Connect with us

Video Stories

12 ഐ.എസ് തീവ്രവാദികളെ ഇറാഖ് തൂക്കിലേറ്റും

Published

on

 

ബാഗ്ദാദ്: ഇറാഖിലെ തടവറയില്‍ കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര്‍ ആബാദി നിര്‍ദേശം നല്‍കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടികൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 12 പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇവരുടെ ശിക്ഷാ വിധികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും അബാദി നിര്‍ദേശം നല്‍കി.
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ശിക്ഷ ഉടന്‍ നടപ്പാക്കാനുള്ള നീക്കം. അവസാന വിധി ന്യായം പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭരണകൂട വക്താവ് അറിയിച്ചു. തൂക്കിലേറ്റുന്നവരുടെ വിശദ വിവരങ്ങള്‍ ഭരണകൂടം പുറത്തു വിട്ടിട്ടില്ല. തടവില്‍ കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടാനായാണ് സുരക്ഷാ സൈനികരെ തട്ടികൊണ്ടു പോയത്. ഇവരെ ക്രൂരമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രവാദികള്‍ പിടിയിലായി. സൈനികരെ തട്ടിയെടുത്ത ശേഷം ഇവരുടെ വീഡിയോകള്‍ തീവ്രവാദികള്‍ ഓണ്‍ലൈനില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. പിടിയിലായ തീവ്രവാദികളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സൈനികരെ തട്ടികൊണ്ടു പോയത്. എന്നാല്‍, ഭരണകൂടം വഴങ്ങിയില്ല. തീവ്രവാദികളുടെ വാദം പൊള്ളയാണെന്ന് സൈനിക വക്താവ് പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നൊടുക്കിയതായും തടവില്‍ കഴിയുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യത്തിന് ന്യായമില്ലെന്നും സൈനിക വക്താവ് അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐഎസിന്റെ തനതു ശൈലിയാണെന്ന് ഭരണകൂട വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സൈനികരുടെ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വിലപേശല്‍ മാത്രമാണ് തീവ്രവാദികള്‍ നടത്തിയതെന്നും വക്താവ് പറഞ്ഞു. ഡിസംബറില്‍ രാജ്യം തീവ്രവാദികളില്‍ നിന്നു മുക്തമായതായി അബാദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം നടത്തുന്നത്.
പത്തിലധികം പേരെ ഇറാഖില്‍ തൂക്കിലേറ്റുന്നത് രാജ്യത്തെ ആദ്യസംഭവമല്ല. 2017 ഡിസംബറില്‍ 38 ഐഎസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ തൂക്കിലേറ്റിയത്. തെക്കന്‍ ഇറാഖിലെ നസ്‌റിയ നഗരത്തില്‍ തടവില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഒരേ ദിവസമാണ് 38 പേരുടെയും ശിക്ഷ നടപ്പാക്കിയത്.
ഇറാഖില്‍ നൂറുകണക്കിന് പേരാണ് തടവില്‍ കഴിയുന്നത്. ഇവരില്‍ ഏറെപേരും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരാണ്. 700 വിദേശ വനിതകള്‍ ഇറാഖില്‍ വിചാരണ തടവുകാരായി കഴിയുന്നതായാണ് രേഖകള്‍. ഇതില്‍ ഒരാളെ കഴിഞ്ഞ ജനുവരിയില്‍ തൂക്കിലേറ്റിയിരുന്നു. വിചാരണ നടത്തുന്നതില്‍ ഇറാഖ് ഏറെ പിന്നിലാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷക ബില്‍ക്കിസ് വില്ലെ വ്യക്തമാക്കി.
ഇതിനിടെ ഒരു വിഭാഗം തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായും ഇറാഖിന് നേരെ ആക്രമണം നടത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പതുങ്ങിയിരുന്ന് ആക്രമണവും ബോംബ് വര്‍ഷവും നടത്തുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തെ സൈന്യം പിടികൂടി.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending