Connect with us

Video Stories

രാജ്യരക്ഷ പരിഹസിക്കപ്പെടരുത്

Published

on

അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളുടെ തോക്കിന്‍ മുനകള്‍ക്ക് മുന്നില്‍ രാജ്യരക്ഷയെന്ന വലിയ ദൗത്യം ഒരിക്കല്‍കൂടി പരിഹസിക്കപ്പെട്ടിരിക്കുന്നു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പെയാണ് ജമ്മുകശ്മീരിലെ ഉറിയില്‍ 12ാം കരസേനാ ബ്രിഗേഡിന്റെ ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. അതും പത്താന്‍കോട്ടിലേതിനു സമാനമായ സുരക്ഷാ പാളിച്ചകള്‍ മുതലെടുത്തുകൊണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികരുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയില്‍നിന്ന് അധികം അകലമല്ലാതെയാണ് ഉറി ബ്രിഗേഡ് ആസ്ഥാനം. അതിര്‍ത്തി പ്രദേശത്തെ സൈനിക വിന്യാസം നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണിത്. അതുതന്നെയാവണം ഇവിടം ലക്ഷ്യംവെക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചിരിക്കുക. 2016ന്റെ പുതുവര്‍ഷപ്പുലരിയിലായിരുന്നു പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ പൊലീസ് സൂപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് പത്താന്‍കോട്ടില്‍ എത്തിയത്. ജനുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിക്ക് പിന്‍വശത്തെ ചുറ്റുമതില്‍ ചാടിക്കടന്ന് ഭീകരര്‍ വ്യോമസേനാ താവളത്തിനകത്തു പ്രവേശിച്ചു. 17 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് അന്ന് ഭീകരരെ കീഴടക്കിയത്. ഏഴ് സൈനികരും ഒരു സിവിലിയനും ഉള്‍പ്പെടെ എട്ടുപേരുടെ ജീവന്‍ നഷ്ടമായി. ആറ് ഭീകരരെയും സൈന്യം വധിച്ചു. അതീവ സുരക്ഷാ മേഖലയായ സൈനിക താവളത്തിന് അകത്ത് ഭീകരര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് അന്നുതന്നെ വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചസംബന്ധിച്ചും മുന്‍കാലത്തുണ്ടായ ഭീകരാക്രമണങ്ങളില്‍നിന്ന് രാജ്യം ഒരു പാഠവും പഠിച്ചില്ലെന്ന വിമര്‍ശനവും പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്നു. എട്ടര മാസത്തെ ഇടവേളക്കിപ്പുറം സമാനമായ പാളിച്ചകളോടെ മറ്റൊരു ആക്രമണം കൂടി രാജ്യത്ത് അരങ്ങേറിയിരിക്കുന്നു. അതും മറ്റൊരു സൈനിക കേന്ദ്രത്തിനു നേരെ. അന്നുയര്‍ന്ന ചോദ്യങ്ങള്‍ ഇതോടെ കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്.

പുലര്‍ച്ചെ നാലു മണിക്കാണ് ഉറിയില്‍ ആക്രമണമുണ്ടായത്. പത്താന്‍കോട്ടിലേതില്‍നിന്ന് ഒരു മണിക്കൂറിന്റെ മാത്രം വ്യത്യാസം. ഉറിയിലും ഭീകരര്‍ എത്തിയത് സൈനിക വേഷത്തിലായിരുന്നു. പത്താന്‍കോട്ടിലേതിനെ അപേക്ഷിച്ച് ഉറിയില്‍ ആക്രമണത്തിന്റെ വ്യാപ്തി കുറവായിരുന്നു. നാലു മണിക്കൂര്‍ കൊണ്ട് അതിക്രമിച്ചുകയറിയ നാലു ഭീകരരെയും വധിക്കാന്‍ സൈന്യത്തിനു സാധിച്ചു. അതേസമയം ആക്രമണത്തിന്റെ തീവ്രത കൂടുതലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സൈനികരുടെ മരണസംഖ്യ.

2008ല്‍ മുംബൈയിലും ഈവര്‍ഷമാദ്യം പത്താന്‍കോട്ടിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പാക് ഭരണകൂടത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയുടെയും സഹായം ലഭിച്ചെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുംബൈ കേസില്‍ ഹാഫിസ് സഈദ്, സാകിഉര്‍ റഹ്്മാന്‍ ലഖ് വി തുടങ്ങിയവര്‍ക്കെതിരായ കേസില്‍ പാക് ഭരണകൂടം സ്വീകരിച്ച ദുര്‍ബല നിലപാടുകളും ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു. ഉറി ആക്രമണം കൂടിയാവുമ്പോള്‍ പാക് പങ്ക് സംബന്ധിച്ച സംശയങ്ങള്‍ വീണ്ടും ബലപ്പെടുകയാണ്.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം രണ്ടുമാസമായി കശ്മീര്‍ താഴ്‌വരയില്‍ തിളച്ചുമറിയുകയാണ്. ഇന്ത്യയുടെ തീര്‍ത്തും ആഭ്യന്തരമായ ഈ പ്രശ്‌നത്തില്‍ പാക് ഭരണകൂടവും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളും സ്വീകരിച്ച നിലപാട് രാജ്യാന്തരതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതാണ്. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിലും ദേശീയതക്കും മേല്‍ പാക് ഭരണകൂടവും ഭീകര സംഘങ്ങളും കടന്നുകയറ്റത്തിന് കോപ്പുകൂട്ടുന്നതിന്റെ തെളിവുകളായിരുന്നു ആ വാക്കുകള്‍. പത്താന്‍കോട്ട് മാതൃകയില്‍ ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ് നിര്‍ദേശം നല്‍കിയത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഇതെല്ലാം രാജ്യം ഏതു സമയത്തും ഭീകരാക്രമണത്തിന്റെ ഇരയായേക്കാമെന്ന പ്രകടമായ വിവരങ്ങളായിരുന്നു. അവ നിലനില്‍ക്കെയാണ് ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്് സുരക്ഷാകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതിരോധ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കാര്യമായ എന്തോ പിശകുണ്ടെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എട്ടര മാസത്തിനു ശേഷവും ആ പിഴവുകള്‍ പരിശോധിക്കാനോ പരിഹരിക്കാനോ ഒരു നടപടിയും ഉണ്ടായില്ല എന്നതിന്റെ തെളിവു കൂടിയാണ് ഉറി സംഭവം.

സിവിലിയന്‍ കേന്ദ്രങ്ങള്‍ വിട്ട് സൈനിക സംവിധാനങ്ങള്‍ക്കു നേരെയാണ് സമീപ കാലത്തു നടന്ന രണ്ടു വലിയ ഭീകരാക്രമണങ്ങളും എന്നതും പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളും ആഭ്യന്തര സുരക്ഷയും ദുര്‍ബലമെന്ന് തെളിയിക്കാനുള്ള ഭീകരരുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണിത്. സുരക്ഷാ പാളിച്ചകളിലൂടെ അത്തരം ആക്രമണങ്ങള്‍ക്ക് അവസരം ഒരുങ്ങുമ്പോള്‍ ഭീകരര്‍ക്ക് അവരുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിയുന്നുവെന്നാണ് അര്‍ത്ഥം. അത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ നിലപാട് ശക്തിപ്പെടുത്തുന്നതോടൊപ്പം രാജ്യസുരക്ഷാ രംഗത്ത് കൂടുതല്‍ ജാഗ്രതയും കരുതലും അനിവാര്യമായിരിക്കുന്നുവെന്ന് കൂടിയാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സൈനിക താവളങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരിശോധനകളും തിരുത്തലുകളും അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ ചെറിയൊരു സംഘത്തിന്റെ വക്രബുദ്ധിയില്‍ തെളിയുന്ന അവിവേകങ്ങള്‍ക്ക് രാജ്യം വലിയ വില നല്‍കേണ്ടി വരും. ഇനിയൊരു ഭീകരാക്രമണം ഉണ്ടാവാത്ത വിധത്തില്‍ രാജ്യരക്ഷ ഭദ്രമാക്കാനുള്ള അടിയന്തര നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending