kerala
കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണു, വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം
ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്
ചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണ വീട്ടമ്മ ശരീരത്തിലൂടെ ലോറി കയറി ദാരുണമായി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.
എം.സി റോഡില്‍ മുരുക്കുമണ്ണില്‍ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിര്‍ദിശയില്‍ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു.
ഷൈലയുടെ മകന്റെ വീടാണ് മുരുക്കുമണ്ണില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമായത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭര്‍ത്താവ്: ഇസ്ഹാഖ്‌റാവുത്തര്‍. മക്കള്‍: സിയാദ്, അന്‍ഷാദ്, അന്‍സാര്‍. മരുമകള്‍: നസീഹ.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിനെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികള്‍ക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയില്‍ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കില്‍ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ കൊല്ലം വിജി കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും.
kerala
വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala20 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

