെടുത്തെങ്കിലും ഫലം കണ്ടില്ല. സി.ഐ.ഡി എസ്.പിയായിരുന്ന എസ്.കെ റിസ്‌വി 1989 ജൂണ്‍ 22നു നല്‍കിയ റിപ്പോര്‍ട്ടിലും ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ചും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കൈമാറിയ റിപ്പോര്‍ട്ടിലും കൂട്ടക്കൊല ആസൂത്രണം ചെയ്തത് മേജര്‍ കൗശിക് ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി പതിനാറ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. കൊലപാതകം നടത്തിയത് പി.എ.സി 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായത്. അതിശക്തമായ തെളിവുകളുണ്ടായിട്ടും അവ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിയില്ലെന്നു മാത്രമല്ല, ലഭ്യമായ തെളിവുകള്‍വെച്ച് സത്യസന്ധമായി കേസ് കൈകാര്യം ചെയ്യാന്‍ നീതിപീഠം കൂട്ടാക്കിയില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. പ്രതികളില്‍ മേജര്‍ കൗശികിന്റെ പേര് എഴുതിച്ചേര്‍ക്കാത്ത കൗശലം കാണിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് തേച്ചുമായ്ച്ചത്. കലാപം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി പൂഴ്ത്തിവച്ച് കേസിന് പൂട്ടിടാന്‍ പൊലീസ് മിടുക്ക് കാണിക്കുകയും ചെയ്തു.
പതിനാറ് പ്രതികളുടെ പേരുള്‍പ്പെടെ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയാണ് ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മീറത്തില്‍ നിയമിക്കപ്പെട്ട പൊലീസ് സംഘത്തിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഡയറിയിലുണ്ട്. കമാന്‍ഡര്‍ സുരേന്ദ്രര്‍ പാല്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നിരഞ്ജന്‍ ലാല്‍, കമല്‍ സിങ്, ശ്രാവണ്‍കുമാര്‍, കുഷ്‌കുമാര്‍, എസ്.സി ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, ഷമീഉല്ല, ജയ്പാല്‍, മഹേഷ് പ്രസാദ്, രാംധന്യാന്‍, ലീലാധര്‍, ഹംബീര്‍ സിങ്, സുന്‍വാര്‍ പാല്‍, ബുധാ സിങ്, ബസന്ത് ഭല്ലബ്, നായിക് രണ്‍ഭീര്‍ സിങ് എന്നിവരുടെ പേരുകളാണ് ഡയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേജര്‍ കൗശികിന്റെ പേരില്ലെങ്കിലും കേസ് ഡയറി വച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോയാല്‍ കലാപത്തിന്റെ മുഖ്യസൂത്രധാരനെ കോടതിക്ക് കണ്ടെത്താനാവുമെന്ന കാര്യത്തില്‍ സംശയമില്ല. മരണത്തെ മുഖാമുഖം കണ്ട് ‘കലിമ’ ചൊല്ലി ജീവച്ഛവമായി കിടന്ന ശഹാബുദ്ദീന്റെയും സുല്‍ഫിക്കറിന്റെയും വെളിപ്പെടുത്തലുകളും കലാപത്തെ നേര്‍ക്കുനേര്‍ വരച്ചുവച്ച മാധ്യമങ്ങളും കേസ് ഡയറിക്ക് ബലമേകുന്ന തെളുവകളായി കോടതിക്കു ബോധ്യപ്പെട്ടാല്‍ ഹാഷിംപുര കൂട്ടക്കൊലയിലെ സത്യം ഇനിയും മൂടിവെക്കാനാവില്ലെന്ന കാര്യം തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending