Connect with us

Video Stories

ഈസ് നോട്ട് കിംഗ്

Published

on

‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കോട്ടയം അതിരമ്പുഴ കുറ്റിയില്‍ മാത്യു മകന്‍ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രം തള്ളിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. സുപ്രീംകോടതി അഭിഭാഷയായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് കഴിഞ്ഞ ജനുവരിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശക്കുമേല്‍ ഇത്ര കാലം അടയിരുന്നു. ഇന്ദു മല്‍ഹോത്രയെ ജസ്റ്റിസായി നിയമിച്ചും ജോസഫിന്റേത് പുനഃപരിശോധിക്കാനഭ്യര്‍ഥിച്ചും കേന്ദ്രം ഉത്തരവായത് നാട് പ്രതീക്ഷിക്കായ്കയല്ലെങ്കിലും പരിചിതമല്ലാത്തതിനാല്‍ ചെറിയ വൈക്ലബ്യം. പതിവായാല്‍ പ്രശ്‌നമല്ലാതാകും എന്നേ മോദി- അമിത്ഷാജിക്കാലത്ത് പറയാനൊക്കൂ.
കേന്ദ്രത്തിന് പറയാന്‍ എമ്പാടും കാര്യങ്ങളുണ്ട്. ജോസഫ് മലയാളിയാണ്. കേരളക്കരയില്‍ നിന്ന് സ്വയമ്പന്‍ കുര്യന്‍ ജോസഫ് ഇപ്പൊത്തന്നെ സുപ്രീംകോടതി ജസ്റ്റിസായുണ്ട്. പ്രാദേശിക സന്തുലിതത്വം. ദലിത് വിഭാഗത്തിനുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കാര്യവും കേന്ദ്രത്തിന് ബോധ്യമുണ്ട്. ഏതാനും മാസങ്ങളായി കൊളീജയത്തിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയല്ലാത്ത മിക്കവരും അസ്വസ്ഥരാണെന്ന് വ്യക്തമാക്കിയതാണ്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിന്റെ അടയിരുപ്പിനെ മാത്രമല്ല, ഇതിനുമേല്‍ ചീഫ് ജസ്റ്റിസിന്റെ അര്‍ഥഗര്‍ഭമായ മൗനത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും മൗനം ദീക്ഷിച്ചാല്‍ ചരിത്രം മാപ്പു തരില്ലെന്ന് ഇവര്‍ പറഞ്ഞത് കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്തതിനെച്ചൊല്ലിയാണെങ്കില്‍ ശിപാര്‍ശ ഭാഗികമായി തള്ളിയ കേന്ദ്രത്തെ പിന്തുണച്ചിരിക്കുകയാണിപ്പോള്‍ ദീപക് മിശ്ര.
കാര്യം എല്ലാര്‍ക്കും വ്യക്തമായിട്ടുണ്ട്. ഹൈക്കോടതിയിലായാലും എവിടെയായാലും ബി.ജെ.പി ആഗ്രഹിക്കുന്നതു പോലെ വിധി നല്‍കിയില്ലെങ്കില്‍ ഒന്നും ഹിതകരമായിരിക്കില്ല. ജസ്റ്റിസ് ലോയ മറ്റൊരു ചൂണ്ടുപലകയാണ്. കള്ളച്ചൂതും കുതികാല്‍വെട്ടും കൈമുതലാക്കിയ കൗരവ സംഘം അരിയിട്ട് വാഴ്ച നടത്തുകയാണ്. വഴങ്ങാത്തവര്‍ അല്‍പമെങ്കിലും ബാക്കിയുള്ളത് കോടതികളിലാണ്. എല്ലാവരും അനുസരണശീലത്തിലെത്താത്തതിനാല്‍ ആളും തരവും നോക്കി കേസ് നീക്കിക്കൊടുക്കുകയെന്നതാണ് നടപ്പു രീതി. മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്, അതു പാടില്ല. ആയിരത്താണ്ടു പാരമ്പര്യമുള്ള രാജ്യത്തിന്റെ നീതിദേവതയെ അത്രമേല്‍ വ്യഭിചരിക്കരുത് എന്ന് വിളിച്ചു പറയുകയായിരുന്നല്ലോ നാല് മുതിര്‍ന്ന ജഡ്ജിമാര്‍. അവരിലൊരാള്‍ ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വരേണ്ടതാണ്, നടപ്പു രീതിയനുസരിച്ചാണെങ്കില്‍.
