Video Stories
കനല്‍പഥങ്ങളില്‍ പ്രത്യാശകള്‍
ലുഖ്മാന് മമ്പാട്
ജാര്‍ഖണ്ഡില്‍ നിന്ന് ഈയടുത്ത് കേട്ട രണ്ട് വര്‍ത്തമാനങ്ങളും രാജ്യത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നതായിരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലീമുദ്ദിന് അന്‍സാരിയെന്ന 55-കാരനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയതാണ് ഒന്ന്. ഭൂരിപക്ഷ മനുഷ്യരുടെ ആയിരത്താണ്ടായുള്ള ഭക്ഷണമായ ബീഫ് നിരോധിക്കുന്നതിലെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച വിശ്വോത്തര ആര്യസമാജ പണ്ഡിതന് സ്വാമി അഗ്നിവേശ് എന്ന 73-കാരനെ പട്ടാപകല്‍ നടുറോഡില്‍ സംഘ്പരിവാര്‍ ചവിട്ടിവീഴ്ത്തിയതാണ് മറ്റൊന്ന്. ഹൃദയഭേദകമായ ഇരു സംഭവങ്ങള്‍ക്കും മധ്യേ ജാര്‍ഖണ്ഡിലെ സന്ദര്‍ശനശേഷം പാണക്കാട്ട് മടങ്ങിയെത്തിയതാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഭജനകാരണക്കാരെന്ന കുത്തുവാക്കു മുതല്‍ ദേശക്കൂറില്ലാത്തവരെന്ന കത്തിവാക്കുവരെ എഴുപതാണ്ടിലേറെ വളര്‍ന്ന് മെലിഞ്ഞ അപകര്‍ഷതയുടെ ആള്രൂപങ്ങളെ മഴ നനഞ്ഞ വിത്തുപോലെ മന്ദസ്മിതത്താല്‍ തൊട്ടുണര്‍ത്തിയപ്പോള്‍, കല്‍ക്കരിപ്പാടങ്ങളുടെ നെരിപ്പോടില്‍ പ്രത്യാശയുടെ ഹര്‍ഷാരവം മുഴങ്ങി. അസഹിഷ്ണുത വിതച്ച് രാഷ്ട്രീയ ലാഭം കൊയ്യപ്പെടുന്ന ഹിംസാത്മകതയുടെ ആധിപൂണ്ട ദേശങ്ങളുടെയും കിനാവുകള്‍ കരിഞ്ഞുണങ്ങിയ ജീവിതങ്ങളുടെയും വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ പുറത്ത് ഇടമുറിയാതെ പെരുമഴ. വേഴാമ്പലിനെ പോലെ ഒരു മഴമേഘക്കീറിനായി കേഴുന്ന ജനപഥം മുന്പില് തെളിയുന്നു; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്തരേന്ത്യന്‍ പര്യടന അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
![]()
![]()
സിസായ്യിലെ പാഠം
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് ഗുംലയിലെത്താന് നൂറ് കിലോമീറ്ററോളം നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിക്കണം. ചത്തീസ്ഗഡുമായി അടുത്ത് നില്ക്കുന്ന അവിടം മാവോയിസ്റ്റ് ഭീഷണി മേഖലയായതിനാല്‍ അകമ്പടിക്ക് പൊലീസിന് പുറമെ തണ്ടര്‍ബോള്‍ട്ടുമുണ്ട്. വെള്ളിയാഴ്ച ളുഹര്‍ ബാങ്കുയരുമ്പോള്‍ സിസായ്യിലെ പള്ളിക്ക് മുന്‍പിലിറങ്ങി. മൂന്നു നിലകളുള്ള വിശാലമായ പള്ളിയില്‍ ആയിരങ്ങള്‍ക്കൊപ്പം ജുമുഅ കഴിഞ്ഞിറങ്ങുമ്പോള്‍ ആരോ പറഞ്ഞു കേരളത്തില്‍ നിന്നുള്ള സയ്യിദുമാര്‍ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളാണവര്‍. ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്കും കാതുകളിലേക്കും ഒഴുകിയ സന്ദേശം നിമിഷനേരം കൊണ്ട് ചുറ്റും ജനസഞ്ചയമായി. രണ്ടു കിലോമീറ്ററിലേറെ ദൂരം ട്രാഫിക് ബ്ലോക്ക്. നാട്ടു മുഖ്യനും പള്ളി ഖത്തീബും ഓടിയെത്തി. അവരുടെ സല്‍ക്കാരം സ്വീകരിക്കണമെന്നും പ്രാര്‍ത്ഥന നിര്‍വ്വഹിക്കണമെന്നും വലിയ നിര്‍ബന്ധം. ഗുംലയില്‍ ‘ഭക്ഷണമൊക്കെയൊരുക്കി കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോള്‍, മടങ്ങുമ്പോള്‍ വരണമെന്നായി. ഗുംല ഹുസൈന് നഗറില്‍ മസ്ജിദുല്‍ ഹുദക്കു ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ജാമിഅ ഇസ്ലാമിയ മദീനത്തുല്‍ ഉലൂം മദ്രസ്സ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്ത് തിരിക്കുമ്പോള്‍ വൈകുന്നേരമായി. പക്ഷേ, സിസായ്യിലെത്തിയപ്പോള് ഗ്രാമമുഖ്യനും ഖത്തീബും പണ്ഡിതരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ കാത്തിരിക്കുന്നു.
ചായസല്‍ക്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടി. വലിയ കിനാവുകളൊന്നുമില്ലാത്ത ചരിത്രത്തിന്റെ ഏതോ ദശാസന്ധിയില്‍ പിന്നാക്കത്തിന്റെ വറച്ചട്ടിയിലേക്ക് എടുത്തെറിയപ്പെട്ടവര്‍. വല്ലാത്ത കടപ്പാടും അത്ഭുതവുമാണ് ഞങ്ങളില്‍ നിറച്ചത്. ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അവര്‍ കേരളത്തിലെ മുസ്ലിം നേതാക്കളെ എത്രമേല്‍ കൊതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് ഓര്‍ത്ത് രോമാഞ്ചമുണ്ടായി. മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡിലും ബീഹാറിലും ബംഗാളിലും യു.പിയിലുമെല്ലാം നടത്തുന്ന നവജാഗരണ പരിപാടികള്‍ കൂടുതല്‍ ശാസ്ത്രീയവും വ്യാപകവുമാക്കേണ്ടതിന്റെ ആവശ്യകതയാണ് മനസ്സില്‍ മിന്നിമറഞ്ഞത്. മുസ്ലിംലീഗ് പദ്ധതി ഗ്രാമങ്ങളിലെത്തി മേല്‍നോട്ടം വഹിക്കുന്ന ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ മുഖത്തേക്ക് നോക്കി. ആരോരുമില്ലാത്തവരുടെ അത്താണിയാവാന്‍ പ്രതിദിനം ഇരുനൂറും മുന്നൂറും കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന അദ്ദേഹം പിന്നെ എങ്ങനെ തളരാന്‍.
അലീമുദ്ദീന്റെ വിധവ
രാംഗഡില്‍ മസ്ജിദുല്‍ അയിശ ഉദ്ഘാടന ചടങ്ങില്‍ ഒരു നാട് ഒന്നാകെ ആഘോഷത്തോടെയാണ് പങ്കെടുത്തത്. കൂട്ടത്തില്‍ ഒരു സ്ത്രീയെ സംഘാടകര്‍ കൊണ്ടുവന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് കൊന്നുതള്ളിയ അലീമുദ്ദീന്‍ അന്‍സാരിയുടെ വിധവയാണവര്. കുടുംബ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഒരു പാവം. മുസ്ലിംലീഗിന്റെ കാരുണ്യസ്പര്‍ശത്തെ കുറിച്ച് അവര്‍ നന്ദിയോടെ സ്മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അലീമുദ്ദീന്റെ ഘാതകരായ സംഘ്പരിവാറുകാര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ച വാര്‍ത്തയൊക്കെ വായിച്ചിരുന്നതിനാല്‍ പള്ളി ഉദ്ഘാടന ആഘോഷ ചടങ്ങിലും ഹൃദയത്തില്‍ സങ്കടം നിറഞ്ഞു. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാനാവും നമുക്ക്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുഴല്‍കിണര്‍ ഉദ്ഘാടനശേഷം മുസ്ലിംലീഗ് സമ്മേളനം. സാമാന്യം നല്ല പങ്കാളിത്തത്തിന് പുറമെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, കേരള സംസ്ഥാന ഭാരവാഹികളായ എം.സി. മായിന്‍ഹാജി, സി.പി. ബാവഹാജി തുടങ്ങി നേതാക്കളുടെ ഒരു നിരതന്നെയായപ്പോള്‍ മലപ്പുറത്തെ ഒരു ഗ്രാമത്തിലെ സമ്മേളനം എന്നാണ് തോന്നിയത്.
മകാന്‍ മരാമത്ത് യോജന
മഹേഷ് മുണ്ടയിലെ കോളനി
പള്ളിയും മദ്രസ്സയും കുഴല്‍കിണറും ഒരു ഗ്രാമത്തിന്റെ നവോത്ഥാനമാകുന്നത് കാണാന്‍ ജാര്‍ഖണ്ഡിലെയോ ബീഹാറിലെയോ ബംഗാളിലെയോ ഗ്രാമങ്ങളിലെത്തിയാല്‍ മതി. പള്ളിയും പള്ളിക്കൂടവും ആത്മദാഹം തീര്‍ക്കുന്നതും കുടിവെള്ളം നല്കി ദാഹം ശമിപ്പിക്കുന്നതും ഒരുപോലെ പ്രധാനമാണ്. അവിടെയും പ്രദേശത്ത് എത്തിപ്പെടാവുന്ന ദൂരത്ത് പള്ളിക്കൂടങ്ങളൊക്കെയുണ്ട്. സര്‍ക്കാര്‍ മേഖലയിലേത് നിലവാരം കുറവാണെന്നാണ് പറയുന്നത്. സ്വകാര്യ മേഖലയില്‍ പ്രതിമാസം ഇരുനൂറോ മുന്നൂറോ രൂപ കൊടുത്താല്‍ നല്ല സ്കൂളിലയച്ച് പഠിപ്പിക്കാം. പക്ഷേ, മുസ്ലിംകളില് മഹാഭൂരിപക്ഷവും മദ്രസ്സകളില്‍ മാത്രമെ വിടൂ. മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെ കുറിച്ചാണ് ഏറെയും പ്രസംഗിച്ചത്. മാറ്റമുണ്ടാകാന്‍ എത്ര കാലമെടുക്കുമോ ആവോ. മദ്രസ്സക്ക് അപ്പുറം വിദ്യയുണ്ടെന്ന് ചിന്തിക്കാത്ത സമുദായത്തെ മെച്ചപ്പെടുത്താന്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു.
മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ശിഹാബ് തങ്ങളുടെ പേരില്‍ നടത്തുന്ന സ്റ്റെപ്പ് പദ്ധതിയുടെ പ്രാധാന്യം കേരളത്തില്‍ ഇരുന്ന് ചിന്തിച്ചാല്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. മദ്രസ്സകളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഭൗതിക വിദ്യാഭ്യാസം നല്കുന്ന സ്റ്റെപ്പ് പദ്ധതി ഡല്‍ഹിയില്‍ മുസ്ലിംലീഗ് നടത്തുന്നുണ്ട്. ഡല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും വാഫികളെയും മറ്റുമാണ് മുസ്ലിംലീഗ് ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്കി പത്താംതരം ഉറപ്പാക്കുന്ന ഇതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 16 പേരാണ് വിജയിച്ചത്. പൊതുവെ വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ക്ക് കടുകട്ടിയുള്ള സിലബസൊക്കെ മറികടന്ന് മുന്നേറുന്നത് ശ്രമകരമാണ്. മുസ്ലിം ദളിത് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രൈമറി സ്കൂളില്‍ പഠനം നിര്‍ത്താന്‍ പട്ടിണിയോടൊപ്പം ഇതുമൊരു കാരണമാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മിടുക്കരെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്ന പദ്ധതി മുസ്ലിംലീഗ് ബംഗാളിലാണ് ആദ്യം തുടങ്ങിയത്. എം.എസ്.എഫ്. ദേശീയ കമ്മിറ്റിയുടെ നയി ദിശ നയാ രാസ്താ വൈജ്ഞാനിക വിപ്ലവത്തിനാണ് തിരികൊളുത്തുക.
ഗുംലയില്‍ ആ മേഖലയുടെ ഒരേയൊരു വിജ്ഞാന പ്രസരണ കേന്ദ്രമായ അന്‍പതോളം കുട്ടികള്‍ പഠിക്കുന്ന മദ്രസ്സയുടെ തൊഴുത്തിന് സമാനമായ കെട്ടിടം കണ്ടപ്പോള്‍ വേദനതോന്നി. അതു നവീകരിക്കാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. കേരളത്തില്‍ മുവായിരത്തോളം ബൈത്തുറഹ്്മ നിര്‍മ്മിച്ച് കൈമാറിയ നമ്മുടെ ഭവനപദ്ധതികള്‍ ഉത്തരേന്ത്യയിലും എത്രയോ ഉണ്ട്. കൂടാതെ കുടിവെള്ള പദ്ധതികളും. ആര്യസമാജം നേതാവ് സ്വാമി അഗ്നിവേശിനെ സംഘ്പരിവാര്‍ ആക്രമിച്ച പാക്കൂറിലും മഹേഷ്മുണ്ട ആദിവാസി കോളനിയില്‍ മുസ്ലിംലീഗിന്റെ കുടിവെള്ള പൈപ്പുകളാണ് ജീവജലം എത്തിക്കുന്നത്. ശുദ്ധജലം പോലും അന്യംനില്‍ക്കുന്ന പാവങ്ങളെ കുറിച്ച് പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് നമ്മള്. ആയിരം കുഴല്‍കിണറുകള്‍ നിര്‍മ്മിച്ച് കൈമാറുകയെന്നാല്‍ ആയിരം ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കുക എന്നതാണ്. ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ മകാന്‍ മരാമത്ത് യോജനയില്‍ തകര്‍ന്ന്
തുടങ്ങിയ വീടുകള്‍ താമസയോഗ്യമാക്കുന്ന പദ്ധതിയും എടുത്തുപറയേണ്ടതാണ്.
അച്ഛാദിന്‍ ഒരു ട്രോള്‍
ഉത്തരേന്ത്യയിലെ പൊതുവെയുള്ള അവസ്ഥ നാഷണല്‍ ഹൈവേകളും നഗരങ്ങളും വിട്ടാല്‍ വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്നതാണ്. പളപളപ്പുള്ള സുന്ദമായ നാഷണല്‍ ഹൈവേയില്‍ നിന്ന് ഏതെങ്കിലും പോക്കറ്റ് റോഡിലൂടെ രണ്ടോ മൂന്നൂ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ഛാദിന്‍ വെറുമൊരു ട്രോളാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും ഗതാഗതവും എല്ലാം ദയനീയം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അന്‍പത് കൊല്ലം മുന്‍പത്തെ കേരളം. പക്ഷേ, അന്‍പത് കൊല്ലം മുന്‍പ് പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നെങ്കിലും മനുഷ്യന് പരസ്പരം സ്നേഹിച്ചിരുന്നു. ജാര്‍ഖണ്ഡ് ഉള്‍പ്പെടെ സംഘ്പരിവാര്‍ ഭരണമേഖലയില്‍ ഭൗതിക സ്ഥിതി ദയനീയമായപ്പോള്‍ അതു മറച്ചുപിടിക്കാന്‍ വിദ്വേഷവും വെറുപ്പുമാണ് ആയുധം. അരപട്ടിണിക്കാരനെ മുഴുപട്ടിണിക്കാരനാക്കിയ ഭരണകൂടം അപരന് ബീഫ് കഴിക്കുന്നുണ്ടോയെന്ന് നോക്കി വയറ്റില്‍ കഠാര കയറ്റാന്‍ പ്രേരിപ്പിക്കുന്നത് കൗതുകകരമാണ്. ജനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരാണ് വര്‍ഗീയത ഒരു ഉപകരണമാക്കി ലക്ഷ്യം കാണുന്നത്.
ജാര്‍ഖണ്ഡില്‍ അന്‍പത് ലക്ഷത്തോളം മുസ്ലിംകളുണ്ട്. ജനസംഖ്യയുടെ 15 ശതമാനം വരും ഇത്. ഭൂരിപക്ഷ ഹിന്ദു സമൂഹത്തില്‍ ശരിക്കു പറഞ്ഞാല്‍ ആദിവാസി വിഭാഗങ്ങളാണ് കൂടുതല്‍. പക്ഷേ, അവരെ തെറ്റിദ്ധരിപ്പിച്ച് വൈകാരികത സൃഷ്ടിച്ച് ദുരുപയോഗപ്പെടുത്തിയാണ് ബി.ജെ.പി. ജാര്‍ഖണ്ഡിലെ ഭരണം പിടിച്ചത്. ചരിത്രവും സ്വത്വവും പരിശോധിച്ചാല്‍ മുസ്ലിംകളാണ് ദളിത്ആദിവാസി സമൂഹത്തിന്റെ സഹോദരന്മാരെന്നത് ബോധ്യപ്പെടും. സമീപകാലത്ത് ഗുജറാത്തില്‍ ഉള്‍പ്പെടെ ആ തിരിച്ചറിവ് പ്രകടമാണ്. ജാര്‍ഖണ്ഡിലും സ്ഥിതി മറിച്ചല്ല. സാഹിബ് ഗഞ്ചില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ദളിതന് കൃഷ്ണ സിംഗാണ് മുസ്ലിംലീഗിന്റെ സമുന്നത നേതാവ്. ദളിത് മുസ്ലിം ആദിവാസി സമൂഹങ്ങള്‍ ഒന്നിച്ചു നില്ക്കുകയെന്നതാണ് എല്ലാവരുടെയും നിലനില്‍പ്പ് സാധ്യമാക്കാന്‍ കരണീയം. രാജ്യം കൊതിക്കുന്നതും അതാണ്.
ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കുക; നിങ്ങള്‍ ഭിന്നിക്കരുത് എന്ന പ്രവാചകന് മുഹമ്മദ് നബിയുടെയും ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവുമാണ് മോചനമാര്‍ഗമെന്ന സര് സയ്യിദ് അഹമ്മദ്ഖാന്റെയും വിദ്യകൊണ്ട് പ്രബുദ്ധരാവുക; സംഘടനകൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെയും വാക്കുകള്‍ ഒരേ കാര്യമാണ് ബോധ്യപ്പെടുത്തുന്നത്. ജനാധിപത്യ ഇന്ത്യയില്‍ എല്ലാം രാഷ്ട്രീയത്താല്‍ ചുറ്റപ്പെട്ടതാണെന്നും സ്വത്വബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ശാക്തീകരണവും വൈജ്ഞാനിക മുന്നേറ്റവുമാണ് അനിവാര്യമെന്നും കേരളം റോള്‍മോഡലായി മുന്പിലുണ്ട്. ഹരിത രാഷ്ട്രീയത്തിന്റെ തണലും തണുപ്പും കൊതിക്കുന്ന ജനകോടികളേ നിങ്ങളുടെതാണ് പ്രഭാതം…
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