2016ലായിരുന്നു ഉത്തരാഖണ്ഡ് വിധി. സുപ്രീംകോടതി ആ വിധിയെ അംഗീകരിക്കുകയും ചെയ്തു. ആയിടെ തന്നെ കെ.എം ജോസഫിനെ ഹൈദ്രബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തതാണ്. കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. അതിന് ശേഷം സുപ്രീംകോടതിയിലേക്ക് നിയമിക്കാന്‍ ജസ്റ്റിസ് ഠാക്കൂറിന്റെ കാലത്ത് പട്ടികയില്‍ വന്നെങ്കിലും പിന്നാലെ വന്ന കെഹാര്‍ വെട്ടി. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അതൃപ്തി രേഖാമൂലം അറിയിച്ചതാണ്. കൊളീജിയത്തിന്റെ ശിപാര്‍ശ സമ്പ്രദായത്തില്‍ പൂര്‍ണ തൃപ്തനല്ല ജസ്റ്റിസ് ചെലമേശ്വര്‍. കാരണം ശിപാര്‍ശ വൈകിയതിനാല്‍ ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നയാളാണദ്ദേഹം. ഇക്കണക്കിന് പോയാല്‍ രണ്ടു വര്‍ഷം കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിക്കേണ്ടിവരുന്ന കെ.എം ജോസഫിന് ഇപ്പോള്‍ പരമോന്നത കോടതിയില്‍ നിയമിതനായാല്‍ അഞ്ചു വര്‍ഷം തുടരാം.
അച്ഛന്‍ ഇരുന്ന കസേരയില്‍ ഒന്നിരിക്കാമെന്നേ കെ.എം ജോസഫിന് മോഹമുണ്ടാകൂ. സുപ്രീംകോടതി ജസ്റ്റിസും അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.കെ മാത്യുവിന്റെയും അമ്മിണി തരകന്റെയും ഈ മകന്‍ ഡല്‍ഹിയിലേയും കൊച്ചിയിലേയും കേന്ദ്രീയ വിദ്യാലയം കഴിഞ്ഞ് ചെന്നൈ ലയോള കോളജിലും പിന്നീട് എറണാകുളം ലോ കോളജിലും ചേര്‍ന്ന് പഠിച്ച് അഭിഭാഷകനായി. ഡല്‍ഹിയിലായിരുന്നു അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചതെങ്കിലും അടുത്ത വര്‍ഷം തന്നെ കൊച്ചിയിലേക്ക് പറിച്ചുനട്ടു. സിവില്‍, ഭരണഘടന, റിട്ട് ഹര്‍ജികള്‍ എന്നിവയിലാണ് ശ്രദ്ധേയനായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് നിയമനം. ഒമ്പതു വര്‍ഷം കേരള ഹൈക്കോടതിയിലിരുന്ന് വിവാദമായി ഒട്ടേറെ കേസുകളില്‍ വിധി പറഞ്ഞ ജോസഫിനെ 2014ലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരളത്തിലെ സ്വാശ്രയ കേസുകള്‍ കേട്ട അദ്ദേഹം വേമ്പനാട്ട് കായലിലെ അനധികൃത റിസോര്‍ട്ട് നിശ്ശേഷം പൊളിക്കാന്‍ വിധിച്ചു.
ഉത്തരാഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിയാല്‍ മുണ്ടും ഷര്‍ട്ടുമിട്ട് സൈക്കിളില്‍ സഞ്ചരിക്കാന്‍ മടിക്കാത്ത ജോസഫ് മിടുക്കനാണെന്ന് ദീപക് മിശ്രയുടെ കൊളീജിയം സാക്ഷ്യം വഹിച്ചതാണ്. അപ്പഴാണ് ജോസഫ് മലയാളിയാണ് സീനിയോറിറ്റിയില്‍ നാല്പത്തിരണ്ടാമനാണ് എന്നെല്ലാം വിശദീകരിക്കുന്നത്. കൊളീജിയത്തിന് ഒന്നേ അറിയൂ.- സുപ്രീംകോടതി ജസ്റ്റിസാകാന്‍ യോഗ്യനാണ്. കേന്ദ്രത്തിന് ബോധ്യമാകാത്തതും അതാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending